Saturday, July 25, 2015

വെറ്റിലയില്‍ ഒരു വട

 MEMOIR

രണ്ട് മാസം മുന്‍പ് ആയുര്‍വ്വേദ ആശുപത്രിയില്‍ രക്തവാതത്തിനുള്ള ആയുര്‍വ്വേദ ചികിത്സയായിരുന്നു. കൂട്ടുകാര്‍ അനവധിയുണ്ടായിരുന്നെങ്കിലും വളരെ വിരളമായെ അവരൊക്കെ  എന്നെ കാണാന്‍  വന്നിരുന്നുള്ളൂ ? ഇനി ഒരു പക്ഷെ ഈ തൈലത്തിന്റേയും എണ്ണയുടേയും ഒക്കെ മണം പറ്റാത്തവരായിരുന്നിരിക്കാം വരാത്തവര്‍..

 ഉച്ചക്ക് 12 മണിയോടെ ഉഴിച്ചലും പിഴിച്ചലും കിഴിയുമൊക്കെ കഴിഞ്ഞ് വൈകിട്ട് കിഴക്കെ ഇടനാഴികയില്‍ പൊട്ടി വീഴാറായ പ്ലാസ്റ്റ്ക് കസേരയില്‍ ഇരുന്ന് വഴിയില്‍ കൂടി പോയിരുന്ന ആന ബസ്സുകളേയും, സേലം കോയമ്പത്തൂര്‍ മുതലായ തമിഴ് നാട് വണ്ടികളുടേയും ഒക്കെ കണക്കെടുത്ത് അങ്ങിനെ രാത്രിക്കഞ്ഞിയും കാത്ത് അങ്ങിനെ കുറേ നേരം അവിടെ ഇരിക്കുക പതിവാണ്...

 അങ്ങിനെ ഒരു ദിവസം അവിടെ ഇരിക്കുന്നതിന്നിടയില്‍ ഒരാള്‍ വന്ന് എന്റെ കയ്യില്‍ വെറ്റിലയില്‍ ഒരു വട വെച്ച് തന്ന് പോയി.. എനിക്കുടനെ മനസ്സിലായി ഇത് ഹനുമാന്‍ സ്വാമിക്ക് നേദിച്ചതാണ് എന്ന്.. എനിക്ക് ചില പഥ്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ അത് മുല്ലശ്ശേരിക്കാരന്‍ മനോജിന് കൊടുത്തു. അദ്ദേഹവും എന്നെപ്പോലെ അവിടെ ഒരു രോഗിയായിരുന്നു..

എനിക്ക് വട തന്ന ഗിരിജ ചേച്ചിയെ ആശുപത്രിയിലെ എല്ലാ അന്തേവാസികള്‍ക്കും ഇഷ്ടമാണ്, എനിക്ക് പ്രത്യേകിച്ച്. ഞങ്ങളൊക്കെ സമപ്രായക്കാരും ആണല്ലോ... സദാ പ്രസന്നമായ ചിരിച്ച മുഖം.. വൈകിട്ടെത്തെ കാന്റീന്‍ ഡ്യൂട്ടി ചേച്ചിക്കാണ്, തന്നെയുമല്ല കാലത്ത് ബെഡ്  കോഫിയും പ്രാതലും ചേച്ചിയുടെ കൈകളിലൂ‍ടെ ആണ് എല്ലാവര്‍ക്കും ലഭിക്കുക. ഞാന്‍ ആദ്യം കണ്ട നാള്‍ ചേച്ചി സ്വയം പരിചയപ്പെടുത്തിയത് “ഓള്‍ ഇന്‍ ഓള്‍”എന്നാണ്. ചേച്ചിക്ക് ഇന്ന ജോലി എന്നില്ല, എല്ലാം കണ്ടറിഞ്ഞ് ചെയ്യും. രാത്രി കാലങ്ങളില്‍ റിസപ്ഷന്‍  ഏരിയായിലെ കൊച്ചു പഴയ ടീവി യില്‍ കണ്ണും നട്ടിരിക്കുന്നത് കാണാം. അവിടെ ഒരു നല്ല എത്സിഡി ടിവി വാങ്ങി വെക്കാന്‍ രാംജിയോട് പറയണമെന്ന് ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്. പക്ഷെ നടന്നില്ല, പ്രായമായവര്‍ക്ക് 15 ഇഞ്ച്  പഴയ ടിവി കണ്ണിന് പിടിക്കില്ല, അതിനാല്‍ അവിടേക്ക് ഒരു മിനിമം 24 ഇഞ്ച് എത്സിഡി തന്നെ വേണം.

