ചെറുകഥ - ഭാഗം 1
രാധികയും പ്രകാശും കൊച്ചിയിലെ പ്രശസ്തമായ സ്ഥാപനങ്ങളില്‍ എക്സിക്യുട്ടീവ് ലെവല്‍ ഓഫീസേര്‍സ്. രണ്ട് പേരും കാലത്ത് തൃശ്ശൂര്‍ റെയില് വേ സ്റ്റേഷനില്‍ നിന്ന് വണ്ടി പിടിച്ച് എറണാംകുളത്തെത്തുന്നു.
തിരിച്ച് വരുന്നതും ഒരേ ട്രെയിനില്‍. തൃശ്ശൂരില്‍ വണ്ടിയിറങ്ങിയാല്‍ രണ്ട് പേരും നടന്ന് വീട്ടിലേക്ക്. രാധികയുടെ വീട് കഴിഞ്ഞാണ് പ്രകാശിന്റെ വീട്. മിക്കതും വണ്ടി തൃശ്ശൂരെത്തുമ്പോള്‍ ഏഴ് മണിയോടടുക്കും.
ഇങ്ങിനെ ഇവര്‍ രണ്‍ട് പേരും കഴിഞ്ഞ ഒരു വര്‍ഷമായി ഓഫീസില്‍ പോകുന്നൂ വരുന്നു. പ്രകാശ് പല തവണ രാധികയുമായി സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ക്കതിലൊന്നും താല്പര്യമുണ്‍ടായിര്‍ന്നില്ല. പലപ്പോഴും അവര്‍ അടുത്തടുത്ത സീറ്റിലായിരിക്കും ഇരിക്കുക.
പ്രകാശ് സ്റ്റേഷനില്‍ നിന്ന് പത്രമാസികകള്‍ വാങ്ങും. അയാള്‍ പരസ്യങ്ങളും ചിത്രങ്ങളും മറ്റും നോക്കും. വായനാശീലം ഒട്ടും ഇല്ല. ഈ മാസികകളൊക്കെ രാധിക എറണാംകുളത്തെത്തും വരെ എടുത്ത് വായിക്കും. ഒരക്ഷരം അയാളോട് ഉരിയാടില്ല.
പ്രകാശിന് വണ്ടിയില്‍ നിന്ന് കാപ്പി വാങ്ങിക്കുടിക്കുന്ന ശീലം ഉണ്ട്. ചിലപ്പോള്‍ രാധികക്ക് വാങ്ങിക്കൊടുക്കാറുണ്ട്. മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ചിലപ്പോള്‍ അവള്‍ അത് സ്വീകരിക്കും. പക്ഷെ ഒരിക്കലും ഒരു വാക്ക് പോലും അയാളോട് ഉഛരിച്ചില്ല. പ്രകാശിന് അത് വളരെ പ്രയാസമുണ്ടാക്കി.
അയാള്‍ അവളോട് പ്രതികാരം ചെയ്യാന്‍ ഉദ്ദേശിച്ചു. പ്രതികാരക്കോട്ടകള്‍ നെയ്തു. ഒന്നും ശരിയായ തോതില്‍ വന്നില്ല. അവളൊരു പെണ്‍കുട്ടിയല്ലേ. അതുമിതുമൊന്നും ചെയ്യാനൊക്കില്ലല്ലോ? തന്നെയുമല്ല യാത്രക്കാരുടെ കാഴ്ചപ്പാടില്‍ മിക്കവരും ധരിച്ചിരിക്കുന്നത് അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നാണ്. ഒപ്പം വരുന്നു, ഒപ്പം പോകുന്നു എന്നും ഒരേ വണ്ടിയില്‍ ഒരേ സമയം. തമ്മില്‍ സംസാരിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ആരും ശ്രദ്ധിച്ചിരിക്കുകയില്ല.
ഒരിക്കല്‍ അവള്‍ ട്രെയിനില്‍ അറിയാതെ വീണു. പ്രകാശ് ഉടനെ പിടിച്ചില്ലായിരുന്നെങ്കില്‍ അവളുടെ തലക്ക് ആഘാതം ഏറ്റിരുന്നേനേ. നെറ്റിയില്‍ നിന്നും ചോരയൊലിച്ചു. പ്രകാശ് അയാളുടെ തൂവാലയെടുത്ത് നെറ്റിയില്‍ കെട്ടിക്കൊടുത്തു. ടിടി ആറെ വിവരം അറിയിച്ചു. ചാലക്കുടിയില്‍ നിന്ന് അവള്‍ക്ക് ഫസ്റ്റ് എയിഡ് കിട്ടി.
