Friday, February 6, 2015

ദോശയും കടലയും

MEMOIR
=======
പണ്ടൊക്കെ വീട്ടില്‍ വയറുനിറയെ ഇഡ്ഡലിയും ചമ്മന്തിയും തന്നിരുന്നു. ദോശയും പുട്ടും കടലയും ഒക്കെ അങ്ങിനെ തന്നെ.. ഇപ്പോള്‍ എല്ലാം കുറച്ചേ തരുന്നുള്ളൂ, എനിക്ക് എന്നും കാലത്ത് ചൂടോടെ ഉള്ള ദോശയാണിഷ്ടം..
ഓരോ‍ന്നായി ചുട്ട് ആവശ്യത്തിന്നനുസരിച്ച് പ്ലേറ്റില്‍ ഇട്ട് തരും എന്റെ ശ്രീമതി.. ഞാന്‍ വയറുനിറയെ കഴിക്കും ഇത്തരം ചുടുദോശ. എനിക്ക് ദോശയുടെ കൂടെ ഇഷ്ടം കടലയാണ്. ഫ്രഷ് സാമ്പാ‍റാണെങ്കില്‍ അതായാലും മതി. തേങ്ങാച്ചമ്മന്തി വിരോധമില്ല, പക്ഷെ കടലയോളം ഇഷ്ടം മറ്റൊന്നുമില്ല...
ഞാന്‍ ബോര്‍ഡിങ്ങ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആഴ്ചയില്‍ ഒരിക്കല്‍ ദോശയും കടലയും കിട്ടും. ഗോപാലന്‍ നായരാണ് അതുണ്ടാക്കുക... സ്റ്റഡി റൂമില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള അടുക്കളയില്‍ നിന്നും ദോശയുടെ മണം എന്റെ മൂക്കിലേക്ക് തുളച്ച് കയറും, അപ്പോള്‍ ഞാന്‍ വെള്ളം കുടിക്കാനെന്ന വ്യാജേന അടുക്കളയിലെത്തും.
ഗോപാലന്‍ നായരുടെ അടുത്ത് പോയി കൊതിയനെ പോലെ നില്‍ക്കും. അപ്പോള്‍ അദ്ദേഹം ആരും അറിയാതെ എനിക്ക് ഒന്നോ രണ്ടോ ദോശ തരും. പിന്നെ പ്രാതലിന് ബെല്ലടിക്കുമ്പോള്‍ ഞാന്‍ ഫസ്റ്റ് ബേച്ചിനുതന്നെ ഡൈനിങ്ങ് ഹോളില്‍ ചെന്നിരിക്കും. അപ്പോള്‍ അവിടെ ചുടുദോശയും കടലയും കിട്ടും. അത് കഴിഞ്ഞ് ചുട്ടുപൊള്ളൂന്ന ചായ മൊത്തിക്കുടിക്കും.. അങ്ങിനെയാണ് എനിക്ക് ദോശയും കടലയും ഇത്ര ഇഷ്ടമാകാന്‍ കാരണം..
ഞാന്‍ തൃശ്ശൂരിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ അന്തേവാസിയായിരുന്നു. കുന്നംകുളം ചെറുവത്താനി - വടുതല സ്കൂളില്‍ നിന്നും 4 1/2 ക്ലാസ്സ് കഴിഞ്ഞ അവിടെ ഫസ്റ്റ് ഫോറത്തില്‍ ചേര്‍ന്നു. എന്റെ കഷ്ടകാലം അന്ന് തൊട്ട് തുടങ്ങി.. അന്നവിടെ ഉള്ള ശക്രാനന്ദസ്വാമി എന്നെ അകാരണമായി അടിക്കുമായിരുന്നു.. വികൃതിയുള്ള അനവധി കുട്ടികളുണ്ടായിരുന്നു അന്ന് ആശ്രമത്തില്‍, അക്കൂട്ടത്തില്‍ ജയില്‍ പുള്ളികളെപ്പോലെ എന്നെയും അദ്ദേഹം കരുതി...
ആശ്രമത്തില്‍ നിന്നും ചാടിപ്പോയവരെ അവരുടെ രക്ഷിതാക്കള്‍ സ്വാമിയെ സ്വാധീനിച്ച് വീണ്ടും അവിടെ കൊണ്ടുചെന്നാക്കും. ഈ ആശ്രമം ഏറ്റവും പറ്റിയത് എന്റെ അനിയനായിരുന്നു. അവനായിരുന്നു കുറുമ്പന്‍. ഞാന്‍ പാവമായിരുന്നു അന്നും ഇന്നും. എന്റെ ഒരു ദുരവസ്ഥ എന്നതില്‍ കവിഞ്ഞ് ഒന്നും എനിക്ക് പറയുവാനുണ്ടായിരുന്നില്ല അന്ന്.....
ഞാന്‍ 1963 ല്‍ പത്താം ക്ലാസ്സ് കഴിയും വരെ അവിടെ തടങ്കലില്‍ ആയിരുന്നു... ഇന്ന് എനിക്ക് വയസ്സ് 68 കാലത്ത് വയറ് നിറയെ ഇഡ്ഡലിയും ദോശയും കഴിക്കണ്ട എന്നാണ് എന്റെ പ്രിയതമ പറയുന്നത്... ഇന്ന് ഞാന്‍ 7 ഇഡ്ഡലി കഴിച്ചപ്പോള്‍ അവളെന്നെ ശാസിച്ചു.
ഇന്ന് ഇഡ്ഡലിക്ക് ഇരുമ്പന്‍പുളി ചട്ട്ണി ഉണ്ടായിരുന്നു. എന്റെ ഫേവറൈറ്റ് ആണത്... പണ്ട് ചുരുങ്ങിത 6 ദോശ തന്നിരുന്നു, ഇപ്പോള്‍ അവള്‍ അത് 4 ആക്കി. എന്താണ് ഇത്ര ഉപദ്രവം ഇവളെക്കൊണ്ട്..
ഞാന്‍ എന്റെ പാറുകുട്ടിയുടെ അടുത്തേക്ക് പോകയാണ്. അവള്‍ എന്നെ പൊന്നുപോലെ നോക്കും. എന്നും വിഭവസമൃദ്ധമായ ആഹാരവും പാലടയും തരും. പിന്നെ സ്നേഹം കൊണ്ട് പൊതിയും... ഞാനെന്തിന് ഇവിടെ കിടന്ന് കഷ്ടപ്പെടുന്നു...
[ബാക്കി നാളെയെഴുതാം

