Saturday, October 24, 2015

കമ്പി റാന്തല്‍

  ചില രാത്രികളില്‍ എനിക്ക് മുതുകില്‍ ഞരമ്പുവലി ഉണ്ടാകാറുണ്ട്. വയസ്സായതിനാലും പണ്ടൊരു വാഹനാപകടത്തില്‍  എല്ലിന് ക്ഷതം പറ്റിയതിനാലും ഒക്കെ ഇതൊരു കാരണമാകുന്നുവെന്ന് എനിക്ക് തോന്നുന്നു.. 
പണ്ടൊക്കെ എന്റെ ചേച്ചി രാത്രികളില്‍ ഇതുപോലെ വേദന തോന്നുമ്പോള്‍ അവര്‍ റാന്തലിന്റെ മുകളിലും ഇരു വശങ്ങളിലും തുണി ചൂടുപിടിപ്പിച്ച് വെക്കുന്നത് കാണാറുണ്ട്. ഞാന്‍ പത്താം ക്ലാസ്സില്‍ [1963] പഠിക്കുന്ന കാലത്തും എന്റെ ഗ്രാമത്തില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല.. അപ്പോള്‍ ഈ വിദ്യയാണ് ഞാന്‍ ചേച്ചിയെന്ന് വിളിച്ചിരുന്ന എന്റെ പെറ്റമ്മ ചെയ്തിരുന്നത്....

 എനിക്ക് ഇന്നെലെ ഇത്തരം വേദന വന്നപ്പോള്‍ ഞാന്‍ എന്റെ ചേച്ചിയെ ഓര്‍ത്തു.. അടുക്കളയില്‍ പോയി ഇസ്തിരിപ്പെട്ടി ചൂടാക്കി തുണിക്ക് ചൂട് പിടിപ്പിച്ച് എന്റെ വേദന ശമിപ്പിച്ചു... പ്രായമാകുമ്പോള്‍ പാതിരാത്രിയില്‍ വെള്ളം ചൂടാക്കാനും തുണി ചൂടാക്കാനും എന്റെ ശ്രീമതിയെ വിളിച്ചുണര്‍ത്താന്‍ പറ്റില്ലല്ലോ, അവള്‍ക്കും അറുപത് കഴിഞ്ഞു....

പഴകാലാം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ പലതും ഊറിവരുന്നു.. എനിക്ക് ഓര്‍മ്മ വെച്ചനാള്‍ മുതല്‍ വയറ് ശരിയല്ല, എന്നാലോ തീറ്റക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.. ഗ്രാമത്തില്‍ വൈകിട്ടാണ് മീന്‍ കിട്ടുക.. അധികം എരുവില്ലാതെ മീന്‍ വെക്കുന്ന പണി വീട്ടിലില്ല, അതിനാല്‍ എനിക്ക് മീന്‍ കൂട്ടാനോടൊപ്പം മോര് തരും..ചില രാത്രികളില്‍ ഉറങ്ങാന്‍ കിടന്ന് പാതിരാ കഴിയുമ്പോള്‍ എനിക്ക് കക്കൂസില്‍ പോകാന്‍ തോന്നും. അന്നൊന്നും ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു വീട്ടിലും ടോയ്ലറ്റ് ഉണ്ടായിരുന്നില്ല. വെളിപറമ്പ് അന്വേഷിക്കണം...  പാവം കിടന്നുറങ്ങുന്ന ചേച്ചിയെ തന്നെ വിളിക്കും. അപ്പോള്‍ ഏതെങ്കിലുമൊരു കമ്പി റാന്തലിന്റെ തിരി ഉയര്‍ത്തി തെക്കേ പറമ്പിലേക്ക് എന്നെ കൊണ്ടോകും.. ഞാന്‍ അവിടെ ഇരുന്ന് വിസര്‍ജ്ജനം ചെയ്യുന്നതിന്നിടയില്‍ കളിക്കാനും പുല്ല് പറിക്കാനു ഒക്കെ തുടങ്ങു.. പിന്നെ റാന്തലിന്റെ വെളിച്ചം കണ്ട് നൃത്താടുന്ന് ചീവിടുകളെ പിടിക്കാനും ഒക്കെ നോക്കും....  

