Showing posts with label സര്‍പ്പക്കളം. Show all posts
Showing posts with label സര്‍പ്പക്കളം. Show all posts

Thursday, November 11, 2010

നാഗരാജക്കളം - ഭാഗം 2



നാഗരാജക്കളം വിശദീകരിച്ചെഴുതാന്‍ പറ്റിയില്ല. കുഞ്ഞൂസിന്റെ കമന്റില്‍ “എന്താ പ്രകാശേട്ടാ വിശദീകരിച്ചെഴുതാഞ്ഞേ?” എന്ന് കണ്ടു. അപ്പോള്‍ അതിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല.


മൊത്തം 66 കളങ്ങള്‍ ഡിസംബര്‍ മാസാവസാനം വരെ നീളുമെന്നാണ് തോന്നുന്നത്.


ഞാന്‍ ഇന്നോ നാളെയോ വീണ്ടും കളം കാണാന്‍ പോകും. ഞാന്‍ കണ്ട കളത്തിന്റെ ഒരു കളം പാട്ട് വിഡിയോ ക്ലിപ്പ് ഇവിടെ ചേര്‍ക്കാം.


എനിക്ക് ചെറുതായി മറവി തുടങ്ങിയിരിക്കുമെന്നൊരു സംശയം. കഴിഞ്ഞ ദിവസം കളം കണ്ടുമടങ്ങുമ്പോള്‍ കാറ് പാര്‍ക്ക് ചെയ്ത സ്ഥലം ഓര്‍മ്മയില്ലാതെ വല്ലാതെ കുഴങ്ങി. റീജിയണല്‍ തിയേറ്ററില്‍ ആയിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. ഞാന്‍ വാഹനം അന്വേഷിച്ച് ലളിത കലാ അക്കാ‍ദമി വളപ്പിലും പുറത്ത് റോഡിലും അലഞ്ഞ് നടന്നു. ഓര്‍മ്മ വന്നപ്പോളേക്കും ആള്‍ക്കൂട്ടമെല്ലാം പോയിരുന്നു.


രാത്രി കാലങ്ങളില്‍ തനിച്ചുള്ള യാത്ര ഒഴിവാക്കാനാണ് വീട്ടുകാരി പറഞ്ഞിരിക്കുന്നത്. എന്തായാലും ഇന്ന് മിക്കവാറും കളം കാണാന്‍ പോകും. ഇന്ന് സര്‍പ്പം തുള്ളലും ഉണ്ട് എന്നാണ് തോന്നുന്നത്.


ഓരോ നാട്ടിലും ഓരോ ചിട്ടയാണ്. ഈ പ്രസ്തുത കളത്തിന്റെ ശില്പികള്‍ ചേര്‍പ്പ് സ്വദേശികളാണ്. ചില ദിവസങ്ങളില്‍ പന്തം ഉഴിയലും ഉണ്ടാകും.

ഞാന്‍ ഇപ്പോള്‍ വിശദീകരിച്ച നാഗരാജക്കളം മായ്ചത് ഒരു ആണായിരുന്നു. ആണുങ്ങള്‍ കളം മായ്ക്കുന്നത് ഞാന്‍ ആദ്യമാണ് കാണുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ സാധാരണ പെണ്‍കുട്ടികളാണ് കളം മായ്ക്കാറ്.


വലിയ ക്ലിപ്പുകള്‍ എടുക്കാന്‍ നോക്കാം പിന്നീട്. ഇന്നോ നാളെയോ.






Tuesday, November 9, 2010

നാഗരാജക്കളം


ഇന്ന് [09-11-2010] തൃശ്ശിവപേരൂര്‍ കേരള ലളിതകലാ അക്കാദമിയില്‍ “കളമെഴുത്ത്” രണ്ടാം ഘട്ടം ആരംഭിച്ചു.

മൂന്ന് കളമുണ്ടായിരുന്നു. അതില്‍ നാഗരാജക്കളവും കളം മായ്ക്കലും കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ചേര്‍പ്പ് രാമകൃഷ്ണനും സംഘവും ആണ്‍ നാഗരാജക്കളം എഴുതിയതും മായ്ച്ചതും.

