Saturday, January 30, 2010

കൂര്‍ക്കഞ്ചേരി തൈപ്പൂയം - 2010 ജനുവരി 30

തൃശ്ശൂര്‍ - കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ഷേത്രത്തിലെ തൈപ്പൂയം ഇന്ന് ആഘോഷിച്ചു.
തല്‍ക്കാലം ഒരു വിഡിയോ ക്ലിപ്പ് കാണുക. കൂടുതല്‍ വിശേഷങ്ങള്‍ താമസിയാതെ.

Monday, January 4, 2010

നന്ദ്യാര്‍വട്ടവും എന്റെ ഗുരുവായൂരപ്പനും



ഇത് ഒരു യഥാര്‍ത്ഥ കഥയായി രൂപാന്തരപ്പെട്ടതായിരുന്നു. പക്ഷെ യാത്രാ‍ മദ്ധ്യേ അല്പം നര്‍മ്മ ഭാവന കൂട്ടിനെത്തിയപ്പോള്‍ വേറെ വഴിക്ക് തിരിഞ്ഞു. ഇവിടെ എത്തി നോക്കുന്നവര്‍ക്ക് വായനാസുഖം പ്രദാനം ചെയ്യേണ്ടെ എന്ന് തോന്നി. എന്നിരുന്നാലും നന്ദ്യാര്‍വട്ടത്തിന്റെ അസുഖം ഭേദമായത് ആശ്ചര്യം തന്നെ.
തുടര്‍ന്ന് വായിക്കുക : >>>>>>>>>>>>>

ഞാന്‍ ഒരു കൃഷ്ണ ഭക്തനാണ്. എന്റെ ഒരു പ്രഭാതം പൊട്ടി വിടരുന്നത് കൃഷ്ണനെ മുന്നില്‍ കണ്ടും കൃഷ്ണനും ആരാദിച്ചും ആണ്.

ഞാന്‍ കാലത്ത് എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത് തണുത്ത വെള്ളത്തിലുള്ള കുളിയാണ്. പിന്നീട് ഭഗവാന്‍ കൃഷ്ണനുള്ള പൂ‍ക്കള്‍ അറുക്കും. പണ്ട് എന്റെ മുറ്റത്ത് നന്ദ്യാര്‍വട്ടവും, വെള്ള ചെമ്പരത്തിയും, തെച്ചിപ്പൂവും ഒക്കെ ഉണ്ടായിരുന്നു.

കഴിഞ്ഞ മഴക്കാലത്ത് എന്റെ സഹധര്‍മ്മിണി എന്ന് വിളിക്കുന്ന എന്റെ മൂധേവിയായ ആനന്ദവല്ലി എല്ലാ ചെമ്പരത്തി ചെടികളും നിഷ്കരുണം വെട്ടിമാറ്റി. ഞാന്‍ അത് അറിയുന്നത് കൃഷ്ണന് പൂ പറിക്കാന്‍ പോയപ്പോഴാണ്. എനിക്ക് അവളെ ഉപദ്രവിക്കണമെന്ന് തോന്നി. പക്ഷെ കൃഷ്ണന്‍ പൊറുക്കുകയില്ലാ എന്ന് എനിക്കറിയുന്നതിനാല്‍ ഞാന്‍ വേണ്ടെന്ന് വെച്ചു.

അവള്‍ ചെയ്ത പ്രവര്‍ത്തി വളരെ ഹീനമായിരുന്നെന്ന് ഞാന്‍ അവളോട് പറഞ്ഞു. “എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഇനി ഞാന്‍ എന്ത് ചെയ്യും. ഞാന്‍ വാവിട്ട് കരഞ്ഞു.“

അവശേഷിച്ച 5 നന്ദ്യാവട്ടച്ചെടികളില്‍ അവള്‍ മൂന്നെണ്ണവും കടക്ക് വെച്ച് വെട്ടിമാറ്റി. എനിക്ക് വേണ്ടി രണ്ടെണ്ണം മാത്രം ബാക്കി വെച്ചു. എനിക്കത് കണ്ട് സഹിച്ചില്ല. ഞാന്‍ അവളുടെ കാല് വെട്ടിമുറിച്ചാലോ എന്നും കൂടി ആലോചിച്ചു.

ആ കാലത്തൊക്കെ മരങ്ങളില്‍ പൂക്കള്‍ നന്ദേ കുറവായിരുന്നു. എനിക്ക് വലിയ മനോവിഷമം തന്നു അവള്‍. ഞാന്‍ അവളോട് കുറേ ദിവസം മിണ്ടാ‍തിരുന്നു. അവളുടെ ഇഷ്ട വിനോദമായ കേബിള്‍ ടിവിയുടെ കേബിളുകള്‍ ഞാന്‍ വെട്ടി നശിപ്പിച്ചു. ടിവിയുടെ മുകളിലൂടെ വെള്ളം ഒഴിച്ചു. താഴത്തെ നിലയിലുള്ള ടെലഫോണ്‍ എറിഞ്ഞുടച്ചു. അടുക്കളയില്‍ പാത്രങ്ങള്‍ എറിഞ്ഞുടച്ചു.

