Wednesday, July 18, 2012

നീ ഇക്കുറി വന്നില്ലേ..

"എന്തുവാടാ മേല്‍പ്പോട്ട് നോക്കി നിക്കണേ..?”
“ചോദിച്ചത് കേട്ടില്ലോടാ..?”
"കേട്ടു”
"പിന്നെന്താ ഒന്നും മിണ്ടാത്തെ?
അല്ലെങ്കില്‍ എല്ലാ കൊല്ലവും മഴചാറുമ്പോളേക്കും നീ മുറ്റമെല്ലാം മുളച്ചുപൊന്തുമായിരുന്നല്ലോ..? തിരുവാതിര ഞാറ്റുവേല പെഴച്ചുവെങ്കിലും നിനക്കതിലെന്തുകാര്യം..?

ഈ മഴക്കാലത്ത് ഇവിടുത്തെ കൃഷ്ണനും കൂട്ടര്‍ക്ക് നിന്റെ ഇല ധാരാളം കൊടുക്കാറുണ്ട്. അവരൊക്ക് വിചാരിക്കുന്നു ഞാന്‍ നിന്നെ വന്ന് നുള്ളാണ്ടാണെന്ന്. അവര്‍ക്കറിയോ ഈ കാര്യം.ഞാന്‍ പറമ്പ് നനച്ചിട്ടൊന്നും കാര്യമില്ലല്ലോ..? നിനക്ക് സ്വയം തോന്നണ്ടേ. ഇനി നീ വന്നാല്‍ തന്നെ ഒരു കൊല്ലമാകുമ്പോളേക്കും മരിക്കും, പിന്നെ ജീവിക്കുന്നത് അടുത്ത ഞാറ്റുവേലക്ക്. ഈ പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടേ.

വേഗം തന്നെ മുളച്ചോണം, പറമ്പ് നിറയെ. അല്ലെങ്കില്‍ എന്റെ കോ‍ലം മാറും.. കേട്ടോടാ.........തുളസിച്ചെക്കാ‍...

“കേട്ടൂ തമ്പ്രാനേ... ഞാന്‍ നാളെത്തന്നെ പൊങ്ങിവരാം......!!

Wednesday, July 11, 2012

ദൈവനിയോഗം പോലെ ഒരു മാലാഖ



മഴക്കാലമായതോടെ പല അസുഖങ്ങള്‍ക്കും മൂര്‍ച്ച കൂടിയെന്ന് പറയാം. ഒരിക്കലും പൂര്‍ണ്ണമായും ഭേദമാകാതെയുള്ള വാതം പോലെയുള്ള ഒരു ഞരമ്പ് രോഗം. അലോപ്പതി ഡോക്ടര്‍ വിലയിരുത്തി അത് പരസ്തീസിയ എന്ന അസുഖമാണെന്ന്. പക്ഷെ ഒരു കൊല്ലം ചികിത്സിച്ചിട്ടും അദ്ദേഹത്തിന് അസുഖം ഭേദമാക്കാന്‍ പറ്റിയില്ല. അപ്പോള്‍ അയാളെ വിട്ടു.

ഇപ്പോള്‍ 6 മാസമായി ഹോമിയോ ചികിത്സയാണ്. അങ്ങിനെ നടാടെ കേരള സര്‍ക്കാറിന്റെ സൌജന്യ ചികിത്സ എനിക്ക് ഒരു നിമിത്തമായി ലഭിച്ചുവെന്ന് പറയാം.

ഇത്രയും നല്ലൊരു അന്ത:രീക്ഷമാണ് സര്‍ക്കാര്‍ ആശുപത്രി എന്ന് ഞാന്‍ ഉദ്ദേശിച്ചില്ല. വളരെ നല്ല ഡോക്ടര്‍മാരും പരിചാരകരും. ഓപി യില്‍ നമുക്കിഷ്ടമുള്ള ഡോ‍ക്ടര്‍മാരെ കാണാം. അങ്ങിനെ ഞാന്‍ ഒരു മാഡത്തിന്റെ പേഷ്യന്റായി.