എന്റെ തറവാട്ടായ വെട്ടിയാട്ടില്‍ കുടുംബത്തില്‍ പണ്ടൊക്കെ പാമ്പിനാളം [സര്‍പ്പക്കളം] ഉണ്ടാകാറുണ്‍ട്. ഞങ്ങളുടെ തറവാട്ടില്‍ പാമ്പിന്‍ കാവ്, ഞങ്ങളുടേതായ അമ്പലപ്പുരയും അതില്‍ ഭുവനേശ്വരി, ചാത്തന്‍, മുത്തപ്പന്മാര്‍, കരിങ്കുട്ടി, ബ്രഹ്മരക്ഷസ്സ് മുതലായ ദേവീ ദേവന്മാരുടേയും പ്രതിഷ്ഠ ഉണ്ടായിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ അമ്പലപ്പുരയില്‍ പ്രത്യേക പൂജയും, കുറേ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പാന്‍പിനാളവും നടത്തി വന്നിരുന്നു. എന്റെ ബാല്യത്തില്‍ ഈ വക കളങ്ങളെല്ലാം കണ്ട് വളര്‍ന്നതിനാല്‍ എന്റെ ഇപ്പോഴത്തെ തട്ടകമായ തൃശ്ശിവപേരൂരില്‍ എന്ത് കളങ്ങള്‍ വന്നാലും ഞാന്‍ കാണാന്‍ പോകും.

Sunday, August 1, 2010

അഞ്ജനമണി നാഗക്കളം


ഇന്നെല [ആഗസ്റ്റ് 1-2010] തൃശ്ശിവപേരൂര്‍ ലളിതകല അക്കാദമിയില്‍ ഉണ്ടായ കളമെഴുത്ത് മേക്കാട് നാഗമ്മയുംസംഘവും വരച്ച അഞ്ജനമണിനാഗക്കളം ആയിരുന്നു. 7 മണിയാകുമ്പോളെക്കും കളം വരച്ച് കഴിഞ്ഞു. പിന്നീട് പുള്ളുവന്‍ കുടവും, നന്തുണിയും ചേര്‍ത്തി പാടിയ പാട്ട് കര്‍ണ്ണ മനോഹരമായിരുന്നു. നല്ല അക്ഷരസ്ഫുടതയോടുള്ള പാട്ട്. അടുത്ത കാലത്തൊന്നും ഇത്ര ക്ലിയര്‍ ആയി നാഗക്കളം പാട്ടുകള്‍ കേട്ടിട്ടില്ല. പക്ഷെ പാട്ട് അരമണിക്കൂറിലധികം ഉണ്ടായില്ല.

പാട്ടിനെ തുടര്‍ന്ന് രണ്ട് കന്യകകളായ പതിനഞ്ച് വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയും, പത്ത് വയസ്സിന് താഴ്യുള്ള മറ്റൊരു പെണ്‍കുട്ടിയും, പിന്നെ പത്ത് വയസ്സിന് താഴ്യുള്ള ഒരു ആണ്‍കുട്ടിയുമായിരുന്നു കളത്തില്‍ തുള്ളാന്‍ ഇരുന്നത്.

പക്ഷെ രണ്ട് പെണ്‍കുട്ടികള്‍ മാത്രം തുള്ളി കളം മായ്ച്ചു. കളം പാട്ട് കേട്ട കുട്ടികള്‍ ഏതാണ്ട് പതിനഞ്ച് മിനിട്ട് കഴിഞ്ഞാണ് തുള്ളിയത്. ഏതാണ്ട് അഞ്ചൂറ് പേര് കളം കാണാന്‍ എത്തിയിരുന്നു.

ജൂലായ് 21 ന് തുടങ്ങിയ കളമെഴുത്തില്‍ എനിക്ക് എല്ലാ കളങ്ങളും കാണാ‍നായില്ല. പക്ഷെ ഞാന്‍ കണ്ട കളങ്ങളില്‍ വെച്ച് ഇന്നെലെത്തെ കളമാണ് മൊത്തം പരിപാടിയുടെ നിലവാരത്തില്‍ എനിക്കിഷ്ടമായത്.