“നിങ്ങളെന്താ മനുഷ്യാ കാണിക്കണത്... എന്തിനാ ഈ പാത്രങ്ങളൊക്കെ എറിഞ്ഞുടക്കുന്നത്...?
ഞാന്‍ ഒന്നും മിണ്ടിയില്ല. ഭഗവാന്‍ ഗുരുവയൂരപ്പന്‍ ഇതൊക്കെ ഇരുന്ന് കാണുന്നുണ്ടാകും. എന്റെ രോഷം ഒന്ന് കെട്ടടങ്ങേടേ? ഇതൊക്കെയല്ലാതെ ഞാന്‍ എന്താ ചെയ്യാ എന്റെ ഗുരുവായൂരപ്പാ>





പണ്ടൊക്കെ ഞാന്‍ ദ്വേഷ്യം വരുമ്പോള്‍ അവളെ നാല് കൊടുക്കാറുണ്ട്. അന്നൊക്കെ അവള്‍ക്ക് അതിന്നുള്ള ആരോഗ്യവും ഉണ്ടായിരുന്നു. ഇന്ന് അവളുടെ ആരോഗ്യമെല്ലാം മോശമായി. പക്ഷെ കയ്യിലിരുപ്പ് മോശമാണ്. ഇനി നാല് കൊടുത്താല്‍ പത്ത് ദിവസം വയ്യാണ്ട് കിടക്കും. പിന്നെ ഞാന്‍ തന്നെ ആശുപതീല് കൊണ്ടോകണം. ആകെ പ്രശ്നം....



എന്താ ചെയ്യാ ഈ പെണ്ണുങ്ങള് ഇങ്ങട്ട് മെക്കട്ട് കേറാന്‍ വന്നാല്‍ ഈ പാവം ആണുങ്ങള് എന്ത് ചെയ്യും. കുട്ടന്‍ മേനോന്‍ പറഞ്ഞിരുന്നു ബീനാമ്മയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന്. അതിനാലാണ് ഇപ്പോ എന്റെ മറ്റേ പെണ്ണൊരുത്തി ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഞാന്‍ ഇപ്പോള്‍ ആനന്ദവല്ലിയുടെ കൂടെയാണ് താമസം.





അല്ലാ ഞാന്‍ അറിയാതെ ചോദിക്കയാണ് ഈ മേനോന് എന്തിന്റെ സോക്കേടാ ഞാന്‍ എന്റെ പെണ്ണിന്റെ മെക്കട്ട് കേറിയാല്.



ഇപ്പോ ഞാന്‍ ബീനാമ്മെയെപ്പറ്റി ഒന്നും പറയാറില്ല. എനിക്ക് വേറെയും പെണ്ണുണ്ടല്ലോ... എന്റെ മേന്‍ നേ ഞാന്‍ ഇനി ബീനാമ്മയെപ്പറ്റി ഒന്നും പേശ്ണില്ലാ. പോരെ തനിക്ക് ....





ഈ കുട്ടന്‍ മേനോനെ വെറുപ്പിക്കാനും വയ്യ. ആള് വലിയ സഹായിയും നല്ലൊരു കൂട്ടാളിയും ആണ്.



[ശേഷം കുറച്ച് കഴിഞ്ഞെഴുതാം]










.... തുടരുന്നു ഇവിടെ....




ഞാന്‍ അവശേഷിച്ച രണ്ട് മരങ്ങളില്‍ നിന്നും പൂക്കള്‍ ശേഖരിച്ച് എന്റെ കണ്ണന്‍ കാലത്ത് സമര്‍പ്പിക്കും. മഴക്കാലമായതിനാല്‍ പൂക്കള്‍ നന്നേ കുറവും.




"എന്ത് ചെയ്യാം ഉള്ളോണ്ട് ഓണം പോലെ എന്ന് പറഞ്ഞ പോലെ ആക്കേണ്ടി വന്നു...."




അങ്ങിനെയിരിക്കുമ്പോളാണ്‍ വേറെ ഒരു ദുരന്തം..........
ആകെയുള്ളത് രണ്ട് മരങ്ങളാണ്. അതിനൊന്നിനെ ഒരു തരം പുഴുക്കള്‍ വന്ന് ഇലയെല്ലാം തിന്ന് നശിപ്പിക്കുക. ഞാന്‍ ഓരോദിവസം പൂവറുക്കുന്നതിന്‍ മുന്‍പ് ഈ വൃണപ്പെട്ട ഇലകളെല്ലാം പിഴുത് മാറ്റും. അങ്ങിനെ പോയി പോയി ഒരു മരം മുഴുവന്‍ ഈ പുഴുക്കള്‍ തിന്ന് നശിപ്പിച്ചു. യൂറോപ്പിലെല്ലാം ഓട്ടം സീസണില്‍ കാണുന്ന പോലെ ഇലകളില്ലാതെ നില്‍ക്കുന്ന മരം പോലെയായി.




