Tuesday, June 7, 2011

എന്റെ ദു:ഖം ആരോട് പങ്കിടാന്‍

parasthesia എന്ന രോഗത്തിന്റെ അടിമയാണ് ഞാന്‍. പണ്ടത്തെപ്പോലെ ഓടാനും ചാടാനും നടക്കാനും വയ്യ. എന്നാലും ഞാന്‍ ഊര്‍ജ്ജസ്വലനായി ഇരിക്കുന്നു. എന്നാണ് ഞാന്‍ ഒന്നും വയ്യാത്ത ഒരു അവസ്ഥയില്‍ ആകുമെന്ന് അറിയില്ല. ഇപ്പോള്‍ വയസ്സ് 64.

ഇത് വരെയുള്ള അസുഖം മാറില്ലാ എന്നാണ് ഇന്നെലെ ഡോക്ടര്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ ഞാന്‍ തികച്ചും അസ്വസ്ഥനായി. എന്താ ചെയ്യുക, വിധിയല്ലേ, നേരിടുക തന്നെ.

ഒരു മിനിട്ടുപോലും വെറുതെ ഇരിക്കുന്ന ആളല്ല ഞാന്‍. 3 ക്ലബ്ബുകളില്‍ വളരെ ഏക്റ്റീവ് ആണ്. ഇനിയും കൂടുതല്‍ ബിസി ആയിക്കാണാന് ആഗ്രഹിക്കുന്നു. പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കില്‍ വളണ്ടിയര്‍ ആയി അടുത്ത് തന്നെ പോകും. എന്നെക്കാളും എത്രയോ ദുരിതമനുഭവിക്കുന്നവരുണ്ട് എന്റെ തട്ടകത്തില്‍ തന്നെ. അവരെ പരിചരിക്കാം.

++


ബാല്യം എത്ര സുന്ദരമായിരുന്നു എന്ന് ഞാന്‍ പലപ്പോഴും ഓര്‍ക്കുമായിരുന്നു. കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ പറന്ന് സുഖിച്ച് നടന്നിരുന്ന കാലം ഇടക്ക് ഞാന്‍ അയവിറക്കാറുണ്ടായിരുന്നു. ആശുപത്രി പടി ഞാന്‍ കണ്ടത് തന്നെ മദ്ധ്യവയസ്കനായ ശേഷം. അത് വരെ മൈ ലൈഫ് വാസ് വണ്ടര്‍ഫുള്‍..!

ജീവിതകാലം മുഴുവനും ആരോഗ്യവാനായിരിക്കണമെന്നും, അസുഖമൊന്നും വരാന്‍ പാടില്ല്ലാ എന്നൊന്നും ഞാന്‍ ആശിക്കുന്നില്ല. രോഗിയായാല്‍ മരുന്നുകളെ കൊണ്ട് സുഖം പ്രാപിക്കാന്‍ കഴിയാവുന്ന അസുഖം വന്നാലും ഒരു പരിധി വരെ നമുക്ക് സഹിക്കാം.

പരസ്തീസിയ പോലെ മറ്റൊരു അസുഖത്തിന്റെ പിടിയിലായി ഞാനെന്റെ നാല്പത് വയസ്സുകളില്‍. എന്റെ കണ്ണില്‍ GLAUCOMA അസുഖം ബാധിച്ചിട്ട് എത്രയോ നാള്‍ക്ക് ശേഷമാണ് ഞാനറിഞ്ഞത്. കഥ വളരെ വലുതാണ്. പിന്നീട് അതിന്റെ ചികിത്സകളും സര്‍ജ്ജറിയും ഒക്കെയായി നാലഞ്ച് കൊല്ലം അങ്ങിനെ പോയി.

എന്താ‍യിരുന്നു അനന്തരഫലം. ഒരു കണ്ണിന്റെ വിഷന്‍ സര്‍ക്കിള്‍ തൊണ്ണൂറു ശതമാനവും നശിച്ചു. നശിച്ച് സെല്ലുകള്‍ പുനര്‍ജ്ജിവിപ്പിക്കുവന്‍ ഇത് വരെ ഒരു വൈദ്യ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. സര്‍ജ്ജറിക്ക് ശേഷം മറ്റേ കണ്ണില്‍ അസുഖം പകരാതിരിക്കുവാനുള്ള മരുന്നുകളാല്‍ ജീവിച്ചുപോരുന്നു.

അങ്ങിനെ എന്നെ കാര്‍ന്ന് തിന്നുന്ന അസുഖങ്ങള്‍ക്കൊന്നും ഇത് വരെ മരുന്നുകള്‍ ഇല്ലായെന്നറിയുമ്പോള്‍ ഉണ്ടാകുന്ന ദു:ഖം വളരെ അധികം. എല്ലാത്തിനുമുള്ള സഹന ശക്തിയാണ് നമുക്കാവശ്യം.