ഒരു കാലത്ത് ഞാന്‍ കൂര്‍ക്കഞ്ചെരിയിലെ അച്ചന്‍ തേവര്‍ ക്ഷേത്രത്തിലെ പ്രസിഡണ്ട് ആയിരുന്നു. അന്നാണ് എനിക്ക് ക്ഷേത്രകലകളേയും, ആചാരങ്ങളേയും, നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ സാധിച്ചത്. അവിടെയും ഹനുമാന്‍ സ്വാമിക്ക് വടമാല നിവേദിച്ചിരുന്നു. ഗിരിജചേച്ചി എനിക്ക് തന്ന വെറ്റിലയും വടയും കുളശ്ശേരി അമ്പലത്തിലേതായിരുന്നു.. ചേച്ചി എന്നും കുളശ്ശേരി അമ്പലത്തില്‍ പോകുമായിരുന്നു.. ഈ ആശുപത്രിയിലെ ചില പെണ്‍കുട്ടി ഡോക്ടര്‍മാരും അവിടെ പോയി പ്രസാദമായി  എന്റെ മുന്നില്‍ കൂടി നടന്ന് പോകുന്നത് കാണാറുണ്ട്. ആരും ഒരു നുള്ള് ചന്ദനമോ കളഭമോ തുളസിയിലയോ തരാറില്ല. കാസര്‍ ഗോഡ് കാരി ഒരു പെണ്‍കുട്ടി എന്നും പോയി വരുന്ന പോലെ ഞാന്‍ ശ്രിദ്ധിക്കാറുണ്ട്. എന്നെങ്കിലും ഒരു ദിവസം എനിക്ക് അമ്പലത്തിലെ പ്രസാദം തരുമെന്ന് വിചാരിച്ചു, പലര്‍ക്കും നെറ്റിയില്‍ ചന്ദനം തൊട്ട് കൊടുക്കുന്നത് കാണാറുണ്ട്. എനിക്കും കിട്ടുമെന്ന് ആശിച്ചെങ്കിലും കിട്ടിയില്ല.

 ഇനി അവള്‍ക്ക് പകരം പ്രിയ ആയിരുന്നെങ്കില്‍ ഞാന്‍ സ്വാതന്ത്ര്യത്തോട് ചോദിച്ച് വാങ്ങുമായിരുന്നു.. എല്ലാ രോഗികളേയും പ്രത്യേകിച്ച്  രോഗത്തിന്റെ കാര്യത്തില്‍ വേവലാതിക്കാരനായ  എനിക്ക്  സ്വന്തം അച്ചന് നല്‍കുന്ന വാത്സല്യം പ്രിയ  നല്‍കി.. ഒരു തരത്തില്‍ പറഞ്ഞാല്‍ അതൊക്കെ ഒരു സാന്ത്വനം ആയിരുന്നു. മരുന്നുകള്‍ക്കൊക്കെ അതിര്‍ വരമ്പുകള്‍ ഉണ്ട്. സാന്ത്വനത്തിനാണ് ഞാന്‍ പ്രാധാന്യം കണ്ടിരുന്നത്.. ചെറുപ്പത്തില്‍ വയ്യാതാകുമ്പോള്‍ “ എന്റെ മോന് ഒന്നുമില്ല എന്നും പറഞ്ഞ് നെറ്റിയിലും കവിളിലും തലോടുമായിരുന്നു എന്റെ ചേച്ചി” ആ തലോടല്‍ മതിയായിരുന്നു അസുഖം മാറാന്‍... ഞാന്‍ എന്റെ പല പോസ്റ്റുകളിലും പറഞ്ഞിട്ടുണ്ട്. ഞാന്‍ ചേച്ചി എന്ന് വിളിക്കുന്നത് എന്റെ പെറ്റമ്മയേയാണ്. അങ്ങിനെയാണ് ചെറുപ്പത്തില്‍ വിളിച്ച് ശീലിച്ചിരുന്നത്.

