Thursday, March 7, 2013

കൈപ്പയ്ക്ക തീയല്‍


പഴയ കാലങ്ങള്‍ ഓര്‍ക്കാന്‍ ഒരു രസം തന്നെ അല്ലെ...? എന്റെ കാര്യം ആണ് ഞാന്‍ പറയുന്നത്. കുറച്ച ദിവസങ്ങള്‍ക്ക് മുന്പ് മുളകോഷ്യം എഴുതിയപ്പോള്‍ ഉണ്ടായ സന്തോഷം ചില്ലറയൊന്നുമല്ല. ദുബായില്‍ ഇരുന്നു ഒരാള്‍ വായിച്ച് എന്റെ പഴയ സുഹൃത്ത് പാര്‍ത്ഥനെ [chartered accountant] ഓര്‍മിച്ച കാര്യവും ഉണ്ടായി. ഇതൊക്കെ കാണുമ്പൊള്‍ ഏതൊരു എഴുത്തുകാരനും സന്തോഷവാനാകും.

അങ്ങിനെ ഇരിക്കുമ്പോഴാണ് എനിക്ക് കൈപ്പയ്ക്ക തീയലിന്റെ ഓര്മ വന്നത്. ഓര്മ വരാന്‍ പ്രധാന കാരണം എന്തെന്നാല്‍ എന്റെ ബന്ധു എനിക്ക് കൈപ്പയ്ക്ക തീയല്‍ കൊടുത്തയച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ എനിക്ക് മാത്രമായിട്ടല്ല അത് എന്റെ വീട്ടില്‍ എത്തിയത്. ഇവിടെ രാക്കമ്മ പെറ്റുകിടക്കുന്നുണ്ട്. അവളെ ഉദ്ദേശിചിട്ട് ആയിരിക്കാം. പക്ഷെ അവര്‍ക്കൊന്നും കൈപ്പയ്ക്ക തീയല്‍ ഇഷ്ടമായി കാണില്ല.

ഞാന്‍ ആണെങ്കില്‍ ഉച്ചക്കും വൈകുന്നേരവും ആയി കൊടുന്നതെല്ലാം അകത്താക്കി.  എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവം ആണ് ഈ കൈപ്പയ്ക്ക തീയല്‍. എന്റെ നാട്ടില്‍ അതായത് ചെരുവത്താനി - കുന്നംകുളം ഭാഗത്ത് ഇങ്ങിനെ ഒരു വിഭവം ഇല്ല. അവിടെ കയ്പ്പക്ക കൂട്ടാന്‍  ഉണ്ടാക്കും മല്ലിയരചിട്ട്, ചിലപ്പോള്‍ അതില്‍ അല്പം പുളി ചേര്‍ക്കും. നമ്മള്‍ പറഞ്ഞു വരുന്ന തീയലിന്റെ കൂട്ട് ഏതാണ്ട് അങ്ങിനെ തന്നെ ഒക്കെ ആണെങ്കിലും, തീയലിന്റെ കൂട്ട് വേറെ തന്നെ. അതിലും മല്ലി ഉണ്ടെങ്കിലും അതിന്റെ നിറവും രുചിയും ഒന്ന് വേറെ തന്നെ.