എന്റെ ഉള്ളം പിടച്ചു. ശേഷിച്ച ഒരു മരത്തിലും ഈ പുഴുക്കള്‍ വന്ന് തുടങ്ങി. എനിക്ക് ചെടികള്‍ക്ക് മരുന്ന് തെളിക്കാന്‍ സാധാരണ ഇഷ്ടമില്ല. അതിന്റെ മണം എനിക്ക് തലവേദന ഉണ്ടാക്കും. പിന്നെ നാടന്‍ മരുന്നായ "പുകയില കഷായം" ഉണ്ടാക്കാനും അറിയില്ല. എന്റെ ചെറിയ പാറുകുട്ടിയോട് പറഞ്ഞപ്പോള്‍ അവളുടെ വായിലിരുന്നതെല്ലാം കേക്കേണ്ടി വന്നു...




"ഈ ഉണ്ണ്യേട്ടനെ എന്തൂട്ടിന്റെ കേടാ. ഓരോന്ന് ഉണ്ടാക്കി വെക്കാന്‍ പറയും. എന്നിട്ട് ആള്‍ ഒരു പോക്ക് പോയാല്‍ പിന്നെ ഏത് കാലത്താ വരിക. ഇന്നാള്‍ ളൂവിക്കാ അച്ചാറ് വേണമെന്ന് പറഞ്ഞ് ഞാന്‍ നാടായ നാടെല്ലാം അലഞ്ഞ് തിരിഞ്ഞ് ളൂവിക്ക കഴുകി വൃത്തിയാക്കി അച്ചാറ് പറഞ്ഞ പോലെ സൊര്‍ക്ക ഇടാണ്‍ ട് ഉണ്ടാക്കി വെച്ചിട്ട്....."




"വിളിക്കെന്നെ വിളിക്കെന്നെ ആള്‍ വരണ്ടേ?? അതീ‍പ്പിന്നെ എനിക്ക് ഈ ഉണ്ണ്യേട്ടനോട് വെറുപ്പാ..........."




‘ഇപ്പോ വേണത്രെ പൊകയില കഷായം. ഞാന്‍ അങ്ങാടീ പോയിട്ട് പൊകയില വാങ്ങണം, എന്നിട്ട് എന്തെല്ലാം പണിയുണ്ട് അത് കഷായമാക്കാന്‍. ഇനി അതൊക്കെ സഹിച്ച് കഷായമുണ്ടാക്കിയാല്‍ എന്നാവും ഈ ആളുടെ എഴുന്നള്ളത്ത്....’




എന്റെ പാറുകുട്ടീ നീ അങ്ങനെ ഒന്നും പറയല്ലേ. ഇത് ദേവന്റെ കാര്യമാ.




"എനിക്ക് ഈ ദേവന്മാരുടെ പുരാണമൊന്നും കേക്കണ്ട..."
എന്റെ ഗുരുവായൂരപ്പാ. എന്താ ഇനി ഒരു വഴി. ഈ പുഴുക്കള്‍ ഈ മരം നാല് ദിവസം കൊണ്ട് വെടിപ്പാക്കും... പിന്നെ ഞാന്‍ പൂവിന് എവിടേയാ പോകുക.
സംഗതി അയലത്തെ മല്ലികയുടെ വീട്ടിലും, മെഴ്സിയുടെയും ജെസ്സിയുടെയും വീട്ടിലുമെല്ലാം നല്ല പൂക്കളുണ്ട്.




പക്ഷെ എന്റെ കാലത്തെ ഈ മുണ്ടുമാത്രം ഉടുത്തുള്ള വേഷം അവര്‍ക്കിഷ്ടപ്പെട്ടില്ലെങ്കിലോ.




ഇനി ഒരു ഷര്‍ട്ട് ഇട്ട് കള്ളിമുണ്ടൊക്കെ മാറ്റി സുന്ദരക്കുട്ടപ്പനായി പൂവറുക്കാന്‍ പോയാല്‍ ... അവരൊന്നും പറഞ്ഞൂന്ന് വരില്ല. പക്ഷെ അവര്‍ക്കിഷ്ടപ്പെടുമോ ഞാന്‍ എന്നും ഇങ്ങിനെ അവര്‍ ഓമനിച്ച് വളര്‍ത്തുന്ന പൂക്കളറുക്കാന്‍ വന്നാല്‍.....




