Thursday, July 23, 2009

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന എന്റെ രചന


ഈ ആഴ്ചത്തെ മാതൃഭൂമി വീക്കിലിയില്‍ [ജൂലായ് 26- 2009] വന്ന എന്റെ ബ്ലോഗ് രചന. Posted by Picasa

Wednesday, July 22, 2009

മാന്യ ബ്ലോഗ് വായനക്കാരേ കേള്‍ക്കുക

പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളേ, വായനക്കാരേ

എന്റെ ബാല്യത്തിലെ മഴക്കാലം” എന്ന ബ്ലോഗ് രചന
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ [മഴക്കാലത്തിന്റെ ഓര്‍മ്മകള്‍] എന്ന പേരില്‍ വന്നത് ഒരു കന്നിക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരം തന്നെയാണ്.

വായിക്കാത്തവര്‍ ഈ ലക്കം [ജൂലായ് 26] വായിക്കുക. പേജ് 84.

എന്റെ പാറുകുട്ടീ” എന്ന എന്റെ ബ്ലോഗ് നോവല്‍ താമസിയാതെ പുസ്തക രൂപത്തില്‍ പബ്ലീഷ് ചെയ്യപ്പെടുന്നു. ഇത് വരെ 29 അദ്ധ്യായം [ഉദ്ദേശം 150 A4 ഷീറ്റ്] എഴുതിക്കഴിഞ്ഞു.

സ്നേഹാശംസകളോടെ
ജെ പി വെട്ടിയാട്ടില്‍

Thursday, July 16, 2009

എന്റെ ബാല്യത്തിലെ മഴക്കാലം


മഴക്കാലത്തിന്റെ ഓര്‍മ്മകള്‍ കുറച്ച് ദിവസമായി ദോഹയിലുള്ള സന്ദു എന്നോട് ചോദിക്കുന്നു. എന്താ ഉണ്ണ്യേട്ടാ മഴയെപറ്റി ഒന്നും എഴുതാത്തെ എന്ന്. പലതവണ ചോദിച്ചു.

ഇന്നും. ചാറ്റിങ്ങിലൂടെയും സ്ക്രാപ്പ് വഴിയും. ഞാനൊന്നും മിണ്ടിയില്ല. എന്തെഴുതാനാ മഴയെപറ്റി. ഒരു രൂപവും കിട്ടുന്നില്ല. സന്ദു വീണ്ടും ചോദിച്ചു. അവന്‍ ഇപ്പോ അത് മാത്രമെ ചോദിക്കനുള്ളൂ...

അവന്‍ ഒരു കൊച്ചു കുട്ടിയല്ലേ. പ്രായമായവരോട് ചോദിക്കുമ്പോള്‍ നമ്മളത് സാധിച്ചുകൊടുക്കേണ്ടേ. അപ്പോള്‍ ഈ പോസ്റ്റ് ദോഹയിലുള്ള സന്ദുവിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.

കുറച്ച് നാളായി എന്റെ മിനിക്കുട്ടിയെ കണ്ടിട്ട്. എന്റെ ഗ്രാമത്തില്‍ പോയിട്ടും. കാലിലെ വാതരോഗം വിട്ടുമാറുന്ന ലക്ഷണമില്ല. ദീര്‍ഘദൂര ഡ്രൈവിങ്ങ് വലിയ ബുദ്ധിമുട്ടാണ്. ഇന്ന് എന്തായാലും എത്ര വയ്യാണ്ടായാലും നാട്ടില്‍ പോകുക തന്നെ എന്ന് തീരുമാനമെടുത്തു.

കാലത്ത് നേരത്തെ എഴുന്നേറ്റു. പതിവില്ലാതെ ബീനാമ്മ എനിക്ക് നേരത്തെ തന്നെ ഇഡ്ഡലിയും മറ്റും തയ്യാറാക്കിത്തന്നു. ഞാന്‍ സാധാരണ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ആരൊടും പറയുന്ന പതിവില്ല. ദൂര സ്ഥലത്തേക്കാണെങ്കില്‍ രണ്ട് ദിവസത്തിന്നുള്ള വസ്ത്രങ്ങളും മരുന്നുകളും വണ്ടിയില്‍ എടുത്ത് വെക്കും.

അങ്ങിനെ പ്രാതല്‍ കഴിച്ച് എന്റെ ഗ്രാമമായ ചെറുവത്താനി ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു. മഴയില്ലാത്തതിനാല്‍ വേഗത്തില്‍ പോകാനായി. എന്റെ നാട്ടിന്റെ തുടക്കമായ ചെറോക്കഴയെത്തിയപ്പോള്‍ മിനിക്കുട്ടിയെ വിളിച്ച് കപ്ലിയങ്ങാട്ടെക്ക് പോരണോ എന്ന് ചോദിച്ചു. അവള്‍ ഇല്ലാ എന്ന് അറിയിച്ചു. ഞാന്‍ അങ്ങിനെ നേരെ കപ്ലിയങ്ങാ‍ട്ടെക്ക് ലക്ഷ്യമിട്ടു.

കൊച്ചനൂര്‍ കഴിഞ്ഞ്, കപ്ലിയങ്ങാട്ട് എത്തുന്നതിന്‍ മുന്‍പ് പാടത്തുള്ള പാലത്തിന്റെ മുകളിലെത്തിയപ്പോള്‍ വണ്ടി പെട്ടെന്ന് സഡന്‍ ബ്രേയ്ക്ക് ഇട്ട് നിര്‍ത്തി. റോഡ് മുഴുവനും വെള്ളം. ആളുകള്‍ മുണ്ട് മടക്കിക്കുത്തി പോകുന്നു. വണ്ടിക്കുള്ളിലേക്ക് വെള്ളം കേറുമോ എന്ന് ഭയന്ന് ഞാന്‍ വണ്ടി തിരിച്ച് എവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് നടന്ന് പോകാം എന്ന് കരുതി.

അപ്പോളാ അവിടെ ഒരു കുട്ടി വേറെ ഒരു കാറുമായി നില്‍ക്കുന്നത് കണ്ടത്. ആ കുട്ടി പറഞ്ഞു മെല്ലെ മെല്ലെ നിര്‍ത്താതെ പോയാല്‍ മതി എന്ന്. കപ്ലിയങ്ങാട്ട് അമ്മയെ മനസ്സില് ധ്യാനിച്ച് മെല്ലെ മെല്ലെ ഡ്രൈവ് ചെയ്തു. പ്രശ്നമൊന്നും ഉണ്ടായില്ല. സുഖമായി ക്ഷേത്രത്തിലെത്തി തൊഴുതു.

ഞാന്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ അവിടെ ഉഷപ്പൂജക്കുള്ള ഒരുക്കങ്ങളായിരുന്നു. ഭഗവതിയെ നന്നായി വണങ്ങി, വാത രോഗത്തിന്റെ കാര്യങ്ങളൊക്കെ ബോധിപ്പിച്ചു. ഒരു മഞ്ഞള്‍ കുറിയിട്ട് നില്‍ക്കുമ്പോള്‍ അവിടെ അഷ്ടമംഗല്യപ്രശ്നം നടക്കാന്‍ പോകുന്നതിന്റെ ഒരു ബോര്‍ഡ് കണ്ടു

ക്ഷേത്രം ഓഫീസില്‍ പോയി അഞ്ഞൂറ് രൂപ അതിന്റെ ചിലവിലേക്കായി കൊടുക്കുവാന്‍ അമ്മ എന്നെ ഓര്‍മ്മപ്പെടുത്തി. ആ തുക കൌണ്ടറില്‍ അടച്ച് രസീത് വാങ്ങി നില്‍ക്കുമ്പോഴാണ്‍ എനിക്ക് മഴയെ പറ്റി ഓര്‍മ്മ വന്നത്.

എന്റെ ചെറുപ്പത്തില്‍ ആണ്‍ എനിക്ക് മഴയെ പറ്റി കൂടുതല്‍ ഓര്‍മ്മകള്‍ ഉള്ളത്. എന്റെ ബാല്യം സിലോണിലെ കൊളംബോയിലും [ഇപ്പോഴത്തെ ശ്രീ ലങ്ക] ഞമനേങ്ങാട്ടും ആയിരുന്നു.

ഞമനേങ്ങാട്ടെ എന്റെ തറവാട് ഓലപ്പുരയായിരുന്നു. വീട് വലിയത് തന്നെ. രണ്ട വലിയ കിടപ്പ് മുറികളും, മച്ച്,വലിയ ഇടനാഴിക, കലവറ, കയ്യാല്‍ പുര, പുറത്തേക്ക് തള്ളിനില്‍ക്കുന്ന അടുക്കള മുതലായവ. ആ നാട്ടിലെ വലിയ വീടുകളില്‍ ഒന്ന് തന്നെ. മഴക്കാലമാകുമ്പോള്‍ അവിടെയിവിടേയുമെല്ലാം ചോര്‍ച്ച പതിവാണ്. മഴപെയ്യുമ്പോള്‍ ഞാന്‍ വടക്കോറത്ത് തിണ്ണയില്‍ കയറി ഇരിക്കും.

പുരയുടെ മൂലക്കില്‍ കൂടി വെള്ളം മഴവെള്ളം കുത്തനെ നിലത്തേക്ക് പതിക്കുന്നത് നോക്കി ഇരിക്കും. വലിയ വട്ടളത്തില്‍ കോച്ചു ഇളയമ്മ പാത്രം കഴുകാനും മറ്റും വെള്ളം പിടിച്ച് വെക്കും.

എന്റെ ചെറുപ്പത്തില്‍ എന്റെ വീടിന്റെ ചുറ്റും പാടമായിരുന്നു. മഴപെയ്താല്‍ കണ്ടങ്ങളെല്ലാം വെള്ളം കൊണ്ട് നിറയും. അപ്പോള്‍ വരമ്പത്ത് കൂടി ചാടി ചാടി നടക്കണം പീടികയിലേക്കും സ്കൂളിലേക്കുമെല്ലാം പോകുമ്പോള്‍. പിന്നെ ഞാന്‍ മഴക്കാലമാകുമ്പോള്‍ പാടത്ത് മീന്‍ പിടിക്കാനും, ഞണ്ടിനെ പിടിക്കാനും ഒക്കെ പോകും. പിന്നെ കുളങ്ങളെല്ലാം നിറഞ്ഞ് കിടക്കുമ്പോള്‍ അതില്‍ ചാടി കുളിക്കും. പിന്നെ തോടില്‍ വാഴത്തടി ഇട്ട് അതില്‍ കൂടി സവാരി ചെയ്യും.