പതിവായി കാണുന്ന ട്രെയിന് മേറ്റ്സ് ഞങ്ങളോട് തിരിച്ച് തൃശ്ശൂര്‍ക്ക് പോകാന്‍ നിര്‍ബ്ബന്ധിച്ചുവെങ്കിലും അതൊന്നും കാര്യമാക്കാതെ യാത്ര തുടര്‍ന്നു. എറണാംകുളം സൌത്ത് സ്റ്റേഷനിലെത്തുമ്പോളേക്കും അവള്‍ക്ക് നെറ്റിയില്‍ നിന്ന് കൂടുതല്‍ രക്തം വാര്‍ന്നുകൊണ്ടിരുന്നു. അവള്‍ എന്റെ തോളിലേക്ക് തല ചായ്ച് നേരിയ തോതില്‍ തേങ്ങിക്കൊണ്‍ടിരുന്നു.
ഞങ്ങള്‍ എന്നും കാണുന്ന ടാക്സ് ഡിപ്പാര്‍ട്ട്മെന്റിലെ സുഷമച്ചേച്ചി സഹായത്തിനെത്തി. സുഷമച്ചേച്ചിക്ക് മക്കളില്ല. രാധികയെ ഇഷ്ടമാണ്.
“പ്രകാശ് മാറിയിരിക്കൂ…….. ഞാന്‍ നോക്കിക്കോളാം എന്റെ മോളെ…”
“എന്തിനാ കൊച്ചുകുട്ടിയെ പോലെ നീ തേങ്ങുന്നത്. എന്താ പ്രകാശ് എന്റെ മോളെ വഴക്കുപറഞ്ഞോ നോക്കി നടക്കാഞ്ഞതിന്…”
വീട്ടില്‍ ചെന്നാല്‍ പണിയൊന്നും എടുപ്പിക്കാണ്ടാന്ന് പ്രകാശിനോട് ചേച്ചി പറഞ്ഞോളാം.. അല്ലെങ്കിലും ഈ പ്രകാശിന് നാട്ടുകാര്യം അന്‍വേഷിക്കല്‍ ഇത്ര കൂടുതലാ. അവനവന്റെ പെണ്ണിനെ നോക്കിയിട്ട് മതിയില്ലെ ഈ നാട്ടു കാര്യം അന്വേഷിക്കലും മറ്റും. ചിലപ്പോള്‍ കാണാം രാധികക്ക് ഇരിക്കാന്‍ സ്ഥലം കിട്ടിയില്ലെങ്കിലും അയാള്‍ സുഖിച്ചിരിക്കുന്നത്.
“രാധികക്ക് ചെറുതായി പുഞ്ചിരി വന്നു. എന്തറിഞ്ഞിട്ടാ ഈ സുഷമ ചേച്ചി ഇതെല്ലാം പറയുന്നത്. ഈ പ്രകാശ് എന്നൊരു വ്യക്തി ഇല്ലായിരുന്നില്ലെങ്കില്‍ ഞാന്‍ ഇന്ന് ട്രെയിനില്‍ നിന്നും താഴെ വീണേനേ.”
“ഞാന്‍ ഇത് വരേയും പ്രകാശിനോട് മിണ്‍ടിയില്ല. അയാള്‍ പല തവണ എന്നോടടുക്കാനും കൂട്ടുകൂടാനും ശ്രമിച്ചു. അപ്പോളെക്ക് ഞാന്‍ ഒഴിഞ്ഞുമാറി. അയാള്‍ക്കെന്നെ സഹായിക്കാതെ കൈയും കെട്ടി നില്‍ക്കാമായിരുന്നു. ഇനി ഞാന്‍ എങ്ങിനെ അയാളൊട് പെരുമാറും, എങ്ങിനെ തുടങ്ങണം എന്ത് പറയണം, ഒന്നും എനിക്കറിയില്ല.”
ട്രെയിന്‍ എറണാംകുളം സൌത്തിലെത്തി. പ്രകാശ് രാധികയെയും കൊണ്ട് നേരെ മെഡിക്കല്‍ സെന്ററിലെത്തി. അവിടെ നിന്നും അവള്‍ക്ക് പ്രഥമശുശ്രൂഷ കിട്ടിയെങ്കിലും നടക്കാനും മറ്റും അസ്വസ്ഥത പ്രകടിപ്പിച്ചു.
“നിന്റെ തന്തയുടെ ഫോണ്‍ നമ്പര്‍ താ… ഞാന്‍ അങ്ങേരോട് വിളിച്ച് പറയാം. നിന്നെ വന്ന് ശുശ്രൂഷിക്കാന്‍… എന്ത് ചോദിച്ചാലും മിണ്‍ടില്ല. എനിക്ക് നിന്നേയും താങ്ങിപ്പിടിച്ച് ഇവിടെ ഇങ്ങനെ ഇരിക്കാന്‍ പറ്റില്ല. ഞാന്‍ ചെന്നില്ലെങ്കില്‍ സ്റ്റാഫ് മുഴുവനും പുറത്ത് നില്ക്കേണ്ടി വരും. താക്കോല്‍ എന്റെ പക്കലാണ്…”
അതിലിടക്ക് സുഷമച്ചേച്ചി ഓടിക്കിതച്ചെത്തി.