 ഇന്ന് രാംജിയെ കണ്ട് മരുന്ന് വാങ്ങി.. ക്ഷീരഫലം 101, ധന്വന്തരം  101,  ക്ഷീരഗുളീച്ചി എന്നി കാപ്സ്യൂളുകള്‍ ഒരു ആഴ്ചത്തെക്കാണ് എഴുതിയിരുന്നത്, ഇന്നദ്ദേഹത്തെ കണ്ടപ്പോള്‍ ഒരു മാസം തുടര്‍ന്ന് കഴിക്കാന്‍ പറഞ്ഞു. അതനുസരിച്ച് മരുന്ന് വാങ്ങിയിട്ട് കാറെടുക്കാനായി ചെന്നപ്പോള്‍ കാന്റീനില്‍ പരിചയമുള്ള മുഖം കണ്ടു. നമ്മുടെ ഗിരിജ ചേച്ചിയും കടലാശ്ശേരിയിലെ കുട്ടിയും അവിടെ കണ്ടു. തോരാ മഴയില്‍ അന്തരീക്ഷം കുളിരണിഞ്ഞിരുന്നു. ഒരു ചുടു ചായ തന്നു ഗിരിജ ചേച്ചി, അത് കുടിച്ച് കുറച്ച് നേരം അവിടെ ഇരുന്നപ്പോല്‍   ഒരു ഡോക്ടര്‍ കുട്ടിയെ കണ്ടു.. അവളുടെ പ്രാതലും ഉച്ചഭക്ഷണവും കൂടിയായ വെജിറ്റബിള്‍ ബിരിയാണ് വാട്ടിയ ഇലയില്‍ പൊതിഞ്ഞ് അച്ചന്‍ കൊടുന്നുകൊടുത്തത്രെ. പാവം കുട്ടി കാലത്ത് ഒന്നും കഴിക്കാതെയായിരിക്കും വീട്ടില്‍ നിന്നും പോന്നത്..

 ഞാന്‍ ഇങ്ങിനെ നോക്കി നിന്നു. വാഴയില പൊതി തുറക്കുന്നത്, വെജിറ്റബിള്‍ ബിരിയാണിയുടെ മണം എന്റെ നാസികയില്‍ തുളച്ച് കയറി.. ഞാന്‍ വിചാരിച്ചു അവളുടെ ചുണ്ടുകളില്‍ നിന്നും... “ അങ്കിളേ ഒരു ഉരുള കൂടെയിരുന്ന് കഴിച്ചോളൂ....” പക്ഷെ അവള്‍ അങ്ങിനെ പറഞ്ഞില്ല.. അണ്ടി പരിപ്പ് കഴിക്കാതെ മാറ്റി വെച്ചിരിക്കുന്നത് കണ്ടു.  അവള്‍ക്ക് എന്നെപ്പോലെ അണ്ടിപ്പരിപ്പ് അലര്‍ജിയായിരുന്നിരിക്കാം. എനിക്ക് അലര്‍ജി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ അതെടുത്ത് കഴിക്കുമായിരുന്നു.... ഈ ആശുപത്രിയില്‍ നിന്നും ഇന്റേണ്‍ഷിപ്പിന് വന്നിരുന്ന കുറെ പെണ്‍കുട്ടി ഡോക്ടര്‍മാരെ പരിചപ്പെട്ടിരുന്നു.. വല്ലപ്പോഴും വിളിക്കാനായി  ആരുടേയും ഫോണ്‍ നമ്പര്‍ കിട്ടിയില്ല. എപ്പോള്‍ ഞാന്‍ പോയാലും  രേഷ്മയെ കാണാറുണ്ട്. കുന്നംകുളം പോകുമ്പോള്‍  രേഷ്മയുടെ    വീട്ടില്‍ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്.. പക്ഷെ മുണ്ടൂര്‍ എത്തിക്കഴിഞ്ഞാല്‍ വിളിക്കാന്‍ ഫോണ്‍ നമ്പര്‍ വേണ്ടെ..? ഉദ്ദേശം സ്ഥലവും അച്ചന്റെ പേരൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ കണ്ടറിഞ്ഞ് തരേണ്ടേ..? ഞാന്‍ ചോദിച്ചതും ഇല്ല... പ്രിയയുടെ മാത്രം ഫോണ്‍ നമ്പര്‍ ഞാന്‍ ചോദിച്ച് വാങ്ങി.. അസുഖവിവരത്തിന് എപ്പോള്‍ വിളിച്ചാലും പ്രിയയെ കിട്ടും.. പ്രിയ എന്റെ മകളെപ്പോളെ മെലിഞ്ഞൊരു കുട്ടിയാണ്. പ്രസന്നമായ മുഖത്തിലെ നിക്ഷ്കളങ്കമായ പുഞ്ചിരിയാണ് ആ കുട്ടിയുടെ മുതല്‍ക്കൂട്ട്. പഠിച്ച് മിടുക്കിയായി ഉന്നത തലത്തിലെത്തെട്ടേയെന്ന് ഞാന്‍ ആത്മാര്‍ഥമായി വടക്കുന്നാഥനോട് പ്രാര്‍ഥിക്കാറുണ്ട്.