ഒരിക്കല്‍ ഞാന്‍ അങ്ങിനെ തോട്ടിലൂടെ സവാരി നടത്തുമ്പോള്‍ ഒരു കൈതക്കൂട്ടില്‍ ചെന്ന് പെട്ടു. നിലവിളിച്ചിട്ടും ആരും എത്തിയില്ല. എന്നിട്ട് ഒരു വിധം കൈതമുള്ള് കൊണ്ട് മേലൊക്കെ പൊളിഞ്ഞ് കരക്ക് കയറിയതെല്ലാം ഓര്‍മ്മ വരുന്നു.

മഴക്കാലമായാല്‍ പിന്നെ എനിക്ക് കുളിമുറിയില്‍ വെള്ളം കിട്ടില്ല കുളിക്കാന്‍. ഞാന്‍ തോട്ടിലും, കുളത്തിലും ഒക്കെ കുളിക്കാന്‍ പോകും. ഒരിക്കല്‍ കിണറ്റില്‍ ചാടി കുളിച്ചു. കിണറും കരയും ഒരേ പോലെ സമമായിരിക്കും മഴക്കാലത്ത്. അന്ന് അച്ചമ്മയുടെ അടുത്ത് നിന്ന് കുറേ അടി കിട്ടി.

മഴക്കാലത്ത് സ്കൂളില്‍ പോകാന്‍ എനിക്ക് മടിയാ. കുറേ ദൂരം നടക്കണം. ഞമനേങ്ങാട്ട് നിന്ന് വടുതല സ്കൂളിലേക്ക് കുറെ നടക്കണം. ഇന്നെത്തെപോലെ റോഡില്ല അന്ന്. എന്റെ തറവാട്ടില്‍ നിന്ന് പാടത്തെ വരമ്പിലൂടെ കുറേ പോയാല്‍ ഒരു വല്യവരമ്പെത്തും. അതില്‍ കൂടികുറേ നടന്നാല്‍ ഒരു കല്ലുപാലം വരും. അതിന്റെ മുകളില്‍ സ്ലാബ് ഇല്ലാത്തതിനാല്‍ ചെറിയ സര്‍ക്കസ്സ് കളിച്ചാലെ അപ്പുറം കടക്കാനൊക്കൂ..

ചേച്ചിയും പെണ്ണുങ്ങളുമൊക്കെ തോട്ടില്‍ ഇറങ്ങി മറുകരക്ക് എത്തും. പിന്നെ കുറച്ച് ഒരു പറമ്പില്‍ കൂടി പോയാല്‍ ഒരു വഴി കാണും... അങ്ങിനെ പോയി പോയി ഒരു പീടികയുടെ മുന്നിലൂടെ പോയാല്‍ തെങ്ങിന്‍ മല്ല് ഇട്ട ഒരു പടി പാടത്തേക്ക് കാണാം. അതിറങ്ങി പിന്നെയും വെള്ളത്തില്‍ കൂടെ കുറച്ച് നടന്നാല്‍ മദ്രസയും ഞമനേങ്ങാട്ട് പള്ളിയും കാണാം. പിന്നെ പള്ളീടെ മുന്നിലുള്ള പാടത്തുകൂടി നടന്ന്, ചെറിയ തോട്ടില്‍ കൂടി നടന്നാ‍ല്‍ പിന്നേയും തെങ്ങിന്‍ മല്ല അടിച്ച പടി കടന്ന് കുറെ നടന്നാല്‍ ഒരു ചെറിയ തോട് ഒരു കുളത്തിലേക്ക് പൊകുന്നത് കാണാം. അത് മുറിച്ച് കടന്നാല്‍ കുറച്ച് ദൂരം ഒരു മണ്‍പാതയിലൂടെ ചളിയും മറ്റുമായി നടന്ന് നീങ്ങാം.

അങ്ങിനെ നടന്ന് നടന്ന് ഞമനേങ്ങാട്ട് പോസ്റ്റ് ആപ്പീസും, കണ്ടമ്പുള്ളി സ്കൂളും കഴിഞ്ഞാല്‍ പിന്നെ വലിയ തോടാണ്. അതില്‍ വെള്ളവും ചളിയും തന്നെ. അന്ന് പിന്നെ ആര്‍ക്കും ചെരിപ്പിടുന്ന സ്വഭാവം ഇല്ല.

എനിക്ക് പാപ്പന്‍ മലായില്‍ നിന്ന് ഒരു റബ്ബര്‍ ചെരിപ്പ് കൊണ്ട് തന്നിട്ടുണ്ടായിരുന്നു. ഞാനത് ഒരു വള്ളിയില്‍ കെട്ടിക് കഴുത്തിലിടും. എന്നിട്ട് വെള്ളത്തിലും ചളിയിലും കൂടി ചക്കിത്തറ പാലം വരെ നടക്കും. ചിലപ്പോള്‍ ചളിയില്‍ കാല്‍ പൂന്ന് വലിച്ചാല്‍ കിട്ടില്ലാ. എന്നാലും ഉശിരായാല്‍ ചളിയിലും വെള്ളത്തിലും നടക്കാന്‍ സുഖമാണ്.

സ്കൂളിലേക്ക് പോകുമ്പോള്‍ കൂടെ ചേച്ചിയും ഉണ്ടാകും. അതിനാല്‍ ധൈര്യം ഉണ്ട്. ചിലപ്പോല്‍ തോട്ടിന്റെ സൈഡ് മുഴുവനും വലിയ ഓട്ടകളുള്ള മാട്ടങ്ങളാണ്. അതിലെ പൊത്തിലേക്ക് നോക്കുമ്പോള്‍ പേടിയാകും. ചില പൊത്തില്‍ പാമ്പുകളുമുണ്ടാകും. ഈ നടത്തത്തില്‍ പിന്നെ മഴ വന്നാലെങ്ങിനെയിരിക്കും. ചേച്ചിക്ക് ശീലക്കുടയും എനിക്ക് ഓലക്കുടയുമാണ്. ഞാന്‍ ചിലപ്പോള്‍ എന്റെ കുട എടുക്കില്ല. എന്നിട്ട് ചേച്ചിയുടെ കൂടെ നടക്കും.

എനിക്ക് വേഗം നടക്കാനറിയില്ല. ഞാന്‍ ചെറുപ്പത്തില്‍ ഒരു തടിയനായിരുന്നു. എന്നെ പിള്ളേര്‍ മാത്തടിയന്‍ എന്നാ വിളിച്ചിരുന്നത്. ചേച്ചി സ്കൂളില്‍ ടീച്ചറായിരുന്നു. ഞാന്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ ചിലപ്പോള്‍ ഞണ്ടിനെ പിടിക്കാന്‍ പോകും. മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞ് കിടക്കുമ്പോള്‍ പാടത്ത് കണ്ടത്തിന്റെ വരമ്പില്‍ ഞണ്ട് പൊത്തുണ്ടാക്കി അതില്‍ കയറി ഇരിക്കും. ഞണ്ടിനെ പിടിക്കുമ്പോള്‍ ഞണ്ട് ചിലപ്പോള്‍ എന്റെ വിരലുകള്‍ ഇറുക്കും. അല്പം വേദനിച്ചാലും ഞാന്‍ വിടില്ലാ.. ചേച്ചി അപ്പോളേക്കും നടന്ന് കുറെ ആയിട്ടുണ്ടാകും.

തിരിഞ്ഞ് നോക്കുമ്പോളെന്നെ കാണുകയില്ല.
അപ്പോ വിളിക്കും ........എടാ ഉണ്ണ്യേ............ നീയെന്താ ചെക്കാ അവിടെ കാട്ടണ്......
"ഞാന്‍ ഞണ്ടിനെ പിടിക്കാ.’
"ഓ ഈ ചെക്കനെ കൊണ്ട് തോറ്റു............. എന്നും പറഞ്ഞ് ചേച്ചി തിരിച്ച് വന്ന് ശീലക്കുട മടക്കി എന്നെ നന്നായി ചാര്‍ത്തും.
ചേച്ചിക്ക് സ്കൂളില്‍ നേരത്തെ എത്തിയില്ലെങ്കില്‍ ഹെഡ് മാഷ് ചീത്ത പറയുമല്ലോ...? ഞാന്‍ മെല്ലെ വരാമെന്ന് പറഞ്ഞാല്‍ ചേച്ചി സമ്മതിക്കില്ല.

അങ്ങിനെ ചക്കിത്തറ പാലം കടക്കുമ്പോല്‍ ഞാന്‍ അവിടെ പാലത്തിന്നടിയില്‍ കൂടെ മഴവെള്ളം ഒലിച്ച് പോകുന്നത് നോക്കിക്കൊണ്ടിരിക്കും. അങ്ങിനെ നോക്കി നോക്കി സമയം പോകുന്നതറിയില്ല. അപ്പോളെക്കും ചേച്ചി കുറേ നടന്നെത്തിയിരിക്കും. അപ്പോള്‍ ഞാന്‍ ഓടി ചേച്ചിയുടെ കൂടെയെത്തും. അല്ലെങ്കില്‍ പിന്നെയും എനിക്ക് അടി കിട്ടും.

ചക്കിത്തറ പാലം കടന്നാല്‍ മാക്കുട്ടി ഏട്ടന്റെ പീടികയാണ്. ഞാന്‍ അവിടെ കുറച്ച് നേരം മാക്കുട്ടി ഏട്ടന്റെ വായില്‍ നോക്കി നില്‍ക്കും. ചിലപ്പോല്‍ എനിക്ക് മാക്കുട്ടി ഏട്ടന്‍ എള്ളും ശര്‍ക്കരയും തരും. ചില ദിവസം ഉലുവയും ശര്‍ക്കരയും തരും. എന്തെങ്കിലും കിട്ടിയില്ലെങ്കില്‍ ഞാന്‍ പീടികയുടെ മുന്നീന്ന് പോകില്ല.

