Friday, January 27, 2012
തോണ്‍ടുകാരി……
Tuesday, January 24, 2012
ചാക്കപ്പായിയേട്ടന്റെ സൈക്കിള്‍ കട
ചെറുപ്പത്തില്‍ പത്താംക്ലാസ്സ് പഠിത്തം കഴിയുന്നതിന് മുന്‍പുള്ള ഒരു ആഗ്രഹമായിരുന്നു ചാക്കപ്പായിയേട്ടന്റെ സൈക്കിള്‍ കട പോലുള്ള ഒരു കട തുടങ്ങാന്‍. അന്നത്തെ കാലത്തൊക്കെ എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെയായിരുന്നു വലിയ സ്വപ്നങ്ങള്‍.
അന്നൊക്കെ സ്വന്തമായി ഒരു സൈക്കിള്‍ വളരെ അപൂര്‍വ്വം വീടുകളിലേ ഉണ്ടായിരുന്നുള്ളൂ… എനിക്കാണെങ്കില്‍ ആദ്യ്മായി അച്ചന്‍ വാങ്ങിച്ച് തന്നതുതന്നെ ഒരു ഇംഗ്ലണ്ട് റാലി സൈക്കിളായിരുന്നു. സൈക്കിളില്‍ രാജാവായിരുന്നു ഇംഗ്ലീഷ് റാലി. നാട്ടില്‍ അന്ന് ഹീറോ, ഇന്ത്യന്‍ റാലി, ഹെര്‍ക്കുലീസ്, ആര്‍മി മുതലായ മെയ്ക്കുകളായിരുന്നു ഫേമസ് ബ്രാന്‍ഡുകള്‍.
എനിക്ക് അച്ചന്‍ സിലോണില്‍ നിന്ന് ഇറക്കുമതി ചെയ്ത് തന്നതാണ്. കൊച്ചിയില്‍ നിന്ന് തൃശ്ശൂരിലെ കെ ആര്‍ ബിസ്കറ്റ് കമ്പനിയില്‍ ആരോ എത്തിച്ചുകൊടുത്തു. ഞാന്‍ അവിടെ നിന്ന് അത് എന്റെ കുന്നംകുളം വീട്ടിലേക്ക് ചവിട്ടി.
തൃശ്ശൂരിലെ K R Buscuit Company യിലെ കെ ആര്‍ മാമന്‍ ആയിരുന്നു അന്ന് ഞങ്ങളുടെ കാര്യങ്ങളെല്ലാം ചെയ്ത് തന്നിരുന്നത്. ചേച്ചിയുമായി തൃശ്ശൂര്‍ വരുമ്പോള്‍ ആദ്യം കെ ആര്‍ മാമനെ കണ്ടതിനുശേഷമേ ഷോപ്പിങ്ങിന്‍ പോകൂ… അന്നൊക്കെ കെ ആര്‍ മാമന്‍ ബിസ്കറ്റ് കന്‍പനിയുടെ ഷോറൂമില്‍ ഇരിക്കുന്നത് കാണാം ചിലപ്പോള്‍. വലിയ കുമ്പയുള്ള നെഞ്ചത്ത് നരച്ച രോമങ്ങളുള്ള സ്വര്‍ണ്ണ ചെയിന്‍ ഇട്ട മാമനെ കാണാന്‍ വളരെ ഐശ്വര്യം ആണ്. എന്റെ അച്ചന്റെ അടുത്ത സുഹൃത്തായിരുന്നു കെ ആര്‍ അമ്പാടി എന്ന കെ ആര്‍ മാമന്‍.
അന്നത്തെ കാലത്ത് തൃശ്ശൂരില്‍ നിന്ന് എന്തുകാര്യങ്ങളുണ്ടെങ്കിലും കെ ആര്‍ മാമനോട് ചോദിക്കാതെ ചെയ്യില്ല. ചുരുക്കം പറഞ്ഞാല്‍ ചാക്കോളയില്‍ നിന്ന് തുണി എടുക്കണമെങ്കിലും ഹൈ റോഡിലെ തോട്ടാന്‍ കുഞ്ഞിപ്പാലുച്ചേട്ടന്റെ കടയില്‍ നിന്ന് സ്വര്‍ണ്ണം എടുക്കണമെങ്കിലും എല്ലാം കെ ആറ് മാമന്റെ നിര്‍ദ്ദേശാനുസരണം ആയിരിക്കും.
എനിക്ക് ആദ്യമായി രണ്ട് പാന്റ് തയ്പ്പിക്കാന്‍ ആദ്യ്മായി തോട്ടാന്റെ കടയുടെ മുകളിലുള്ള ജോണ്‍സണ്‍ ടൈലറിങ്ങ് ഷോപ്പിലേക്ക് അമ്മയെ പറഞ്ഞയച്ചതും കെ ആര്‍ മാമനായിരുന്നു. ഞാന്‍ വിദേശത്ത് പോയ സമയത്തായിരുന്നെന്ന് തോന്നുന്നു കെ ആര്‍ മാമന്‍ മരിച്ചത്.
ഞാന്‍ തൃശ്ശൂരില്‍ താമസമാക്കി കുറേ കാലം കഴിഞ്ഞാണ്‍ മനസ്സിലാക്കിയത് മുന്‍ മേയര്‍ കെ ആര്‍ രാധാകൃഷ്ണന്‍ മാമന്റെ മകനായിരുന്നുവെന്ന്.
ഞാന്‍ കോളേജില്‍ നിന്ന് വല്ലപോഴും നാട്ടിലേക്ക് വരുമ്പോള്‍ വൈകിട്ട് ഏഴുമണി കഴിഞ്ഞാല്‍ ചെറുവത്താനിക്ക് ബസ്സില്ല. അപ്പോള്‍ ഞാന്‍ പടിഞ്ഞാറെ അങ്ങാടി വരെ നടന്ന് അവിടുത്തെ ചാക്കപ്പായിയേട്ടന്റെ കടയില് നിന്ന് ഒരു സൈക്കിള്‍ വാടകക്ക് എടുത്താണ് ഗ്രാമത്തിലേക്ക് പോകുക.
ചാക്കപ്പായിയേട്ടന്റെ കടയിലെ എല്ലാ സൈക്കിളുകളും വളരെ മേന്മയേറിയതും നല്ല കണീഷനലിലുള്ളതും ആയിരിക്കും. വെട്ടിലും കുഴിയിലും എല്ലാം ചാടിയാലും ഒരു അനക്കവും കിലുകിലാ ശബ്ദവും ഒന്നും ഉണ്ടാകില്ല. വൈകിട്ട് വാടകക്കെടുത്ത സൈക്കിള്‍ പിറ്റേ ദിവസം കാലത്ത് കൊണ്ടുകൊടുത്താല്‍ മതിയാകും. വളരെ അടുപ്പമുള്ളവര്‍ക്കേ രാത്രി വണ്ടി കൊടുക്കൂ…
പിന്നെ ലൈറ്റുകളുള്ള വണ്ടിയൊന്നും കിട്ടിയെന്ന് വരില്ല. ചിറോക്കഴ വരെ അന്നത്തെ കാലത്ത് സ്ട്രീറ്റ് ലൈറ്റുണ്ടാകും. പാലം കഴിഞ്ഞാല്‍ പിന്നെ പഞ്ചായത്ത് ആണ്. ഉരുണ്ട കല്ലുകളുള്ള ടാറിടാത്ത റോഡും, പിന്നെ കൂരാകൂരിട്ടും. ആകാശത്തേക്ക് നോക്കി വേണം സൈക്കിളൊടിക്കാന്‍. ബെല്ലടിച്ചോണ്ട് പറപറക്കും. ആരെങ്കിലും വണ്ടിക്ക് മുന്നില്‍ വന്നാല്‍ കാണാന്‍ നന്നേ വിഷമിക്കും. അതിനാലാണ് ബെല്ലടിച്ചോണ്ട് ഓടിക്കുന്നത്. അപൂര്‍വ്വം ചില നിലാവുള്ള രാത്രികളില്‍ സുഖസവാരിയാണ്.