 ഞാനും പണ്ട് കുളശ്ശേരി അമ്പലത്തില്‍ ചിലപ്പോഴൊക്കെ പോകുമായിരുന്നു. ലക്ഷ്മീ നരസിംഹം ആണ് അവിടുത്തെ പ്രധാന പ്രതിഷ്ട. കൂടാതെ കൃഷ്ണനും, ഹനുമാനും പ്രത്യേകം കോവിലുകള്‍ ഉണ്ട്.  അമ്പലനടയിലെ ഉണ്ണ്യേട്ടന്‍ വീട്ടില്‍ പലപ്പോഴും പോയിരുന്നു. ഇപ്പോള്‍ എനിക്ക് വാത രോഗത്തിന്റെ പിടിയിലായപ്പോള്‍ എന്റെ നടത്തം കുറഞ്ഞു, ക്രമേണ അമ്പല ദര്‍ശനങ്ങളും ചുരുങ്ങി.

പണ്ടൊക്കെ ഞാന്‍ എന്റെ കൊക്കാലയിലുള്ള വീട്ടില്‍ നിന്ന് നടക്കാന്‍ ആരംഭിച്ചാല്‍ ആദ്യം വെളിയന്നൂരമ്മയെ വണങ്ങും. പിന്നെ അടുത്ത ഇടമാണ് ഈ കുളശ്ശേരി അമ്പലം, പിന്നെ ചെട്ടിയങ്ങാടി മൂലയിലെ മാരിയമ്മന്‍, അതിന്ന് തൊട്ടടുത്ത   ഭുവനേശ്വരി ദേവി, പിന്നെ തേക്കിന്‍ കാട്ടിലെ ഗണപതി സ്വാമിയേയും മുരുകനേയും വണങ്ങി, വടക്കുന്നാഥനെ തൊഴുത് വീണ്ടും വടക്കേ റൌണ്ടിലെ നീരാഞ്ജലിയിലെ ഭുവനേശ്വരി ക്ഷേത്രത്തില്‍ പോയി, ഭുവനേശ്വരിയേയും, നവഗ്രഹങ്ങളേയുമൊക്കെ തൊഴുത്, പുറത്ത് കടന്ന് വടക്കേച്ചിറ ലക്ഷ്യമായി പോകുമ്പോള്‍ ശ്രീ കൃഷ്ണ ക്ഷേത്രം ഉണ്ട്, അവിടെയും തൊഴുത് പിന്നെ വടക്കേച്ചിറക്കടവിലുള്ള അശോകേശ്വരം ക്ഷേത്രം, പിന്നെ വീണ്ട് കിഴക്കോട്ട് നടന്നാല്‍ സാഹിത്യ അക്കാദമി വഴി തെക്കോട്ട് നടന്നാല്‍ മിഥുനപ്പള്ളി ക്ഷേത്രമായി, അവിടെത്തെ ദേവനെ വണങ്ങി, വീണ്ടും തെക്കോട്ട് നടന്നാല്‍ പാറമേക്കാവ് അമ്പലമായി. അവിടെ അമ്പലത്തില്‍ പ്രവേശിച്ച് ദേവിയെ തൊഴുത് നെറ്റിയില്‍ വലിയ കുറി വരക്കും.

തിരിച്ച് കൊക്കാലക്ക് നടക്കുമ്പോള്‍ പട്ടാളം റോട്ടിലെ മാരിയമ്മന്‍, പോലീസ് സ്റ്റേഷന്റെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രം, പിന്നെ അവസാനമായി ശക്തന്‍ മാര്‍ക്കറ്റിലെ ഇരട്ടച്ചിറ ശിവ ക്ഷേത്രം, ഇവിടൊക്കെ എന്റെ സാന്നിധ്യം പതിവായിരുന്നു. വയ്യാണ്ടായതോടെ ഇത്രയും സ്ഥലങ്ങള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയായി..