എന്റെ പെണ്ണ് പണ്ട് എനിക്ക് വെണ്ടയ്ക്ക തീയല്‍ ഉണ്ടാക്കി തരുമായിരുന്നു. പണ്ടൊക്കെ അവള്‍ക്ക് എന്നോട്  ഭയങ്കര ഇഷ്ടം ആയിരുന്നു. പിള്ളേര്‍ ആയപ്പോള്‍ ഇഷ്ടം കുറഞ്ഞു. ഇപ്പോള്‍ പിള്ളേര്‍ക്ക് പിള്ളേര്‍ ആയപ്പോള്‍ തീരെ ഇഷ്ടം ഇല്ല.  ഇപ്പോള്‍ എനിക്ക് വയസ്സനായി, എല്ലും തൊലിയും ആയി. ഇപ്പോള്‍ അടുത്ത് കിടത്തുന്നത് പോലും ഇല്ലാ. പിന്നെ അല്ലെ അവളെനിക്ക് തീയല്‍ ഉണ്ടാക്കി തരുന്നത്. പണ്ടൊക്കെ ഞാന്‍ ഓഫീസില്‍ നിന്ന് വന്നാല്‍ [ ഇന്‍ ഗള്‍ഫ്‌ ] ഉടനെ അവള്‍ ചപ്പാത്തിക്ക് കുഴക്കും. ഇപ്പോള്‍ ചുടു ചപ്പാത്തി കഴിച്ചിട്ട് ഇരുപത് കൊല്ലത്തില്‍ ഏറെ ആയി. അവള് പറയുന്നതിലും കാര്യം ഇല്ലാതില്ല. അവള്‍ക്ക് പണ്ടത്തെ പോലെത്തെ ചുറുചുറുക്ക് ഇല്ല. ഞാന്‍ വിചാരിച്ചു എനിക്ക് മാത്രമേ വയസ്സയുള്ളൂ എന്ന്. അവള്‍ക്ക് എന്നെക്കാളും കുറച്ചു വയസ്സ് കുറവാണ്.

അതൊക്കെ പോട്ടെ നമുക്ക് തീയല്‍ പുരാണത്തിലേക്ക് മടങ്ങാം. പണ്ട് പണ്ടെന്നു പറഞ്ഞാല്‍ ഒരു പത്തു പതിനഞ്ച് കൊല്ലം മുന്പ് എനിക്ക് എന്റെ പാറുകുട്ടി കൈപ്പയ്ക തീയല്‍ ഉണ്ടാക്കി തരുമായിരുന്നു. അതൊക്കെ അന്ത കാലം.

ഇപ്പൊ ഹൌസ് മെയിഡ് കാലത്ത് ഉണ്ടാക്കി വെക്കുന്ന ചപ്പാത്തി വേണമെങ്കില്‍ ചൂടാക്കി കഴിക്കാം. പൊള്ളുന്ന കറന്റ് ബില്ലാണല്ലോ ഇപ്പോള്‍ അതിനാല്‍ മൈക്രോ വേവ് അവന്‍ പുതപ്പിച് വെച്ചിരിക്കുകയാണ്. അപ്പോള്‍ ഉണക്ക ചപ്പാത്തി കഴിച്ച ത്രിപ്തിപ്പെടാം.

എന്നാലും ഷീബ കൊടുത്തയച്ച കൈപ്പയ്ക്ക തീയല്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തി. പണ്ട് പണ്ട് ഞാന്‍ ഹൈദരബാദില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ താമസം സെക്കന്ദെരാബാദില്‌ ആയിരുന്നു. സെക്കെന്ദരാബദിലെ ബന്സിലാല്‍ പേട്ടക്ക് അടുത്തുള്ള ഗാന്ധി നഗറില്‍ ആയിരുന്നു വാസം. അന്ന് ഞാന്‍ തീര്‍ത്തും ഒരു യുവാവ്‌, കാണാന്‍ ചന്തം ഉള്ളതായി ക്ലാസ് മേറ്റ്‌ ചേതന പറയുമായിരുന്നു.

ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു ബംഗാളി കപ്പിള്‍സ് താമസിച്ചിരുന്നു. ഞാന്‍ ഒരിക്കല്‍ അവളോട് ഈ തീയലിന്റെ വിശേഷം പങ്കു വെക്കുകയുണ്ടായി. അവള്‍ എനിക്ക് ഒരു തീയല്‍ വെച്ച് തന്നു. പക്ഷെ കൈപ്പക്ക് പകരം മറ്റെന്തോ കൈപ്പുള്ള പ്രോഡക്റ്റ്. എനിക്കായി വെച്ച് തന്നതിനാല്‍ മനസ്സിലാ മനസ്സോടെ ഞാന്‍ അത് തിന്നു.