എനിക്ക് ഇംഗ്ലണ്ട് റാലി സൈക്കിള്‍ കിട്ടിയപ്പോള്‍ ഞാന്‍ അത് ചാക്കപ്പായിയേട്ടനെ കൊണ്ട് കാണിച്ചു. അദ്ദേഹത്തിന് വളരെ ഇഷ്ടമായി ആ മോഡല്‍. അതിന്‍ സെന്ററ് സ്റ്റാന്‍ഡും, മില്ലര്‍ ഫ്ലാഷ് ലൈറ്റും, ഹോണും പിന്നെ സ്പെഷല്‍ കേബിള്‍ ടൈപ്പ് ലോക്കിങ്ങ് സിസ്റ്റവും ഉണ്ടായിരുന്നു. അത്തരം ഒരു മോഡല്‍ ഞങ്ങളുടെ നാട്ടില്‍ എനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ…
എനിക്ക് ഇത്ര നല്ല വാഹം ഉണ്ടായിട്ടും ഞാന്‍ ഇടക്ക് ചാക്കപ്പായിയേട്ടന്റെ കടയിലെ സൈക്കിള്‍ വാടക്കെടുക്കാറുണ്ട്. പടിഞ്ഞാറെ അങ്ങാടി താഴത്തെപാറയിലുള്ള ചാക്കപ്പായിയേട്ടന്റെ കടയിലെ വറതപ്പനും രാമുവും എന്റെ ഗടികളായി. എന്റെ വണ്ടിയും ഇവരായിരുന്നു സര്‍വ്വീസ് ചെയ്തുതന്നിരുന്നത്. ചാക്കപ്പായിയേട്ടന്റെ കടയില് നിന്ന് വണ്ടി റിപ്പയര്‍ ചെയ്താല്‍ നമുക്കൊരു വലിയ സംതൃപ്തിയായിരിക്കും.
എങ്ങിനെയെങ്കിലും ഒരു സൈക്കിള്‍ ഷോപ്പ് തുടങ്ങാനുള്ള എന്റെ സ്വപ്നം പൂവണിഞ്ഞില്ല. എന്റെ അച്ചന്‍ പറഞ്ഞു പോയി പണിയെടുത്ത് കുറച്ച് കാശ് കൊണ്ടുവരാന്‍ ആദ്യം. ഞാന്‍ പണിയെടുക്കാന്‍ പോയതോടെ എനിക്ക് സൈക്കിള്‍ കട തുടങ്ങുവാനുള്ള ആഗ്രഹം കുറേശ്ശെ അസ്തമിച്ചു. കാരണം പെട്ടെന്ന് വലിയൊരു സംഖ്യ സ്വരൂപിക്കാന്‍ എന്നെക്കൊണ്‍ടായില്ല.
കാലങ്ങള്‍ ഇലകള്‍ പോലെ കൊഴിഞ്ഞുകൊഴിഞ്ഞുപോയി, ഞാന്‍ വൃദ്ധനായി. കുന്നംകുളത്തെ ചെറുവത്താനിയില്‍ നിന്ന് ഒരു വീട് വെച്ച് താമസം തൃശ്ശൂരിലേക്കാക്കി. ഒരു സായാഹ്നത്തില്‍ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ ശക്തന്‍ മാര്‍ക്കറ്റ് റോഡില്‍ ചാക്കപ്പായി സൈക്കിള്‍ വര്‍ക്ക്സ് എന്നൊരു ബോര്‍ഡ് കണ്ടപ്പോള്‍ പെട്ടെന്നവിടെ നിന്നു. വിശദമായി നോക്കിയപ്പോള്‍ വളരെ വലിയ ഒരു സൈക്കിള്‍ ഷോറൂം.
പിന്നീടൊരു ദിവസം അവിടെ സന്ദര്‍ശിച്ചു. അന്നേരം ചാക്കപ്പായിയേട്ടന്റെ മ്കനുണ്ടായിരുന്നു ഷോറൂമില്‍. ഞാന്‍ സ്വയം പരിചയപ്പെടുത്തി. പഴയ കാല ചരിത്രവും ചാക്കപ്പായിയേട്ടനോടുള്ള സൌഹൃദവും ഞാന് അവിടെ പങ്കുവെച്ചു. അത്ഭുതമെന്ന് പറയട്ടെ എന്നെ അറിയുന്ന വ്യ്കതിയായിരുന്നു ഷോറൂമിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പുത്രന്‍.
എനിക്ക് സന്തോഷമായി ആ കൂടിക്കാഴ്ച. കാലങ്ങളായി മനസ്സില്‍ താലോലിച്ച ഒരു സൈക്കിള്‍ ഷോപ്പ് എന്നുള്ള ആഗ്ര്ഹം നടന്നില്ലെങ്കിലും എന്റെ ഇപ്പോഴത്തെ തട്ടകത്തില്‍ ചാക്കപ്പായിയേട്ടന്റെ ഒരു സ്ഥാപനം കാണാനായല്ലോ… ഇന്ന് വൈകിട്ട് പച്ചക്കറി വാങ്ങാന്‍ പോയപ്പോഴും ഞാന്‍ അവിടേക്ക് നോക്കാന്‍ മറന്നില്ല.
[Dataprocessing erros shall be cleared out shortly. Blog readers may kindly excuse]
Monday, January 23, 2012
Saturday, January 14, 2012
വേദനയില്‍ നിന്ന് മോചനം - cancer etc

കാന്‍സര്‍, പക്ഷാഘാതം, വൃക്കരോഗം, ശയ്യാവലംബിയായ വാര്‍ദ്ധക്യം എന്നിവയാല്‍ ദുരിതപ്പെടുന്നവരെ വേദനയില്‍ നിന്ന് മോചിപ്പിക്കേണ്ടത് പൊതുസമൂഹത്തിന്റെ ധാര്‍മ്മിക ബാദ്ധ്യതയാണ്.
അപരന്റെ വേദന തന്റെകൂടി വേദനയാണെന്നറിയുന്ന തിരിച്ചറിവാണ് സാന്ത്വന പ്രവര്‍ത്തനത്തിന്റെ കാതല്‍. കുടുംബാംഗങ്ങളും അയല്‍ക്കാരും ഡോക്ടര്‍മാരും നേഴ്സുമാരും ചേര്‍ന്ന കൂട്ടായ കാരുണ്യപ്രവര്‍ത്തനത്തിലൂടെ അസുഖമനുഭവിക്കുന്ന മനുഷ്യര്‍ക്ക് ശാരീരികവും മാനസികവുമായ വേദനയില്‍ നിന്ന് മോചനത്തിന്റെ വഴിയൊരുക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്.
ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് 1997 ല്‍ രൂപീകൃതമായ പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.
ഔട്ട് പേഷ്യന്റ് ക്ലിനിക്, കിടത്തിച്ചികിത്സാവിഭാഗം, ഗൃഹപരിചരണം, ഡോക്ടര്‍മാരേയും നഴ്സുമാരേയും സന്നദ്ധപ്രവര്‍ത്തകരേയും സാന്ത്വനപ്രവര്‍ത്തനത്തിന് സജ്ജമാക്കുന്നതിന്നുള്ള പരിശീലന കേന്ദ്രം എന്നിവ സൊസൈറ്റിയുടെ ഭാഗമാണ്.
ഇവിടുത്തെ എല്ലാ സേവനങ്ങളും സൌജന്യമാണ്. പ്രതിമാസം ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവു വരുന്നുണ്ട്. നല്ലവരായ നാട്ടുകാരുടെ സംഭാവന കൊണ്ടാണ് ഇത് സാധ്യമാകുന്നത്.
ഈ കാരുണ്യപ്രസ്ഥാനത്തിന്റെ കണ്ണിയാകൂ. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ട് വരൂ….
പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി
പഴയ ജില്ലാ ആശുപത്രി കെട്ടിടം, തൃശ്ശൂര്‍ 680001
Phones 0487-2322128 [op] 0487-2321788 [ip]
Email: ppcs.thrissur@gmail.com
website: www.painandpalliativecarethrissur.org
സംഭാവനകള്‍ക്ക് ആദായനികുതി ആനുകൂല്യം ഉണ്ട്
+ ഞാന്‍ ഈ പ്രസ്ഥാനത്തിലെ ഒരു സന്നദ്ധപ്രവര്‍ത്തകനാണ്. ഇന്ന് ഈ സ്ഥാപനത്തിലെ മിക്ക പ്രവര്‍ത്തകരും തെരുവിലും, റെയില്‍ വേ സ്റ്റേഷനിലും, ബസ്സ് സ്റ്റാന്‍ഡുകളിലും മറ്റു ഇടങ്ങളിലും നടന്ന് ഈ സംഘടനയെ പറ്റിയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയും സംഭാവനകള്‍ പിരിക്കുകയും ചെയ്തു.