എന്റെ വാതരോഗത്തിന് ഉദ്ദേശിച്ച ചികിത്സാ ഫലം കിട്ടിയാല്‍ ഞാന്‍ വീണ്ടും ഈ അമ്പലമുറ്റങ്ങളില്‍ സജീവമാകും.. കൂട്ടത്തില്‍ വെളിയന്നൂരിലെത്തെമ്പോള്‍ ഗിരിജ ചേച്ചിയും അവിടുത്തെ മറ്റ് അന്തേവസികളേയും കാണാനും മറക്കില്ല.

വടക്കുന്നാഥന്‍ തുണക്കട്ടെ...!

nb: please read about HANUMAAN SWAMY here
 http://voiceoftrichur.blogspot.in/2009/06/blog-post.html



+++++++

Tuesday, July 21, 2015

ഇതൊക്കെയാണ് നാട്ട് വൃത്താന്തം.

 മഴ കറുത്തതോടെ കുറേ നാളായി ഞാന്‍ ആക്ടീവ് അല്ല, തന്നെയുമല്ല വാതം മൂര്‍ച്ചിച്ച് ഒരു കിടപ്പ് രോഗിയെപ്പോലെ ആയി. തന്നെയുമല്ല സിസ്റ്റം നോക്കിയിരിക്കാന്‍ വയ്യ. കൂടെ കൂടെയുള്ള തലവേദന.

 ഒരു മിനി നോവലും പിന്നെ കുറച്ച് കൊച്ചു കൊച്ചുതമാശകളും എഴുതി വെച്ചിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ വിളമ്പാം. ആര്‍ക്കെങ്കിലും എന്നെ വേഡ് പ്രോസസ്സിങ്ങിന് സഹായിക്കാമെങ്കില്‍ പറയുക.

 വീടിന്റെ തൊട്ടടുത്ത കടയിലേക്ക് പോലും നടന്ന് പോകാന്‍ വയ്യ. മുറ്റം നിറയെ വെള്ളവും പോക്കറ്റ്  റോഡിലെ ചളിയും വെള്ളവും. ഇന്ന് ഫോണ്‍ ബില്ലടക്കണം, ഓണ്‍ ലൈനില്‍ നോക്കിയപ്പോള്‍ ബില്‍ നമ്പറും തുകയും ശരിയല്ല. അതിനാല്‍ ആരെയെങ്കിലും നോക്കണം സഹായത്തിന്. മഴയത്ത് കാല് നനയാതെ നോക്കേണ്ടതിനാല്‍ ആകെ പ്രശ്നം.. +

വാഹനം എങ്ങിനെയെങ്കില്‍ ഓടിക്കാമെന്നുണ്ട്, പക്ഷെ പാര്‍ക്കിങ്ങ് സ്ഥലമെല്ലാം ചളിയും തുറുവും, അങ്ങിനെ ഉള്ള അവസ്ഥയില്‍ വാഹനം എടുക്കാന്‍ വയ്യ, ഇനി ഓട്ടോയില്‍ പോകണമെങ്കില്‍ മെയില്‍ റോഡിലേക്ക് എത്തണമെങ്കില്‍ കാല് നനയാതെ നിവൃത്തിയില്ല. അപ്പോ‍ള്‍ എന്തുചെയ്യും.

ഇനി ഒരു നിവൃത്തിയുമില്ലെങ്കില്‍ പാറുകുട്ടിയോട് ബില്ലടക്കാന്‍ പറയണം.. ഇന്ത്യയില്‍ നിന്ന് എവിടെ നിന്നടച്ചാലും മതിയല്ലോ.. ഇന്ന് കുട്ടന്‍ മേനോന്‍ വിളീച്ചിരുന്നു, മേനോന്റെ ബില്ലും ഓണ്‍ ലൈനില്‍ കൂടി പോയില്ലത്രെ. കാരണം എന്നെപ്പോലെ തന്നെ. ബില്‍ തുകയും ബില്‍ നമ്പറും ഓണ്‍ ലൈനില്‍ ഈ മാസം ശരിക്കല്ലത്രെ...