അപ്പോളെക്കും ചേച്ചിയുടെ വിളി കേള്‍ക്കാം........
"എടാ ഉണ്ണ്യേ...............?
ഈ ചേച്ചീനെ കൊണ്ട് തോറ്റല്ലോ........ എന്നൊക്കെ തോന്നാറുണ്ടെനിക്ക്....

അങ്ങിനെ മാക്കുട്ടി ഏട്ടന്റെ പീടിക കഴിഞ്ഞാല്‍ പിന്നെയും വെള്ളവും ചളിയും നിറഞ്ഞ തോട് തന്നെ. ചക്കിത്തറ വരെ വെളുത്ത ചളിയാണെങ്കില്‍, ചക്കിത്തറ പാലം കഴിഞ്ഞാല്‍ ചുവന്ന ചളിയാ....

ഞാനെന്റെ പുസ്തകം ചേച്ചിയുടെ സഞ്ചീല്‍ ഇടും. അപ്പോ എനിക്ക് മഴവെള്ളത്തീ കൂടി ഓടി നടക്കാന്‍ പറ്റും. പിന്നെ തോട്ടിലെ വെള്ളം ഒരു കാല്‍ കൊണ്ട് തെറിപ്പിച്ച് മറ്റേ കാലുകൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കും. ചിലപ്പോള്‍ ചേച്ചിയുടെ സാരിയിലേക്ക് ഒക്കെ ചളിവെള്ളം ഞാന്‍ തെറിപ്പിക്കും. അതിന്നും എനിക്ക് അടി കിട്ടും. വീട്ടില്‍ നിന്ന് സ്കൂളെത്തുമ്പോളെക്കും എന്നെ തല്ലി തല്ലി ചേച്ചി ക്ഷീണിച്ചിട്ടുണ്ടാകും.

അങ്ങിനെ തോട്ടിലുള്ള സവാരി കൂളിയാട്ടയിലെ മുഹമ്മദ് സായ്‌വിന്റെ വീട്ടിനടുത്ത് എത്തുമ്പോള്‍ നില്‍ക്കും.

പിന്നെ പാടത്തെ വല്ല്യവരമ്പിലൂടെ.അങ്ങിനെ നടക്കുമ്പോള്‍ ഞാന്‍ ഒരു ദിവസം ഞണ്ടിനെ പിടിക്കാന്‍ ഒരു പാടത്തെ വരമ്പില്‍ ഒരു പൊത്തില്‍ കയ്യിട്ടു. ആ പ്രാവശ്യം എന്നെ ഞണ്ട് ഇറുക്കിയില്ല. പകരം ഒരു എന്റെ വിരലില്‍ ഒരു കടി തന്നു. കയ്യ് മുറിഞ്ഞാലും ഞാന്‍ പിടി വിട്ടില്ല. പൊത്തില്‍ നിന്ന് കയ്യെടുത്തപ്പോളാ മനസ്സിലായത് എന്നെ കടിച്ചത് നീര്‍ക്കോലിയാണെന്ന്.

ഞാന്‍ നീര്‍ക്കോലിയേയും പിടിച്ച് ചേച്ചിയുടെ പിന്നാലെ ഓടി. "ചേച്ച്യേ........... എന്നെ നീര്‍ക്കോലി കടിച്ചു..............
ചേച്ചി പുറകോട്ട് നോക്കാണ്ട്........
‘പിന്നേ........ നീര്‍ക്കോലി അന്നെ കടിക്ക്യാ വെറുതെ..........‘
‘അപ്പോ ഞാന്‍ നീര്‍ക്കോലിയെ ചേച്ചിക്ക് കാണിച്ച് കൊടുത്തു.........’

ചേച്ചി നീര്‍ക്കോലിയെ കണ്ടതും പേടിച്ച് വിരണ്ടു.. കണ്ടത്തിലെ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. സാരിയും ബ്ലൌസും എല്ലാം നനഞ്ഞു. പക്ഷെ എന്റെ കൈയില്‍ നീര്‍ക്കോലി ഉള്ളതിനാല്‍ എനിക്ക് അടി കിട്ടിയില്ല. എനിക്ക് ചിരി വന്നു.

പാവം ചേച്ചി....... കണ്ടത്തില്‍ വീണത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ചേച്ചിക്ക് എന്നെ കടിച്ച് തിന്നണമെന്ന് തോന്നി. അത്രക്കും ദ്വേഷ്യം വന്നു. എന്നിട്ട് പറഞ്ഞു........
"വീട്ടില്‍ എത്തട്ടെ നാല് മണിക്ക് സ്കൂള്‍ വിട്ടാല്‍............"
അങ്ങിനെ ഞങ്ങള്‍ വെള്ളത്തില്‍ കൂടി ഓടി സ്കൂളിലെത്തി.........

മഴക്കാലം കഴിയുന്ന വരെയുള്ള അങ്കമാണിത്. സ്കൂളിലെത്തുമ്പോളെക്കും എന്റെ ട്രൌസറെല്ലാം നനഞ്ഞ് കുതിര്‍ന്നിരിക്കും. ചേച്ചി എനിക്ക് വേറെ ട്രൌസര്‍ കരുതിയിരിക്കും. എനിക്ക് അത് ഇട്ട് തരും, എന്നിട്ട് നനഞ്ഞത് ക്ലാസ്സിലെ ഇഷ്ടികത്തറയില്‍ ഉണക്കാനിടും.

എന്തൊക്കെ ചെയ്താലും പെറ്റ തള്ളയല്ലേ.. ഉച്ച ഭക്ഷണത്തിന്‍ ബെല്ലടിച്ചാല്‍ എനിക്ക് ചോറ് വാരിത്തരും. ഞാന്‍ ചോറുണ്ണുന്നതിന്‍ മുന്‍പ് കുട്ട്യോളുടെ കൂടെ കളിക്കാനോടും. ചിലപ്പോള്‍ എന്നെ കളിക്കാന്‍ വിടില്ല.

ചേച്ചി ഊണ്‍ കഴിഞ്ഞ് ഒരു ബെഞ്ചില്‍ കിടന്ന് അല്പം വിശ്രമിക്കും. അപ്പോള്‍ ഞാന്‍ എണീറ്റ് ഓടും. മഴപെയ്യുന്നത് കണ്ടാല്‍ ഞാന് മഴയത്ത് ഓടി കളിക്കും....

ചില ദിവസം സ്കൂള്‍ വിടുമ്പോള്‍ മഴ കൂടുതലാണെങ്കില്‍ ഞങ്ങള്‍ ചേച്ചിയുടെ വീട്ടില്‍ താമസിക്കും. അപ്പോള്‍ എനിക്ക് വലിയ ഇഷ്ടമാ. ചേച്ചിയുടെ വീട് സ്കൂളില്‍ നിന്ന് നോക്കിയാ കാണാം. അത്ര അടുത്താ. പിന്നെ നല്ല റോട്ടില്‍ കൂടി നടന്ന് പോകാം. വെളളവും ചളിയൊന്നുമില്ലാ.

സംഗതി ടാറിടാത്തെ റോഡാണെങ്കിലും പ്രശ്നമില്ല നടക്കാന്‍. സ്കൂളിന്റെ അടുത്ത എരുകുളമുണ്ട്. ഞാന്‍ അതില്‍ കുളിക്കാന്‍ പോകും. ആ കുളത്തില്‍ ആണുങ്ങളും പെണ്ണുങ്ങളും, പിന്നെ പോത്തും എരുമയും ഒക്കെ കുളിക്കാന്‍ വരും. മഴക്കാലത്ത് കുളം നിറഞ്ഞ് പാടവും കുളവും ഏതാണെന്ന് അറിയാത്ത വിധം വെള്ളം ഉണ്ടാകും.

ഞാന്‍ പോത്തുങ്ങളുടെ മുകളില്‍ കയറി ഇരിക്കും. എന്നിട്ട് പോത്തിനെ നീന്തിച്ച് സവാരി നടത്തും. ചില പോത്തുങ്ങള്‍ സൂത്രക്കാരാണ്. അവര്‍ വെള്ളത്തില്‍ താഴ്ന്ന് പോകും. ഞാനും ചിലപ്പോള്‍ അടിയിലേക്ക് പോകും. അപ്പോള്‍ ഞാന്‍ ഊളയിട്ട് അകലെ പോയി പൊന്തും....

ഒരു ദിവസം ഊളയിട്ട് പൊന്തിയത് കൈതക്കൂട്ടില്‍. അന്നും എന്റെ മുതുകൊക്കെ മുറിഞ്ഞു. വീട്ടിലെത്തിയപ്പോ മുതുക് മുറിഞ്ഞ വേദനയും അതിന്റെ കൂടെ ചേച്ചിയുടെ ചൂരല്‍ കഷായവും..

എന്റെമ്മോ......... ആ മഴക്കാലം ഇന്നും ഞാന്‍ ഓര്‍ക്കുന്നു.

ചേച്ചിയുടെ വീട്ടില്‍ ചിലപ്പോ സ്ഥിരതാമസം ഉണ്ടാകും. അപ്പോള്‍ ഞാന്‍ പുഞ്ചപ്പാടത്ത വഞ്ചികുത്തിക്കളിക്കാന്‍ പോകും. വല്ലവരും തിരുത്തിന്മേലില്‍ നിന്ന് കരയിലേക്ക് പീടികയിലേക്കും മറ്റും വന്നതാകും വഞ്ചിയില്.ഞാനത് അവരോട് ചോദിക്കാണ്ട് തുഴഞ്ഞ് കളിക്കും. ചിലപ്പോള്‍ വഞ്ചി മറിയും. അപ്പോള്‍ അത് മറിഞ്ഞ സ്ഥലത്തിട്ട് ഞാന്‍ നീന്തി രക്ഷപ്പെടും.

എന്നിട്ട് വഞ്ചിയുടെ ഉടമസ്ഥന്‍ ചിലപ്പോല്‍ എന്നെ പിടിച്ച് തെങ്ങിന്മേല്‍ കെട്ടിയിടും. അപ്പോളും എനിക്ക് ചേച്ചിയുടെ കയ്യില്‍ നിന്ന് നല്ല അടി കിട്ടും.