പണ്ടൊക്കെ ഞാന്‍ കാലത്തെ എന്റെ കുളിയും തേവാരമെല്ലാം കഴിഞ്ഞ് നടക്കാനിറങ്ങാറുണ്ട്. നടന്ന് വരുമ്പോള്‍ മെഴ്സിയുടെ തോട്ടത്തില്‍ വിരിഞ്ഞ് നില്‍ക്കുന്ന വലിയ പലനിറത്തിലുള്ള ചെമ്പരത്തിപ്പൂക്കള്‍ കാണുമ്പോള്‍ ഞാന്‍ പെട്ടന്നവിടെ നിന്ന് പോകും.




ഞാന്‍ അല്പനേരം അവിടെ ആകമാനം ഒന്ന് വീക്ഷിക്കും. ആരും എന്നെ നോക്കുന്നില്ലാ എന്ന് കാണുമ്പോള്‍ ഞാന്‍ ഒന്നോ രണ്ടോ പൂക്കള്‍ മോഷ്ടിക്കും.
കൂടെ കൂടെ ഈ മോഷണം തുടര്‍ന്ന് കൊണ്ടിരുന്നു.



പലപ്പോഴും ജെസ്സിയുടെ പൂക്കളറുക്കാറുണ്ട്. ജെസ്സി നോക്കി നില്‍ക്കേ ഞാന്‍ അങ്ങിനെ ചെയ്യാറുണ്ട്. ജെസ്സിയെ എനിക്ക് പേടിയില്ല. എന്റെ പെങ്ങളെപ്പോലെയാണ് എനിക്ക് ജെസ്സി.




മെഴ്സി അങ്ങിനെയല്ല. ഞാന്‍ ഒരു ദിവസം മെഴ്സിയെ കണ്ടു.
"ഹലോ മെഴ്സി... എന്തൊക്കെയാ മക്കളുടെ വിശേഷം....... എന്നാ അനുവിന്റെ കല്യാണം............"




ആ ഒന്നും ആയില്ല ജെ പീ...........
"നടത്തം കഴിഞ്ഞ് വരികയാണോ..........."
"അതേ മേഴ്സീ.........."




പിന്നെ മെഴ്സീ ഒരു കാര്യം ... ഞാന്‍ ഇതിലേ പോകുമ്പോള്‍ ചിലപ്പോള്‍ പൂക്കള്‍ മോഷ്ടിക്കാറുണ്ട്...
"മേഴ്സി കുടുകുടാ ചിരിക്കാന്‍ തുടങ്ങി.........."




"ഇങ്ങിനെയും ഉണ്ടോ കള്ളന്മാര്‍"
കട്ടതിന് ശേഷം കുമ്പസാരം നടത്തുന്നവര്‍




"ആട്ടെ ആര്‍ക്കാ ഈ പൂക്കളെല്ലാം കട്ട് കൊണ്ട് പോയി കൊടുക്കുന്നത്..."
എന്റെ കൃഷ്ണനാ..............




"കൃഷ്ണനോ........... അതാരാണ് ഞാനറിയാത്ത ഒരാള്‍ അവിടെ..........."
അതേയ് കൃഷ്ണനെന്നാല്‍ ഞാന് പറയുന്നത് ... ഗുരുവായൂരപ്പനാണെന്ന്




"അത് ശരി............"
എന്നാ പൊട്ടിച്ചോളൂ.............. പ്രശ്നമൊന്നുമില്ല....




അങ്ങിനെ ഞാന്‍ മെഴ്സിയുടെ വീട്ടില്‍ നിന്ന് പലപ്പോളും പൂക്കള്‍ മേഴ്സിയുടെ അനുവാദത്തോട് കൂടി മോട്ടിക്കാറുണ്ടായിരുന്നു.. എന്നിട്ട് ഗുരുവായൂരപ്പനും, അയ്യപ്പനും, ഗണപതിക്കും, ശ്രീ നാരായണഗുരുവിനും, മൂകാംബിക അമ്മക്കും എല്ലാം കൊടുക്കാറുണ്ടായിരുന്നു.




എനിക്ക് പിന്നീട് തോന്നി വല്ലവരുടെ വീട്ടില്‍ നിന്നുള്ള ഈ പൂവറുക്കല്‍ അത്ര ശരിയല്ലെന്ന്...




പിന്നെന്ത് ചെയ്യും. എന്റെ അവസാനത്തെ നന്ദ്യാര്‍വട്ടത്തെ ഈ പുഴുക്കള്‍ ആക്രമിച്ച് കൊണ്ടിരുന്നു. ഞാന്‍ വിചാരിച്ചു എന്റെ പറമ്പില്‍ എത്രയോ പാഴമരങ്ങളുണ്ട്. കാട് പിടിച്ച് കിടക്കുന്ന അടുത്ത തൊടിയിലും.