ഇതൊക്കെയാണ് നാട്ട് വൃത്താന്തം... എനിക്ക് വയ്യാതായ കാരണം ഇക്കൊല്ലം വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ ആനയൂട്ട് കാണാനായില്ല, ഫോട്ടോസ് കിട്ടിയില്ല. എന്റെ പെണ്ണ് പോയിരുന്നു, പക്ഷെ അവള്‍ക്ക് പോട്ടം പിടിക്കാനറിയില്ല,അതിനാല്‍ ഞാന്‍ തല്‍ക്കാലം ടിവിയില്‍ കണ്ട് തൃപ്തിയടഞ്ഞു...

 വിശേഷങ്ങള്‍ കൂടുതലുണ്ട് എഴുതാന്‍, പിന്നീടാകാം, എല്ലാ ബ്ലോഗ് വായനക്കാര്‍ക്ക് കര്‍ക്കിടകം ആശംസകള്‍... ഈ വരുന്ന് ആഗസ്ത് 2 ന് തൃശ്ശൂര്‍ അച്ചന്‍ തേവര്‍ അമ്പലത്തില്‍ ആനയൂട്ടും മഹാഗണപതി ഹോമവും ഉണ്ട്. ഏവര്‍ക്കും സ്വാഗതം.

Thursday, July 9, 2015

ധര്‍മ്മസ്സും കായ

 അങ്ങിനേയും ഒരു പുരാണം


ഞങ്ങളുടെ നാട്ടില്‍ - അതായത് എന്റെ സ്വദേശമായ കുന്നംകുളം ചെറുവത്താനിയില്‍ ഇതിനെ അങ്ങിനെയാണ് വിളിക്കുന്നത്, അല്പം പടിഞ്ഞാട്ട് പോയാല്‍ മലബാര്‍ ഏരിയായില്‍ ഓമക്കായയെന്നും വിളിക്കും. ഞാന്‍ ഇപ്പോള്‍ 22 കൊല്ലമായി താമസിക്കുന്ന തൃശ്ശൂര്‍ കൊക്കലയില്‍ പപ്പക്കായ എന്നും,  ആംഗലേയത്തില്‍ പപ്പയാ എന്നുമൊക്കെ പറയുന്നു. ഇവളുടെ ജന്മദേശം മെക്സിക്കോയിലാണ് എന്നാണെന്റെ അറിവ്.

+ ഞാന്‍ ജൂണ്‍ ആദ്യത്തെ ആഴ്ചയില്‍ തുടങ്ങി അവസാനം വരെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആയുര്‍വ്വേദ ആശുപത്രിയില്‍ രക്തവാതത്തിനുള്ള ചികിസ്തയില്‍ ആയിരുന്നു. വൈകിട്ടും ചിലപ്പോള്‍ കാലത്തും കിഴക്കോറത്ത് ചുമ്മാ റോഡില്‍ കൂടി പോകുന്ന വണ്ടികളെ നോക്കിയിരിക്കുമ്പോള്‍ ഇവളെന്നെ നോക്കി ചിരിക്കാറുണ്ട്.. ഞാന്‍ അങ്ങിനെ ഒരു ദിവസം എന്റെ പഴയ കാലം ഓര്‍ത്തു...

+ പണ്ട് പണ്ട് അതായത് ഒരു 45 കൊല്ലം മുന്‍പ് പാറുകുട്ടിക്ക് മാസക്കുളി തെറ്റി. എന്നോടവള്‍ പരിഭവം പറഞ്ഞു... ഞാന്‍ അവളോടോതി സാരമില്ലടീ...

“നിനക്ക് ഞാന്‍ ധര്‍മ്മസ്സുംകായ പൊട്ടിച്ച് തരാം. അത് പച്ചയോടെ സേവിച്ചാല്‍ നിന്റെ കുളി ഒക്കെ ശരിയാകും...”

അങ്ങിനെ ധര്‍മ്മസ്സുകായ പൊട്ടിച്ച് അവള്‍ തിന്ന് തിന്ന് ഞങ്ങള്‍ക്കെന്നും ഹണിമൂണ്‍ ആയിരുന്നു.... സംഗതി വാസ്തവമാണോ എന്നെനിക്കറിയില്ല, അങ്ങിനെ സംഭവിച്ചിരുന്നു എന്നാണെന്റെ ഓര്‍മ്മ..

“ഇനി അവള്‍ എന്നോട് കള്ളം പറഞ്ഞതാണോ എന്നും അറിയില്ല, എന്നെ പറ്റിക്കാന്‍ അങ്ങിനെ പല സൂത്രപ്പണികള്‍ ഒപ്പിക്കാറുണ്ട്...”