കൂട്ടം കൂട്ടമായി സന്നദ്ധപ്രവര്‍ത്ത്കരും, സ്റ്റാഫും, നഴ്സിങ്ങ് ട്രെയിനീസും പലയിടങ്ങളിലായി നില കൊണ്ടു. കാലത്ത് പത്ത് മണി മുതല്‍ വൈകിട്ട് നാലുമണി വരെ. ഞങ്ങള്‍ നാലുപേരുള്ള ഒരു ടീമായിരുന്നു. സിമി, മെല്‍ വി, വിനയും ഞാനും പാറമേക്കാവ് സബ് വേക്കടുത്തായിരുന്നു കളക്ഷന്‍ ബോക്സും ലഘുലേഖകളുമായി നിന്നത്. അടുത്തായി തന്നെ രാധേടത്തി, ബിജി, മിനി, ഗോകുല്‍ ദാസ് എന്നിവരും ഉണ്ടായിരുന്നു.
ജനങ്ങളെ ബോധവാരാക്കുകയും അവരാല്‍ കഴിയുന്നത് കളക്ഷന്‍ ബോക്സില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്തു. അങ്ങിനെ എല്ലാം കൊണ്ടും ഒരു നല്ല ദിവസമായിരുന്നു ഇന്ന്.
നാളെ ജനുവരി 15 – പാലിയേറ്റീവ് കെയര്‍ ഡേ ആയി ആചരിക്കുന്നു. ഉച്ച തിരിഞ്ഞ് 3 മണിക്ക് ബഹുമാനപ്പെട്ട ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍ MLA യുടെ പ്രഭാഷണവും മറ്റു പരിപാടികളും ഉണ്ടായിരിക്കും.
ഈ പ്രസ്ഥാനത്തില്‍ ഒരു അംഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. വേദന അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി എന്നാലാവുന്നത് ഞാനും ഇവിടെ ചെയ്യുന്നു. തല്‍ക്കാലം ഒന്നരാടം ദിവസങ്ങളില്‍ കാലത്ത് പത്ത് മണി മുതല്‍ രണ്ട് മണി വരെ ആണ് എന്റെ പ്രവര്‍ത്തി ദിവസങ്ങള്‍. സമീപ ഭാവിയില്‍ കൂടുതല്‍ സമയം ഇവിടെ വേദനയനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്കൊപ്പം ചിലവഴിക്കും.
BLOG READERS MAY KINDLY FORWARD LINK OF THIS POST TO YOUR FRIEND CIRCLE WORLD-WIDE
Tuesday, January 10, 2012
എന്നാലും അവളങ്ങിനെ ചെയ്തുവല്ലോ... ?
ഇക്കൊല്ലം പതിവിനുവിപരീതമായി ഗീത സ്വാമിപൂജക്ക് ക്ഷണിച്ചു. ഇടക്കാലത്ത് അവളുടെ വിളിയുണ്ടായിരുന്നില്ല. പകരം ശ്രീരാമനായിരുന്നു വിളിക്കാറ്.
ഞങ്ങളുടെ വീട്ടില്‍ ചെറായില്‍ നിന്ന് അയ്യപ്പന്മാര്‍ ശബരിമലക്കുള്ള യാത്രാമദ്ധ്യേ കെട്ടിറക്കി അത്താഴം കഴിക്കാന്‍ വരുന്ന പതിവുണ്‍ട് വര്‍ഷങ്ങളായി. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഇവരുടെ കൂടെയാണ്‍ മലക്ക് പോയിരുന്നത്.
പുന്നയൂര്‍ക്കുളത്തിന്നടുത്ത് ചെറായിലുള്ള പുരാതന തറവാട്ടുകാരാണ് ശബരിമലക്ക് പണ്ട് നടന്ന് പോയിരുന്നത്. എന്റെ ഗ്രാമമായ ചെറുവത്താനി ചെറായില്‍ നിന്ന് ഏതാണ്‍ട് പത്തുകിലോമീറ്റര്‍ വരും.
പണ്ടൊക്കെ അയ്യപ്പ്മനാര്‍ എന്റെ തറവാട്ടില്‍ വന്ന് വൈകിട്ട് കുളികഴിഞ്ഞ്, രണ്ട് മണിക്കൂര്‍ ഉടുക്കുകൊട്ടി അയ്യപ്പചരിത്രം പാടും. എന്നിട്ട് അത്താഴം കഴിഞ്ഞ് അല്പം വിശ്രമിച്ച് പുലര്‍ച്ചയോടെ നടത്തം തുടങ്ങും. എരുമേലിയില്‍ ചെന്ന് പേട്ടതുള്ളി മലചവിട്ടും. അങ്ങിനെ ദിവസങ്ങളെടുക്കം സന്നിധാനത്തിലെത്താന്‍.
ഇന്ന് നടന്ന് പോകുന്നവര്‍ വിരളം. എന്നാലും അയ്യപ്പന്മാര്‍ ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട്ടില്‍ ഒരു നേരത്തെ അന്നത്തിന് വരും. വര്‍ഷങ്ങളായുള്ള ചടങ്ങ് പരമ്പരകളായി നിലനിര്‍ത്തുന്നു. ഇപ്പോളുള്ള കൃഷ്ണക്കുട്ടി സ്വാമിയുടെ പിതാവിന്റെ കൂടെ ആയിരുന്ന് ഞാന്‍ ആദ്യം മല ചവിട്ടിയത്. അദ്ദേഹത്തിന്ന് വെളിച്ചപാടിന്റെ പോലെ നീട്ടിയ തലമുടി ഉണ്ടായിരുന്നു. പേര് ഓര്‍മ്മയില്ല.
അദ്ദേഹത്തിന്റെ താവഴിയായി ഇപ്പോള്‍ മകന്‍ കൃഷ്ണന്‍ കുട്ടി ആ ചടങ്ങ് നിര്‍വ്വഹിക്കുന്നു. സാധാരണ അവര്‍ സന്ധ്യ്യാകുമ്പോളെക്കും എത്തുക പതിവായിരുന്നു. ഇപ്പോള്‍ എയര്‍ കണ്ടീഷന്‍ഡ് വാഹനമൊക്കെ ആയപ്പോള്‍ പതിവിന് വിപരീതമായി ഏഴ് മണി കഴിഞ്ഞാണ് എത്തിയത്.
അയ്യപ്പന്മാര്‍ വരുന്ന ദിവസം ഒരു ഉത്സവമായി ഞങ്ങള്‍ നാട്ടുകാരെയെല്ലാം ക്ഷണിക്കും. നിറയെ ലൈറ്റിടും. തോരണങ്ങളും.
അയ്യപ്പന്മാര്‍ എത്തി ശ്രീരാമന്‍ അവരുടെ കാല്‍ കഴുകാന്‍ കിണ്ടിയില്‍ നിന്ന് വെള്ളം ഒഴിച്ചുകൊടുത്തു. വീട്ടിലെ പ്രധാന ഹോളില്‍ അവര്‍ കെട്ടിറക്കി, ദേഹശുദ്ധി വരുത്തി ഭജന തുടങ്ങി. ആരും ഉടുക്ക് കൊട്ടിയില്ല, അല്ലെങ്കില്‍ ആര്‍ക്കും ഉടുക്കുകൊട്ടിപ്പാടാന്‍ അറിയുമായിരിക്കില്ല.
പ്കരം വട്ടത്തിലുള്ള ഒരു ഉപകരണത്തില്‍ കൊട്ടിപ്പാടി. ആ ഉപകരണത്തിന്റെ പേര് ഓര്‍മ്മ വരുന്നില്ല. ഒരു മണിക്കൂറ് ഭജന പാടി അവര്‍ ഭക്ഷണത്തിന് ഇരുന്നു. അവരെ ഊട്ടിയതിന് ശേഷമേ വീട്ടുകാരും നാട്ടുകാരും കഴിക്കൂ…
അയ്യപ്പന്മാര്‍ കഴിച്ചതിന് ശേഷം വീട്ടുകാരും നാട്ടുകാരും ഉണ്ണാനിരുന്നു. ഞാനും എന്റെ ശ്രീമതി ബീനയും ചടങ്ങിന് തൃശ്ശൂരില്‍ നിന്നെത്തിയിരുന്നു. അവിടെ ഹംസക്കായെയും മൈനത്തായേയും കണ്ടു. ഞങ്ങളുടെ വീട്ടിലെ എന്തു ചടങ്ങിനും ഇവര്‍ ക്ഷണിക്ക്പ്പെടും, അതുപോലെ അവരുടെ വീട്ടിലെ ചടങ്ങിനും.
ഹംസക്കായുടെ മോന്റെ നിക്കാഹിന് എന്നെ ക്ഷണിക്കാന്‍ മറന്നു. ഞാന്‍ തൃശ്ശൂരിലായ കാരണം പെട്ടെന്ന് അവര്‍ ഓര്‍ത്തില്ല. തന്നെയുമല്ല പുതിയാപ്ല വിദേശത്ത് നിന്നെത്തിയത് തലേ ദിവസമായിരുന്നത്രെ.
