Friday, March 26, 2010

കൂര്‍ത്ത നഖമുള്ള സുന്ദരി

ഞാന്‍ ഒരിക്കലും ഈ സുന്ദരിയെപ്പറ്റി ഓര്‍ക്കാറില്ല. വളരെ അപ്രതീക്ഷിതമായിരുന്നു സുന്ദരിയുടെ മകളുമായുള്ള കൂടിക്കാഴ്ച. മകളുമായുള്ള കൂടെകൂടെയുള്ള സംസര്‍ഗ്ഗം എന്നെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഞാന്‍ മകളുമായി ഇടപെഴകുമ്പോളൊക്കെ എനിക്ക് അവളുടെ അമ്മയുടെ മുഖമാണ് മനസ്സില്‍ കാണാറ്. ഞാനത് അവളോട് പറയാറും ഉണ്ട്.

മകളെ കാണുമ്പോഴും ഒരു ചൈനീസ് ബ്ലന്ഡ് ഉള്ള പോലെ തോന്നും. പക്ഷെ അവളില്‍ കൂടി എപ്പോഴും ഞാനെന്റെ പഴയ സുന്ദരിയേയാണ് ദര്‍ശിക്കുക.

നമുക്ക് ഏതാണ്ട് ഒരു അമ്പത് വര്‍ഷം പിന്നിലേക്ക് പോകാം. ഈ പ്രസ്തുത സുന്ദരി ഒരു ദിവസം കുടുംബസമേതം മലയേഷ്യയില്‍ നിന്ന് നാട്ടിലെത്തി. അവളുടെ അമ്മയുടെ വീട്ടില്‍ താമസവും തുടങ്ങി. താമസിയാതെ അവര്‍ സ്വന്തം വീട്ടിലേക്ക് ചേക്കേറി.

ആദ്യമൊന്നും ഞാനുമായി സംസര്‍ഗ്ഗം ഉണ്ടായിരുന്നില്ല. അവളുടെ അഛന്‍ മലായ് പോലീസിലായിരുന്നത്രെ. നാട്ടില്‍ എന്റെ ബന്ധുമിത്രാദികളില്‍ ഇവര്‍ മാത്രമായിരുന്നു വലിയ ലിവിങ് സ്റ്റാന്‍ ഡേര്‍ഡില്‍ ഉള്ളവര്‍. കാറും ബംഗ്ലാവും മറ്റും. അവര്‍ക്ക് നാട്ടില്‍ പലരേയും പിടിച്ചിരുന്നില്ല എന്ന് എനിക്ക് തോന്നിയിരുന്നു. അതെ വെറും തോന്നലാകാമായിരുന്നു.

സുന്ദരിയുടെ അഛന്‍ മലായിലെ പോലെ ഇവിടെയും ആഡംഭര ജീവിതം നയിച്ചുപോന്നു. മലായില് ഉണ്ടായിരുന്നു അദ്ദേഹത്തിനൊരു ഡാറ്റ്സണ്‍ ബ്ലൂബേര്‍ഡ് - പീകോക്ക് ബ്ലു കാര്‍. ഇവിടെ പഴയ കാലത്ത് വിദേശനിര്‍മ്മിത വാഹനങ്ങളൊന്നും കിട്ടിയിരുന്നില്ല. അതിനാല്‍ ഒരു പുതിയ അംബാസഡര്‍ കാര്‍ ഈ കളരില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തി.

ഈ സുന്ദരി എന്നെക്കാളും നാലഞ്ച് വയസ്സ് പ്രായം കുറവായിരുന്നു എന്ന് തോന്നുന്നു. എനിക്കവളേക്കാളും പ്രിയം അവളുടെ കാറിനോടായിരുന്നു. അന്നൊക്കെ എന്റെ പിതാവും വലിയ സ്റ്റാറ്റസ്സില്‍ ജീവിക്കുന്ന ആളായിരുന്നു. പക്ഷെ നാട്ടില്‍ എന്നന്നെക്കുമായി കഴിഞ്ഞുകൂടിയപ്പോള്‍ കാറും മറ്റുമൊന്നും ഉണ്ടായിരുന്നില്ല.

ഞാന്‍ ഇവരുടെ കാര്‍ രാത്രികാലങ്ങളില്‍ മോഷണം നടത്തി ചുറ്റിയടിക്കാറുണ്ട്. രാവിലെ കഴുകിയിടുന്നത് കണ്ടാല്‍ അവളുടെ പിതാവിന് എന്നെ വലിയ കാര്യമാണ്.