അവിടെ മേഡത്തിനെ കാ‍ണണമെങ്കില്‍ കൂടിയാല്‍ അരമണിക്കൂര്‍ Q നില്‍ക്കേണ്ട കാര്യമേ ഉള്ളൂ... പക്ഷെ മരുന്ന് വാങ്ങണമെങ്കില്‍ ഒന്നു രണ്ട് മണിക്കൂര്‍ നില്‍ക്കണം. വയസ്സന്മാര്‍ക്കും അധികം നേരം ഒരേ ഇരുപ്പില്‍ നില്‍ക്കാന്‍ പറ്റാത്ത എന്നെപ്പോലുള്ളവര്‍ക്കും ഈ പ്രക്രിയ ബുദ്ധിമുട്ട് പിടിച്ച പണിയാണ്.

പക്ഷെ നിവൃത്തിയില്ലല്ലോ.. സഹിക്കുക തന്നെ.. പുറത്തെ ഹോമിയോ ഡോക്ടര്‍മാര്‍ മുഴത്തിന് മുഴം ഉണ്ട്. ഞാന്‍ ആദ്യം അങ്ങിനെ ഒരു സ്ഥലത്തായിരുന്നു ചികിത്സ. പക്ഷെ എന്തോ എന്റെ കഷ്ടകാലത്തിന് എനിക്ക് ഫലിച്ചില്ല. എന്റെ ഭാര്യയും മകളും മരുമകളും എന്തിനുപറേണൂ ഇപ്പോള്‍ പേരക്കുട്ടികള്‍ക്കും അവിടുത്തെ മരുന്നുകൊണ്ട് സുഖം പ്രാപിക്കുന്നു.

ഒരു പക്ഷെ എന്റെ ഈ പിടികിട്ടാ അസുഖമായിരിക്കാം, പ്രോപ്പര്‍ ഡയഗ്നോസിസ് ലഭിക്കാഞ്ഞിട്ടായിരിക്കാം ഒരു പക്ഷെ എനിക്ക് അവിടുത്തെ മരുന്നുകള്‍ ഫലിക്കാഞ്ഞെ? ഞാന്‍ പലപ്പോഴും അവിടെ കുട്ടികളെ കൊണ്ട് പോകുമ്പോള്‍ ഡോക്ടര്‍ എന്നോട് കുശലം ചോദിക്കാറുണ്ട്...” സുഖമാണല്ലോ ജേപീ... ആരോഗ്യം എങ്ങിനെയുണ്ട്...?

“സുഖമായിരിക്കുന്നു ഡോക്ടര്‍...”
ഞാന്‍ പറഞ്ഞത് കള്ളമാണെങ്കിലും, എനിക്കങ്ങനെയേ ഡോക്ടറോട് പറയാന്‍ പറ്റൂ. കാരണം ഞങ്ങള്‍ തമ്മിലുള്ള ബന്ധം അത്രയേറെ വിലപ്പെട്ടതാണ്. എന്റെ മൊത്തം കുടുംബത്തെ പരിപാലിക്കുന്ന ഡോക്ടറാണ് അദ്ദേഹം.

എനിക്കുള്ള ചുമ, ജലദോഷം തുടങ്ങിയ ചികിത്സകള്‍ക്കൊക്കെ അദ്ദേഹത്തിനോട് ഫോണില്‍ പറഞ്ഞാല്‍ മതി, എനിക്ക് അവിടെ പോയി ലൈന്‍ നില്‍ക്കേണ്ടി വരില്ല, ഡോക്ടര്‍ മരുന്ന് പൊതിഞ്ഞുവെച്ചിട്ടുണ്ടാകും. രണ്ട് ദിവസത്തിന്നുള്ളില്‍ രോഗം ഭേദമാകുകയും ചെയ്യും. എന്റെ ശരീരം മുഴുവനും അദ്ദേഹത്തിന്നറിയാം.

പക്ഷെ എന്റെ കഷ്ടകാലം - അല്ലാതെയെന്തുപറയാന്‍. എനിക്ക് ഈ അസുഖത്തിനുമാത്രം അദ്ദേഹത്തിന്റെ മരുന്ന് ഫലിച്ചില്ല. ഞാന്‍ എന്നും നടക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തെ വിഷ് ചെയ്യാറുണ്ട്. ഞങ്ങള്‍ സമപ്രായക്കാരും ആണ്.

++ 2 ++
അങ്ങിനെ ഞാന്‍ ഇന്നെലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി. കാലിന്നടിയില്‍ വേദന കൂടുതലാണ്. മറ്റു അസുഖങ്ങള്‍ തലപൊക്കിയിരിക്കുന്നു. ലേഡി ഡോക്ടര്‍ വിശദമായി എന്നെ പരിശോധിച്ചു.