അതൊന്നും ഇവറ്ക്ക് വേണ്ട. എന്റെ മേലില്‍ കേറാനാ ഇവക്ക് താല്പര്യം.............




"എന്റെ കൃഷ്ണാ എന്താ ചെയ്യുക... എനിക്കൊരു ഉപായം പറഞ്ഞ് തരൂ. അല്ലെങ്കില്‍ വേറൊരു മാര്‍ഗ്ഗം പറയൂ ... എവിടുന്ന് കിട്ടും പൂക്കള്‍...?




സംഗതി ഞാന്‍ ഒരാളുടെ അന്നം മുടക്കുന്ന കാര്യമാണ് ചിന്തിക്കുന്നത്.. പക്ഷെ അതേ സമയം എന്റെ മന:സ്സമാധാനം കെടുത്തുകയാണല്ലോ ഈ പുഴുക്കള്‍. നല്ല ആരോഗ്യത്തോട് കൂടി നില്‍ക്കുന്ന എനിക്ക് പ്രശ്നമില്ലാത്ത എത്രയോ ചെടികളുണ്ട്.. അവിടേക്ക് ചേക്കേറിക്കൂടെ ഈ പണ്ടാരങ്ങള്‍ക്ക്.. ഇനി ഈ നന്ദ്യാര്‍വട്ടത്തിന്റെ ഇലകള്‍ക്ക് മാധുര്യം കൂടുതാലാണോ.




ഞാന് രണ്ട് നന്ദ്യാര്‍വട്ടത്തിന്റെ ഇലകള്‍ കടിച്ച് തിന്നു നോക്കി............ യേയ് ഒരു രസവുമില്ലാ.............




ഇതാണൊ ഇവറ്റകള്‍ സാപ്പിടുന്നത്.............?




എന്തായാലും കൃഷ്ണാ ഇന്നത്തേക്കുള്ള പൂക്കള്‍ കിട്ടി. എനിക്ക് ആരുടെയും വീട്ടീപ്പോയി മോട്ടിക്കാന്‍ വയ്യ. നാളെ നിനക്ക് പട്ടിണിയാ. നിനക്ക് പൂക്കള്‍ക്ക് പകരം വെക്കാനെന്റെ കയ്യില്‍ ഒന്നുമില്ലല്ലോ.. എനിക്ക് അന്ന് ഉറക്കം വന്നില്ല...




പിറ്റേദിവസം ഞാന്‍ കൂടുതല്‍ നേരത്തെ എണീറ്റു. കുളി കഴിഞ്ഞ് പൂക്കളറുക്കാന്‍ നന്ദ്യാര്‍വട്ടത്തിന്റെ അടുത്ത് ചെന്നു. മരത്തിനെ ഭാഗികമായി പുഴുക്കല്‍ നശിപ്പിച്ച് കൊണ്ടിരുന്നു. ഞാന്‍ പരമസങ്കടത്തിലും...........




ഞാന്‍ പെട്ടെന്ന് മാറി നിന്ന് ഒരു ഉപായം ചിന്തിക്കയായിരുന്നു മൂവാണ്ടന്‍ മാവിന്‍ ചുവട്ടില്‍നിന്ന്..




അപ്പോളിതാ ഒരു പറ്റം ഉറുമ്പുകള്‍ എന്റെ ശരീരമാകെ പടര്‍ന്ന് കയറി. നല്ല കാലം അവര്‍ മര്യാദക്കാരായിരുന്നു. എന്നെ കടിച്ചില്ല. ഞാന്‍ അങ്ങിനെ നിന്നു. ഒരു അഞ്ച് മിനിട്ട് കൊണ്ട് ഏതാണ്ട് പത്തിരുനൂറ് ഉറുമ്പുകള്‍ എന്നെ പൊതിഞ്ഞു.
ഞാന്‍ ആ ഉറുമ്പുകളെയും കൊണ്ട് എന്റെ നന്ദ്യാര്‍വട്ടത്തിന്റെ ഇടയിലേക്ക് കേറി നിന്നു. അല്പസമയം കൊണ്ട് ആ ഉറുമ്പുകളെല്ലാം നന്ദ്യാര്‍വട്ടത്തിന്റെ ചില്ലകളിലേക്ക് ഇരച്ച് കയറി. അവര്‍ക്ക് ഉറുമ്പുകളുടെ പച്ചമാംസത്തിന്റെ ഗന്ധം കിട്ടിക്കൊണ്ടിരിക്കാം...




ഞാന്‍ അങ്ങിനെ എന്റെ വീട്ടിലേക്ക് പോയി............




അത്ഭുതമെന്ന് പറയട്ടെ.. പിറ്റേ ദിവസം ഞാന്‍ നന്ദ്യാര്‍വട്ടത്തിന്റെ അടുത്ത് പോകിണില്ലാ എന്ന് വെച്ചിരിക്കുകയായിരുന്നു....