പുതിയാപളയേയും പെണ്ണിനേയും ഞങ്ങള്‍ ന്യൂ ഇയര്‍ ഈവിന്‍ തൃശ്ശൂരിലെ ഒരു ഹോട്ടലില്‍ നിന്ന് കണ്‍ടിരുന്നു. ഇന്നെത്തെ ചടങ്ങിന് അവരെ കണ്ടില്ല. അവര്‍ ഹണിമൂണ്‍ ടൂറിലായിരുന്നു.
എല്ലാം കൊണ്ടും എല്ലാവര്‍ക്കും സന്തോഷം പകരുന്ന ഒരു ദിവസമായിരുന്നു ഈ ദിനമെങ്കിലും ഞാന്‍ എന്തൊക്കെയോ ചിന്തിച്ച് ഒരു മൂലക്കിരുന്നു. എന്റെ കാലിലെ അസുഖം ഒരു പ്രശ്നവും ആയിരുന്നു. അയ്യപ്പന്മാര്‍ക്കിടയില്‍ ചെരുപ്പിട്ട് നടക്കുവാനും പറ്റാത്ത അവസ്ഥയിലായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ പോലെയുള്ള ഒരു സ്വാമിപൂജക്കാണ് ഞാന്‍ ആദ്യ്മായി പാറുകുട്ടിയെ പരിചയപ്പെട്ടത്. ഇന്നവളെ അവിടെ കണ്ടില്ല. കൂട്ടത്തില്‍ പലരേയും.
പതിനൊന്ന് മണിയാകുമ്പോളേക്കും അയ്യപ്പന്മാര്‍ അടുത്ത താവളം ലക്ഷ്യമാക്കി പിരിഞ്ഞു, കൂട്ടത്തില്‍ നാട്ടുകാരും. ഞാനും ബീനയും ഔട്ട് ഹൌസില്‍ ഉറങ്ങി.
കാലത്തെണീറ്റ് കുളിക്കാന്‍ ശുഭ ചൂടുവെള്ളം കൊണ്ട് തന്നു. തറവാട്ടില്‍ ധാരാളം വിറകുള്ളതിനാല്‍ പണിക്കാര്‍ കാലത്ത വലിയ ചെമ്പില്‍ വെള്ളം ചൂടാക്കി ഇടും, ആവശ്യക്കാര്‍ അലുമിനിയം പാട്ടയില്‍ എടുത്തോണ്‍ട് പോകും. എനിക്ക് കുളിക്കാനുള്ളത് ശുഭ കൊണ്ടത്തരും. തറവാട്ടിലെ പണിക്കാരിത്തി പെണ്‍കുട്ടിയാണ് ശുഭ.
പണിക്കാരിയാണെങ്കിലും ശുഭയെ അത്തരത്തില്‍ കാണാറില്ല. ഒരു അംഗത്തെപ്പോലെ തന്നെ. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും എല്ലാം വീട്ടുകാരൊന്നിച്ച്. ശുഭക്ക് എല്ലാ സ്വാതന്ത്ര്യവും ആ വീട്ടിലുണ്ട്. ഞാന്‍ ഇടക്ക് ഉടുപ്പുകള്‍ വാങ്ങിക്കൊടുക്കാറുണ്ട് അവള്‍ക്ക്. ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട്ടിലെ വിളക്കാണ് ശുഭ.
ഞാന്‍ തറവാട്ടില്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഒരാഴ്ചയാണ് പോയി താമസിക്കുക. ഇപ്പോള്‍ കിട്ടനും ചുക്കിയും ഇല്ലാത്തതിനാല് പണ്ടത്തെപ്പോലെ പോകാറില്ല.
അയലത്തെ വീട്ടിലെ ഷെല്‍ജി, ഗ്രീഷ്മ, തക്കുടു, ചിടു എന്നിവര്‍ ഞാന്‍ എത്തുമ്പോള്‍ വരും. ഇന്ന് ചിടുവുമായി മാത്രം വര്‍ത്തമാനം പറഞ്ഞു. മറ്റുള്ളവരോടൊന്നും സൊള്ളാന്‍ ഞാന്‍ പോയില്ല. എന്തോ ഓര്‍ത്ത് അങ്ങിനെ ഒരു മൂലക്കിരുന്നു.
അമ്മിണിയേട്ടത്തി കയറി വന്നപ്പോളാണ് മൌനത്തെ കെട്ടഴിക്കാനായത്. അമ്മിണിയെട്ടത്തിയുടെ കെട്ടിയോന്‍ വേലായുധേട്ടന്‍ ഞങ്ങളുടെ പാടത്തും പറമ്പിലും പണിയെടുക്കുന്ന ആളായിരുന്നു. പിന്നെ പശുവിനെ കറക്കാനും എല്ലാത്തിനും വേലായുധേട്ടന്‍ തന്നെ ആയിരുന്നു. വേലായുധേട്ടന് ഇടാന്‍ എന്റെ അച്ചന്‍ അമേരിക്കന്‍ കൌബോയ് തൊപ്പി കൊളംബോയില്‍ നിന്ന് കൊണ്ട് കൊടുക്കാറുണ്ട്. പക്ഷെ ആ നല്ലവനായ വേലായുധേട്ടന്‍ അകാലത്തില്‍ ചരമമടഞ്ഞു.
കാലത്തെ കുളിഞ്ഞപ്പോള്‍ ഗീത ഒരു കപ്പ് നല്ല പാല്‍ചായ ഉണ്‍ടാക്കിത്തന്നു. സാധാരണ ഞാന്‍ സുലൈമാനി ആണ് കുടിക്കാറ്. തറവാട്ടില്‍ പോകുമ്പോളാ പാല്‍ചായ കുടിക്കാറ്. വടക്കേലേ രഘവേട്ടന്റെ വീട്ടീന്ന് ആണ്‍ ചായക്കുള്ള പാല് കാലത്ത് കിട്ടുക. ചായ കുടിച്ചതിന്‍ ശേഷം പുട്ടും കടലയും പപ്പടവും കൂട്ടി ഒരു ഹെവി പ്രാതല്‍. വയര്‍ ശരിക്കും നിറഞ്ഞു.
പെട്ടിയെല്ലാം പാക്ക് ചെയ്ത് ബീനയേയും കൂട്ടി കപ്ലിയങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലും അതിന് ശേഷം വെട്ടിയാട്ടില്‍ കുടുംബക്ഷേത്രത്തിലും പോയി തൊഴുതു. ഇത്തവണ തറവാട്ടമ്പലത്തില്‍ പോയപ്പോള്‍ വണ്ടി മറ്റൊരു വീട്ടുമുറ്റത്താണ് നിര്‍ത്തിയത്. ഒന്ന് രണ്ട് വീട്ടുമുറ്റത്ത് കൂടി അമ്പലത്തില്‍ കയറി തൊഴുതു. പാമ്പിന്‍ കാവിലും തൊഴുതു. മടക്കം ഒരു കുടുംബവീട്ടില്‍ കയറി ജയന്തിയോട് കുശലം പറഞ്ഞു.
മകരമാസത്തിലെ തിരുവോണം നാളിലാണ് തറവാട്ടമ്പലത്തിലെ പ്രതിഷ്ടാദിനം. അവരുടെ ക്ഷണപ്രകാരം ഞാനും ബീനയും എത്താമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി.
വാഹനം കുന്നംകുളം ലക്ഷ്യമാക്കി ഞാന്‍ ഡ്രൈവ് ചെയ്തിരുന്നെങ്കിലും എന്റെ ഓര്‍മ്മ്കള്‍ വീണ്ടും പാറുകുട്ടിയില്‍ ചെന്നെത്തി. ഒരിക്കലും തറവാട്ടില്‍ പോയാല്‍ പിറ്റേ ദിവസം തിരിക്കാറില്ല. ചുരുങ്ങിയത് ഒരു ആഴ്ചയെങ്കിലും താമസിച്ചേ തിരിക്കൂ…
എന്റെ വാലെന്ന പോലെ പാറുകുട്ടി പലയിടത്തും വരും. ഇഷ്ടപ്പെട്ട പലതും ഉണ്ടാക്കിത്തരും. പാര്‍ക്കാടി അമ്പലത്തിലും പുഞ്ചപ്പാടത്തെ അയ്യപ്പന്‍ കാവിലും പലയിടത്തും എന്റെ കൂടെ വരാറുണ്ട്. കാലത്ത് കുളി കഴിഞ്ഞ് തുളസിക്കതിര്‍ ചൂടി വരുന്ന പാറുകുട്ടി സുന്ദരിയാണ്. അവളെ മോഹിക്കാത്തവര്‍ ഉണ്ടായിരുന്നില്ല ഞങ്ങളുടെ ഗ്രാമത്തില്‍.
