Friday, December 20, 2013

കടുപ്പത്തിലൊരു ചായ

കടുപ്പത്തിലൊരു ചായ

=================


തൃശ്ശൂരിലെ കൊക്കാല - കൂര്‍ക്കഞ്ചേരി ഭാഗത്താണ് എന്റെ വസതി. ഞാന്‍ കാലത്ത് മുതല്‍ ഉച്ചവരെയും പിന്നീട് 5 മുതല്‍ വൈകിട്ട് 8 വരെയും ഇവിടെ എവിടെയൊക്കെയെങ്കില്ലും കാണും. നടത്തത്തിന്നിടയിലും ഓഫീ‍സില്‍ 11 മണിക്കും നല്ലൊരു ചായക്ക് വേണ്ടി നട്ടം തിരിയാറുണ്ട്. ഓഫീസിലെ ചായ ഒരു സുഖം പകരുന്നതല്ല. ഞാനും എന്റെ ബോസ്സ് കുട്ടന്‍ മേനോനും കൂടി 11 മണിക്ക് ഒരു ചൂടുചായക്ക് വേണ്ടി സമീപത്തെ പല ചെറു ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കയറിയിറങ്ങും.


മേനോന് എന്തെങ്കിലും ചൂടോടെ കുടിച്ചാല്‍ മതിയാകും. എനിക്കങ്ങിനെ അല്ല. നല്ല രുചിയോട് കൂടിയ കടുപ്പത്തിലൊരു ചായ തന്നെ വേണം. പണ്ടൊക്കെ അരവിന്ദേട്ടന്റെ കടയില്‍ അടിപൊളി ചായ ലഭിക്കുമായിരുന്നു. ഇപ്പോള്‍ എന്തോ എനിക്ക് ആ ചായ ഒരു ഉന്മേഷം പകരുന്നില്ല.. പത്തടി പോയാല്‍ ഹോട്ടല്‍ കാസിനോ ഉണ്ട്. അവിടെ നിന്ന് ചായക്കുപകരം ഒരു കുപ്പി ചില്‍ഡ് ഫോസ്റ്റര്‍ ആയാലും വേണ്ടില്ല. പക്ഷെ കള്ളുകുടിച്ച് പിന്നെ വീണ്ടും ഓഫീസില്‍ കയറാനാകില്ലല്ലോ...?

എന്റെ വൈകിട്ടെ തെണ്ടി നടക്കല്‍ സവാരി ഓരോ ദിവസം ഓരോ റൂട്ടിലാണ്. വീട്ടില്‍ നിന്ന് വടക്കോട്ടാണെങ്കില്‍ വടക്കുന്നാഥന്‍ സ്വരാജ് റൌണ്ട് എന്നീ മേഖലകളിലേക്കും തെക്കോട്ടാണെങ്കില്‍ അച്ചന്‍ തേവര്‍ അമ്പലം, ശ്രീ മാഹാശ്വര ക്ഷേത്രം, കണിമംഗലം വലിയാലുക്കല്‍ ദേവീക്ഷേത്രം - അങ്ങിനെ പോയി പോയി ഞാന്‍ ചിലപ്പോള്‍ പാലക്കല്‍ വരെ നടക്കും. തീരെ വയ്യാന്ന് തോന്നിയാല്‍ മടക്കം ബസ്സിലാകും.

കഴിഞ്ഞ മൂന്നുനാലുദിവസമായി ഞാന്‍ വടക്കോട്ട് ഇറങ്ങി സ്വരാജ് റൌണ്ട്, വടക്കുന്നാഥന്‍ തേക്കിന്‍ കാട്, പഴയ നടക്കാവ് - അങ്ങിനെ ഒക്കെ ആയിരുന്നു എന്റെ സഞ്ചാരപഥികള്‍.. അങ്ങിനെ നടന്നുനീങ്ങുമ്പോള്‍ ആയിരിക്കും എനിക്ക് ചുടുചായ കുടിക്കാന്‍ തോന്നുക.

ഞാന്‍ അങ്ങിനെ തെണ്ടി തെണ്ടി നടന്ന് തൃശ്ശൂര്‍ പൂരത്തിന് പ്രഥാന ചടങ്ങായ മടത്തില്‍ വരവ് ആരംഭിക്കുന്ന തെക്കേമഠത്തിലേക്ക് പഴയ നടക്കാവ് വഴി നടന്നുപോന്നു. അപ്പോളാണ് പണ്ട് വിജയദശമിക്ക് തൊഴന്‍ വരുമ്പോള്‍ കണ്ട “കാപ്പി ക്ലബ്ബ്” കണ്ണില്‍ പെട്ടത്. അവിടെ കയറി ഒരു ചായ കുടിച്ചു... ഹാ ആ ചായയുടെ രുചി പറഞ്ഞറിയിക്കാന്‍ പ്രയാസം. ഒരു ചായ കൂടി കുടിക്കാന്‍ തോന്നി. 8 ഉറുപ്പിക കൊടുത്ത് കാപ്പി ക്ലബ്ബിന്റെ പടിയിറങ്ങി തിരികെ കൊക്കലയിലുള്ള എന്റെ വീടെത്തുന്നത് വരെ ആ ചായയുടെ രുചി നാവിന്‍ തുമ്പത്തുണ്ടായിരുന്നു.