 ഇപ്പോള്‍ തിരിയിട്ട് കത്തുന്ന കമ്പി റാന്തല്‍ ഞാന്‍ കണ്ടിട്ട്  വര്‍ഷങ്ങളായി. എന്റെ ചെറുവത്താനിയിലെ തറവാട്ട് കോലായില്‍ അനിയന്‍ വി. കെ . ശ്രീരാമന്‍ പഴയ കമ്പി റാന്തല്‍ തൂക്കിയിട്ട് കണ്ടിരുന്നു ഒരു നാള്‍. അച്ചന്‍ കൊളമ്പില്‍ നിന്നും ഇംഗ്ലീഷ് മേക്ക് റാന്തല്‍ കൊണ്ട് വരാറുണ്ട്. അത് ഞങ്ങളുടെ പടിഞ്ഞാറെ കോലായില്‍ രാത്രി 10 മണി വരെ കത്തിക്കാറുണ്ട്.. വഴി യാത്രക്കാര്‍ക്ക് ആ  വെളിച്ചം ഒരു അനുഗ്രഹമായിരുന്നു. സാധാരണ വിളക്കിനേക്കാള്‍ അത് വലുതും കൂടുതല്‍ ശോഭ പകരുന്നതും ആയിരുന്നു.

10 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഈ കഥ എഴുതുന്നതിന് മുമ്പെനിക്ക് എന്റെ ചേച്ചിയെ ഓര്‍മ്മ വന്നു.വായിക്കുമ്പോള്‍ കഥ മനസ്സിലാകും... പാതിരാത്രിയിലെ കമ്പിറാന്തലിന്റെ ചൂടും, പറമ്പിലേക്കുള്ള യാത്രയും..

രാജഗോപാൽ said...

കമ്പിറാന്തലുകളും പെട്രോമാക്സും
തെങ്ങിന്മേൽ കോളാമ്പിയും..
മറഞ്ഞു പോയ ഗതകാലസ്മരണകൾ...

Rajamony Anedathu said...

ഗ്രാമത്തിന്റെ പഴമയും തനിമയും പഴയ കാല ജീവിതവും ഇത്രയും പച്ചയായി പ്രതിപാദിക്കുന്ന എഴുത്തുകാര്‍ ഇന്ന് തുലോം കുറവ്..ഈ കൂട്ടത്തില്‍ ജെ പി വെട്ടിയാട്ടിലിന്റെ സ്ഥാനം വളരെ മുകളിലാണ്...തുടര്‍ന്നും പഴമയുടെ സുഗന്ധം പകരുന്ന ഗ്രാമീണ കഥകള്‍ എഴുതൂ...പ്രിയ സുഹൃത്തേ ..കാത്തിരിക്കുന്നു....

Cv Thankappan said...

ഓര്‍മ്മകളില്‍ സുഗന്ധമായ്‌ അമ്മ!
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മധുര സ്മരണകള്‍

Sukanya said...

കമ്പിറാന്തല്‍ ഓര്‍മയില്‍ കൊണ്ടുവന്നു. പുതിയ തലമുറയ്ക്ക്
അന്യമാകുന്ന ഒന്ന്.

raghunath kazhungil said...

വേദനയെ ലഹരിയാക്കി തീത്ത രചന ഇഷ്ടമായി. തെക്കേപറമ്പിൽ റാന്തലിന്റെ വെളിച്ചത്തിൽ നൃത്തമാടുന്ന ചീവിടുകളെ പിടിയ്ക്കാൻ ശ്രമിയ്ക്കുന്ന JP എന്നിലും ഗതകാല സ്മരണകൾ ഉണത്തി .ഒപ്പം മുൻ തലമുറയുടെ അചഞ്ചലതയും പുതിയ വരുടെ അന്താളിപ്പും ഞാൻ കാണുന്നു.

prakashettante lokam said...

Many thanks for your comments

prakashettante lokam said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്നത്തെ തലമുറക്കൊന്നും എത്തി
പിടിക്കുവാൻ ആവാത്ത കമ്പിറാന്തൽ കഥകൾ..