എന്റെ വീട്ടില്‍ എലക്ട്രിസിറ്റി പോലും ഉണ്ടായിരുന്നില്ല. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് കൊണ്ടിരുന്ന എന്റെ പിതാവിന് നാട്ടില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഒരു പ്രശ്നവും കണ്ടില്ല. ലോക പ്രശസ്തമായ ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ അധിപതിയായി 40 വര്‍ഷം കൊളമ്പോയിലും മറ്റുമായി ജീവിച്ചു.

എന്റെ പിതാവായിരുന്നു ആദ്യമായി കേരളത്തില്‍ ഒരു പ്ലിമത്ത് കാറ് കൊണ്ട് വന്നത്. അതില്‍ മ്യൂസിക് ഹോണ്‍ ഉണ്ടായിരുന്നു. അത് അടിച്ചും കൊണ്ട് ഞങ്ങളെ സവാരിക്ക് കൊണ്ട് പോയിരുന്നു. ഓരോ വരവിനും ഓരോ ആഡംഭരവാഹനങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.

പക്ഷെ വിദേശവാസം അവസാനിച്ചപ്പോല്‍ വെറും ഒരു സാധാരണക്കാരനാകാന്‍ എന്റെ മാന്യപിതാവിന് സാധിച്ചു. ഫ്രൈഡ് ചിക്കനും, പിസ്സായും, ഗ്രില്‍ഡ് ഫുഡും, അമേരിക്കന്‍ ബ്രേക്ക് ഫാസ്റ്റും മറ്റും കഴിച്ചിരുന്ന പിതാവിന് നാട്ടിലെ പൊടിയരിക്കഞ്ഞിയും, പുട്ടും പപ്പടവും, അവിയലും തോരനും മോരു കറിയുമെല്ലാം പെട്ടെന്ന് വഴങ്ങി.

അങ്ങിനെ എന്റെ പിതാവ് രാജകീയ സ്റ്റൈലില്‍ തന്നെ നാട്ടില്‍ വിരാജിച്ചു. ആ കാലത്താണ് സുന്ദരിയുടെ കുടുംബവും നാട്ടിലേക്ക് ചേക്കേറിയത്. അവളുടെ പിതാവ് ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച കാലമായിരുന്നു എന്റെ പിതാവിനെ പോലെ.

പക്ഷെ സുന്ദരിയുടെ പിതാവ് എന്റെ പിതാവിനേക്കാളും റോയല്‍ സ്റ്റൈലില്‍ ആയിരുന്നു വിഹരിച്ചിരുന്നത്. അദ്ദേഹത്തിന്‍ ഒരു കാറുണ്ടായിരുന്നു എന്ന് മാത്രം.

എന്റെ അമ്മയെ അദ്ദേഹം ചെറിയമ്മ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങള്‍ക്ക് രാഘവേട്ടനുമായി [സുന്ദരീസ് ഫാദര്‍] രണ്ട് മൂന്ന് ബന്ധമുണ്ടായിരുന്നു.

രാഘവേട്ടന്റെ ഭാര്യയുടെ അഛന്‍ എന്റെ പിതാവിന്റെ അളിയന്റെ സഹോദരനായിരുന്നു. പിന്നെ എന്റെ വലിയഛന്റെ ഭാര്യയുടെ ജേഷ്ടത്തിയായിരുന്നു സുന്ദരിയുടെ അമ്മയുടെ അമ്മ. പിന്നെ സുന്ദരിയുടെ ഈ അമ്മൂമ്മ എന്റെ അമ്മൂമ്മയുടെ ചെറിയഛന്റ്റെ മകളായിരുന്നു. അങ്ങിനെ ബന്ധങ്ങള്‍ ബന്ധങ്ങള്‍... പലതരം.

സുന്ദരിയുടെ അമ്മയുടെ പിതാവും കൊളംബോയിലായിരുന്നു. ജോലി റെയില് വേയില്‍. അപ്പോള്‍ അവിടെ വലിയമ്മയും ഈ ഞാനും ഉണ്ടായിരുന്നു. അങ്ങിനെയൊക്കെയാണ് ബന്ധങ്ങളുടെ കഥ.

എന്റെ കൊളംബോയിലെ ജീവിതത്തില്‍ ഞാന്‍ സിംഹളീസ്, തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷ സ്വായത്തമാക്കിയിരുന്നു. ഇപ്പോള്‍ സിംഹളീസ് പാടെ മറന്നു. ആരോടും സംസാരിക്കതെ.

