വൈഷ്ണവിയുടെ ചുമരിലെ കുപ്പിവളകള്‍ കണ്ടപ്പോളാണ്, എന്റെ ബാല്യത്തിലെ എന്റെ കളിക്കൂട്ടുകാരിയെ പറ്റി എനിക്കോര്‍മ്മ വരുന്നത്.
കുപ്പിവളകള്‍ ഇഷ്ടപ്പെടാത്ത പെണ്ണുങ്ങളുണ്ടോ...? ഇന്നെത്തെ തലമുറയിലെ കുട്ടികള്‍ക്ക് ഇഷ്ടമില്ലായിരിക്കാം. എന്റെ ശ്രീമതിക്ക് ഇപ്പോഴും ഇഷ്ടമാ. ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ പേരക്കുട്ടി കുട്ടിമാളുവിന് കുപ്പിവള വാങ്ങാറുണ്ട്. പക്ഷെ അപ്പോളൊന്നും ഞാന്‍ എന്റെ കളിക്കൂട്ടുകാരിയെ ഓര്‍ക്കാറില്ല.
എന്റെ ചെറുപ്പം എന്ന് പറഞ്ഞാല്‍ ഏതാണ്ട് പത്തമ്പത് കൊല്ലം പുറകോട്ട് പോകാം. അന്ന് പരിഷ്കാരങ്ങള്‍ ഒട്ടുമില്ലാത്ത മലബാറിലെ ഞമനേങ്ങാട്ടായിരുന്നു എന്റെ ബാല്യം.
അഞ്ചേക്കറ് വിസ്താരമുള്ള ചുറ്റും നെല്പാടങ്ങളുള്ള ഒരു തറയിലായിരുന്നു എന്റെ വീട്. കളരിത്തറ ഉണ്ടായിരുന്നതിനാലാണൊ അതോ ഇത്തരം ഒരു തറയിലാണൊ വീട് എന്നതിനാലാണോ, “തറയില്‍” എന്നായിരുന്നു ഈ വീടിന്റെ വിളിപ്പേര്. ഒരു പക്ഷെ “വെട്ടിയാട്ടില്‍” എന്ന പേര് പലര്‍ക്കും അറിയുമായിരുന്നില്ല.
നാട്ടില്‍ കുപ്പിവളകള്‍ പ്രചാരമാകാന്‍ മുഖ്യകാരണം “വളക്കാരി കല്യാണേട്ടത്തി“ എന്ന നാട്ടുകാരിയാണ്. ഞമനേങ്ങാട്ട് അന്ന് കൂടുതലും മുസ്ലീം കുടുംബങ്ങളായിരുന്നു. തട്ടമിട്ട പെണ്‍കുട്ടികള്‍ കുപ്പി വളയണിഞ്ഞ് മദ്രസയിലേക്കും പിന്നീട് സ്കൂളിലേക്കും പോകുന്നത് നല്ലൊരു അഴകായിരുന്നു.
ഞാന്‍ പലപ്പോഴും ഇവരെ കണ്‍കുളിര്‍കെ കാണാറുണ്ടായിരുന്നു. എന്റെ വീട്ടിലും ഉണ്ടായിരുന്നു കുറേ പെണ്‍കുട്ടികള്‍, അവര്‍ക്കെല്ലാം കല്യാണേട്ടത്തി വരുമ്പോള്‍ അച്ചമ്മ വള വാങ്ങിക്കൊടുക്കും. ഞാന്‍ ഏട്ടത്തിയെ കാണുമ്പോള്‍ ചോദിക്കാറുണ്ട്... “ഈ ആണ്‍ കുട്ടികള്‍ക്കുള്ള വളകളൊന്നും ഇല്ലേ...?”
കല്യാണേട്ടത്തി എന്നെ നോക്കി മൂക്കത്ത് വിരല്‍ വെക്കും.
“അയ്യ്യേ... നാണമില്ലേ... ഈ ചെക്കന്... ആണ്‍പിള്ളേരാരെങ്കിലും കയ്യില്‍ വള ഇടുമോ....?”
എനിക്ക് വലിയ ആഗ്രഹമായിരുന്നു പെണ്‍കുട്ട്യോളെ പോലെ വളയിട്ട് നടക്കാന്‍, കാരണം തറവാട്ടിലും അയല്‍ വീട്ടിലും കൂടുതലും പെണ്‍പിള്ളേര്‍സ് ആയിരുന്നു. പിന്നെ എന്റെ സഹവാസവും അവര്‍ക്കിടയിലായിരുന്നു. അപ്പോ സ്വമേധയാ അങ്ങിനെയുള്ള ഒരു തോന്നല്‍ അസ്ഥാനത്തല്ല താനും.