മഴക്കാലമായാ‍ല്‍ മിക്ക ദിവസവും പുഞ്ചപ്പാടത്ത് പോകും. പുഴ പോലെ നിറഞ്ഞ് കാണുന്ന പാടത്തെക്ക് നോക്കിയിരിക്കാന്‍ എന്തൊരു സുഖമായിരുന്നെന്നോ. പിന്നെ തോട്ടിലെ കുളിയും..........

ഇന്ന് ഇവിടെ മഴ പെയ്യുന്നുണ്ടെങ്കിലും പണ്ടത്തെ പോലെ എനിക്ക് ഒന്നും തോന്നുന്നില്ല. കണ്ടങ്ങളും, വരമ്പുകളും, പൊത്തുകളും, ഞണ്ടുകളും, നീര്‍ക്കോലികളും ഒന്നും കാണാനേയില്ല....

ബാല്യകാലം എത്ര സുന്ദരമായിരുന്നു. പ്രത്യേകിച്ച് മഴക്കാലം. പുഞ്ചപ്പാടത്തെ ആമ്പല്‍ പൂ പറിക്കാന്‍ ചിലപ്പോള്‍ വഞ്ചിയില്‍ പോകും. കൊച്ച് വഞ്ചിയാകുമ്പോള്‍ വഞ്ചി മറിയാനേ നേരമുണ്ടാകൂ.

നിലയില്ലാ സ്ഥലത്താകുമ്പോല്‍ വഞ്ചിയില്‍ കെട്ടിത്തൂങ്ങിക്കിടക്കും ചിലപ്പോള്‍........

ആ ബാല്യവും ആ മഴയും ഇനിയും എന്നെത്തേടിയെത്തിയിരുന്നെങ്കില്‍ എന്നാശിച്ച് പോകയാണ്............
കുറിപ്പ്: ഈ കഥ 2009 ജൂലായ് 26 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.-

Saturday, July 11, 2009

എന്റെ പാറുകുട്ടീ..... ഭാഗം 29

മലയാളം നോവല്‍

[അനാരോഗ്യം മൂലം കുറച്ച് നാളായി എനിക്ക് തുടര്‍ന്നെഴുതാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വീണ്ടും എഴുതി തുടങ്ങുന്നു.]

ഇരുപത്തി എട്ടാം ഭാഗത്തിന്റെ തുടര്‍ച്ച.......

http://jp-smriti.blogspot.com/2009/04/28.html

++++++++++++++
ഭാഗം 29


പാര്‍വ്വതിയുടെ അവധിക്കാലത്തിന്റെ അവസാന നാളുകള്‍ അടുത്ത് വന്നിരിക്കുന്നു. അടുത്ത ആഴ്ച അവളെ ഹോസ്റ്റലില്‍ കൊണ്ട് വിടും. അവള്‍ക്ക് ഉണ്ണിയെ പിരിയാന്‍ തീരെ ഇഷ്ടമില്ല. പക്ഷെ ഫൈനല്‍ ഇയര്‍ പരീക്ഷയായതിനാല്‍ പോകാതിരിക്കാനും നിവൃത്തിയില്ല.
ബി കോം കഴിഞ്ഞാല്‍ എം കോമിന് വിടണമെന്നാ ഉണ്ണിയുടെ ആഗ്രഹം. അതിന് പാര്‍വ്വതി ഒരിക്കലും വഴങ്ങുകയില്ലാ എന്ന മട്ടാണ്. പഠിപ്പ് എത്ര വേണമെങ്കിലും ആകാം പാര്‍വ്വതിക്ക്. പ്രശ്നമില്ല. പക്ഷെ ഹോസ്റ്റലിലുള്ള ജീവിതവും ഉണ്ണിയെ പിരിഞ്ഞിരിക്കലും വയ്യാ ഇനി പാര്‍വ്വതിക്ക്.
നിര്‍മ്മലയുമായി ഉണ്ണി കൂറ്റുതല്‍ അടുക്കുമോ എന്ന ഭീതി പാര്‍വ്വതിയുടെ മനസ്സിന്റെ താളം തെറ്റിക്കുന്നുണ്ടായിരുന്നു.
പാര്‍വ്വതി ഓരോന്നാലോചിച്ച് പരിസരം മറന്നിരിക്കയായിരുന്നു. ഉണ്ണി വിളിച്ചത് കേട്ടിരുന്നില്ല പാര്‍വ്വതി.
“പാര്‍വ്വതീ...............?
ഞാന്‍ ഇപ്പോ വരാം.
അല്പസമയത്തിന് ശേഷം പാര്‍വ്വതി ഓടിയെത്തി.
“എന്താ ഉണ്ണ്യേട്ടാ വിളിച്ചേ .................

ഇങ്ങോട്ടിരിക്ക് പാര്‍വ്വതീ........ ഉണ്ണി അവളെ അടുത്തെക്ക് പിടിച്ചിരുത്തി.
രണ്ട് ദിവസം കഴിഞ്ഞാല്‍ അവധി കഴിയുകയായി. പോകാനുള്ള കാര്യങ്ങളൊക്കെ തയ്യാറായല്ലോ.
വസ്ത്രങ്ങളൊക്കെ കഴുകി പെട്ടിയില്‍ വെച്ചോ. തലയില്‍ തേക്കാനുള്ള എണ്ണയും, സോപ്പും, ഉമിക്കരി, പല്പൊടി മുതലായ സാധങ്ങളെല്ലാം ലിസ്റ്റ് ഇട്ട് ഓരോന്ന് എടുത്ത് വെക്കണം. രണ്ട് ദിവസം കഴിഞ്ഞ് എന്നെ വിളിച്ച് അതില്ലാ ഇതില്ലാ എന്ന് പറയരുത്. എനിക്കല്പം തിരക്കുള്ള ദിവസങ്ങളാണ് അടുത്ത ആഴ്ച.
നാളെ നീ അയ്യപ്പന്‍ കാവില്‍ പോയി തൊഴുതോ. സ്വാമിയെ നല്ലവണ്ണം മനസ്സില്‍ ധ്യാനിച്ചോളൂ......... നാളികേരവും മറ്റു പൂജാ സാധങ്ങളെല്ലാം ശരിയാക്കി വെച്ചോളൂ..
ഞാന്‍ ചിലപ്പോള്‍ ഉണ്ടായി എന്ന് വരില്ല. എനിക്ക് വേറെ ഒരിടം വരെ പോകേണ്ടതുണ്ട്. ജാനുവിനെ കൂട്ടിന് വിളിച്ചോ.
ശരി ഉണ്ണ്യേട്ടാ............
ഉണ്ണി ഉച്ചഭക്ഷണത്തിന്‍ ശേഷം ഒന്ന് മയങ്ങാന്‍ കിടന്നു. പാര്‍വ്വതി ഉണ്ണിയുടെ അടുത്ത് വന്ന് കിടന്നു. ഉണ്ണിയോട് ഒട്ടിത്തന്നെ..
പാര്‍വതീ............
നീ മാറിക്കിടക്ക്....
എന്തേ?..........
നിനക്ക് അയ്യപ്പന്‍ കാവില്‍ പോകേണ്ടതല്ലേ?
അശുദ്ധമാകേണ്ട....
ഹൂം...........
അല്പനേരത്തെ മയക്കത്തിന് ശേഷം ഉണ്ണി എണീറ്റു. പാര്‍വ്വതി അയ്യപ്പന്‍ കാവിലേക്കുള്ള ഒരുക്കങ്ങളായി. ജാനുവിനോട് കുളിച്ച് തയ്യാറാകാന്‍ പറഞ്ഞു.
ജാനു പാ‍റുകുട്ടിയോടായി.........
പാറുകുട്ടീ............ അതേ എനിക്ക് കാവില്‍ വരാന്‍ പറ്റൂലാ. ഞാന്‍ തീണ്ടാരിയായിരിക്കയാണ്. അത് കേട്ട് പാര്‍വ്വതിക്ക് സന്തോഷമായി. ഇനി ഉണ്ണ്യേട്ടനെ കൂടെ കൂട്ടാലോ. പാര്‍വ്വതി ഉണ്ണിയുടെ അടുത്തേക്കോടി.
എന്താ പാര്‍വ്വതീ നീ ഓടിക്കിതച്ച് വരണത്...........?
അതേയ്.......... ജാനുവിന്‍ കാവിലേക്ക് വരാന്‍ പറ്റില്ല... അവള്‍ പുറത്തായിരിക്കയാണത്രെ.
നീ എന്നെയും കൂടെ കാവിലേക്ക് കൊണ്ടോകാന്‍ സൂത്രം പറയണതാണോ.
“ഏയ് ഇങ്ങനെത്തെ കാര്യത്തിനൊന്നും ഞാന്‍ തമാശ പറയുകയില്ല..........”
അപ്പോ നിനക്ക തനിച്ച് പോകാന്‍ പറ്റില്ലല്ലോ. നീ ചീരായി ഏടത്തിയെ കൂട്ടിന് വിളിച്ചോ.
അതിന് ചീരായി ഏട്ടത്തി പണികഴിഞ്ഞെത്തി കുളിച്ച് തയ്യാറാകുമ്പോഴേക്കും ഇരുട്ടാകും. പിന്നെ പോകാന്‍ ബുദ്ധിമുട്ടാ.....
....... അപ്പോ ഞാന്‍ തന്നെ നിനക്ക് കൂട്ടിന് വരണമല്ലേ......?
പാര്‍വ്വതി താഴെ നോക്കി നിന്നതേ ഉള്ളൂ.............
പെട്ടെന്ന് ഉണ്ണി പാര്‍വ്വതിയെ കെട്ടിപ്പിടിച്ച്, വാരിക്കോരിയെടുത്ത് കൂവളത്തറയില്‍ കിടത്തി.
“എന്റെ മേലെല്ലാം ചളിയാകില്ലേ ഉണ്ണ്യേട്ടാ...............
പാര്‍വ്വതിക്ക് സന്തോഷമായി.. ഉണ്ണി അവളുടെ കൂടെ കാവിലേക്ക് വരുമെന്ന് ഉറപ്പായി. ഈശ്വരന്മാര്‍ എന്റെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങുതടിയാവില്ല. പാര്‍വ്വതി നിര്‍വൃതി പൂണ്ടു.
എന്നാ ഞാനും കൂടെ വരാമല്ലേ പാര്‍വ്വതീ..........
ഞാന്‍ വെള്ളമെടുത്ത് വെക്കാം. ഉണ്ണ്യേട്ടന്‍ വേഗം കുളിച്ച് റെഡിയാക്. നമുക്ക് വേഗം പോകാം.
നമുക്ക് അയ്യപ്പന്‍ കാവില്‍ പോകുമ്പോള്‍ ശവക്കാടിനടുത്തുള്ള കുട്ടാപ്പുട്ടിയേട്ടന്റെ വീട്ടിലും പോകണം കേട്ടോ... അപ്പോ വേഗം പുറപ്പെടാം ഉണ്ണ്യേട്ടാ.........
+++
എന്തിനാ കുട്ടാപ്പുട്ടിയേട്ടന്റെ വീട്ടില്‍ കയറണത്. അവിടെയിവിടേയും ഒക്കെ കേറിയാല്‍ വീട്ടിലെത്തുമ്പോള്‍ നേരം കുറേ വൈകും.
‘നമുക്ക് വേഗം ഇറങ്ങാം ഉണ്ണ്യേട്ടാ. എനിക്ക് വിശലാക്ഷിയോട് ഒരു കാര്യം പറയാനുണ്ട്. ഞാന്‍ പിന്നെ ആരുടെ കൂടെയാ അവിടെയൊക്കെ പോകുക. ‘
ശരി ഇന്നാ നടക്ക് വേഗം.
നീ വഞ്ചി ഏല്‍പ്പിച്ചിട്ടുണ്ടോ………
“വഞ്ചിയൊന്നും ഏല്പിച്ചിട്ടില്ല…..
അവിടെ ഏതെങ്കിലും ഉണ്ടാകും. അതില്‍ കയറി പോകാം.
അപ്പോ നമുക്ക് തിരികെ വരാനോ….
അത് ഞാനാലോചിച്ചില്ല…..
നല്ല ആളാണല്ലോ പാറ്വതീ നീയ്…….
നമുക്കേതായാലും പോകാം.
തിരിച്ച് പോരാന്‍ വണ്ടി കിട്ടിയില്ലെങ്കില്‍ ഞാന്‍ നീന്തിയങ്ങ് ഇക്കരക്കെത്തും.
നിന്നെ തിരുത്തുന്മേലുള്ള കണ്ണപ്പേട്ടന്റെ വീട്ടില്‍ നിര്‍ത്തും…
പേടിപ്പിക്കല്ലേ ഉണ്ണ്യേട്ടാ………..
എനിക്കും നീന്താനൊക്കെ അറിയാം.
ആ എന്നാ …… മടക്കം അങ്ങിനെയാകട്ടെ….
ഉണ്ണ്യേട്ടാ അതാ ഗംഗുവേട്ടന്‍ പോണ്‍………
ഗംഗുവേട്ടാ…………..
വിളി കേട്ട് ഗംഗു പാറ്വതിയുടെ അടുത്തെത്തി. കാര്യം തിരക്കി.
അതിനൊക്കെ വഴിയുണ്ടാക്കാം. ഞാന്‍ നിങ്ങളെ കാവില്‍ കൊണ്ട് പോയി തിരികെ കൊണ്ട് വരാം. ഇതാ ഇപ്പോളൊരു വലിയ കാര്യം..