[ഈ കഥ അല്പം നീണ്‍ടതാണ്‍, ചുരുക്കി അടുത്ത ലക്കത്തോട് കൂടി അവസാനിപ്പിക്കാം]
Tuesday, January 3, 2012
അമ്മയെ ഓര്‍ക്കാനൊരു നിമിത്തമായി രാധേച്ചി
ഞാന്‍ പലവട്ടം എഴുതിക്കഴിഞ്ഞു എന്റെ ഈയിടെയുള്ള പാലിയേറ്റീവ് ക്ലിനിക്കിലെ സന്നദ്ധസേവാ പ്രവര്‍ത്തനം. കേന്‍സര്‍ രോഗികള്‍ക്കുള്ള സാന്ത്വന ചികിത്സകളുടെ ഒരു ഭാഗമാകാന്‍ ഈ എനിക്കായി.
അവിടെ പോകുമ്പോള്‍ ഞാന്‍ എന്നെ മറക്കുന്നു. എന്നാലയത് മറ്റു പ്രവര്‍ത്തകരെ പോലെ ചെയ്യുന്നു. എന്റെ വേദനകളെ മറന്ന് മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്നു. പണികളിലേര്‍പ്പെടുമ്പോള്‍ വര്‍ത്തമാനം പറയാന്‍ ചിലപ്പോള്‍ ചിലരെ കിട്ടും.
എന്റെ കഴിഞ്ഞ ദിവസത്തെ സുപ്രഭാതം ഇങ്ങിനെ വിരിഞ്ഞു. കഴിഞ്ഞ ദിവസം എന്ന് ഞാനുദ്ദേശിച്ചത് ഇന്നെലെ ആയിരുന്നു. പതിവിലും വൈകിയാണെണീറ്റത്. “എന്താ ഇങ്ങിനെ കിടന്നാല്‍ മതിയോ, മീന്‍ വാങ്ങാന്‍ പോകേണ്ടേ…?” എന്ന എന്റെ ശ്രീമതി ബീനാമ്മയുടെ സ്വരമോ ശകാരമോ ഒക്കെ കേട്ടായിരുന്നു എന്റെ പ്രഭാതം വിരിഞ്ഞത്.
കുറച്ച് ദിവസമായി എന്നും മീനും ഇറച്ചിയുമാണ്‍. ഇവിടെ മക്കള്‍ വന്നാലങ്ങിനെയാണ്‍. ബീനാമ്മക്കാണെങ്കില്‍ അതാണ്‍ പ്രിയം. എനിക്ക് വല്ലപ്പോഴും മതി മാംസാഹാരം. അപ്പോള്‍ ഞാന്‍ വിചാരിച്ചു രണ്ട് മൂന്നുദിവസം പച്ചക്കറി മതിയെന്ന്. പക്ഷെ എനെ പെമ്പറന്നോത്തി എന്നെ വിടാനുള്ള ഭാവം ഉണ്ടായിരുന്നില്ല. അവള്‍ തന്നെ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ പോയി അതുമിതുമൊക്കെ വാങ്ങിച്ചോണ്ട് പോന്നു.
എനിക്ക് ഇഷ്ടം ചെറുമീനിനോടാണ്‍. കൊഴുവ, പരല്‍, പൂട്ട, കോലാന്‍, മത്തി, മുള്ളന്‍. അവള്‍ക്കാണെങ്കില്‍ വലിയ മീന്‍ വേണം. അപ്പോള്‍ ചന്തയില്‍ പോകുന്ന അന്ന് അവള്‍ക്ക് ഒരു സ്മോള്‍ പീസ് കിങ്ങ് ഫിഷും, സ്രാവും വാങ്ങും, എനിക്ക് അരക്കിലോ വീതം കൊഴുവ, മുള്ളന്‍ പിന്നെ ഒന്നോ രണ്ടോ കിലോ മത്തി. എല്ലാം വാങ്ങിയാല്‍ അവള്‍ക്കൊരു കുഴപ്പം ഉണ്‍ട്,
വലിയ മീനുകള്‍ ചന്തയില്‍ നിന്ന് നന്നാക്കി നുറുക്കിത്തരും. അത് മാത്രം വെക്കും ആദ്യത്തെ ദിവസങ്ങളില്‍. പിന്നെ രണ്ട് ദിവസം കഴിഞ്ഞേ കുഞ്ഞുമീനുകളെ പുറത്തെടുക്കൂ. ഞാന്‍ അങ്ങ് ക്ഷമിച്ചേക്കും. പാവം പെണ്ണ് എന്ന് വിചാരിച്ച്. എനിക്ക് ചില ദിവസങ്ങളില് പിരാന്ത് വരാറുണ്ട്, അപ്പോള്‍ ഞാന്‍ തട്ടിക്കയറും…”എന്താടീ കോന്തീ മത്തി വെക്കാഞ്ഞേ കൊഴുവ വെക്കാഞ്ഞേ…”
“അതേ നിങ്ങള്‍ക്കറിയില്ലേ എന്റെ കയ്യ് നോവുന്ന കാര്യം. നാളെ പണിക്കാരിത്തി വരുമ്പോള്‍ ചാള നന്നാക്കി കറി വെക്കാം..”
എന്റെ മട്ട് ശരിയല്ലാ എന്ന് കണ്ടാല്‍ അവള്‍ തന്നെ മത്തിക്കറി വൈകുന്നേരമാകുമ്പോളെക്കും ഉണ്ടാക്കും. ഞാന്‍ ചിരിച്ചോണ്ട് മത്തിക്കറിയും കൊഴുവയും ഇരുന്ന് തിന്നും..
അങ്ങിനെ ഒക്കെ ചിന്തിച്ച് കുളിയും തേവാരമെല്ലാം കഴിഞ്ഞ് നേരെ പാലിയേറ്റിവ് ക്ലിനീക്കിലേക്ക് തിരിച്ചു. എന്നും കാറില്‍ അവിടെ പോയി വരാന്‍ ഉള്ള സാമ്പത്തികം ഇപ്പോള്‍ ഇല്ല. കൊക്കാലയില്‍ നിന്ന് ബസ്സ് കയറി വടക്കേ ബസ്സ് സ്റ്റാന്‍ഡില്‍ ഇറങ്ങി നടക്കും. അപ്പോല്‍ ഫുട്ട് പാത്തിലെ സെക്കന്റ് സെയിത്സിന്‍ വെച്ചിട്ടുള്ള പുസ്തകങ്ങളൊക്കെ നോക്കി, മോഡല്‍ ഗേള്‍സ് സ്കൂള്‍ സ്റ്റോപ്പിലെ കുട്ടികളോട് സൌഹൃദസംഭാഷണം ഒക്കെ നടത്തി, സ്വപ്ന തിയേറ്ററിലെ സിനിമാ പോസ്റ്ററുകള്‍ നോക്കി, ആലൂക്കാസിന്റെ മുന്നില്‍ കൂടി നടന്ന്, പാറമേക്കാവിലമ്മയെ വണങ്ങി നടക്കുമ്പോളേക്കും പാലിയേറ്റീവ് ക്ലിനിക്ക് എത്തി.
ഞാന്‍ ക്ലിനിക്കില്‍ എത്തിയാലുടന്‍ മുകളിലെ ഇന്‍ പേഷ്യന്റ് വിഭാഗത്തിലെത്തും. രാധേട്ടത്തിയെ ആണ്‍ ആദ്യം കാണുക. ഈ പ്രസ്ഥാനത്തില്‍ നഴ്സിങ്ങ് വിഭാഗത്തിന്റെ ജീവനാഡിയാണ്‍ രാധേട്ടത്തി. രാധേട്ടത്തിയെ കാണാന്‍ പോകുമ്പോള്‍ ഗോവണി കയറിയെത്തുന്നത് നഴ്സിങ്ങ് സ്റ്റേഷനില്‍ മുന്നിലാണ്‍. അവിടെ ഉള്ള പെങ്കുട്ടീസിനോട് കുശലം പറഞ്ഞിട്ടേ രാധേട്ടത്തി നില്‍ക്ക്ന്നിടത്തേക്ക് പോകൂ.. രാധേട്ടത്തി ഇങ്ങിനെ ചുറ്റിക്കൊണ്ടിരിക്കും.