“എന്തായി പ്രകാശ്. പ്രശ്നമൊന്നും ഇല്ലല്ലോ…”
പ്രകാശിന് കലി കയറി നില്‍ക്കുന്ന സമയമായിരുന്നു…
“എന്റെ ചേച്ചീ ഈ മരങ്ങോടി എന്ത് ചോദിച്ചാലും മിണ്‍ടില്ല. എനിക്ക് ഉടന്‍ ഓഫീസില്‍ പോയേ തീരൂ, ഓഫീസ് കീ എന്റെ പക്കലാണ്. പത്തറുപത് ജോലിക്കാരുള്ള സ്ഥലമാണ്. ഒരു മേനേജറുടെ ഉത്തരവാദിത്വത്തില്‍ നിന്ന് എനിക്ക് ഒളിച്ചോടാന്‍ പറ്റില്ല. തന്നെയുമല്ല ഇന്ന് സാലറി ഡേ കൂടിയാണ്. ഒരു മണിക്കുള്ളില്‍ ബാങ്കില്‍ നിന്ന് പണമെടുക്കണം…”
“അതിനെന്താ പ്രശ്നം. പ്രകാശ് പൊയ്കോളൂ… രാധികയെ ഞാന്‍ നോക്കിക്കോളാം അത് വരെ……”
“അത് വരെയോ……. ചേച്ചി എന്താണുദ്ദേശിക്കുന്നത്………?”
“പ്രകാശ് ഇപ്പോ അധികം വര്‍ത്തമാനമൊന്നും വേണ്ട.. പോയി വരൂ… “
ഞാന്‍ ഓഫീസില്‍ പോയി, ഹാഫ് ഡേ ലീവെടുത്തു. നമ്മളെല്ലാം മനുഷ്യജീവികളല്ലെ, സഹജീവികള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ നോക്കി നില്‍ക്കാനാവുമോ… പാവം എന്റെ മോള്‍….. വേദനകൊണ്ട് പുളയുന്നുണ്ടാകും അവള്‍.
“മോള്‍ക്ക് പെയിന്‍ കില്ലറൊന്നും തന്നില്ലേ അവര്‍….”
പ്രകാശ് വന്നാല്‍ എത്രയും വേഗം തൃശ്ശൂരേക്ക് തിരിക്കാന്‍ ചേച്ചി പറയാം.
“അതിന് ചേച്ചീ……… പ്രകാശ്……… എന്റെ ആരും……..”
“എനിക്കതൊന്നും കേള്‍ക്കേണ്ട രാധികേ…. ഇപ്പോള്‍ തല്‍ക്കാലം ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ മതി. മോള്‍ ഇവിടെ ഇരിക്ക്. ഞാന്‍ ആ കാണുന്ന ബൂത്തില്‍ നിന്ന് ഓഫീസിലേക്ക് വിളിച്ച് നിങ്ങളെ സ്റ്റേഷനിലെത്തിക്കാന്‍ ഡ്രൈവറോട് പറഞ്ഞ് ഏര്‍പ്പാടാക്കാം.”
തിരിച്ച് വന്ന സുഷമയോട് എന്തെങ്കിലും പറയുവാനെന്ന് വെച്ചാല്‍ അവരൊന്നും അങ്ങോട്ട് പറയാന്‍ സമ്മതിക്കാഞ്ഞാല്‍ എന്ത് ചെയ്യും. രാധിക നന്നേ ബുദ്ധിമുട്ടി.
“ഇനി പ്രകാശും സുഷമയും ആരുമില്ലെങ്കിലും എനിക്ക് വീടണയേണ്ടേ. എന്റെ ഓഫീസിലെ പ്രശ്നങ്ങള്‍ പ്രകാശിനോ സുഷമച്ചേച്ചിക്കോ ഈ ലോകത്തില് മറ്റാര്‍ക്കോ അറിയുമോ…?
“പ്രകാശ് എന്തിനു തിരിച്ചുവരണം. പ്രകാശിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഒരിക്കലും ഇല്ല. മാനുഷിക പരിഗണന വെച്ച് ആരും ഇത്രയൊക്കെയേ ചെയ്യൂ.. മറ്റുചിലരാണെങ്കില്‍ എന്റെ മുഖത്ത് ആഞ്ഞടിക്കാനും മടിക്കില്ല.”
“പ്രകാശ് ഒരു ജെന്റില്‍ മേന്‍ തന്നെ. ഈ ഞാന്‍.... എന്നെ എനിക്ക് തന്നെ മനസ്സിലാകുന്നില്ല. സംതിങ്ങ് റോങ്ങ് ടു മി സീരിയസ്ലി….”