അങ്ങിനെ ഗംഗുവിനെ കൂടെ ഉണ്ണിയും പാറ്വതിയും കടവിലെത്തി. ഗംഗുവിന്റെ വഞ്ചിയില്‍ അയ്യപ്പന്‍ കാവിലേക്ക് യാത്രയായി.
‘ഉണ്ണ്യേട്ടാ എനിക്ക് ആമ്പല്‍ പൂവ് പൊട്ടിച്ച് തരാമോ?...
“അതെന്താ നിനക്ക് തന്നെ പൊട്ടിച്ചാ‍…..?
ഞാന്‍ പൊട്ടിച്ചാ ചിലപ്പോള്‍ എന്നെ വഴക്ക് പറഞ്ഞാലോ എന്ന് വിചാരിച്ചാ………
ശരി…ഏതായാലും ഇപ്പോ പൊട്ടിക്കേണ്ട….
നാം കാവിലേക്കാ പോകണത്. നാമം ജപിച്ചും കൊണ്ടിരിക്കണം.
നിന്റെ പരീക്ഷയല്ലേ അടുത്ത ദിവസം. മനസ്സില്‍ ഈശ്വരവിചാരം വേണം. എപ്പോ നോക്കിയാലും നീ ഇങ്ങനെ ചിലച്ചും കൊണ്ടിരിക്കുന്നതെന്താണ്‍.
‘പറഞ്ഞോട്ടടാ ഉണ്ണ്യേ……… ഗംഗു ഉണ്ണിയോട്…..’
അവള്‍ക്ക് അന്നോടല്ലാതെ ആരോടാ ഇതൊക്കെ പറയാ…………
ഗംഗുവേട്ടന്‍ പറിച്ചുതരാം കേട്ടോ പാറുകുട്ടീ….. അറ്റ്നെ ഏട്ടന്‍ പറിച്ച് തന്നില്ലെങ്കില്‍…….
പാറുകുട്ടിക്ക് അത് കേട്ട് തൃപ്തിയായില്ല. അവള്‍ക്ക് ഉണ്ണി തന്നെ അതൊക്കെ സാധിച്ച് കൊടുക്കണം. എല്ലാം ഉണ്ണി കൊടുത്താലെ അവള്‍ക്ക് തൃപ്തിയാകൂ…
അവളുടെ മനസ്സ് നിറയെ ഉണ്ണ്യേട്ടനെന്ന ഒരു വിചാരമേ ഉള്ളൂ…….
പാറ്വതീ………….
എന്താ ഉണ്ണ്യേട്ടാ………..
നല്ലോണം പിടിച്ചിരുന്നോ… തോട് മുറിച്ച് കടക്കുമ്പോള്‍ വഞ്ചി ഉലയും. ഇങ്ങോട്ട് എന്റെ അടുത്തേക്ക് ഇരുന്നോ….
പാറ്വതി ഉണ്ണിയുടെ അടുത്തേക്കിരുന്നു. ഉണ്ണി പാടത്ത് നിന്ന് അല്പം വെള്ളം എടുത്ത് പാര്‍വതിയുടേ മുഖത്തേക്ക് തെറിപ്പിച്ചു.
അതൊക്കെ പാറ്വതി ആഗ്രഹിക്കുന്നത് തന്നെ. ആ കളിയും ചിരിയും ഒക്കെ.
പാറ്വതി ഉണ്ണിയുടെ മുഖത്തേക്കും വെള്ളം തെറിപ്പിച്ചു.
ഇതെല്ലാം കണ്ട് വഞ്ചി തുഴയുന്ന ഗംഗു………
നിങ്ങള്‍ രണ്ടാളും കളിച്ച് കളിച്ച് വഞ്ചി മറിയും കേട്ടോ. ഇത് സവാരിക്കുള്ള വഞ്ചിയൊന്നുമല്ല.
സൌകര്യം കുറവാ….
ശരി ഗംഗൂ…….ഈ പെണ്‍കുട്ടിയാ അഹമ്മതി കാണിച്ചേ ആദ്യം…….
‘പാര്‍വ്വതി ഉണ്ണിയുടെ കയ്യില്‍ പിച്ചി……..’
ഉണ്ണി പാര്‍വ്വതിയുടെ ബ്ലൌസിന്നുള്ളിലേക്ക് പായല്‍ പൊട്ടിച്ചിട്ടു.
“എന്താ ഉണ്ണ്യേട്ടാ ഈ കാണിക്കണ്‍…. എനിക്ക് ചൊറിയുകയില്ലേ……..?
“ചൊറിഞ്ഞാ‍ല്‍ മാന്തിക്കൂടെ നിനക്ക്………….”

