Showing posts with label മാങ്ങാ ചമ്മന്തി. Show all posts
Showing posts with label മാങ്ങാ ചമ്മന്തി. Show all posts

Saturday, January 26, 2013

മാങ്ങാ ചമ്മന്തി


മാങ്ങാ ചമ്മന്തി

memoir

പഴയ ഓര്‍മ്മകള്‍ ഓരോന്നായി  മനസ്സില്‍ അലയടിക്കുന്നു. സംഭാരത്തിന്റെ കഥ  എഴുതിയപ്പോള്‍ ലണ്ടനില്‍ നിന്ന് മുരളിയേട്ടന്‍  എന്തോ  ചോദിച്ചിരുന്നു. പക്ഷെ ഞാനൊന്നും മിണ്ടിയില്ല.

ഇന്നെലെ   നടക്കാന്‍ പോകുമ്പോള്‍  ചാരു അമ്മായിയുടെ മുറ്റത്ത്  വളര്‍ന്നു നിന്നിരുന്ന പച്ച മാങ്ങ  കണ്ടപ്പോളാണ് എനിക്ക് പണ്ട് പണ്ട് കഴിച്ച മാങ്ങ ചമ്മന്തിയെ   പറ്റി  ഓര്മ വന്നത്.

തറവാട്ടില്‍ പലപ്പോഴും കാലത്തെ ഒരു കട്ടന്‍ കാപ്പിക്ക്  ശേഷം 8  മണി കഴിഞ്ഞാല്‍  കഞ്ഞി ആയിരിക്കും.  അപൂര്‍വ്വം ചില  ദിവസങ്ങളില്‍  പുട്ടും പഴവും, അല്ലെങ്ങില്‍ പത്തിരിയും തലേ ദിവസത്തെ മീന്‍ കരിയുടെ ചാറും അവശിഷ്ടങ്ങളും. അതായത്  മാങ്ങ പുളിയും തലകളും.  സന്തതി  പരമ്പരകളായി കുറച്ചധികം പേര്‍ ഉണ്ടായിരുന്നതിനാല്‍ എല്ലാവര്ക്കും പലഹാരം ഉണ്ടാക്കുക എന്നത്  ശ്രമകമായ പണിയായിരുന്നു.

എന്റെ പ്രായത്തിലുള്ള പിള്ളേര്‍സ് നാലഞ്ജ് എണ്ണം,. പിന്നെ ചെറുവക പത്തില്‍  താഴെ. അമ്മമാരും അമ്മൂമ മാരും അമ്മായിമാരും ആയി കുറെ എണ്ണം. പിന്നെ  പണിക്കാരും, കാര്യസ്തന്മാരും. എല്ലാം കൂടി നോക്കിയാല്‍  തറവാട്ടിലെ  അംഗ സംഖ്യ മുപ്പത്  മുപ്പത്തഞ്ച്  വരും.

ഓല മേഞ്ഞ നലുകെട്ടിലുള്ള ജീവിതം സുഖമായിരുന്നു.  നാട്ടില്‍ എന്തെങ്കിലും  വിശേഷങ്ങള്‍  വരുമ്പോള്‍ വീട്ടിലെ അംഗ സംഖ്യ പെരുകും, അപ്പോള്‍  ശരിക്കും ഒരു ആഘോഷം തന്നെ ആയിരുന്നു.  വൈകുന്നേരം ശാപ്പാട് കഴിഞ്ഞാല്‍ അകത്തളത്തില്‍ എല്ലാരും നിരനിരയായി  കിടന്നുറങ്ങും.  മൂത്ത അമ്മൂമ്മക്ക് മാത്രം ഒരു കട്ടില്‍.  മറ്റുള്ളവര്‍ക്കൊക്കെ പായ വിരിച് നിലത്ത് കിടക്കണം. മഴക്കാലമായാല്‍ ചിലര്‍ മുറികളിലേക്ക് ചേക്കേറും.

അങ്ങിനെ കാലത്തെ കഞ്ഞിക്കുള്ള മാങ്ങ ചമ്മന്തിയുടെ രുചി  വിവര്‍ണ്ണനാതീതമാണ്. ചമ്മതി ഉണ്ടാക്കുന്നത് കാണാനാണോ  അതിലും രസകരം രുചികരം.  വകയിലുള്ള ഒരു  ചേച്ചി കൊയ്ത്ത് കാലമാകുമ്പോള്‍  പാര്‍ക്കാന്‍ വരും കുറച്ച  നാള്‍. > കൊയ്ത്തെല്ലാം കഴിഞ്ഞു  തിരികെ പോകുമ്പോള്‍ ഒരു  കുട്ടിച്ച്ചക്ക് അരിയും ചക്കയും മാങ്ങയും എല്ലാം കൊണ്ടുപോകും. നായരങ്ങാടി വരെ നടക്കണം, അവിടെ നിന്ന് അവര്‍ക്ക് ചിലപ്പോള്‍ പുഴിക്കള ചാള വണ്ടി കിട്ടും, അല്ലെങ്കില്‍ വീട് വരെ നടക്കും, അതൊക്കെ ആണ് പഴയ സമ്പ്രദായം.

കാലത്ത്   എണീറ്റ് പിള്ളേര്‍  പടയെല്ലാം കഴുക്കോലില്‍  തൂക്കിയിട്ടിരിക്കുന്ന പാളയില്‍ നിന്ന് ഉമിക്കരി എടുത്ത് പല്ല് തേച്ച് കൊല്‍ക്കുഴിയന്‍ പടിഞ്ഞാറെ കുളത്തിലേക്ക് പോകും, ചിലര്‍ അവിടെ  തന്നെ കുളിക്കും, പെണ്‍ പിള്ലെരുകള്‍ തെക്കേ  കുളത്തില്‍  പോയി  കുളിക്കും. അവിടെ കൈത മോന്തക്കാടുകള്‍ ഉള്ളതിനാല്‍ തുണിയില്ലാതെ കുളിച്ചാലും മറ്റാരും കാണില്ല.  പിള്ളേര്‍ കൂട്ടത്തില്‍  ഒരു അപ്പുണ്ണി  ഉണ്ടായിരുന്നു . അവന്‍ ഈ കൈത മോന്തക്കടുള്ള കുളത്തിലെ കുളിക്കൂ..