പിന്നീടൊരിക്കല്‍ ഞാന്‍ ചിക്കഡ് പള്ളിയില്‍ തെണ്ടി നടക്കുന്നതിന്നിടയില്‍, ചാര്‍മിനാര്‍ ചൗരാസ്തക്ക് അടുത്ത നമ്മുടെ നാടന്‍ കൈപ്പയ്ക്ക ഇരിക്കുന്നത് കണ്ടു. ഉടന്‍ തന്നെ രണ്ടെണ്ണം വാങ്ങി ഇവള്‍ക്ക് കൊണ്ട് കൊടുത്തു. അന്നവള്‍ ഉണ്ടാക്കിയ  കൈപ്പയ്ക്ക തീയലിന്റെ രുചി ഇന്നും എന്റെ നാവിന്‍ തുമ്പത്ത്‌ ഉണ്ട്. എന്ത് കൊണ്ടായിരുന്നു ആ തീയലിനു അത്ര മാത്രം രുചി എന്നെനിക്ക് ഇന്നേ വരെ മനസ്സിലായില്ല.

എന്തായാലും കാലങ്ങള്‍ക്ക് ശേഷം വീണ്ടും ഓര്‍ക്കാപ്പുറത് കൈപ്പയ്ക്ക തീയല്‍ കഴിക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ. ഷീബക്ക് ഒരായിരം നന്ദി. ഇനി ആരാണ് ഈ ഷീബ എന്ന് പറയണം എങ്കില്‍ കുറെ സ്ഥലം വേണം. അപ്പോള്‍ ഷീബയെ പിന്നീട് പരിചയപ്പെടുത്താം.

ഷീബ ഒരിക്കല്‍ എനിക്ക് ഹോം മെയിഡ് വൈന്‍ തന്ന കാര്യവും ഒക്കെ പറയാം. ഇപ്പോഴും പുഞ്ചിരിച് നില്‍ക്കുന്ന ഷീബയെ എല്ലാവര്ക്കും ഇഷ്ടമാണ്.  ഷീബക്ക്  കൂടുതല്‍ കൂടുതല്‍ വിഭവങ്ങള്‍ എനിക്ക് കൊടുത്തയക്കാന്‍ ജഗദീശ്വരന്‍ ആയുരാരോഗ്യ സൌഖ്യം നല്‍കട്ടെ.

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്നാലും ഷീബ കൊടുത്തയച്ച കൈപ്പയ്ക്ക തീയല്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തി. പണ്ട് പണ്ട് ഞാന്‍ ഹൈദരബാദില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ താമസം സെക്കന്ദെരാബാദില്‌ ആയിരുന്നു.

സെക്കെന്ദരാബദിലെ ബന്സിലാല്‍ പേട്ടക്ക് അടുത്തുള്ള ഗാന്ധി നഗറില്‍ ആയിരുന്നു വാസം. അന്ന് ഞാന്‍ തീര്‍ത്തും ഒരു യുവാവ്‌, കാണാന്‍ ചന്തം ഉള്ളതായി ക്ലാസ് മേറ്റ്‌ ചേതന പറയുമായിരുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല രസം..,കൈപ്പക്കയുടെ മധുരം.

റോസാപ്പൂക്കള്‍ said...

ആ ബീനമ്മയോടു കുറച്ചു തേങ്ങാ വറുത്തരച്ചു കൈപ്പയ്ക്ക തീയലുണ്ടാക്കി ജെ പി ചേട്ടനെ ഊട്ടി കുറച്ചു നേരം അടുത്തിരിക്കാന്‍ ഞാന്‍ പറഞ്ഞൂന്നു പറ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഞങ്ങൾ തയ്യിൽ വീട്ടുക്കാർക്കും
എല്ലാ തീയലും ഇഷ്ട്ടാട്ടാ‍ാ‍ാ