കളിക്കൂട്ടുകാരായി ഹേമയും, ഉമയും, ലഷ്മിയും, ഭാനുവും പിന്നെ സരോജനി ചേച്ചിയും, കോച്ചുളേമയും ഒക്കെ ഉണ്ടായിരുന്നെങ്കിലും എനിക്ക് കൂടുതല്‍ പ്രിയം പഞ്ചമിയോടായിരുന്നു.
പിള്ളേര്‍സ് എല്ലാരും മിക്കതും അമ്പലപ്പുരയുടെ പിന്നിലും പാമ്പിന്‍ കാവിലും മയില്‍ പിരിയന്‍ മാവിന്റെ ചുവട്ടിലും ഒക്കെ ആകുമെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും മിക്കതും ശവപ്പറമ്പിലെ പുളിമരത്തണലില്‍ ആയിരിക്കും. പുളിമരത്തിന്റെ തെക്കു വശത്ത് കുളത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഒരു കാശാവുമരവും മറ്റു ഭാഗത്ത് ഒരു കൈതക്കൂടും ഉണ്ട്. മൊത്തത്തില്‍ പുളിമരച്ചുവട് ഒരു ഇരുളടഞ്ഞ പ്രതീതിയായിരിക്കും നട്ടുച്ച നേരത്തും.
ഒരിക്കല്‍ അങ്ങിനെയിരിക്കെ ഓണം അടുത്തെത്തി. ഉമയും ഹേമയും മറ്റുചിലരും കുപ്പിവളക്ക് പകരം റബ്ബര്‍ വളയും മുക്കുപണ്ടവും ഒക്കെ അണിഞ്ഞ് ഞെളിഞ്ഞ് നടക്കുകയായിരുന്നു. പഞ്ചമി പതിവില്‍ കൂടുതല്‍ കുപ്പിവളകള്‍ അണിഞ്ഞു.
വളക്കിലുക്കം പോലെ ആയിരുന്നു പഞ്ചമിയുടെ ചിരി. പ്രായത്തിലേക്കാളും വളര്‍ച്ചയുള്ളതും മുഴുപ്പുള്ളതും ആയിരുന്നു അവളുടെ ശരീരപ്രകൃതി. ഉണ്ണ്യേട്ടാ ന്ന് വിളിച്ച് എപ്പോഴും ഉണ്ടാകും അവളെന്റെ പുറകില്‍, ഉണ്ണ്യേട്ടന്റെ വാലെന്നും പറഞ്ഞ് അവളെ മറ്റുള്ളവര്‍ അകത്തി നിര്‍ത്തും.
കൌമാരത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നിന്നിരുന്ന ഉണ്ണിക്ക് പഞ്ചമിയെ കാണുമ്പോള്‍ ചിലപ്പോള്‍ അതിരുകവിഞ്ഞ സ്നേഹപ്രകടനങ്ങള്‍ സമ്മാനിക്കാന്‍ തോന്നിയിരുന്നു.
അതേറ്റുവാങ്ങാന്‍ അവള്‍ക്കും ഇഷ്ടമായിരുന്നു. സന്ധ്യാനേരത്ത് നാമം ചൊല്ലാനിരിക്കുമ്പോഴും, ഉണ്ണുമ്പോഴും എല്ലാം അവള്‍ അവനുമൊത്ത് തന്നെ. കാലത്ത് എണീറ്റ് കുളിക്കാന്‍ നേരത്ത് ഓരോരുത്തര്‍ അവര്‍ക്കിഷ്ടമുള്ള കുളത്തിലും കിണറ്റിന്‍ കരയിലും കുളിക്കാന്‍ പോകുമ്പോള്‍ കുളിമുറിയില്‍ നിന്ന് കുളിക്കാന്‍ പഞ്ചമി ഉണ്ണിക്ക് നാലുകുടം വെള്ളം കോരിക്കൊടുക്കും.
രാത്രി കിടക്കാന്‍ നേരം എല്ലാരും നിരനിരയായി പായ വിരിച്ച് കിടക്കും. വേനല്‍ കാലമായാല്‍ ആരും മുറിക്കകത്ത് കിടക്കില്ല. ആണ്‍ പിള്ളേര്‍സായിട്ട് ഇത്രയും പേരുടെ കൂട്ടില്‍ ഉണ്ണിയും, ശേഖരേട്ടനും പിന്നെ വാല്യക്കാരന്‍ കണ്ടോരേട്ടനും മാത്രം. ആണ്‍ പിള്ളേരെല്ലാം മിക്കതും മുത്തശ്ശിയുടെ കട്ടിലിന്റെ അടിയില്‍ ഒതുങ്ങിക്കൂടുമ്പോള്‍ പെണ്‍പിള്ളേര്‍സ് നിരനിരയായി കിടക്കും.
മിക്കവരും കിടന്ന ഉടനെ ഉറങ്ങും, പഞ്ചമിയും. പക്ഷെ മുത്തശ്ശി കമ്പി റാന്തലിന്റെ തിരി താഴ്ത്തുന്നത് വരെ ഉണ്ണി ഉറങ്ങിയിട്ടുണ്ടാവില്ല.