രാധേട്ടത്തി മെഡിക്കല്‍ കോളേജില് നിന്ന് റിട്ടയര്‍ ചെയ്ത വ്യക്തിയാണ്‍. സദാ പുഞ്ചിരിച്ച മുഖം. വളരെ പ്രസന്നവതിയായിട്ടായിരിക്കും എപ്പോളും. ഇന്ന് ഞാന്‍ മുകളില്‍ ചെന്നപ്പോള്‍ അവിടെ നഴ്സസ് കുട്ടികളായ വിന്‍സി, ഷൈനി, സുബൈദയുടെ കൂടാതെ ഒരു ഗേളും പിന്നെ ഡോക്ടര്‍ സജിതയും ഉണ്ടായിരുന്നു. ഡോക്ടര്‍ സജിത ഒരു കുട്ടി ഡോക്ടറാണ്‍ എന്റെ കാഴ്ചപ്പാടില്‍. ഞാന്‍ അങ്ങിനെ പറഞ്ഞപ്പോള്‍ ഒരു ദിവസം എന്നോട് പറഞ്ഞു… “എനിക്ക് ഏഴ് വയസ്സായ ഒരു കുട്ടിയും പിന്നെയും കിന്‍ഡര്‍ ഗാര്‍ട്ടനില്‍ പഠിക്കുന്ന മറ്റൊരു കുട്ടിയും ഉണ്ടെന്ന്…. അതായത് ഞാന്‍ ഒരു കുട്ടിയല്ലായെന്ന്………”
എന്നാലും സജിത എനിക്ക് ഒരു കൊച്ചുകുട്ടിയെ പോലെ ആണ്‍. ഒരു ഡോക്ടറുടെ തലക്കനമോ മറ്റൊന്നുമില്ലാത്ത ഒരു പാവം. എനിക്കവരെ ഇഷ്ടവും ബഹുമാനവും ആണ്‍. ഒരു ദിവസം മക്കളെ കാണാന്‍ വീട്ടിലേക്ക് പോകണം. ഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ അത് വാങ്ങി.
വിന്‍സി കൊണ്ട് വന്ന കേക്ക് അവിടെ വെച്ച് മുറിക്കുമ്പോള്‍ ഷൈനി പറഞ്ഞു കത്തി നനച്ച് മുറിക്കാന്‍. അപ്പോള്‍ ചിതറില്ല. എനിക്ക് അത് പുതിയൊരു അനുഭവമായിരുന്നു. അപ്പോളേക്കും രാധേട്ടത്തി എത്തി, ഏട്ടത്തി തന്നെ കേക്ക് മുറിച്ച് ആദ്യം എനിക്ക് തന്നു. ഞാന്‍ അവിടെ കുറച്ച് നേരം നിന്നിട്ട് താഴെക്ക് പോയി.
മുകളിലെത്തെ നിലയിലുള്ള രോഗികളില്‍ ചിലരുടെ അടുത്ത് പോകാറുണ്ട്. അവരോട് കുശലം പറയുമ്പോള്‍ അവര്‍ അവരുടെ വേദന കുറച്ച് നേരത്തേക്ക് മറക്കും. നമ്മുടെ സാമീപ്യം ഇഷ്ടപ്പെടുന്നവരാണ്‍ മിക്ക കേന്‍സര്‍ രോഗികളും. അവര്‍ക്ക് പ്രധാനമായും മോര്‍ഫിന്‍ തുടങ്ങിയ വേദനസംഹാരികളാണ്‍ നല്‍കുന്നത്. ചിലപ്പോള്‍ നമ്മുടെ സാന്ത്വന പരിചരണം അവര്‍ക്ക് വേദനസംഹാരികളേക്കാല്‍ വിലപ്പെട്ടതാകാറുണ്ട്.
ചിലര്‍ കൌണ്‍സിലിങ്ങ് നടത്തുന്ന സുശീല ചേച്ചിയുടെ മുന്നില്‍ വിങ്ങിപ്പൊട്ടാറുണ്ട്. ഇന്ന് സുശീല ചേച്ചി പതിവിലും തിളങ്ങിയിരുന്നു. ഷീ ഈസ് മോര്‍ ക്യൂട്ട് ഇന്‍ സാരീ. ഓരോരുത്തര്‍ക്ക് ഇണങ്ങുന്ന ഓരോ വേഷമുണ്ട്. ഇന്നവര്‍ നല്ല ഒരു കോട്ടണ്‍ സാരിയാണുടുത്തിരുന്നത്. പിന്നെ ചെമ്പിച്ച മുടിയും, എല്ലാം കൊണ്ടും നയനമനോഹരമായിരുന്നു ആ ലുക്ക്. ഞാന്‍ ലാത്തിയടിക്കാന്‍ ചെന്നപ്പോള്‍ അവര്‍ക്ക് ഇന്ന് നേരത്തെ പോകണം എന്ന് പറഞ്ഞു. ഏട്ടത്തിയുടെ മകള്‍ക്ക് ഇന്ന് ബിപി യുടെ എന്തോ ഇഷ്യൂ ഉണ്ടെന്ന് പറഞ്ഞു. ഏട്ടത്തിയുടെ മകളുടെ കുട്ടി ഉണ്ടവിടെ. ഞാന്‍ അവനെ കാണാന്‍ ചെല്ലാമെന്ന് പറഞ്ഞിട്ട് കുറച്ച് നാളായി. പക്ഷെ പറ്റിയില്ല.
പാലിയേറ്റീവ് ക്ലിനിക്കില്‍ ഉള്ള എല്ലാ സ്റ്റാഫിന്റേയും സന്നദ്ധപ്രവര്‍ത്തകരുടേയും വീട്ടില്‍ അടുത്ത് തന്നെ പോകണം. പക്ഷെ ഒറ്റക്ക് പോകാനൊരു ചമ്മല്‍. അതിനാല്‍ ആരെയെങ്കിലും കൂട്ടിന്‍ വിളിക്കണം. പറ്റിയ ആള്‍ രാധേട്ടത്തി ആണ്‍. പക്ഷെ ഏട്ടത്തിക്ക് എപ്പോളും പണിയാണ്‍. പിന്നെ പറ്റിയവര്‍ ഇന്ദിര ചേച്ചി, സുനന്ദച്ചേച്ചി, ഹെലന്‍ ചേച്ചി, ലിസി ചേച്ചി, ശിവദാസേട്ടന്‍ മുതല് പേരൊക്കെ ഉണ്ട്, അവരെ ആരെങ്കിലും ചാക്കിടണം.
നമുക്കൊക്കെ പ്രായമായി വരികയല്ലേ. ഇനി കാത്തിരുന്ന് കാത്തിരുന്ന് മനസ്സിലുള്ളതൊക്കെ സാധിക്കാതെ വന്നാലോ…? അപ്പോള്‍ ചേച്ചിമാരേ ചേട്ടന്മാരേ എല്ലാരും എന്റെ കൂടെ പോന്നോളൂ വീടുകളിലേക്ക്. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു സിനിമാ നടി ചേച്ചിയുള്ളത് പാലിയേറ്റീവ് ക്ലിനിക്കില്‍ പലര്‍ക്കും അറിയില്ല. അതാണ്‍ ഇന്ദിര ചേച്ചി…. എന്റെ ഒരു കഥ സിനിമ ആക്കുന്നുണ്ട്. അതില്‍ ഇന്ദിര ചേച്ചിയേയും സുശീല ചേച്ചിയും അഭിനയിപ്പിക്കണം എന്നുണ്ട്. അവര്‍ക്കാണെങ്കില്‍ കാശൊന്നും കൊടുക്കേണ്ടി വരില്ലല്ലോ.. പിന്നെ വേണമെങ്കില്‍ നേഴ്സസ് സ്റ്റേഷനിലുള്ള കുട്ടികളേയും കാന്‍ വസ്സ് ചെയ്യാം. പുതുമുഖ നടികളെ അഭിനയിപ്പിച്ചാല്‍ ചിലപ്പോള്‍ ഇങ്ങോട്ട് കാശ് കിട്ടും, അതുകൊണ്ട് നിര്‍മ്മാണച്ചിലവെല്ലാം മുട്ടും.