കൃഷ്ണന് ഞാന്‍ തല്‍ക്കാലം കൃഷ്ണന്റെ ഇഷ്ട വിഭവമായ തുളസിക്കതിരുകള്‍ സമ്മാനിച്ചു. വേണ്ടുവോളമില്ലാ. മഴക്കാലമായതിനാലുള്ള പ്രശ്നത്താല്‍..




എല്ലാം കഴിഞ്ഞ് നടക്കാന്‍ പോകാമെന്ന് കരുതി ഗേറ്റിന്നരുകില്‍ ചെന്നപ്പോള്‍ കണ്ട കഥ ഞെട്ടിക്കുന്നതായിരുന്നു.!!!!!!!!!!!




കൃഷ്ണാ ഭഗവാനേ ഗുരുവായൂരപ്പാ ഞാന്‍ ഉച്ചത്തില്‍ വിളിച്ച് കരഞ്ഞു.............




[അല്പം കൂടിയുണ്ട് എഴുതാന്‍.. തുടരാം]



ഇന്നെലെയെഴുതിയതിന്റെ ബാക്കി ഇവിടെ നിരത്തുന്നു....




ഞാന്‍ വിചാരിച്ചിരുന്നു മരത്തിലെ ഇലകളെല്ലാം പുഴുക്കള്‍ തിന്ന് അവസാനിച്ചിരിക്കുമെന്ന്. പക്ഷെ അതല്ല സംഭവിച്ചത്.. മരത്തില്‍ ചേക്കേറിയ ഉറുമ്പുകള്‍ എല്ലാം പുഴുക്കളേയും അവിടുന്ന് തുരത്തിയിരുന്നു.




ഒരു ദിവസം കൊണ്ട് സംഭവിച്ചത് മഹാത്ഭുതമായിരുന്നു. എന്റെ നന്ദ്യാര്‍വട്ടം പൂര്‍വ്വ സ്ഥിതിയില്‍ ധാരാളം പൂക്കളുമായി കാണപ്പെട്ടു.
എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം..




ഇതെല്ലാം സംഭവിച്ചിട്ട് നാളുകള്‍ ഏറെയായി. ഇപ്പോള്‍ അന്ന് ആനന്ദവല്ലി വെട്ടിമാറ്റിയിരുന്ന മരങ്ങളെല്ലാം വീണ്ടും പുഷ്പിച്ചു. ശിഖരങ്ങള്‍ കുറവായതിനാല്‍ ഇലകളും പൂക്കളും കുറഞ്ഞു എന്ന് പറയാം. എന്നാലും ദേവന് സമര്‍പ്പിക്കാന്‍ പൂക്കള്‍ ധാരാളം.
ഞാന്‍ കൃതാര്‍ത്ഥനായി....




ഇപ്പോള്‍ എന്റെ കണ്ണന്‍ എന്നോട് പറയുന്നു, ഇനി നിന്റെ വളപ്പില്‍ തന്നെയുണ്ട് ധരാളം പൂക്കള്‍. അവിടെ നിന്ന് മാത്രം പൂക്കള്‍ ശേഖരിച്ചാല്‍ മതിയെന്ന്.
ഒരിക്കല്‍ പണ്ട് എന്റെ ഉടമസ്ഥതയില്‍ ഇരുന്ന വസ്തുവില്‍ നിന്ന് നിരന്തരം തെച്ചിപ്പൂക്കള്‍ ശേഖരിക്കുമായിരുന്നു. അങ്ങിനെയിരിക്കെ ഒരിക്കല്‍ ഞാന്‍ പൂവറുത്ത് കൊണ്ടിരിക്കുമ്പോള്‍ എന്റെ വിരലില്‍ ഒരു വണ്ട് കടിച്ചു. ഞാന്‍ ആകെ വിഷമിച്ചു. ഇനി അത് പഴുക്കും, വേദനിക്കും എന്നൊക്കെ ഓര്‍ത്ത് വേവലാതിയായി.. ഏറെ ദു:ഖിതനായി.




ഞാന്‍ പൂക്കള്‍ അവിടെ വെച്ച് നാട്ടുവൈദ്യം ചെയ്തു. തുളസിയില പിഴിഞ്ഞ് വിരലിലാകെ പുരട്ടി. പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ തൊഴിലില്‍ വ്യാപൃതനായി. വണ്ട് കടിച്ച സംഗതി ഞാന്‍ പാടെ മറന്നിരുന്നു. അതായത് അസുഖം മാറിയത് ഞാന്‍ അറിഞ്ഞില്ല.




എല്ലാം ഗുരുവായൂരപ്പന്റെ ലീലകളല്ലാതെ എന്തു പറയാന്‍.....