“എന്താ മോളേ നീ പിറുപിറുക്കുന്നത്……..” സുഷമ രാധികയോട്..
“ഒന്നുമില്ല ചേച്ചീ…… എപ്പോളാ ഡ്രൈവര്‍ വരിക. സ്റ്റേഷനിലെത്തിക്കിട്ടിയാല്‍ ഞാന്‍ എങ്ങിനെയെങ്കിലും വീട്ടിലെത്തിക്കൊള്ളാം……”
“അപ്പോള്‍ പ്രകാശ് വരില്ലേ…….. ?!!!!”
ഹ്മ്മ്……. സുഷമക്ക് കലി കയറി. അയാളെങ്ങാനും വരാതിരുന്നാല്‍ നാളെ ഞങ്ങളെല്ലാവരും കൂടി അയാളെ കൈ വെക്കും. അത്രക്കായോ ഈ പ്രകാശ്. ഈ സുഷമയുടെ തനിസ്വ്ഭാവം അയാള്‍ക്കറിയില്ല.
“ചേച്ചീ പ്ലീസ് അങ്ങിനെയൊന്നും പറയല്ലേ. ഞങ്ങള്‍………..”
“എനിക്കൊന്നും അറിയേണ്ട രാധിക ഈ ബെഞ്ചില്‍ കിടന്ന് വിശ്രമിക്കൂ……”
സമയം അഞ്ചിനോടടുത്തു… പ്ര്കാശിനെ കണ്ടില്ല. വലിയ വീമ്പിളക്കിക്കൊണ്ടിരുന്ന സുഷമയും അല്പമൊന്ന് പതറി.
“സുഷമ ധൈര്യം വീണ്‍ടെടുത്തു. അവളിലെ സ്ത്രീയും മാതാവും ഉണര്‍ന്നു. എങ്ങിനെയെങ്കിലും ഈ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കണം. അവളാണെങ്കില്‍ ശരിക്കും തളര്‍ന്നുറങ്ങുകയാണ്. അവളുടെ ബാഗില്‍ ടിഫിനും കഴിക്കാനുള്ള ഒന്നും കണ്ടില്ല. ആശുപത്രിയില്‍ നിന്ന് സുഷമ വാങ്ങിക്കൊടുത്ത് ഓറഞ്ച് ജ്യൂസുമാത്രമാണ് അവളുടെ വയറ്റിലുള്ള്ത്.”
സുഷമ രാധികയെ ഒരു ടാക്സി വിളിച്ച് തൃശ്ശൂരെത്തിക്കാനുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്തു. അവര്‍ക്കും വീടണയേണ്ടെ എട്ട് മണിക്ക് മുന്‍പ്…
രാധികയുടെ വീടും കഴിഞ്ഞ് ഇരിഞ്ഞാലക്കുട റൂട്ടിലാണ് സുഷമയുടെ വീട്. ടാക്സി എട്ടരമണിയോടെ രാധികയുടെ വീട്ടിലെത്തി.
രാധികയുടെ അഛന്‍ നന്നേ വിഷമിച്ചിരിക്കുകയായിരുന്നു. മോളെ കണ്ടതും സന്തോഷമായി എങ്കിലും തലയിലെ മുറിവും ബാന്‍ഡേജും കണ്ട് അദ്ദേഹം വിങ്ങിപ്പൊട്ടി.
“കാര്യമായൊന്നും ഇല്ല അങ്കിളേ.. അവള്‍ വണ്ടിയില്‍ ചെറുതായൊന്നു വീണു. പിന്നെ ഞങ്ങളൊക്കെയില്ലെ കൂടെ. കഴിഞ്ഞ ഒരു കൊല്ലമായി എന്നും കാണുന്നവര്‍….”
രാധിക വീട്ടിലെത്തിയതും ഉമ്മറത്ത് കിടന്ന കട്ടിലിലേക്ക് ചാഞ്ഞു,
“എവിടെ അങ്കിളിന്റെ മരുമകന്‍…?”
“മരുമകനോ…?”
“അതേ……… മരുമകന്‍……….. പ്രകാശ്……….?”
“എന്താ മോളേ നീ പറയുന്നത്…. എന്റെ മകള്‍ വിവാഹിതയല്ല. ഞാന്‍ ഈ പ്രകാശിനെ അറിയില്ല…”
സുഷമക്ക് ഇരുട്ടടി കൊണ്ട പ്രതീതി.
“എവിടെയോ എന്തോ പന്തികേട്…. സംതിങ്ങ് റോങ്ങ് സംവേര്‍………….”
യാത്ര പറയാതെ സുഷമ പടികളിറങ്ങി…………..
തുടര്‍ന്നേക്കാം. തുടരാതിരുന്നേക്കാം............