അങ്ങിനെ ഓരോന്ന് ചിന്തിച്ച് ഞാന്‍ എന്റെ പ്രവര്‍ത്തന മണ്ഡലമായ താഴെത്തെ നിലയിലെത്തി. ഞാന്‍ ഒരിടത്തും ഒതുങ്ങി നില്‍ക്കില്ല. അതിന്‍ എന്നെ ഇടക്ക് അരവിന്ദേട്ടന്‍ ശാസിക്കാറും ഉണ്ട്. ഞാനതൊന്നും കാര്യമാക്കാറില്ല. നമുക്ക് സന്തോഷം പകരുന്ന അന്തരീക്ഷമാണല്ലോ നമുക്ക് കുളിര്‍മ്മ പകരുന്നത്.
അങ്ങിനെ ഞാന്‍ ഫ്രണ്ട് ഡസ്കില്‍ ചേട്ടന്മാരുടെ കൂടെ കുറച്ച് നേരം ഇരുന്നു. അതിലിടക്ക് മെഡിസിന്‍ സെക്ഷനില്‍ ആള്‍ കുറവാണെന്ന് പറഞ്ഞ് ഞാന്‍ അങ്ങോട്ടോടി. അവിടെ മെറീന ചേച്ചിക്ക് തുണയായി ഞാന്‍ ഇരുന്നു. എനിക്ക് മരുന്നിന്റെ പേരുകള്‍ വലിയ പിടുത്തമുണ്ടായിരുന്നില്ല. എന്നാലും കുറേശ്ശെ പഠിച്ചെടുക്കാനായി. ഞാന്‍ അവിടെ മുന്‍പും ഇരുന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പണിയുള്ള ഒരു സെക്ഷനാണ്‍ ഇത്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആശുപത്രികാര്യങ്ങള്‍ നന്നായി അറിയാമല്ലോ. അവരില്‍ നിന്ന് ഞാന്‍ പലതും പഠിക്കുന്നു.
അങ്ങിനെ പണിയില്‍ മുഴുകിയിരിക്കുമ്പോള്‍ മെറീന ചേച്ചി പറഞ്ഞു..”എനിക്ക് നേരത്തെ പോകണം. വീട്ടില് പണിക്കാരുണ്ട്. അവര്‍ക്ക് ചായയും കടിയും കൊടുക്കണം” അവര്‍ പോയപ്പോള്‍ ഞാന്‍ ഒറ്റക്കായി. എനിക്ക് ഒറ്റക്ക് ആ ഡിപ്പാര്‍ട്ട്മെന്റ് നോക്കാനറിയില്ല. തിരക്ക് കൂടിയാല്‍ ആരെയെങ്കിലും വിളിക്കാമെന്ന് കരുതി ഇരിക്കുമ്പോള്‍ ഒരു പുതുമുഖം അവിടെയെത്തി. നരച്ച് മുടി ബോബ് ചെയ്ത ഒരു ചേച്ചി. അവരുടെ നെറ്റിയിലെ ചന്ദനക്കുറി ഞാന്‍ പണ്ടേ ശ്രദ്ധിച്ചിരുന്നു.
“എന്താ ചേച്ചിയുടെ പേര്‍..? “
“ഞാന്‍ രാധ. എന്നെ രാധേച്ചി എന്ന് വിളിക്കാം..”
ഞങ്ങള്‍ ജോലിക്കിടക്ക് പലതും പറഞ്ഞ് സ്വയം പരിചയപ്പെട്ടു. ചേച്ചി ഇന്‍ഡ്യന്‍ ബേങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്തതാണ്‍. എന്റെ സുഹൃത്ത് പി എം ജോസിനെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ചേച്ചിക്ക് സന്തോഷമായി. അവരുടെ സീനിയര്‍ ഓഫീസറായിരുന്നത്രെ അദ്ദേഹം. ഞാന്‍ രാജന്‍ ബാബുവിനെ പറ്റി ചോദിച്ചപ്പോള്‍ ചേച്ചിക്ക് ഓര്‍ത്തെടുക്കാനായില്ല. ചെന്നെയില്‍ നിന്നാണ്‍ രാജന്‍ ബാബു റിട്ടയര്‍ ചെയ്തത്. രാജന്‍ ബാബുവിന്‍ ഹാര്‍ട്ട് സര്‍ജ്ജറി സമയത് എന്റെ മകന്‍ രക്തം നല്‍കിയിരുന്നു.
ഞാന്‍ വീണ്ടും ചേച്ചിയുടെ ചന്ദനക്കുറിയിലെത്തി. എന്റെ കാഴ്ചപ്പാടില്‍ ചേച്ചിയുടെ വീട് എന്റ്റെ തറവാട് പോലെ ഒരു പുരാതന കുടുംബത്തിന്റെ സ്റ്റൈലിലായിരുന്നു. എന്തോ എനിക്കങ്ങിനെ തോന്നി. പക്ഷെ സത്യത്തില്‍ ചേച്ചിയുടെ വീട് സാധാരണ ഇപ്പോളുള്ള വീടുകളെപോലെ ആണ്‍.
ചേച്ചി മാതാ അമൃതാനന്ദമയീ ദേവിയുടെ ഡിവോട്ടീ ആണ്‍. ശിഷ്ട ജീവിതം പ്രാര്‍ത്ഥനയും ഇത്തരത്തിലുള്ള പാലിയേറ്റീവ് പ്രവര്‍ത്തനമുമായി പോകുന്നു.
എന്റെ കുടുംബവും അമ്മക്ക് കടപ്പെട്ടിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ എന്നെ പറ്റി അറിയാന്‍ ചേച്ചിക്കും ഉത്സാഹമായി. എന്റെ അനുജനുണ്ടായ പ്രശ്നങ്ങളും പിന്നീട് അമ്മയുടെ മുന്നിലെത്താനുണ്ടായ സംഭവബഹുലമായ സാഹചര്യങ്ങളും വലിയ ഒരു കഥയാണ്‍. അനുജനെ അമ്മ റീമോള്‍ഡ് ചെയ്ത് പണിയെടുത്ത് ജീവിക്കാന്‍ പ്രാപ്തനാക്കി എന്ന് ചുരുക്കത്തില്‍ പറയാം. തന്മൂലം പരേതയായ എന്റെ അമ്മയും മാതാ അമൃതാനന്ദമയീ ദേവിയുടെ ഡിവോട്ടിയായിത്തീര്‍ന്നു.
ഞങ്ങള്‍ മക്കള്‍ രണ്ട് പേരും പെറ്റമ്മയെ ചേച്ചി എന്നാ വിളിച്ച് പോന്നത്. ഞങ്ങളുടെ ഇളയ അമ്മാമന്‍ വിളിക്കുന്നത് കേട്ടിട്ടാണ്‍ അങ്ങിനെ ശീലിച്ചത്. പെറ്റമ്മയെ ഒരിക്കലെങ്കിലും അമ്മയെന്ന് വിളിക്കാനായില്ല. ചേച്ചിയുടെ അമ്മയെ അമ്മയെന്ന് വിളിച്ചു. അമ്മാമന്മാരെ ചേട്ടനെന്നും. ഇതൊക്കെ ഞാന്‍ പലപ്പോഴും എഴുതിയിട്ടുണ്‍ട്.
എന്റെ തറവാട്ടില്‍ അമ്മയുടെ ഫോട്ടോ വെച്ചിട്ടുള്ള ഒരു പൂജാമുറിയും കെടാവിളക്കും ഉണ്ട്. എന്നാല്‍ ചേച്ചിയുടെ വയസ്സ് കാലത്തെ താമസം കയ്യാലയിലെ തട്ടിട്ടൊരു മുറിയിലായിരുന്നു. അതിലും അമ്മയുടെ ഒരു പടം വെച്ച് പൂജിച്ചിരുന്നു. കാലത്ത് കുളി കഴിഞ്ഞാല്‍ വയ്യാത്തകാലും വെച്ച് ചുറ്റുപാടും ഒരു തോട്ടിയുമായി നടന്ന് പൂക്കള്‍ പറിച്ച് മുറിയിലെത്തി സഹസ്രനാമം ജപിച്ച് ഈ പൂക്കള്‍ ആയിരത്തിഒന്ന് ഉരു അര്‍പ്പിക്കും. എന്നിട്ടെ ജലപാനം കഴിക്കൂ…
അങ്ങിനെ വയ്യാണ്ടായി കിടപ്പാകുന്നവരെ ചെയ്യുകയുണ്ടായി. ഞങ്ങളൊക്കെ ഇപ്പോള്‍ അനുഭവിക്കുന്ന സന്തോഷവും സമാധാനവും സമ്പത്തുമൊക്കെ ഞങ്ങളുടെ ചേച്ചി അമ്മക്ക് ചെയ്ത അര്‍ച്ചനയുടെ ഫലപ്രാപ്തിയാണ്‍.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടാതായ എന്റെ അനുജന്‍ ഇന്ന് നല്ലൊരു പേര്‍ കേട്ട സിനിമാ നടനും, എഴുത്തുകാരനും, പ്രാസംഗികനും, ടി വി അവതാരകനും ആയ വി. കെ. ശ്രീരാമന്‍ ആയി. ഞങ്ങളുടെ കുടുംബം മാതാ അമൃതാനന്ദമയിക്ക് കടപ്പെട്ടിരിക്കുന്നു.