+ ഒരു ദിവസം അവള്‍ വടക്കോറത്ത് തൈര് കടയാനിരുന്നപ്പോള്‍ കുമിളകളായി വന്നിരുന്ന വെണ്ണക്കുട്ടന്മാരെ കൂട്ടിയിട്ട് എനിക്ക് തരും.. മോരിന്റെ പുളിയോട് കൂടിയുള്ള ആ വെണ്ണക്കുട്ടന്മാരെ കഴിക്കാന്‍ വളരെ രസമായിരുന്നു.....

+ ഞാന്‍ ഒരിക്കല്‍ അവളോട് ചോദിച്ചു...

“എന്തിനാ പാറുകുട്ടീ നീയെനിക്ക് എന്നുമിങ്ങനെ കലത്തില്‍ നിന്നും വെണ്ണ തരുന്നത്...”......

”യേയ് പ്രത്യേകിച്ചൊന്നുമില്ല, വൈകുന്നേരം അച്ചമ്മ കമ്പിറാന്തലിന്റെ തിരിതാഴ്ത്തുമ്പോള്‍ ഉണ്ണ്യേട്ടന്‍ എന്റെ പായയിലേക്ക് വരാറില്ലേ....? അതിന് തന്നെ....”

“അമ്പടി കള്ളീ... അതായിരുന്നു കാര്യം അല്ലേ...?”

കാലങ്ങള്‍ കുറെ കഴിഞ്ഞെങ്കിലും ആശുപത്രിയിലെ ധര്‍മ്മസ്സുംകായ കണ്ടപ്പോള്‍ എനിക്കിതൊക്കെ ഓര്‍മ്മ വന്നു.. എന്റെ അച്ചന്‍ സിലോണില്‍ ആയിരുന്നു. വലിയൊരു ഹോട്ടല്‍ ശൃംഗലയുടെ ജെനറല്‍ മേനേജര്‍ ആയിരുന്നു.  അന്ന് അച്ചന്‍ എന്നും രാത്രി അത്താഴത്തിന് മുന്‍പ് വലിയ രണ്ട് സ്ലൈസ് പഴുത്ത പപ്പയാ കഴിച്ചിരുന്നു..

പില്‍ക്കാലത്താണെനിക്ക് മനസ്സിലായത് അത് കോണ്‍സ്റ്റിപ്പേഷന്‍ ഒഴിവാക്കുമെന്ന്.. എനിക്കതറിയാതെ പോയി, ഞാന്‍ ഇപ്പോള്‍ തൃഫലാചൂര്‍ണ്ണമാണ് കഴിക്കുന്നത്. കാരണം എന്നും ഈ ധര്‍മ്മസ്സിനെ കിട്ടില്ലാ എന്നതുതന്നെ..

+എന്റെ തൃശ്ശൂരിലെ വീട്ടില്‍ ഒന്നുരണ്ട് മരം എപ്പോഴും കായ്ച്ച് നില്‍ക്കും, പഴുത്തത് എനിക്ക് കഴിക്കാനും പച്ച സാമ്പാറിലിടാനും പുഴുക്ക് തോരനായും ഒക്കെ സേവിക്കും.

പണ്ടൊക്കെ ഞാന്‍ ഇതിന്റെ തണ്ടും ഇലയും കൊണ്ട് മാലയുണ്ടാക്കി പാറുകുട്ടിയുടെ കഴുത്തില്‍ ഇട്ട് കൊടുക്കാറുണ്ട്. പച്ച തെങ്ങിന്‍ മടലുകൊണ്ട് വീടുണ്ടാക്കി ഞങ്ങള്‍ ചിലപ്പോള്‍ അതില്‍ ഉറങ്ങും ചെറുപ്പത്തില്‍...

അങ്ങിനെ ആയുര്‍വ്വേദാശുപത്രിയിലെ ഈ ധര്‍മ്മസ്സ് പെണ്ണിനെ കണ്ടപ്പോള്‍ എനിക്ക് പലതും തോന്നി.. ഇനിയും വിശേഷങ്ങള്‍ പലതുണ്ട് ഇവളെപ്പറ്റി പറയാന്‍. എന്റെ ബ്ലൊഗര്‍ സുഹൃത്ത്  കുട്ടന്‍ മേനോനും ചില പപ്പായ വിശേഷങ്ങളുണ്ടായിരുന്നു എന്ന് പാവറട്ടിക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്...