അങ്ങിനെ പിള്ളേര്‍സ് കുളി  കഴിഞ്ഞെത്തുംപോഴേക്കും  കഞ്ഞിക്കുള്ള വട്ടങ്ങള്‍ ആരംഭിക്കും.  ചില  ദിവസങ്ങളില്‍ കഞ്ഞിക്ക് മുതിരപ്പുഴുക്കോ കടലയോ  ഉണ്ടാകും, ആള്‍ കൂട്ടം അധികമായാല്‍ കഞ്ഞിക്ക് ചമ്മന്തി തന്നെ, ബാക്കിയുള്ളത് ചിലര്‍ക്ക് ഉച്ചക്ക്  ചോറ് ഉണ്ണുമ്പോള്‍ കിട്ടും.

ചമ്മന്തി അടുക്കളയിലെ ഏതെങ്കിലും പെണ്ണുങ്ങള്‍ ആണ്  സാധാരണ ഉണ്ടാക്കുക. പക്ഷെ ഈ പാര്‍ക്കാന്‍ വന്ന പെണ്ണ് വരുമ്പോള്‍ അവളാണ് ചമ്മന്തി അരക്കുക. അവളുടെ  അരക്കലിനു ഒരു പ്രത്യേകത ഉണ്ട്,  അതിനാല്‍ ആ ചമ്മന്തി ഏറെ രുചികരവും,  എന്ന് എല്ലാവരും പറയുമെങ്കിലും അപ്പുണ്ണിക്കാണ് കൂടുതല്‍ ഹരം.

കാവിലെ മൂവാണ്ടന്‍ മാവിന്റെ മാങ്ങ പറിക്കുന്നതും കൂടി അവള്‍ തന്നെ. അവള്‍ക്കറിയാം ഏറ്റവും കൂടുതല്‍ പുളിയുള്ള മാങ്ങ. വലിയ തോട്ടി എടുത്ത് അവള്‍ മാങ്ങ പറിക്കും, സഹായതിന്നു അപ്പുണ്ണിയും കൂടും. മാങ്ങ കഴുകി വൃത്തിയാക്കി തോല് ചെത്തി ചെറിയ പൂളുകള്‍ ആക്കി, നേരെ അമ്മിയില്‍ നിരത്തും , എന്നിട്ട് ചുവന്ന മുളകും, ചുവന്നുള്ളിയും പേരിനു ഒരു  നുള്ള് ഇഞ്ചിയും എല്ലാം കൂട്ടി അവള്‍ അരക്കാന്‍ തുടങ്ങും.

അവളും കാലത്ത് കുളിയും തെവാരമെല്ലാം കഴിഞ്ഞേ അടുക്കളപ്പണിക്ക് ഇറങ്ങൂ. വെളുത്ത് തടിച്ച് ഒരു സുന്ദരിയാണെന്ന് വേണമെങ്കില്‍ പറയാം അവളെ. അന്നോക്ക്കെ പെണ്ണുങ്ങള്‍ക്ക് മുണ്ടും ബ്ലൗസും ആണ് വീട്ടിലെ വേഷം. പൂമുഖത്തേക്ക് വരുമ്പോള്‍ ഒരു മേല്‍ മുണ്ട് ഇടണം.

അടിയില്‍ താറുടുത്ത് വെള്ള മല്‍മല് മുണ്ട് ധരിച്ച്   വട്ടക്കഴുത്തുള്ള ബ്ലൗസും അണിഞ്ഞു അവള്‍ ചമ്മന്തി അരക്കുന്നത് നോക്കി നില്ക്കാന്‍ ഒരു രസം വേറെ തന്നെ ആയിരുന്നു. അപ്പുണ്ണി അവളുടെ മുന്നില്‍ നിന്ന് മാറുമായിരുന്നില്ല. അപ്പുണ്ണി പിള്ളേരുടെ ഇടയില്‍ കേമനായി വിലസി പലപ്പോഴും. അവന്‍ ചിലപ്പോള്‍ ഒരു ഒറ്റയാന്‍ ആയിരുന്നു. കുറുമ്പനായ അപ്പുണ്ണിയെ മറ്റു പിള്ളേര്‍ക്ക് പേടി ആയിരുന്നു.

അപ്പുണ്ണി ചിലപ്പോള്‍ അമ്മിയില്‍ നിന്ന് ചമ്മന്തി കോരി തിന്നും. മറ്റാരെയും അവള്‍ അമ്മിക്കരികിലേക്ക് അടുപ്പിക്കില്ല. പ്രായം കൊണ്ട് അപ്പുണ്ണി അവളെക്കാളും പത്ത് വയസ്സ് താഴെ ആയിരുന്നു.

അങ്ങിനെ അവള്‍ അരച്ച  ആ മാങ്ങ ചമ്മന്തിയുടെ രുചി ഇന്നും നാവില്‍ ഊറി വരുന്നു.

[ഈ കഥക്ക് ഒരു പൂര്‍ണ്ണത വന്നില്ല എന്ന് തോന്നുന്നു. ചമ്മന്തി ഒന്നും കൂടി ഭംഗിയായി അരച്ച് തുടര്‍ന്നെഴുതാം]