"അസിഡിറ്റിയുടെ ശല്യം ഉണ്ടോ..?”
"ഇപ്പോള്‍ ഇല്ല ഡോക്ടര്‍, പണ്ട് ഉണ്ടായിരുന്നു. ഞാന്‍ ഡയറ്റ് കൊണ്ട് അതിനെ കൊന്നു. ഫ്രൈഡ് ഫിഷ്, മീറ്റ് മുതലായവ എന്റെ ജിവിതത്തില്‍ നിന്ന് അകറ്റി, അതുപോലെ പപ്പടം ബേക്കറി സ്നേക്ക്സ് മുതലായവ. “

വല്ലപ്പോഴും സ്മോള്‍ അടിക്കുമ്പോള്‍ കണ്ടതെല്ലം വലിച്ചുവാരിത്തിന്നും, അപൂര്‍വ്വം ചില സമയങ്ങളില്‍ പിറ്റേ ദിവസം അല്പം പുളിച്ച് തികട്ടല്‍ അനുഭവപ്പെട്ടേക്കാം. അതിന് എനിക്ക് ചില്ലറ പൊടിക്കൈകള്‍ അറിയാം. അത് എടുത്ത് പ്രയോഗിക്കും. പിറ്റേ ദിവസം തൊട്ട് ഞാന്‍ ക്ലീന്‍.

ഡോക്ടര്‍ എനിക്ക് 3 ആഴ്ചത്തെ മരുന്ന് തന്നു. ഞാന്‍ എപ്പോഴും ചോദിക്കും, എത്ര തരം മരുന്നുകളുണ്ട്.
"3 എണ്ണം കുപ്പിയിലും ഒന്ന് പൊതിയിലും കിട്ടും. “

ഫാര്‍മസിയിലെത്തുമ്പോള്‍ നാം കുപ്പി മൂടി തുറന്ന് കൊടുക്കണം. അവര്‍ മരുന്ന് അതിലിട്ട് തരും. ചിലര്‍ക്ക് അവരുടെ ഊഴം എത്തുമ്പോളേ കുപ്പി നാം കരുതണമെന്ന കാര്യം മനസ്സിലാകൂ. സമീപത്തുള്ള കടയില്‍ കാലിക്കുപ്പി കിട്ടും.

എനിക്ക് കാലുവേദന കൂടുതലായിരുന്നു. അതിനാല്‍ കുറച്ച് നേരം നിന്നിട്ട് എനിക്ക് വയ്യാതായി. മണി പന്ത്രണ്ട് കഴിഞ്ഞിരുന്നു. ഞാന്‍ ലൈനില്‍ നിന്ന് ഫാര്‍മസി കൌണ്ടറില്‍ എത്തുമ്പോളേക്കും 1 മണി ആകാറാകും, അപ്പോള്‍ ഫാര്‍മസി അടക്കും, പിന്നെ തുറക്കുക 2 മണിക്ക് തുറക്കും.

കൂടാതെ ഫാര്‍മസി കൌണ്ടര്‍ കെട്ടിടത്തിന് പുറത്താണ്. താല്‍ക്കാലികമായുണ്ടാക്കിയ ഷെഡ്ഡില്‍ നിന്ന് വേണം മരുന്ന് വാങ്ങിക്കാനുള്ള ലൈനിലൂടെ ഉള്ള നില്‍പ്പ്. മഴപെയ്യുന്നുണ്ടായിരുന്നു. ശീതല്‍ അടി കൊള്ളണം. എനിക്കാണെങ്കില്‍ തണുപ്പ് തട്ടിക്കൂടാ. കാലുകള്‍ നനഞ്ഞ് നിന്നാല്‍ വാതം കോച്ചും. മരുന്ന് മറ്റെവിടേയും സുലഭമല്ല.

വീട്ടുകാരിയോട് ഒരിക്കല്‍ എന്റെ കൂടെ വന്ന് ലൈനില്‍ നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ അനുസരിച്ചില്ല. മക്കളാണെങ്കില്‍ ആരും അടുത്തില്ല. ഈ പട്ടണത്തില്‍ സഹായിയായി വേറെ ആരും ഇല്ല. നാട്ടിന്‍ പുറത്താണെങ്കില്‍ നൂറുപേരുണ്ടാകും സഹായിക്കാന്‍. അതാണ് നാട്ടിന്‍ പുറവും പട്ടണവും തമ്മിലുള്ള അന്തരം.