കഴിഞ്ഞ മൂന്ന് കൊല്ലങ്ങളായി ഞാന്‍ വാതരോഗത്തിന്റെ പിടിയിലായിരുന്നു. എന്റെ ഇഷ്ടവിനോദമായിരുന്ന കാര്‍ ഡ്രൈവിങ്ങ് വളരെ വെട്ടിക്കുറക്കേണ്ടി വന്നു. ഹോമിയോപ്പതിയും, ആയുര്‍വേദവും, നാട്ടുവൈദ്യവും, അലോപ്പതിയും എല്ലാം പരീക്ഷിച്ച് നിരാശനായി കഴിയുകയായിരുന്നു.




ഇനി വീണ്ടും എന്ത് ചികിത്സാരീതി നോക്കണം എന്ന ആശങ്കയിലായിരുന്നു ഞാന്‍. ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചു. പുരാണങ്ങളില്‍ കേട്ടിട്ടുണ്ട് വാതരോഗിയായ ഭട്ടതിരിക്ക് ഗുരുവായൂരില്‍ ഭജനമിരുന്ന് വാതരോഗം മാറിയ കഥ.



ഒരു നിവൃത്തിയുമില്ലെങ്കില്‍ ഞാനും ഗുരുവായൂരില്‍ ശരണം പ്രാപിക്കാന്‍ ഉദ്ദേശിച്ചിരിക്കയായിരുന്നു.




എനിക്ക് എന്റെ രോഗത്തില്‍ നിന്ന് മുക്തി മാത്രമായിരുന്നു എന്റെ ലക്ഷ്യം. ജീവിതത്തില്‍ ഒന്നും ചെയ്ത് തീര്‍ക്കുവാനുണ്ടായിരുന്നില്ല. രണ്ട് മക്കള്‍ക്കും നല്ല പ്രൊഫഷണല്‍ വിദ്യാഭ്യാസം കൊടുത്തു. അവര്‍ വിവാഹിതരായി, അദ്ധ്വാനിച്ച് സസുംഖം ജീവിക്കുന്നു.




കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ തോന്നും എങ്ങോട്ടെങ്കിലും ചുറ്റിയടിക്കാമെന്ന്. രണ്ട് ദിവസത്തേക്കുള്ള ഡ്രസ്സുകള്‍ എപ്പോഴും വണ്ടിയിലുണ്ടായിരിക്കും. പിന്നെ മൂന്ന് ജോഡി പലതരത്തിലുള്ള ചെരിപ്പുകളും. കാല്‍ വിരലുകള്‍ മരവിക്കുമ്പോള്‍ മാറി മാറി ഇടാന്‍. ഇടത് കാലിനാണ് വാതം കാര്യമായി. ദീര്‍ഘദൂര സവാരിയില്‍ ഓരോ പത്ത് കിലോമീറ്റര്‍ താണ്ടുമ്പോഴും വണ്ടിയില്‍ നിന്നിറങ്ങി അല്പം നടന്നിട്ട് വേണം വീണ്ടും യാത്ര തുടരാന്‍. അങ്ങിനെ കഴിച്ചു കുറേ നാള്‍.




പലരും ഉപദേശിച്ചു ഒരു ഡ്രൈവറെ കൂട്ടാന്‍. എനിക്ക് പൊതുവേ എന്റെ വാഹനം ഓടിക്കാന്‍ ഡ്രൈവറ്മാരെ ഇഷ്ടമില്ല. എനിക്ക് അത്തരക്കാരെ പലരേയും ഉള്‍ക്കോള്ളാന്‍ പറ്റില്ല. പുകവലിക്കാരെയും, അനാവശ്യമായി സംസാരിച്ച് കൊണ്ടിരിക്കുന്നവരെയും, അവരുടെ ഇഷ്ടാനുസരണം റേഡിയോ, പ്ലേയര്‍ എന്നിവ പ്രവര്‍ത്തിക്കുന്നവരേയും, ശുചിത്വമില്ലാത്തവരേയും, കള്ളുകുടിയന്മാരും ആയ ഡ്രൈവേഴ്സിനെ പ്രത്യേകിച്ചും എനിക്ക് ബോധിക്കില്ല. അതിനാല്‍ ഞാന്‍ ആ വയ്യാവേലിക്ക് പുറപ്പെടാറില്ല.




പ്രതിമാസം ചുരുങ്ങിയത് 4000 കിലോമീറ്ററെങ്കിലും താണ്ടിയിരുന്ന എന്റെ ഓട്ടം സാരമായി കുറഞ്ഞു. ആരോഗ്യപ്രശ്നത്താല്‍. ഒരു ലിറ്ററിന്‍ 15 മുതല്‍ 18 വരെ കിട്ടുന്ന ഒരു സൂപ്പര്‍ വാഹനം ഉണ്ടായിരുന്നു എനിക്ക്. ഈ അവസരത്തില്‍ ഞാന്‍ അല്പം കൂടി പിക്ക് അപ്പ് ഉള്ള ഒരു വാഹനം സ്വപ്നം കണ്ടിരുന്നെങ്കിലും സാമ്പത്തിക പരാധീനതയാല്‍ വേണ്ടെന്ന് വെച്ചിരിക്കുകയായിരുന്നു.