എന്റെ അമ്മക്ക് നാട്ടിലെങ്ങാനും സവാരി നടത്താനുണ്ടെങ്കില്‍ രാഘവേട്ടന്‍ വരും വാഹനമായിട്ട്. എന്റെ അമ്മ വണ്ടിയില്‍ പെട്രോള്‍ അടിച്ച് കൊടുക്കും. അങ്ങിനെ പലപ്പോഴായി രാഘവേട്ടനും സുന്ദരിയും അവളുടെ അമ്മയും സഹോദരനും എന്റെ വീട്ടില്‍ തമ്പടിക്കുക പതിവായിരുന്നു.

സുന്ദരിയുടെ സഹോദരനും ഞാനും സമപ്രായക്കാരായിരുന്നു. അവര്‍ പലപ്പോഴും മലായ് ഭാഷ സംസാരിച്ചിരുന്നു വീട്ടില്‍. ചിലപ്പോള്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവര്‍ മലായ് ഭാഷയില്‍ ഞങ്ങളെ കളിയാക്കാറുണ്ട്. ഞങ്ങള്‍ക്കറിയില്ലല്ലോ എന്താണ് ഇവര്‍ പുലമ്പുന്നതെന്ന്.
എന്നാലും അവരുമായുള്ള സഹവാസം എനിക്ക് ആനന്ദം പകരുന്നതായിരുന്നു.

ഞാനും സുന്ദരിയുമായി എപ്പോഴും അടിപിടി കൂടുമായിരുന്നു. സുന്ദരി വളരെ തിന്‍ ആയിരുന്നു. വളരെ മെലിഞ്ഞതും വലിയ വായിലനാവും അവള്‍ക്കുണ്ടായിരുന്നു.പിന്നെ കൂര്‍ത്ത നഖവും. അടിപിടി ക്ലൈമാക്സില്‍ എത്തി അവള്‍ തോല്‍ക്കുമെന്ന് തോന്നുകയാണെങ്കില്‍ അവള്‍ എന്നെ മാന്തിപ്പൊളിക്കും. എന്നാലും ഞാന്‍ അവളെ വിടില്ല.

എന്റെ പിതാവ് നാട്ടില്‍ വാസമുറപ്പിച്ചപ്പോള്‍ രാഘവേട്ടന്‍ മിക്ക വാരാന്ത്യത്തിലും ഞങ്ങളുടെ വീട്ടില്‍ വരാറുണ്ട്. പാതിരയാകും വരെ എന്റെ അഛനുമായി വെടി പറഞ്ഞിരിക്കും. രാഘവേട്ടന്‍ മലേഷ്യയിലെയും എന്റെ പിതാവ് സിലോണിന്റെ തലസ്ഥാനമായ കൊളംബോയിലേയും കാര്യങ്ങള്‍ നിരത്തും.

രാഘവേട്ടന് ബീഡി വലി കൂടുതലായിരുന്നു. പിന്നെ സിഗരറ്റും വലിക്കും. എന്റ് പിതാവ് സിഗരറ്റ് മാത്രമേ ഉപയോഗിക്കൂ. അന്നത്തെ കാലത്ത് പ്ലയേറ്സ് സിഗരറ്റാണ്‍ ഏറ്റവും മുന്തിയത്.

ജോലിയില്‍ നിന്ന് വിരമിച്ചാലും കൊളംബോയില്‍ നിന്ന് അഛന് വലിക്കാനുള്ള സിഗരറ്റും വായിക്കാനുള്ള അവിടുത്തെ ഇംഗ്ലീഷ് പത്രവും മരണം വരെ കിട്ടിക്കൊണ്ടിരുന്നു. 50 സിഗരറ്റുകളുള്ള വട്ടത്തിലുള്ള ടിന്നുകളില്‍ ആയിരുന്നു പ്ലയേര്‍സ് സിഗരറ്റ്. ഞാനും എന്റെ അനുജനും നാട്ടിലെ കാജാ ബീഡിയും പിന്നീട് സാധു ബീഡിയും കൊണ്ട് തൃപ്തിപ്പെട്ടിരുന്ന കാലം.


രാഘവേട്ടന്‍ വീട്ടില്‍ വന്നിരുന്ന കാലത്ത് രാഘവേട്ടന്റെ സിസ്സേര്‍സ് സിഗരറ്റും, അഛന്റെ പ്ലയേറ്സ് സിഗരറ്റും ഞാന്‍ മോഷ്ടിക്കും. അതൊക്കെ തട്ടിന്‍ പുറത്തിരുന്ന് ഞങ്ങള്‍ വലിക്കും. കൂട്ടിന് സുന്ദരിയുടെ സഹോദരനും ഉണ്ടാകും.