ഈ കാപ്പി ക്ലബ്ബിനെ കഥ ഇവിടെ അവസാനിക്കുന്നില്ല. ഇന്നെലെ വീണ്ടും ചായ കുടിക്കാന്‍ പോയപ്പോള്‍ അതിന്റെ മുതലാളി സജീവനെ പരിചയപ്പെട്ടപ്പോളല്ലേ കാര്യത്തിന്റെ ഗുട്ടന്‍സ് മനസ്സിലാകുന്നത്. സജീവന്‍ എന്ന കുന്നംകുളത്തുകാരന്‍ എന്റെ നാട്ടുകാരനാണെന്ന്. അദ്ദേഹത്തിന്റെ വീട് വൈശ്ശേരിയിലും എന്റെ അവിടെ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് ചെറുവത്താനിയിലും.

ഞാന്‍ സിനിമാ നടന്‍ വി. കെ. ശ്രീരാമന്റെ ജേഷ്ടനാണെന്ന് പറഞ്ഞപ്പോള്‍ കാപ്പിക്ലബ്ബിലുള്ള ആളുകളെല്ലാം എന്നെ ശ്രദ്ധിച്ചു. അവിടെ നിന്ന് കുന്നംകുളം പഴഞ്ഞിക്കാരനായ കോലാടി ജോസ് ഡോക്ടറേയും, കൂനം മൂച്ചിയിലുള്ള ജോസ് എന്ന ഐസ് ക്രീം ഹോള്‍സെയിത്സ് കച്ചവടക്കാരനേയും പരിചയപ്പെട്ടു.

എന്റെ മടക്കയാത്രയില്‍ എന്റെ കൂടെ മാരാര്‍ റോഡ് വരെ ജോസ് ഡോക്ടറും ഉണ്ടായിരുന്നു. അപ്പോള്‍ തേക്കികാട്ടിലെ പാല പൂത്ത പരിമളം ആ പ്രദേശമാകെ ചൊരിഞ്ഞിരുന്നു. ഞാനപ്പോള്‍ യക്ഷികളെ കാണാന്‍ കുറച്ചുനേരം തേക്കിന്‍ കാട്ടിലേക്ക് ചേക്കേറി..

ഈ കഥകളും പണ്ട് കുഞ്ഞുണ്ണി മാഷ് കൊതുകുകളെ പറ്റി പാടിയ കവിത ജോസ് ഡോക്ടര്‍ പാടിയതൊക്കെ നാളെ പറയാം. എല്ലാവരും പഴയനടക്കാവിലെ സജീവന്റെ കാപ്പി ക്ലബ്ബില്‍ പോയി ഉശിരന്‍ ചായ കുടിച്ചുവരൂ...

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ അങ്ങിനെ തെണ്ടി തെണ്ടി നടന്ന് തൃശ്ശൂര്‍ പൂരത്തിന് പ്രഥാന ചടങ്ങായ മടത്തില്‍ വരവ് ആരംഭിക്കുന്ന തെക്കേമഠത്തിലേക്ക് പഴയ നടക്കാവ് വഴി നടന്നുപോന്നു.

അപ്പോളാണ് പണ്ട് വിജയദശമിക്ക് തൊഴന്‍ വരുമ്പോള്‍ കണ്ട “കാപ്പി ക്ലബ്ബ്” കണ്ണില്‍ പെട്ടത്. അവിടെ കയറി ഒരു ചായ കുടിച്ചു... ഹാ ആ ചായയുടെ രുചി പറഞ്ഞറിയിക്കാന്‍ പ്രയാസം. ഒരു ചായ കൂടി കുടിക്കാന്‍ തോന്നി. 8 ഉറുപ്പിക കൊടുത്ത് കാപ്പി ക്ലബ്ബിന്റെ പടിയിറങ്ങി തിരികെ കൊക്കലയിലുള്ള എന്റെ വീടെത്തുന്നത് വരെ ആ ചായയുടെ രുചി നാവിന്‍ തുമ്പത്തുണ്ടായിരുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വായിച്ചു..ആസ്വദിച്ചു..രസിച്ചു..

ajith said...

അപ്പോ ത്രിശ്ശൂര് വന്നാല്‍ കാണാം ല്ലേ?!

രാജഗോപാൽ said...
This comment has been removed by the author.
രാജഗോപാൽ said...

നഗരത്തിലെ മുക്കിലും മൂലയിലുമുള്ള രുചിയിടങ്ങളും സൗഹൃദങ്ങളും ഗൃഹാതരസുഖനൊമ്പരം. പുന്നയൂർക്കുളം ആൽത്തറയിലെ ചായക്കടയിൽ പണ്ട് കിട്ടിയിരുന്ന പരിപ്പു വടയുടെയും ചായയുടെയും ഗോവിന്ദപുരത്തമ്പലത്തിന്റെ നടയിലുള്ള കടയിലെ മൺകലത്തണുപ്പുള്ള നന്നാറി സർവത്തിന്റെയും രുചിയോർമ. പണ്ടുണ്ടായിരുന്ന "ഹോട്ടൽ സെലെൿറ്റ്" ഇപ്പൊഴുമുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

60 കളിലെ ചെത്തി നടക്കലുകൾ...