അങ്ങിനെയിരിക്കുമ്പോളാണ് എന്റെ മകന്‍ എനിക്ക് 1.2 ലിറ്ററിന്റെ ഒരു പുതിയ സ്പോര്‍ട്ട്സ് മോഡല്‍ i10 വാങ്ങിത്തന്നു. എന്റെ ഓള്‍ട്ടോ അവന്‍ വിറ്റു. പുതിയ വണ്ടി കിട്ടിയെങ്കിലും എനിക്ക് അത് ആരോഗ്യപ്രശ്നം മൂലം പരമാവധി ഉപയോഗിക്കാന്‍ പറ്റിയില്ല. എന്റെ അനരോഗ്യം എന്നെ തളര്‍ത്തിയിരുന്നു.
വെറുതെയിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ എന്റെ രോഗത്തെപറ്റി ചിന്താമഗ്നനാകും. കൃഷ്ണാ ഗുരുവായൂരപ്പാ ഒരു വഴി കാട്ടണേ. വാത രോഗികള്‍ക്ക് ഗുരുവായൂരപ്പന്‍ തന്നെ തുണ.




അങ്ങിനെയിരിക്കെ എനിക്ക് ഒരു തോന്നലുണ്ടായി ഒരു ന്യൂറോളജിസ്റ്റിനെ കാണാന്‍. നാട്ടില്‍ പല വൈദ്യന്മാരും ഉണ്ടെങ്കില്‍ മനസ്സില്‍ പിടിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ ഡോക്ടര്‍മാരായ സുഹൃത്തുക്കളെ പിടിക്കേണ്ടി വരും. അങ്ങിനെ അച്ചന്‍ തേവര്‍ അമ്പലത്തില്‍ ദീപാരാധന തൊഴാന്‍ വരുന്ന അഞ്ജന മകീര്യത്തിന്റെ അഛനോട് ചോദിച്ചു. അഞ്ജനയുടെ അഛന്‍ ഒരു ഗൈനോക്കോളജിസ്റ്റ് ആണെന്നാണ് എന്റെ നിഗമനം. അദ്ദേഹം എലൈറ്റ് ആശുപത്രിയിലെ ഡോ: രഘുനാഥിനെ പോയി കാണാന്‍ പറഞ്ഞു.




കഴിഞ്ഞ രണ്ട് മാസക്കാലമായി ഞാന്‍ രഘുനാഥിന്റെ ചികിത്സയിലാണ്‍. എന്റെ രോഗം പകുതിയിലേറെ ഭേദമായി. എന്റെ രോഗനിര്‍ണയം അദ്ദേഹത്തിന് സാധിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതും ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം തന്നെ.
എന്റെ കൈകാലുകളിലെ മരവിപ്പ് പകുതിയിലേറെ സുഖപ്പെട്ടു.



പുതിയ വാഹനത്തില്‍ ഞാന്‍ ചീറിപ്പായുന്നു. എനിക്ക് കൂടുതല്‍ ഉത്സാഹവും സന്തോഷവും കൈവന്നു. കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം നിന്റെ അനുഗ്രഹം...............




ഈ വയസ്സന് അസുഖങ്ങള്‍ ഉണ്ട് പലവിധം. ദേഹത്തിന് അസുഖം വരുന്നത് സ്വാഭാവികം. അസുഖങ്ങള്‍ ഒരു പരിധി വരെ ഉണ്ടാകാതിരിക്കാന്‍ നമുക്ക് കഴിയും. പക്ഷെ വാ‍തം മുതലായ ചില അസുഖങ്ങള്‍ നമുക്ക് വരുന്നത് നമ്മുടെ തലവിധിയായിരിക്കും. അതിനൊക്കെ സമാധാനം കിട്ടാന്‍ ദൈവസഹായം തന്നെ വേണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്...




കര്‍മ്മഫലങ്ങളാണല്ലോ നാം അനുഭവിക്കുന്നത്.... ഈ ഭൂമിയില്‍ ജനിച്ച നമ്മള്‍ എല്ലാം അനുഭവിച്ചേ മടങ്ങുകയുള്ളൂ........ ഈശ്വരസാക്ഷാത്കാരമുണ്ടെങ്കില്‍ വേദനകള്‍ക്ക് അല്പം ആശ്വാസം ലഭിക്കും...




[ഇവിടെ അവസാനിക്കുന്നു]