ഞാനും എന്റെ അമ്മയും രാഘവേട്ടനും സുന്ദരിയൊന്നിച്ച് കാറില്‍ കറങ്ങാന്‍ പോകാറുണ്ടായിരുന്നു. അന്ന് ഞാനും സുന്ദരിയും പിന്‍ സീറ്റിലായിരിക്കും ഇരിക്കുക. അപ്പോളും ഞങ്ങള്‍ തല്ല് പിടിച്ചും കൊണ്ടിരിക്കും. അങ്ങിനെ ഒരു ദിവസം സുന്ദരി എന്നെ മാന്തിപ്പൊളിച്ചു. എനിക്ക് ശരിക്കും കരച്ചില്‍ വന്നു.

എപ്പോളും ഞാനായിരിക്കും തല്ല് കൂടാന്‍ മുന്‍പന്തിയില്‍. അവള്‍ക്ക് കട്ടപ്പല്ലുണ്ടായിരുന്നു. അവളെ കാണാന്‍ എല്ലത്തിയാണെങ്കിലും ആനച്ചന്തം ഉണ്ട്. വെളുത്ത് വെളുത്തുള്ള സുന്ദരിയായിരുന്നു. മൂക്ക് പതിഞ്ഞിരുന്നാല്‍ ശരിക്കും ചൈനക്കാരിയെന്ന് വിശേഷിപ്പിക്കാം. അതൊഴിച്ചാല്‍ ബാഹ്യമായ രീതികളെല്ലാം ചൈനീസ് സ്റ്റൈലാണ്.

ഞങ്ങളവളെ ചൈനീസ് ബേഡ് എന്ന് വിളിക്കാറുണ്ട്. അവള്‍ക്ക് ശരിക്കും ചൈനീസ് വിഭവങ്ങളായിരുന്നു പ്രിയംകരം. പക്ഷെ അതൊന്നും കുന്നംകുളത്ത് കിട്ടാതിരുന്നപ്പോള്‍ പിന്നെ അവളും എന്റെ പിതാവിനെ പോലെ പുട്ടും പത്തിരിയും, പൊടിയരിക്കഞ്ഞിയും കഴിച്ച് തൃപ്തിപ്പെട്ടു.


അവളുടെ അമ്മ അവള്‍ക്ക് ചിലപ്പോള്‍ നാസിഗോറി ഉണ്ടാക്കി കൊടുക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ അവളുടെ അമ്മയോട് നാസിഗോറി ഉണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു അത് മലായ്ക്കാര്‍ മാത്രം ഇഷ്ടപ്പെടുന്ന വിഭവമാണെന്ന്.

ഒരിക്കല്‍ ഞാന്‍ സുന്ദരിക്ക് തയ്യാറാക്കി വെച്ചിരുന്ന നാസി ഗോറി മോഷ്ടിച്ച് ഭക്ഷിച്ചു. എനിക്ക് വളരെ ഇഷ്ടമായി ആ വിഭവം. ഞാനൊരിക്കല്‍ എന്റെ ചേച്ചിയോട് ഈ നാസി ഗോറി ഉണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോള്‍ അത് സുശിയേടത്തി ഇനി നമ്മുടെ വീട്ടില്‍ വരുമ്പോള്‍ പഠിച്ച് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു.

അങ്ങിനെ ഒരു ദിവസം അതുണ്ടാക്കുന്നത് കണ്ട് പിടിച്ചു. തലേദിവസത്തെ നമ്മള്‍ കളയുന്ന പഴയ ചോറും കറികളുടെ കഷണങ്ങളൊക്കെ എടുത്ത് വെച്ച്, ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഈ വേസ്റ്റുകളുടെ തൂക്കമനുസരിച്ച് രണ്ടോ മൂന്നോ മുട്ട അതിലൊഴിച്ച് കുത്തിക്കീറും, എന്നിട്ട് ഈ വേസ്റ്റുകള്‍ ചീനച്ചട്ടിയിലിട്ട് ചൂടാക്കും. അതാണ് എന്റെ സുന്ദരിയുടെ ബ്രേക്ക് ഫാസ്റ്റ്.

എനിക്ക് ഇത് കേട്ട് ചിരി വന്നെങ്കിലും കഴിക്കാന്‍ സ്വാദുള്ളതിനാല്‍ ആരോടും പറഞ്ഞില്ല. സാധാരണ ഈ അവശിഷ്ടങ്ങള്‍ ഞങ്ങള്‍ പശുവിനും ആടിനും കുടിക്കാനുള്ള കുഴിതാളിയില്‍ നിക്ഷേപിക്കാറാണ് പതിവ്. പാവം കന്നുകാലികള്‍ക്ക് അന്നത്തെ ആഹാരം കമ്മി വരും.