വിശപ്പും ദാഹവും ഉണ്ട്. കാലിലെ വേദന കൂടിക്കൂടി വന്നു. മഴക്കാല്‍മായതിനാല്‍ സ്കൂട്ടര്‍ സവാരി വയ്യ. വീട്ടില്‍ നാലുചക്രങ്ങള്‍ രണ്ടെണ്ണം ഉണ്ട്. അതിലൊന്ന് എടുത്തിട്ടാണ് ആശുപത്രിയിലേക്ക് വന്നത്. തിരക്കുള്ള സ്ഥലങ്ങളില്‍ ക്ലച്ച് ചവിട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ട് അനുഭപ്പെടാറുണ്ട്. ഓട്ടോയില്‍ പോകാമെന്ന് വെച്ചാല്‍ ശീതലടിച്ച് ഉടുപ്പെല്ലാം നനയും.

ഇവിടെ ലയിനില്‍ നിന്ന് നിന്ന് ഞാന്‍ അവശനായി. നേരെ ശകടത്തില്‍ കയറി വീട്ടിലേക്ക് തിരിച്ചു. ഇവിടെ രണ്ടാഴ്ചയായി എല്ലാ പ്രധാന വീഥികളിലും ട്രാഫിക്ക് സിഗ്നല്‍ സംവിധാനം വന്നതോടെ ഓരോ ജംങ്ഷനിലും കൂടുതല്‍ നില്‍ക്കണം.

അങ്ങിനെ വന്നപ്പോള്‍ ഞാന്‍ കിഴക്കുമ്പാട്ടുകരയില്‍ നിന്ന് ഒരു ഷോട്ട് കട്ടെടുത്ത് വിടാന്‍ തീരുമാനിച്ചു. എതിരേ വന്ന ഒരു ബസ്സിന് സൈഡ് കൊടുക്കുന്നതിന്നിടയില്‍ വണ്ടിയുടെ ഒരു ചക്രം കാനയില്‍ വീണു.

ഞാന്‍ എന്റെ വിധിയെ ശപിച്ചു. ഇനി വണ്ടി കയറ്റണമെങ്കില്‍ ആരെയൊക്കെ വിളിക്കണം, എന്തെല്ലാം പ്രശ്നങ്ങള്‍, പത്തുമിനിട്ടിന്റെ ദൂരമേ ഉള്ളൂ വീട്ടിലേക്ക്, എന്തെങ്കിലും കഴിച്ച് വിശ്രമിച്ച് വീണ്ടും മരുന്നിന്നായി ആശുപത്രിയിലേക്ക് തിരിക്കേണ്ട ഞാന്‍ വഴിയില്‍ കുടുങ്ങി.

“കൃഷ്ണാ ഗുരുവായൂരപ്പാ എന്നെ ഇങ്ങിനെ ശിക്ഷിക്കണോ - എന്ന് പറയണമെന്ന് വിചാരിച്ചുവെങ്കിലും പറഞ്ഞില്ല..”

വലിയതെന്തോ വരാനിരിക്കുകയായിരുന്നിരിക്കാം. അത് ലഘുവായി തീര്‍ത്തുവല്ലോ ഭഗവാന്‍ എന്നാശ്വസിച്ചു.

പലരും വഴിയില്‍ സഹായ ഹസ്തം നീട്ടിയെങ്കിലും കാനയില്‍ വീണ ചക്രത്തിനെ എടുത്ത് പൊന്തിക്കാന്‍ പറ്റിയില്ല. അവസാനം ഞാന്‍ എന്റെ മകനെ വിവരം അറിയിച്ചു. എന്റെ അയല്‍ വാസിയായ ബാലേട്ടനേയും.

അരമണിക്കൂറിന്നുള്ളില്‍ എന്റെ മകനും ബാലേട്ടന്റെ പണിക്കാരും സ്ഥലത്തെത്തി. അവരെ കണ്ടപ്പോളെനിക്ക് ആശ്വാസമായി.