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്ന് ഇഡ്ഡലിക്ക് ഇരുമ്പന്‍പുളി ചട്ട്ണി ഉണ്ടായിരുന്നു. എന്റെ ഫേവറൈറ്റ് ആണത്... പണ്ട് ചുരുങ്ങിത 6 ദോശ തന്നിരുന്നു, ഇപ്പോള്‍ അവള്‍ അത് 4 ആക്കി. എന്താണ് ഇത്ര ഉപദ്രവം ഇവളെക്കൊണ്ട്..

Cv Thankappan said...

മിതാഹാരം പഥ്യം.
ഞാന്‍ ജെ.പി.സഹധര്‍മ്മിണിയെ അഭിനന്ദിക്കുന്നു!
അതാണ്‌ വേണ്ടതും!!
എഴുത്ത് നന്നായി.
ആശംസകള്‍

രാജഗോപാൽ said...

വായിൽ വെള്ളം നിറച്ച ഒരു പോസ്റ്റ്. പക്ഷെ വീട്ടിൽ ദോശയുള്ള ദിവസം തേങ്ങാച്ചട്ടിണിയും, ഉള്ളിസ്സമ്മന്തിയും പിന്നെ ഉഴുന്നു പൊടി സ്റ്റോക്കുണ്ടെങ്കിൽ അതും നിർബന്ധം.. പ്രായം കൂടുന്നതിനനുസരിച്ച് എണ്ണം കുറക്കണമെന്ന് ബീനചേച്ചിയുടെ നിലപാടിനോട് എനിക്കും യോജിപ്പാണ്.. കെട്ട്യോൻ കുറെക്കാലം കൂടി കൂടെയുണ്ടാവണമെന്ന് ആഗ്രഹം ഏതു ഭാര്യക്കും ഉണ്ടാവില്ലേ.. പതിവു പോലെ രസമുള്ള രുചിയുള്ള ഒരു പോസ്റ്റ്....

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതും മുഴവനാക്കിയില്ല ...അല്ലെ