“ഞാനും ഉണ്ണ്യേട്ടനെ ഷറ്ട്ടിന്നുള്ളിലേക്ക് പായല്‍ ഇടും…..”
“അത്ര ധൈര്യം ഉണ്ടോ നിനക്ക് … എന്നാ കാണട്ടെ…
++
ഉണ്ണിയേ അയ്യപ്പന്‍ കാവെത്തി. മെല്ലെ ഇറങ്ങിക്കോളൂ……
പാറ്വതീ.. ഉണ്ണിയുടെ കൈ പിടിച്ച് ചാടിക്കോ… കടവില്‍ കല്ലുകള്‍ക്ക് നല്ല മൂറ്ച്ച ഉണ്ട്. കാല്‍ മുറിയാണ്ട് നോക്കിക്കോളണം.
ശരി ഗംഗുവേട്ടാ……….
പാറ്വതി നാളികേരവും പൂജാ സാധനങ്ങളുമെല്ലാം ഉണ്ണിയെ ഏല്പിച്ചു.
വിളക്ക് കൊളുത്തി…. കാറ്റായതിനാല്‍ വിളക്ക് കത്തിക്കിട്ടാന്‍ നന്നേ പാട് പെട്ടു പാറ്വതി….
ചന്ദനത്തിരി കത്തിച്ച് വെച്ചു. പുഷ്പങ്ങളെല്ലാം ഇട്ട് പാറ്വതിയും ഉണ്ണിയും ധ്യാനിച്ചു.
ഉണ്ണി നാളികേരം എറിഞ്ഞുടച്ചു….
കാവിന്നുള്ളിലും പുറത്തും വെള്ളമായതിനാല്‍ വലം വെക്കാനൊന്നും പറ്റിയില്ല.
കുറച്ച് നേരം അവിടെ നിന്നതിന്‍ ശേഷം എല്ലാവരും തിരിച്ചു…..
ഇക്കരെയെത്തിയതും ഗംഗു തിരുത്തിന്മേലിക്ക് തിരിച്ചു. പിന്നെ കാ‍ണാം എന്ന് പറഞ്ഞു. നേരം സന്ധ്യ മയങ്ങിയിരുന്നു.
നമുക്ക് നേരെ വീട്ടിലേക്ക് പോകാം പാറ്വതീ. കുട്ടാപ്പുട്ടി ഏട്ടന്റെ വീട്ടിലേക്കെല്ലാം പിന്നെ പോകാം…
“എന്നെ ആശിപ്പിച്ചിട്ട് ഇപ്പൊ എന്താ വാക്ക് മാറ്റണേ ഉണ്ണ്യേട്ടാ…….”
“ന്താന്ന്നെച്ചാ.. നമ്മള്‍ തിരിച്ച് വരുമ്പോള്‍ ശവക്കാട്ടീ കൂടെ വരേണ്ടെ. അവിടെ പ്രേതങ്ങളും പിശാചുക്കളുമൊക്കെ ഇറങ്ങി നടക്കുന്ന സമയമാകും……….”
‘എന്റെ പാറ്വതിക്ക് പേടിയാവില്ലേ….?
അതേയോ……… പ്രേതങ്ങള്‍ പാതിരാക്കല്ലേ ഇറങ്ങുക………?
അങ്ങിനെയാണല്ലേ എന്നോട് ജാനു പറഞ്ഞത്…
‘അതിന്‍ ഇവിടുത്തെ പ്രേതങ്ങള്‍ 7 മണിയാകുമ്പോളെക്കും പുറത്തിറങ്ങും. അതാ നോക്കിയേ മുളം കാട്ടിലേക്ക് … ഒരു പ്രേതം നിന്നെ നോക്കി ചിരിക്കണ്…..”
“ഉണ്ണ്യെട്ടാ എന്നെ പേടിപ്പിക്കല്ലേ……….?
“ന്നാ നമുക്ക് വേഗം വീട്ടിലേക്ക് പോകാം………..”
അല്ലാ പാറ്വതീ. നമുക്ക് കുട്ടാപ്പുട്ടി ഏട്ടന്റെ വീട്ടിലേക്ക് പോകാം.. അവിടെ നിന്ന് അന്തിക്കള്ള് കുടിക്കാന്‍ കിട്ടും………..
“വേണ്ട അങ്ങോട്ട് പോകണ്ട. കള്ളു കുടിക്കേണ്ട….
‘നിക്ക് ന്റെ ഉണ്ണ്യേട്ടന്‍ കള്ള് കുടിക്കണ്‍ ഇഷ്ടല്ല്യാ….’
കള്ള് കുടിച്ചിട്ട് പിന്നെ രാ‍ത്രി ചിലപ്പോല്‍ എന്നെ ഉറക്കില്ലാ…
‘നിക്ക് നേരത്തെ എണീറ്റ് പഠിക്കേണ്ടെ….”
ആ അപ്പോ നിനക്ക് ആ വിചാരം ഉണ്ട് അല്ലേ…?
നീയാകെ മാറിയല്ലോ പാറ്വതീ……….
നമുക്ക് പൊകുമ്പോള്‍ എരുകുളം വഴി പോകാം. അവിടെ നിന്ന് ചീരൂസ് കഫേയില്‍ നിന്ന് അല്പം ചുക്ക് കാപ്പിയും കൊള്ളിക്കിഴങ്ങും കഴിക്കാം….
ന്നെ വീട്ടീ വിട്ടിട്ട് പൊയ്കോ…..
എന്നിട്ട് ഉണ്ണ്യേട്ടന്‍ കാപ്പി കുടിച്ചിട്ട് വാ…
അത് വേണ്ട. നമുക്ക് ഒന്നിച്ച് പോകാം….
നിനക്ക് തരാണ്ട് ഞാന്‍ മാത്രം പോയി വരുന്നത് ശരിയല്ലല്ലോ…
‘വേണ്ട ഉണ്ണ്യേട്ടാ അവിടെ സാധാരണ പെണ്ണുങ്ങളൊന്നും പോയി കാപ്പി കുടിക്കാറില്ല. ഞാന്‍ വീട്ടില്‍ നല്ല ചുക്കു കാപ്പി ഉണ്ടാക്കിത്തരാം.
അപ്പോ കൊള്ളിക്കിഴങ്ങോ………..
‘അത് ഞാന്‍ നാളെ സംഘടിപ്പിക്കാം………..’
ഉണ്ണ്യേട്ടാ വാ വേഗം നേരം എത്രയായി……. മണി ഏഴര കഴിഞ്ഞു………
‘എന്താ നിനക്കിത്ര തിടുക്കം പാറ്വതീ………’
ഇന്ന് വൈകുന്നേരം എന്താ ഭക്ഷണം………?
ഞാന്‍ ഇന്ന് ഉണ്ണ്യേട്ടാനിഷ്ടപ്പെട്ട കൊഴുവക്കറിയും, ചേനപ്പുഴുക്കും, മോരു കാച്ചിയതും, കൈപ്പക്ക കൊണ്ടോട്ടവും എല്ലാം ശരിയാക്കാന്‍ ജാനുവിനോട് പറഞ്ഞിട്ടുണ്ട്.
മോര്‍ ഞാന്‍ തന്നെ കാച്ചി വെച്ചിട്ടുണ്ട്. പിന്നെ കൊണ്ടോട്ടവും…….
ഞാന്‍ ഹോസ്റ്റലില്‍ പോയാല്‍ ഉണ്ണ്യേട്ടന്‍ എവിടെയാ താമസിക്കുക. ഭക്ഷണം എവിടുന്ന് കഴിക്കും………?
അതൊന്നും വലിയ ഒരു കാര്യമല്ലാ എന്റെ പാറ്വതീ….
എന്റെ താമസം പലയിടത്തുമാകും. നാട്ടിലെ ഓഫീസിലാണെങ്കില്‍ ഉച്ചയൂണ്‍ കുശാലാണ്‍. അത്ര നല്ല ഊണ്‍ ബേങ്കളൂരും മറ്റും കിട്ടുകയില്ല…
‘ഉണ്ണ്യേട്ടന്‍ തറവാട്ടില്‍ വന്ന് താമസിക്കാറുണ്ടോ…?
‘ഹൂം… ചിലപ്പോള്‍…………
“അപ്പോ ഉണ്ണ്യേട്ടന് ആരാ ഭക്ഷണം ഉണ്ടാക്കി തരിക….?
“എന്തിനാ ഈ കാട് കയറി ചിന്തിക്കുന്നത് പാറ്വതീ നീയ്………..”
‘ഉണ്ണിയേട്ടന്‍ എന്നെ കാണാന്‍ തോന്നാറുണ്ടോ…?
‘ചിലപ്പോള്‍ തോന്നാറുണ്ട്…..
‘എന്നിട്ടെന്താ എന്നെ കാണാന്‍ വരാഞ്ഞത്…….?
‘ഞാന്‍ പറയാതെ ഒരിക്കലും വരാറില്ലല്ലോ>>>>>>
‘എന്നെ ഇപ്പോ ഇഷ്ടമില്ലേ………?
“ഇല്ലാ………..
“പിന്നെ ആരെയാ ഇഷ്ടം………”
“ആരെയുമില്ലാ……….”
ഉണ്ണിയും പാറ്വതിയും വീട്ടില്‍ എത്തി… പാറ്വതി അടുക്കളയിലേക്ക് പോയി..
ഉണ്ണി മുറിയില്‍ കയറി കാലും മുഖവും കഴുകി ചേച്ചിയുടെ അസ്ഥിത്തറയില്‍ പോയി പ്രാര്‍ഥിച്ചുവന്നു……
പാറ്വതിയുടെ ചോദ്യങ്ങളെല്ലാം അയവിറക്കി അല്പനേരം കോലായില്‍ ലാത്തി……
പാറ്വതി കോളേജില്‍ പോയാല്‍ ഉണ്ണി അവളെ എപ്പോഴും ഓറ്കാറുണ്ട്. പക്ഷെ ഒരിക്കലും അത് പുറത്ത് പ്രകടിപ്പിക്കാറില്ല..
അവളുടെ എല്ലാ ആഗ്രഹങ്ങളും തല്‍ സമയം നടത്തിക്കൊടുക്കാറുമില്ല. ഇപ്പോള്‍ പാറ്വതിക്ക് ഉണ്ണിയുടെ ഓഫീസില്‍ പോകണം.
കഴിഞ്ഞ ആറേഴുകൊല്ലമായി പാറ്വതി ഉണ്ണിയോട് ആവശ്യപ്പെടുന്ന് ഓഫീസില്‍ കോണ്ട് പോകാന്‍. പക്ഷെ ഇത് വരെ അവളുടെ ആഗ്രഹം സാധിച്ചുകൊടുത്തിട്ടില്ല…
“പാവം പാറ്വ്വതീ………..
കോളേജില്‍ പോകുന്നതിന്‍ മുന്‍പ് അവളെ ഓഫിസില്‍ കൊണ്ട് പോയാലോ………?
അതോ പഠിപ്പ് കഴിഞ്ഞിട്ട് ഒരു ഉദ്യോഗത്തോടുകൂടി മതിയോ……….
ഇനി ബി കോം കഴിഞ്ഞ് എം കോമിന്‍ വിടണമോ?
ഉണ്ണിക്ക് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല…
++++++++
പാറ്വതി തിരിഞ്ഞും മറിഞ്ഞും കിടന്നല്ലാതെ രാത്രി തീരെ ഉറങ്ങിയില്ലെന്ന് തോന്നി. ഉണ്ണി മൂത്രം ഒഴിക്കാന്‍ രണ്ട് തവണ എണീറ്റപ്പോളും അവളുറങ്ങിയിരുന്നില്ല.
ഹലോ എന്താ സാറെ ഉറങ്ങാതെ കിടക്കുന്നത്…….?
“ഇപ്പോ സമയം എത്രയാണെന്നറിയാമോ.?
മണി 2 കഴിഞ്ഞു. ഇനി നേരം വെളുക്കാന്‍ 4 മണിക്കൂറെ ഉള്ളൂ…….
“നിനക്കെന്താ പറ്റിയേ…. സാധാരണ പോത്ത് പോലുറങ്ങുന്ന ആളല്ലെ നീ……“
പാറ്വതി മിണ്ടാതെ കിടന്നു. ഒന്നും മിണ്ടിയില്ല..
ഉണ്ണി അവളെ മാറോട് ചേറ്ത്തു. തലയില്‍ തലോടി.
അവളുടെ ഈറനണിഞ്ഞ കണ്ണുകളും, വിതുമ്പുന്ന അധരവും ഉണ്ണി ശ്രദ്ധിച്ചു…
അവളെ ആശ്ലേഷിച്ചു. വേണ്ടുവോളം നുകര്‍ന്നു. അവള്‍ക്ക് പൂറ്ണ്ണ തൃപ്തിയാകുവോളം.
എന്നിട്ട് ഉണ്ണി അവളെ എണീപ്പിച്ചിരുത്തി. എന്താ ഉറങ്ങാ‍ത്തതെന്ന് ചോദിച്ചു.
പാറ്വതിക്ക് ഉണ്ണിയെ വിട്ടുപിരിയുന്ന ദു:ഖമാണ്. ഉണ്ണിക്കത് മനസ്സിലായി. പഠിച്ചതെല്ലാം ഇനി എഴുതാതെ പരീക്ഷക്ക് ആകെ ഉഴപ്പിയാലോ എന്ന് ഉണ്ണി ഭയന്നു.
പാറ്വതീ….. ഉണ്ണ്യേട്ടന്റെ മുഖത്തേക്ക് നോക്ക്…….
എനിക്ക് നിന്നെയും പിരിഞ്ഞിരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ ഇത് ജീവിതമല്ലേ. പഠിപ്പ് അതില്‍ മുഖ്യ വിഷയമാണ്. ഒരു പത്ത് ദിവസത്തിന്റെ പ്രശ്നമല്ലേ ഉള്ളൂ……… പരീക്ഷ കഴിഞ്ഞാല്‍ പിന്നെയും അവധിയായില്ലേ. ഇത് ഫൈനല്‍ ഇയര്‍ ആണ്. ഉഴപ്പാന്‍ പാടില്ല…
ഞായറാഴ്ച ഉണ്ണ്യേട്ടന്‍ നിന്നെ ഹോസ്റ്റലില്‍ വിട്ട് തരാം. പിന്നെ നാളെ ഓഫീസില്‍ കൊണ്‍ടോകാം….
ഉണ്ണ്യേട്ടാ………. പാറ്വതിക്ക് സങ്കടം സഹിക്കാനായില്ല….. കരയാന്‍ തുടങ്ങി……..
എനിക്ക് ഓഫീസിലൊന്നും പോയില്ലെങ്കിലും വിരോധമില്ല….
ഞാന്‍ ഈ പത്ത് ദിവസം വീട്ടില്‍ നിന്ന് കോളേജിലേക്ക് പൊയ്ക്കോളാം…….
എനിക്ക് ഹോസ്റ്റലില്‍ നിന്നാല്‍ ഒന്നും ശരിയാകില്ല…
എനിക്ക് ഉണ്ണ്യേട്ടനെ പിരിയാനാകില്ല………
ഇനി എന്നെ തനിച്ചാക്കിയാല്‍ പിന്നെ ഞാന്‍………..
ഉണ്ണി പാറ്വതിയുടെ വായ് പൊത്തി………..
പാറ്വതി കിടന്നുറങ്ങ്… നമുക്ക് വഴിയുണ്ടാക്കാം…
ഒരു കൊച്ചുകുട്ടിയെപോലെ പാറ്വതി ഉണ്ണിയുടെ ചൂടേറ്റ് കിടന്നു.
ഇപ്പോ ഉണ്ണിക്ക് ഉറക്കം വന്നില്ല. പുലരുവോളം….
ഇനി ഒരു പത്ത് ദിവസത്തിന്റെ പ്രശ്നമല്ലേ ഉള്ളൂ…എന്താ ഈ പെണ്കുട്ടിക്ക് എന്നെ വിട്ടുപിരിയാന്‍ ഇത്ര ബുദ്ധിമുട്ട്……..