ഞമനേങ്ങാട്ട് എന്റെ തറവാട്ടില്‍ ഞങ്ങള്‍ക്ക് സര്‍പ്പക്ക്കാവ് ഉണ്ട്. പണ്ട് എന്റെ പിതാവ് സിലോണിലും, പാപ്പന്‍ സിംഗപ്പൂരിലും ഉണ്ടായിരുന്ന കാലത്താണ് പതിനാല്‍ ദിവസം നീണ്ട പാമ്പിനാളം [സര്‍പ്പക്കളം] എനിക്ക് കാണാനായത്. അതിന്‍ ഗുരുവായൂരിന്നടുത്തുള്ള കോട്ടപ്പടിയില്‍ നിന്നാണ് പുള്ളുവന്മാര്‍ വന്നിരുന്നത്. ഈ കളം നടക്കുമ്പോള്‍ എനിക്ക് പത്ത് വയസ്സോ മറ്റോ കാണും.

കളത്തില്‍ തുള്ളാന്‍ വരുന്ന കന്യകളായ പെണ്‍കുട്ടികള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും വൈകിട്ട് ഞങ്ങളുടെ വീട്ടിലായിരുന്നു ഭക്ഷണവും രാത്രിയിലെ താമസവും. ഞമനേങ്ങാട് വട്ടമ്പാടത്തുള്ള ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട് തറയിലെ വീട് എന്നാണ് അറിഞ്ഞിരുന്നത്. ചുറ്റും വട്ടന്‍ കൊയ്യുന്ന പാടം, അതിന്റെ നടുവില്‍ ഏതാണ്ട് പത്ത് ഏക്കര്‍ വരുന്ന ഒരു തറ്യിലായിരുന്നു വീട്.

മുത്തഛന്റെ കാലത്ത് കളരിത്തറ ഉണ്ടായിരുന്നത്രെ. ഏറ്റവും അവസാനമായി കളരി അഭ്യസിച്ചത് ഞാനായിരുന്നു. ഇപ്പോള്‍ കളരിത്തറയോ അഭ്യാസികളോ അവിടെ ഇല്ല. എന്നാലും കടത്താനാട്ടില്‍ നിന്ന് പൊന്നും പണവും ഭൂമിയും തന്ന് സല്‍ക്കരിച്ച് വാഴിച്ച തണ്ടാനായിരുന്നു എന്റെ മുത്തഛന്‍ ചോഴിത്തണ്ടാന്‍.

ഈ തണ്ടാന്റെ മകന്റെ മകനാണ് ഞാന്‍ എന്ന ജെ പി. ഇന്ന് ഞങ്ങളുടെ തറവാട് ജീര്‍ണ്ണിച്ച് അവകാശികളായ പാപ്പന്റെ മക്കള്‍ അതെല്ലാം അന്യാധീനപ്പെടുത്തി എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. സ്വത്തുക്കളല്ലേ അന്യാധീനപ്പെടുള്ളൂ. പക്ഷെ കളരി ദൈവങ്ങളും, പാമ്പിന്‍ കാവ്, രക്ഷസ്സ്, കുടുംബ ദേവതയായ ഭുവനേശ്വരിയും, മുത്തന്‍പ്പന്മാര്‍, ചാത്തന്‍, കരിങ്കുട്ടി എന്നീ ദേവീ ദേവന്മാരെല്ലാം എന്റെ മനസ്സില്‍ ഇപ്പോഴും മായാതെ കിടക്കുന്നു.

ലളിതകല അക്കാദമിയില്‍ ഞാന്‍ കളം കാണാന്‍ പോകുമ്പോള്‍ ഞാന്‍ എന്റെ ബാല്യം അയവിറക്കാറുണ്ട്. ഈ ജന്മത്തിലല്ലെങ്കില്‍ അടുത്ത ജന്മത്തിലെങ്കിലും ഐശ്വര്യമായ ഒരു കുടുംബക്ഷേത്രവും, അമ്പലപ്പുരയും, പാമ്പിന്‍ കാവും എന്റെ സ്വപ്നമാണ്.

കുടുംബ പരദേവതകളും, നാഗങ്ങളും എന്റെ സ്വപ്നം സാക്ഷാത്കരിക്കട്ടെ.!!!!