ഞാനിപ്പോള്‍ ആയുര്‍വ്വേദ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ് കാണാം
കൂട്ടുകാരേ.... ബൈ ബൈ..
+++++
++++++


Tuesday, July 7, 2015

കുമ്പിളപ്പം

my dreamz
 

ഇതിനെ കുമ്പിളപ്പം എന്നുവിളിക്കുമോ എന്നറിയില്ല.. 4 മണി കാപ്പിക്ക് ഇതുപോലെ രണ്ട് അപ്പം കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. 

പെട്ടെന്ന് ഓടിയെത്താന്‍ പറ്റിയ ഇടം രമണി ചേച്ചിയുടെ വീടാണ്.. മറ്റാര്‍ക്കെങ്കിലും ഈ അപ്പം 4 എണ്ണം ഉണ്ടാക്കിത്തരാന്‍ പറ്റുമെങ്കില്‍ പറയുക. ഞാന്‍ പാഞ്ഞെത്താം. 

അജിത ടീച്ചര്‍ ആയാലും വിരോധമില്ല.. 

ജൂലായ് 10 കഴിഞ്ഞാല്‍ പൂങ്കുന്നം അഗ്രഹാ‍രത്തില്‍ ലക്ഷ്മി എത്തും, അതുവരെ കാത്തിരിക്കാന്‍ പറ്റില്ല... എനിക്ക് ഇന്ന് കിട്ടണം, അല്ലെങ്കില്‍ നാളെയായാലും വിരോധമില്ല. ഇനി മറ്റന്നാളായാലും മതി, പക്ഷെ അപ്പോള്‍ കുറച്ചധികം വേണം..ഒരു പത്തോ പതിനഞ്ചോ... 

ഒമാനില്‍ നിന്നും പാറുകുട്ടിമാര്‍ വന്നിട്ടുണ്ട്. ഒരാള്‍ പൂങ്കുന്നത്തും, മറ്റൊരാള്‍ നെല്ലായിലുമാണ്. എവിടെ നിന്നാണെങ്കിലും കുഴപ്പമില്ല, ഞാന്‍ അങ്ങോട്ടെത്താം.

 ഒമാനിലെ വലിയ പാറുകുട്ടി വലിയ വീമ്പിളക്കും, നാട്ടില്‍ വരുമ്പോള്‍ കാണാം, കൂടാം എന്നൊക്കെ, എല്ലാം ചുമ്മാതാണെന്ന് ഇപ്പോള്‍ മനസ്സിലായി.. അവളുടെ അനിയത്തി ലിറ്റില്‍ പാറുകുട്ടി ഈസ് സ്വീറ്റ് എപ്പോഴും.. വന്നാല്‍ വിളിക്കും, കാണും, സ്നേഹം പങ്കിടും..

 വയ്യാതെ കിടക്കുന്നവരെ വീട്ടില്‍ വന്ന് കാണേണ്ടേ, അതല്ലേ മര്യാദ.. വലിയ പാറുകുട്ടി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു, നാളെ തിരിച്ച് പോകും. ഇന്ന് ചെറിയ പാറുകുട്ടി ചേച്ചിയെ കാണാന്‍ നെല്ലായി പോകുന്നുണ്ടെന്ന് പറഞ്ഞിരുന്നു, ഞാന്‍ പോയില്ല. ഇനി വലിയതിനെ തഴയാം. ഉപകാരമില്ലാത്തതിനെ എന്തിന് സുഹൃത്തായി കൊണ്ട് നടക്കുന്നു.. 

ഇനി ഞാന്‍ ഒമാനില്‍ പോകുമ്പോള്‍ ഒരു പക്ഷെ കാണുമായിരിക്കും. അത് ഇനി  അടുത്ത് കാലത്തൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല, എന്റെ ആരോഗ്യം ക്ഷയിച്ച് തുടങ്ങി.

 പാറുകുട്ടിമാര്‍ താമസിക്കുന്ന സ്ഥലത്തിന്നടുത്താണ് ബെല്ലി ഡാന്‍സുള്ള ഹോളി ഡേ ഇന്നും, റെഡിസണ്‍ ഹോട്ടലുകളെല്ലാം.. 

പറഞ്ഞിട്ടെന്തുകാര്യം. യോഗം വേണ്ടേ കൂട്ടുകാരേ...


foto courtsey : google