റാന്തലിന്റെ തിരി താഴ്ന്ന്‍ അന്ത:രീക്ഷത്തില്‍ അന്തകാരം പരന്നാല്‍ ഉണ്ണി ഉരുണ്ട് ഉരുണ്ട് പഞ്ചമിയുടെ പായയിലേക്ക് ചേക്കേറും. അവളും അവനെക്കാത്ത് മിക്കതും ഉറങ്ങാതെ കിടപ്പുണ്ടാകും.
പാതിരാക്കോഴി കൂകിയാല്‍ അവള്‍ അവനോട് എണീറ്റ് കട്ടിലിന്റെ ചുവട്ടിലേക്ക് പറഞ്ഞുവിടും. അങ്ങിനെ ഉണ്ണിയും പഞ്ചമിയും പലതും പങ്കുവെച്ചിരിക്കാം.
തിരുവോണത്തിന് വളക്കാരിയില്‍ നിന്നും അവള്‍ കൂടുതല്‍ വളകള്‍ വാങ്ങി അണിഞ്ഞു. ഉണ്ണി തിരുവോണ സദ്യക്കുശേഷം പകിട കളിക്കാന്‍ വട്ടമ്പാടത്തേക്ക് പോകാന്‍ ധൃതിയില്‍ നടക്കുകയായിരുന്നു.
അപ്പോഴാണ് പുറകില്‍ നിന്നൊരു വിളി.. തിരിഞ്ഞുനോക്കിയപ്പോള്‍ പട്ടുപാവാടയണിഞ്ഞ് കൈ നിറയെ കുപ്പി വളകളണിഞ്ഞ് ചന്ദനക്കുറിയിട്ട പഞ്ചമി.
“എവിടേക്കാ വാണം വിട്ട പോലെ ഓടുന്നത്...?”
"ഞാന്‍ പകിട കളിക്കാനാ.... പിന്നെ ഓണമല്ലേ... ഒരു പുകയും വിടണം..”
പകിട നാളെയും കളിക്കാം. ബീഡി വലിക്കാന്‍ രഹസ്യമായ സ്ഥലം പുളിമരച്ചുവടാണ്. നമുക്ക് അങ്ങോട്ട് പോകാം. എനിക്കൊരു സ്വകാര്യം പറയാനുണ്ട്.
"സ്വകാര്യമോ... ? ഉണ്ണിക്ക് ജിജ്ഞാസയി..”
"സ്വകാര്യം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പറഞ്ഞാല്‍ മതിയില്ലേ...?”
"അതൊന്നും പറ്റില്ല, ഇപ്പോള്‍ കേട്ടില്ലെങ്കില്‍ ഞാന്‍ പിന്നെ മിണ്ടില്ല..”
പഞ്ചമിയെ പിണക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് അയാള്‍ പകിട കളി ഉപേക്ഷിച്ച് അവളൊടൊത്ത് പുളിമരത്തണലില്‍ ചെന്നിരുന്നു.
“പറാ വേഗം സ്വകാര്യം..“ കൈതപ്പൂവിന്റെ ഗന്ധമുള്ളതായിരുന്നു അവളുടെ പാവാടയും ബ്ലൌസും... കൈനിറയെ കുപ്പിവളകളും.. അവള്‍ കൂടുതല്‍ സുന്ദരിയായിരുന്നു ഒരു അപ്സരസ്സിനെപ്പോലെ..
“പകിട കളിയും പോയി, വല്ലപ്പോഴുമുള്ള അത്മാവിനുള്ള ഒരു പുകകൊടുക്കലും പോയി. ഇനി മറ്റൊരു തിരുവോണം വരാന്‍ എത്ര കാത്തിരിക്കണം.. ഓര്‍മ്മിക്കാന്‍ ഒന്നുമില്ലാതെയാക്കി ഇവള്‍...”
കൈതപ്പൂവിന്റെ മണവും അപ്സരസ്സിന്റെ അംഗലാവണ്യവും അയാളെ മത്തുപിടിപ്പിച്ചു. അവന്‍ അവളെ കടന്നുപിടിച്ചു.. അവളുടെ കുപ്പി വളകള്‍ ഉടഞ്ഞു...
പഞ്ചമി ഉണ്ണിയുടെ മാറില്‍ മുഖമമര്‍ത്തി കരഞ്ഞു..
“എന്തിനാ പഞ്ചമീ നീ നല്ലൊരു ദിവസമായി കരയുന്നത്...?”
“ഉണ്ണ്യേട്ടാ എന്റെ വളകളൊക്കെ ഉടഞ്ഞില്ലേ....?”
“ഇതായിരുന്നോ സ്വകാര്യം... പേടിച്ചിരുന്ന ഉണ്ണിക്ക് സന്തോഷമായി.”