ഇനി അവളെ കൂടുതല്‍ നിറ്ബന്ധിക്കേണ്ട….
നേരം വെളുക്കട്ടെ…… അവളുടെ ആഗ്രഹം സാധിച്ച് കൊടുക്കാം.
പാവം പെണ്‍കുട്ടി… ഞാനല്ലാതെ അവള്‍ക്ക് ആരാ ഉള്ളത്……. എന്നെ മാത്രം ആശ്രയിച്ച് കഴിയുന്നവള്‍….
അവളുടെ മാ‍നസികാവസ്ഥ എനിക്കറിയാം. പക്ഷെ എല്ലാം പുറത്ത് കാട്ടാനാവില്ലല്ലോ…
നേരം പുലറ്ന്നറിഞ്ഞതറിഞ്ഞില്ല… പാറ്വതി എണീച്ചപ്പോള്‍ കണ്ടത് ഉറങ്ങാതിരിക്കുന്ന ഉണ്ണിയേയാണ്.
“എന്താ ഉണ്ണ്യേട്ടാ ഉറങ്ങിയില്ലേ……….?
ഇല്ല പാറ്വതി…….. ഞാന്‍ നിന്നെ ഉറക്കുകയായിരുന്നു. നിനക്ക് പഠിക്കേണ്ടതല്ലേ…..”
ഇനി ഏതായാലും ഉറങ്ങാന്‍ പറ്റില്ല… കുളിക്കാം…..
പാറ്വതീ……. വേഗം കുളിച്ച് റെഡിയാക്.. നമുക്ക് കപ്ലിയങ്ങാട്ട് തൊഴുത് വരാം………..
പാറ്വതി കുളികഴിഞ്ഞെത്തി……. സെറ്റ് മുണ്‍ട് ഉടുത്ത് എത്തി. എന്നാലും അവളുടെ മുഖത്ത് സന്തോഷം കണ്ടില്ല…
രണ്ട് പേരും കാറില്‍ കയറി കപ്ലിയങ്ങാട്ടെക്ക് തിരിച്ചു.
വണ്ടി റോഡിലിട്ട് പാടാത്ത് കൂടി രണ്ടാളും കൂടി അമ്പലമുറ്റത്തെത്തി………
ഭഗവതിയെ തൊഴുത്…… വലം ചുറ്റി, കാവില്‍ നാഗങ്ങളേയും മറ്റു ദേവതകളെയും വന്ദിച്ച്, ഭഗവതിയെ വീണ്ടും തൊഴുത് പ്രാര്‍ഥിച്ചു.
അമ്മേ ഭഗവതി എന്റെ പാറ്വതിയെ നോക്കിക്കോളണമേ. അവള്‍ക്ക് നല്ല ബുദ്ധി കൊടുക്കേണമേ…… അമ്മേ……..
ഉണ്ണി മനസ്സുരുകി പ്രാര്‍ഥിച്ചു………
നമുക്ക് മടങ്ങാം പാറ്വതീ………
നാളെയല്ലേ നിനക്ക് ഹോസ്റ്റലിലേക്ക് പോകേണ്ടത്………
‘അതെ ഉണ്ണ്യേട്ടാ………..’
എന്നാലെ നിന്നെ ഹോസ്റ്റലിലേക്ക് അയക്കുന്നില്ലാ ഞാന്‍……..
പാറ്വതിക്ക് വിശ്വസിക്കാനായില്ല….
അവള്‍ മിഴിച്ച് നിന്നു………
‘എന്താ ഞാനീ കേക്കണേ എന്റെ ഭഗവതീ………..”
നേരാണൊ ഉണ്ണ്യേട്ടാ………..
ഹൂം….. നേര് തന്നെ…….
ഈ നടയില്‍ നിന്ന് നേരല്ലാത്തതൊന്നും പറയുവാന്‍ പാടില്ലല്ലോ……….
പരിസരം മറന്ന പാറ്വതി……… ഉണ്ണിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു……..
കാല്ക്കല്‍ വീണ്‍ തൊഴുതു………..
ന്റെ ഉണ്ണ്യേട്ടാ എനിക്ക് തൃപ്തിയായി……….
എല്ലാം ഭഗവതിയുടെ കടാക്ഷം…………..
‘ഇന്ന് പതിനൊന്ന് മണിക്ക് ഞാന്‍ നിന്നെ എന്റെ ഓഫീസില്‍ കൊണ്‍ട് പോകാം…..”
‘എനിക്കൊന്നും വിശ്വസിക്കാന്‍ പറ്റ്ണില്ലാ……… എന്താ ഞാന്‍ സ്വപ്നം കാണുകയാണോ……..?