എന്റെ ദേഹത്ത് ഒരു പാട് വര്‍ഷം സുന്ദരിയുടെ നഖക്ഷതങ്ങള്‍ ഉണ്ടായിരുന്നു അവളെ ഓര്‍മ്മിക്കാന്‍. അങ്ങിനെ കുറേ വര്‍ഷങ്ങളായി ഞാന്‍ അവളെ മറന്നിരിക്കയായിരുന്നു.

ഇനിയും ഒരുപാടെഴുതാനുണ്ട് ചൈനീസ് സുന്ദരിയെപറ്റി. പക്ഷെ തല്‍ക്കാലം ഇവിടെ നിര്‍ത്താം.
++++++++++
ഈ ബ്ലോഗ് പോസ്റ്റ് സുന്ദരിയുടെ മകളായ പ്യാരി സിങ്ങിന് ഡെഡിക്കേറ്റ് ചെയ്യുന്നു.

8 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാനും എന്റെ അമ്മയും രാഘവേട്ടനും സുന്ദരിയൊന്നിച്ച് കാറില്‍ കറങ്ങാന്‍ പോകാറുണ്ടായിരുന്നു. അന്ന് ഞാനും സുന്ദരിയും പിന്‍ സീറ്റിലായിരിക്കും ഇരിക്കുക. അപ്പോളും ഞങ്ങള്‍ തല്ല് പിടിച്ചും കൊണ്ടിരിക്കും. അങ്ങിനെ ഒരു ദിവസം സുന്ദരി എന്നെ മാന്തിപ്പൊളിച്ചു. എനിക്ക് ശരിക്കും കരച്ചില്‍ വന്നു. എപ്പോളും ഞാനായിരിക്കും തല്ല് കൂടാന്‍ മുന്‍പന്തിയില്‍. അവള്‍ക്ക് കട്ടപ്പല്ലുണ്ടായിരുന്നു. അവളെ കാണാന്‍ എല്ലത്തിയാണെങ്കിലും ആനച്ചന്തം ഉണ്ട്. വെളുത്ത് വെളുത്തുള്ള സുന്ദരിയായിരുന്നു. മൂക്ക് പതിഞ്ഞിരുന്നാല്‍ ശരിക്കും ചൈനക്കാരിയെന്ന് വിശേഷിപ്പിക്കാം. അതൊഴിച്ചാല്‍ ബാഹ്യമായ രീതികളെല്ലാം ചൈനീസ് സ്റ്റൈലാണ്.

mazhamekhangal said...

kollamallo sundari!!!!

വിജയലക്ഷ്മി said...

സുന്ദരി വിശേഷം കൊള്ളാം..വായിക്കാന്‍ രസം തോന്നി ഒരു ചെറുകഥ പോലെ

കുട്ടന്‍ ചേട്ടായി said...

sundari kadikkathirunnathu nannayi, kattapallu kondu kadichal nalla chelundakumayirunnu, sundari visesham share chaithathinu nanni

Muralee Mukundan , ബിലാത്തിപട്ടണം said...

ആ നാട്ടിലെ സമ്പത്തുള്ള ഒരു കലക്കൻ സുന്ദരനാ‍യിരുന്നു ജയേട്ടൻ എന്ന് ഞാൻ കേട്ടിട്ടുണ്ട് കേട്ടൊ..
വളരെ നല്ല ബാല്യകാലസ്മരണകൾ....!

Sukanya said...

എന്തൊക്കെ അനുഭവങ്ങള്‍. വായിക്കാന്‍ രസമുണ്ട്. നാസിഗോറി ഉണ്ടാക്കുന്നത് വായിച്ചപ്പോള്‍ അയ്യോ... കഷ്ടം

Pyari said...

ഓര്‍മ്മകള്‍ പങ്കു വച്ചതിനു ഒരുപാട് ഒരുപാട് നന്ദിയുണ്ട് അങ്കിള്‍. :)

നാസി ഗോറി പോലുള്ള പല സംഭവങ്ങളും ഇപ്പോഴും അമ്മ ഉണ്ടാക്കാറുണ്ട്. റെസീപ്പിയൊന്നും ഞാനിത് വരെ ചോദിച്ചിട്ടില്ല. ഈ പോസ്റ്റ്‌ കണ്ടതിനു ശേഷം ഇത്തരം സംഭവങ്ങളൊന്നും റെസീപ്പി അറിയാതെ കഴിക്കില്ല എന്നുറപ്പിച്ചു!

Jishad Cronic said...

കൊള്ളാം..