ചേച്ചി ഉണ്‍ടായിരുന്നപ്പോള്‍ എന്നെ കൂടെ കൂടെ അമ്മയുടെ അടുത്ത് വള്ളിക്കാവില്‍ കൊണ്ട് പോകുമായിരുന്നു. ഒരിക്കല്‍ മറക്കാനാകാത്ത ഒരു സംഭവം ഉണ്‍ടായി.
ഞാന്‍ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു മാര്‍ക്കറ്റിങ്ങ് മേന്‍ ആയിരുന്നു. മസ്കത്തിലും ദുബായിലും ജര്‍മ്മനിയിലും ഒക്കെ ആയിരുന്നു എന്റെ പ്രധാന പ്രവര്‍ത്തി മണ്ഡലം. എനിക്ക് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒന്നുറങ്ങിക്കഴിഞ്ഞാല്‍ ഞാന്‍ മരിക്കുന്നപോലെ ഉള്ളൊരു അനുഭവം എനിക്കുണ്ടാകാറുണ്ട്. ചികിത്സകള്‍ പലതും ചെയ്തുവെങ്കിലും ശരിയാ ഒരു വൈദ്യനും കണ്ടെത്താനായില്ല.
കൂടാതെ കൂടെകൂടെ വര്‍ന്ന തലവേദനയും എന്നെ അലട്ടിയിരുന്നു. അസുഖം പൂര്‍ണ്ണമായും ഭേദമാകാതെ വന്നപ്പോള്‍ ഞാന്‍ എന്റെ ചേച്ചിയോട് പറഞ്ഞു. താമസിയാതെ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ ചേച്ചി എന്നെ വള്ളിക്കാവില്‍ കൊണ്ട് പോയി അമ്മയെ കാണിപ്പിച്ചു.
ആയിരക്കണക്കിനാളുകളുള്ള വരിയില്‍ നിന്ന് അമ്മ എന്നെ പിടിച്ച് അടുത്തിരുത്തി. ആദ്യം എന്നോട് ചോദിച്ചത് രാമ്മോന്‍ വന്നില്ലേ എന്നാണ്‍. എനിക്ക് ആദ്യം കാര്യം പിടി കിട്ടിയില്ല. പിന്നീട് ചേച്ചിയോട് പറഞ്ഞപ്പോളാണ്‍ മനസ്സിലായത് എന്റെ സഹോദരന്‍ ശ്രീരാമനെ അമ്മ അങ്ങിനെയാണത്രെ വിളിക്കാറ്. അവന്‍ അമ്മ എവിടെ ഉണ്ടെങ്കിലും നേരെ കടന്ന് ചെല്ലാം.
എല്ലാവര്‍ക്കും ദര്‍ശനം കൊടുത്തതിന്‍ ശേഷം അമ്മ എനിക്കൊരു ചെറിയ ചന്ദനമുട്ടി തന്നു. തലവേദന വരുമ്പോള്‍ സ്വയം ചന്ദനം അര്‍ച്ച് നെറ്റിയില്‍ പുരട്ടാന്‍. ഞാന്‍ അഞ്ചു പത്തു തവണം അങ്ങിനെ ചെയ്തുകാണും. പിന്നെ കുറേകാലത്തേക്ക് തലവേദനയില്‍ നിന്ന് മോചനമുണ്ടായി.
പിന്നെ എന്റെ മരണ വിഭ്രാന്തിയും അമ്മ തന്നെ മാറ്റിത്തന്നു. അമ്മ എന്നോട് പറഞ്ഞു രാത്രി കിടന്നുറങ്ങുമ്പോള്‍ അങ്ങിനെ തോന്നുമ്പോള്‍ “അമ്മ അമ്മാ അമ്മാ” എന്ന് വിളിച്ച് കരയാന്‍ പറഞ്ഞു. അങ്ങിനെ കുറച്ച് നാളുകള്‍ക്കുള്ളില്‍ എന്റെ എല്ലാ അസുഖങ്ങളും മാറി എന്‍ന്‍ പറയാം. നമ്മുടെ രോഗം മാറുമ്പോള്‍ നമ്മള്‍ നമ്മെ ചികിത്സിച്ച ഡോക്ടറെ മറക്കുന്ന പോലെ ഞാനും അമ്മയെ മറന്നു.
ഒരു നിമിത്തമെന്ന പോലെ രാധേച്ചിയെ കണ്ടുമുട്ടിയപ്പോളാണ്‍ ഞാന്‍ അമ്മയെ ശരിക്കും ഇപ്പോള്‍ ഓര്‍ക്കുന്നത്. പൂജാമുറിയില്‍ അമ്മ ഉണ്ട്. വല്ല്‍പ്പോളും അമൃത ചാനലില്‍ അമ്മയെ കാണും. വള്ളിക്കാവില്‍ പോയി അമ്മയെ കണ്ടിട്ട് വര്‍ഷങ്ങളായി. ഇനി ഒരിക്കല്‍ രാധേച്ചിയുടെ കൂടെ വള്ളിക്കാവില്‍ പോയി അമ്മയെ കാണണം.
എന്റെ ചേച്ചി കിടപ്പാകുന്നത് വരെ പലപ്പോഴും അമ്മക്ക് ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ട് കൊടുക്കുമായിരുന്നു. അമ്മക്ക് അത് ഇഷ്ടമായിരുന്നത്രെ. എന്റെ ചേച്ചി വ്രത്ശുക്ദ്ധിയോടെ ആയിരുന്നു സ്വന്തം കൈകളാല്‍ ഉണ്ണിയപ്പം ഉണ്‍ടായിരുന്നു. ഞങ്ങളുടെ സ്വന്തം കൃഷിയിടത്തില്‍ നിന്നുള്ള് പ്രത്യേക വിളവെടുത്താണ്‍ വീട്ടില്‍ ഇത് ഉണ്ടാക്കിയിരുന്നത്.
ആശ്രമത്തിലെ ഗായത്രിയെന്ന ബ്രിട്ടീഷ് വനിത മുഖാന്തിരമാണ്‍ ചേച്ചി എപ്പോഴും അമ്മയെ ബന്ധപ്പെട്ടിരുന്നത്. എന്റെ ചേച്ചി ടീച്ചറായിരുന്നു, അതിനാല്‍ ഭാഷാ സ്വാധീന്യം ഉണ്ടായിരുന്നു. ഒരു നാട് മുഴുവന്‍ ഭരിക്കാനുള്ള തന്റേടവും. അമ്മക്ക് ചേച്ചിയോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു.
അങ്ങിനെ വര്‍ഷങ്ങളായി ഞാന്‍ അങ്ങിനെ ഓര്‍ക്കാതിരുന്ന അമ്മയെ രാധേച്ചിയില്‍ കൂടി എനിക്ക് ദര്‍ശിക്കാനായി. രാധേച്ചിയുടെ കുറ്റുമുക്കിലെ വീട് അവിടുത്തെ അമൃതകുടുംബവുമായി ബന്ധിച്ചിരിക്കുന്നു എന്ന് പറഞ്ഞു. ആഴ്ചയില് ഓരോ ദിവസം ഓരോ വീട്ടില്‍ പ്രാര്‍ഥനയും സത്സംഗവുമായി പരിപാടികള്‍.
രാധേച്ചിയുടെ വീട്ടിലെ ഊഴമാകുമ്പോള്‍ ഞാനും കൂടാമെന്ന് പറഞ്ഞിട്ടുണ്ട്. ചേച്ചിക്ക് അത് കേട്ട് സന്തോഷമായി. എനിക്കും…
ഞാനും ചേച്ചിയും ഒന്നിച്ചാണ് ഉച്ച്ക്ക് പാലിയേറ്റീവ് ക്ലിനിക്കില്‍ നിന്ന് ആഹാരം കഴിച്ചത്. തികച്ചും ഒരു ധന്യമായ ദിനം ആയിരുന്നു രാധേച്ചിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് എനിക്ക് അനുഭവപ്പെട്ടത്.
Btw: അക്ഷരത്തെറ്റുകളുണ്ട്. തിരുത്തി വായിക്കാനപേക്ഷ. താമസിയാതെ തിരുത്താം.