വഴിയില്‍ കൂടി പോയ ഒരു കുട്ടി ഒരു വര്‍ക്ക്ഷോപ്പില്‍ നിന്ന് ബ്രേക്ക്ഡൌണ്‍ വാന്‍ അയക്കാമെന്ന് പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാഹനമെത്തി എന്റെ ശകടത്തെ കരക്കുകയറ്റി, ഞാന്‍ ക്ഷീണിതനായി വീട്ടിലെത്തി.

എന്റെ രോഗം മൂര്‍ഛിച്ചു തുടങ്ങിയിരുന്നു. ഇനി മരുന്ന് പോയി വാങ്ങാനുള്ള എനര്‍ജി എന്നില്‍ അവശേഷിച്ചിരുന്നില്ല. ടൌണില്‍ പോയി ഒരു ഹോമിയോ ഷോപ്പില്‍ പ്രിസ്ക്രിപ്ഷന്‍ കൊടുത്തുവെങ്കിലും അവര്‍ക്ക് അത് മനസ്സിലായില്ല. എനിക്ക് മരുന്ന് കിട്ടിയില്ല. ആ രാത്രി വേദന കടിച്ചമര്‍ത്തി ഞാനിരുന്നു.

എനിക് വേദനിക്കുമ്പോളാണ് ഞാന്‍ സാധാരണ എഴുതാറ്. മനസ്സ് ഒന്നിലും കേന്ദ്രീകരിക്കാന്‍ പറ്റിയില്ല. ഫേസ് ബുക്ക് തുറന്നപ്പോള്‍ പുതിയ സുഹൃത്ത് വിദ്യയെ കണ്ടു. കുശലം പറഞ്ഞു.

എന്നെക്കാളും പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്ന കുട്ടിയായിരുന്നു അവള്‍. എന്റെ ദു:ഖം മറച്ചുവെച്ച് ഞാനവള്‍ക്ക് സാന്ത്വനമേകി.

(this will be completed with one more chapter)

Monday, July 2, 2012

വിളിക്കൂ, അല്ലെങ്കില്‍ ഇവിടെ തന്നെ കുത്തിവരക്കൂ............

പ്രിയ കൂട്ടുകാരേ ബ്ലോഗര്‍മാരേ

നമ്മള്‍ കൂടിയിട്ട് കുറച്ച് നാളായി.തിരുവാതിര ഞാറ്റുവേലക്ക് മഴകുറവ്. സാരമില്ല ഇനിയും സമയം ഉണ്ടല്ലോ? ഇന്നെലെ രാത്രി തകര്‍ത്തു മഴ. പെയ്യട്ടങ്ങിനെ  പെയ്യട്ടെ മഴ. പെയ്ത്  പെയ്ത് മുറ്റം നിറയട്ടെ.തോടും പുഴയും കായലും  എല്ലാം നിറയട്ടെ.

നമുക്ക് കൂടേണ്ടേ കൂട്ടുകാരേ..  വരൂ നമുക്ക് പരലും, പൂട്ടയും, കൊഴുവ,  വെളൂരി മുതലാ‍യവയും   കപ്പയും മത്തിയും കൂട്ടി ആഘോഷിക്കാം. പിന്നെ കൊള്ളിയും പപ്പടവും ചക്കരക്കാപ്പിയും. ഉച്ചയൂണും വൈകിട്ടത്തെ കാപ്പിയും  കഴിഞ്ഞ് മടങ്ങാം.

നമുക്കൊരു  സ്ഥിരം വേദി കാണുന്നത്  വരെ എന്റെ വീട്ടില്‍ തന്നെ  കൂടാം. റാംജി സൌദിയില്‍  നിന്ന് അവധിക്ക് വന്നിട്ടുണോ എന്നറിയില്ല. കുട്ടന്‍ മേനോനെ ഞാന്‍ എന്നും കാണുന്നു. ഡി  പ്രദീപ് കുമാര്‍, മുരളീമേനോന്‍ എന്നിവരെ കണ്ട് കിട്ടാന്‍ പ്രയാസമില്ല. പോരാത്തതിന് കുറുമാന്‍ ലാന്‍ഡ് ചെയ്യുന്നു  അടുത്ത  ദിവസം.

എല്ലാവര്‍ക്കും സൌകര്യമായ ഒരു  ദിവസം കണ്ടെത്താം. എല്ലാവര്‍ക്കും എന്റെ നമ്പര്‍ അറിയാമല്ലോ? വിളിക്കൂ, അല്ലെങ്കില്‍ ഇവിടെ തന്നെ കുത്തിവരക്കൂ............