വാ നമുക്ക് പൊകാം……..
രണ്ട് പേരും ഭഗവതിയെ വീണ്ടും വണങ്ങി യാത്രയായി.
യാത്രാ മദ്ധ്യേ ഒന്നും മിണ്ടാതെയിരുന്ന പാറ്വതിയോട് ഉണ്ണി…..
എന്താ പാറ്വതീ… ഇത്ര സന്തോഷമായിട്ടും നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നത്…….
‘ഞാനാകെ പരിഭ്രമത്തിലാ ഉണ്ണ്യേട്ടാ………’
എനിക്കിതൊന്നും അങ്ങ്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല………..’
വീട്ടിലെത്തിയ ഉണ്ണി നിറ്മ്മലയെ ഫോണില്‍ വിളിച്ചു. എന്തൊക്കെയോ പറഞ്ഞു… ശങ്കരേട്ടനോടും എന്തൊക്കെയോ പറയുന്നത് കേട്ടു.
പാറ്വതിക്കൊന്നും മനസ്സിലായില്ല…
പാറ്വതിയെയും കൂട്ടി ഉണ്ണി ഓഫീസിലേക്ക് യാത്രയായി………
പട്ടണത്തിലെത്തിയ കാറ് മന്ദ മന്ദം ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മുറ്റത്ത് വന്ന് നിന്നു.
കെട്ടിടവും പരിസരവും കണ്ട് പാറ്വതി അന്തം വിട്ടു. വൃത്തിയും വെടിപ്പുമുള്ള പൂന്തോട്ടം…… നിര നിരയായി നില്‍ക്കുന്ന കാറുകളും വാനുകളും… യൂണിഫോമിട്ട പെണ്ണുങ്ങളും ആണുങ്ങളും…… എങ്ങും നിശ്ശബ്ദത………
ഉണ്ണി പാറ്വതിയേയും കൊണ്ട്……. റിസപ്ഷന്‍ ഏരിയായില്‍ പ്രവേശിച്ചു……..
അവിടെ എല്ലാവരെയും വരവേല്‍ക്കുന്നത് പാറ്വതിയുടെ ഒരു കൂറ്റന്‍ ഛായാ ചിത്രമാണ്.
പാറ്വതി ആ ഫോട്ടോക്ക് മുന്നില്‍ അല്പനേരം സ്തംഭിച്ചുനിന്ന് പോയി……..
പത്ത് മിനിട്ട് കൊണ്ട് ഓഫീസും, പരിസരവും, പിന്നെ സ്റ്റോറ്, എക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്റ്, ഡെസ്പാച്ച് മുതലായ സെക്ഷനുകള്‍ പാര്‍വതിയെ കാണിച്ചു…
നിറയെ തൊഴിലാളികള്ള ആ ഓഫീസില്‍ എങ്ങും നിശ്ശബ്ദത… ആളുകളുടെ ശ്വാസോഛ്വാസം മാത്രം കേള്‍ക്കാം… എല്ലാവരും അവരുടെ തൊഴിലില്‍ വ്യാപ്ര്തരായിരിക്കുന്നു.
അവസാനം ഉണ്ണി പാറ്വതിയെ ശങ്കരേട്ടന്റെയും പിന്നെ നിറ്മ്മലയുടേയും കേബിനില്‍ കോണ്ട് പോയി………..
പാറ്വതിയെ കണ്ട നിര്‍മ്മലക്കും, നിരമ്മലയെ കണ്ട പാര്‍വ്വതിക്കും എന്തോ പ്രശ്നമുള്ളത് പോലെ രണ്ട് പേറ്ക്കും തോന്നാതിരുന്നില്ല…
‘എന്തൊരു ഭംഗിയാണ്‍ നിര്‍മ്മല ചേച്ചിയുടെ കേബിന്‍…
‘ഒരു കീഴ് ജീവനക്കാരിയുടെ ഇരിപ്പടം ഇത്ര മനോഹരമായാ‍ല്‍ അപ്പോള്‍ മുതലാളിയുടെ സ്ഥലം ഒരു രാജകൊട്ടാരം തന്നെയാകും………..’
പാറ്വതി ആകെ അന്തം വിട്ടു……….
ഉണ്ണി പാറ്വതിയെ ഉണ്ണിയുടെ ഓഫീസ് മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി………
പൂറ്ണ്ണമായും ശീതീകരിച്ച ഓഫീസ് മുറി… നേറ്ത്ത കര്‍ണാട്ടിക് മ്യൂസിക്ക് കേള്‍ക്കാം………
മനോഹരമായ ഇരിപ്പടവും, അലങ്കരിച്ച ജനാലകളും, പരവതാനികളും.. എല്ലാം ഒരു രാജകൊട്ടാരം തന്നെ……….
അപ്പോ പാറ്വതീ………. എല്ലാം കണ്ടുവല്ലോ……….
പാറ്വതിക്കെന്താ കുടിക്കാന്‍ വേണ്ടത്………?
എനിക്കൊന്നും വേണ്ട……..
ഏയ് അങ്ങിനെ പറയുവാന്‍ പാടില്ല….
ആദ്യമായി വന്നതല്ലേ പ്രത്യേകിച്ച്……….
ഉണ്ണ്യേട്ടന്‍ ഒരു കോളിങ്ങ് ബെല്ലില് വിരല്‍ അമര്‍ത്തിയതും ഒരു ശിപായി ഓഛനിച്ച് വന്ന് നിന്നു….
വേലപ്പാ……. ഈ പെണ്‍കുട്ടി ആരാണെന്ന് മനസ്സിലായോ നിനക്ക്……….?
‘മനസ്സിലായി….. പാറ്വതി തമ്പുരാട്ടിയല്ലേ………..?
പാറ്വതി തമ്പുരാട്ടിയെ അറിയാത്തവര്‍ ആരാണ്‍ ഇവിടെ ഉള്ളത്.. ഞങ്ങളുടെ ഓരോ ദിവസവും തുടങ്ങുന്നത് ഈ പെണ്‍കുട്ടിയെ കണ്ടോണ്ടല്ലെ….
ഫോട്ടോയിലുള്ള പോലെ തന്നെ.. നല്ല ഐശ്വര്യമുള്ള മോള്‍………..
ഈ വേലപ്പന്‍ തൃപ്തിയായി. മരിക്കുന്നതിന്‍ മുന്‍പ് ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന അതിയായ ആഗ്രഹം ഉണ്‍ടായിരുന്നു….
‘എന്താ തമ്പ്രാനെ , തമ്പ്രാട്ടിക്ക് കുടിക്കാന്‍ കൊടുക്കേണ്ടത്…….?
‘വേലപ്പനിഷ്ടമുള്ളത് തന്നെ കൊണ്ടുവാ….. എന്തോരം ഇഷ്ടമുണ്ടെന്നറിയാമല്ലോ…….’
വേലപ്പനെ ഇങ്ങനെ പരീക്ഷിക്കല്ലേ മക്കളേ……….
‘എന്റെ ഉപജീവനമാ ഈ കമ്പനിയിലെ പണി………എനിക്ക് വേറെ ആരും ആശ്രയമില്ലാ……….’
വേലപ്പന്‍ ആകെ സംഭ്രമമായി………
വേലപ്പന്‍ ഉണ്ണി സാറിന്‍ കാലത്ത് കൊടുക്കുന്ന ഓറഞ്ച് ജ്യൂസ് അല്പം തണുപ്പ് കൂടുതലിട്ട് പാറ്വതിക്ക് കൊണ്ട് വന്ന് കൊടുത്തു……….
ഹാ….. എന്തൊരു സ്വാദ്………!!
ഇത് കേട്ട വേലപ്പന്‍ നിറ്വൃതിയില്‍ ലയിച്ചു…….
പാറ്വതിക്ക് ജ്യൂസ് ഇഷ്ടമായോ…………
എന്താ ഇവിടെ ഇഷ്ടമാവാത്തത്….. ജ്യൂസും, കെട്ടിടവും, ആള്‍ക്കാരും എല്ലാം എനിക്കിഷ്ടമായി………
പാറ്വതി ഇവിടെ തന്നെ ഇരിക്ക്… ഞാന്‍ ഒന്ന് ചുറ്റിയടിച്ച് വരാം. പത്ത് മിനിട്ടില്‍ തിരിച്ചെത്താം………
പാറ്വതി ഉണ്ണി ഇരിക്കുന്ന കസേരയുടെ അടുത്ത് പോയിനിന്നപ്പോള്‍ പാറ്വതിയുടെ കണ്ഠമിടറി……..
പാറ്വതിയുടെ ഒരു കൊച്ചു പടം ആ മേശപ്പുറത്തിരിക്കുന്നു……… എനിക്ക് പ്രായമായ ദിവസം ഉണ്ണിയേട്ടന്‍ ഗുരുവായൂരില്‍ കൊണ്ടോയപ്പോള്‍ എടുത്ത ഫോട്ടോ… ഇന്നാണ്‍ ഞാന്‍ അത് കാണുന്നത്….
പട്ടു പാവാടയിട്ട ആ സുന്ദരിക്കുട്ടിയെ……….
“എന്നെ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടല്ലോ ഉണ്ണിയേട്ടന്‍……..
ഞാന്‍ ഭാഗ്യം ചെയ്തവള്‍ തന്നെ…
ഇനി ഞാന്‍ കൂടുതല്‍ പ്രാപ്തിയുള്ളവളാവണം…
പഠിച്ചുയരണം…
ഉണ്ണിയേട്ടനെ ഇന്ന് മുതല്‍ യാതൊരു തരത്തിലും വിഷമിപ്പിക്കുകയോ മറ്റോ ചെയ്യില്ല എന്ന് ദൃഢനിശ്ചയം ചെയ്തു….
എന്റെ ഉണ്ണ്യേട്ടനെ ഞാന്‍ ഒരു പാട് സങ്കടപ്പെടുത്തിയിട്ടുണ്ട്… ഉപദ്രവിച്ചിട്ടുണ്ട്. എന്നിട്ടും എന്താ എന്നെ ഇത്ര സ്നേഹം ഉണ്ണ്യേട്ടന്‍…….. അതാ ഈ പാറ്വതിക്ക് മനസ്സിലാവാത്തത്……..
ഉണ്ണി ഓഫീസ് സൂപ്പറ്വിഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയത് പാറ്വതി അറിഞ്ഞില്ല…
എന്നെ വീട്ടില്‍ വിട്ടോളൂ ഉണ്ണ്യേട്ടാ………
ഞാന്‍ നാളെ തന്നെ ഹോസ്റ്റലിലേക്ക് പൊയ്കോളാം…
എന്ത് പറ്റി നിനക്ക്………. അവിടേക്ക് പോണില്ലാ എന്ന് പറഞ്ഞതല്ലേ നീ…. എന്നിട്ട് ഇപ്പോ എന്താ ഒരു മനം മാറ്റം……..
പത്ത് ദിവസത്തെ കാര്യമല്ലേ ഉള്ളൂ………
ഹോസ്റ്റലിലായാല്‍ കൂടുതല്‍ സമയം പഠിക്കാമല്ലോ…
യാത്രാ സമയവുമെല്ലാം ലാഭിക്കുകയും ചെയ്യാം…….
പാറ്വതിയുടെ പെട്ടെന്നുണ്ടായ മാറ്റം ഉണ്ണിയെ അമ്പരപ്പിച്ചു….
അവള്‍ക്ക് കൂടുതല്‍ പ്രാപ്തി കൈ വന്ന പോലെ ഉണ്ണിക്ക് അനുഭവപ്പെട്ടു….
+++ +++
[തുടരും]


Copyright - 2009- Reserved