+

വെറുതെ ഇരിക്കാനുള്ള ഒരു അവസ്ഥ വരുമ്പോളാണ് ഞാന് എന്റെ രോഗത്തെപ്പരി വ്യാകുലനാകുക. കാലത്ത് പ്രഭാത കര്മ്മങ്ങള് കഴിഞ്ഞാല് വൈകിട്ട് കിടക്കുന്നത് വരെ ഞാന് പരമാവധി ബിസിയാക്കും ഞാന്.

22 കൊല്ലത്തെ പ്രവാസി ജീവിതത്തിന് ശേഷം ഞാന്‍ നാട്ടിലും കര്‍മ്മനിര്‍തനായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് വരെ പല ജോലികളിലും ഏര്‍പ്പെട്ടു. അതില്‍ നിന്ന് വരുമാനവും ഉണ്ടായിരുന്നു. ഇപ്പോള്‍ ജോലി ചെയ്യാന്‍ തക്ക ഊര്‍ജ്ജസ്വലത എന്നില്‍ ഉണ്ടോ എന്ന സംശയത്തിലാണ് ഞാന്‍.

എനിക്ക് ഒരു ചീത്ത സ്വഭാവം ഭാരതത്തില്‍ ഉള്ളതെന്തെന്ന് വെച്ചാല്‍ ഉച്ചക്ക് ഊണ് കഴിഞ്ഞാല്‍ രണ്ട് മണിക്കൂറെങ്കിലും കിടന്നുറങ്ങണം. ഗള്‍ഫില്‍ നിന്ന് ശീലിച്ചതാണ് ഇത്. സ്വഭാവം ഇത് വരെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഗള്‍ഫില്‍ എന്റെ പ്രവൃത്തി സമയം 8 മുതല്‍ 1 വരെയും 4 മുതല്‍ 7 വരെയും ആയിരുന്നു.

അന്നൊക്കെ ഞാന്‍ വളരെ ആരോഗ്യവാനും ആയിരുന്നു. കൂടെ കൂടെയുള്ള യൂറോപ്യന്‍, മറ്റു ഗള്‍ഫ് രാജ്യങ്ങളിലുള്ള ബിസിനസ്സ് ടൂറുകള്‍, അവയിലൊന്നും ഞാന്‍ തളര്‍ന്നില്ല. മസ്കത്തിലും ദുബായിലും കൂടിയായിരുന്നു എന്റെ പ്രവര്‍ത്തന മേഖല.
+

ദിവസവും ശരാശരി 500 കൊലോമീറ്റര് കാര് ഡ്രൈവിങ്ങ് ഉണ്ടാകും. ഓഫീസില് പോയി വരാനും മറ്റൂ ജോലികളെല്ലാം കൂടി. ആഴ്ചയില് രണ്ട് തവണയെങ്കിലും ദുബായ് ഓഫീസ് വര്ക്കുണ്ടാകും. ഞാന് മസ്കത്തില് താമസിച്ചിരുന്ന വീട്ടില് നിന്ന് ദുബായ് സിറ്റിയിലേക്ക് [ബര് ദുബായ്] 420 കിലോമീറ്റര് ഉണ്ട്.

ചിലപ്പോള്‍ ഞാന്‍ കാലത്ത് 6 മണിക്ക് ഒരു സുലൈമാനി കുടിച്ച് പകുതി ഭാഗം ഓടിച്ചാല്‍ കാണുന്ന വാഡി ഹത്ത ചെക്ക് പോസ്റ്റില്‍ നിന്ന് മറ്റൊരു സുലൈമാനി കുടിച്ച് രണ്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് ദുബായിലെത്തും.

ബര്‍ ദുബായിലും ഷാര്‍ജ്ജായിലും ഒക്കെയായി ഉച്ചവരെ പണിയുണ്ടാകും. ഉച്ച ഭക്ഷണം കഴിഞ്ഞ് അസ്റ്റോറിയ ഹോട്ടലില്‍ ഒരു ഉച്ച മയക്കം. നാല് മണിക്കെഴുന്നേറ്റ് തിരിച്ച് മസ്കത്തിലേക്ക് ചിലപ്പോള്‍ അല്ലെങ്കില്‍ പിറ്റേ ദിവസം കാലത്ത്.

അങ്ങിനെ എത്രയെത്ര യാത്രകള്‍. ഫ്രാങ്ക് ഫര്‍ട്ടില്‍ നിന്ന് സൂറിക്കിലേക്കും, ജര്‍മ്മനി മുഴുവനും ബൈ റോഡ് യാത്ര ചെയ്യാനും എനിക്കായി. എല്ലാം എന്റെ നല്ല കാലത്ത്. എല്ലാം ഞാന്‍ അയവിറക്കുന്നു.

ഇന്നെനിക്ക് എന്റെ തൃശ്ശൂരിലെ വീട്ടില്‍ നിന്ന് കുന്നംകുളത്തെ തറവാട്ടിലേക്ക് വണ്ടി ഓടിക്കുന്നതിന്നിടയില്‍ കൈപ്പറമ്പിലും, ചൂണ്ടല്‍ പാടത്തും വണ്ടി നിര്‍ത്തി കാലുകള്‍ക്ക് അല്പം വ്യായാമം കൊടുക്കുന്ന രീതിയില്‍ എന്തെങ്കിലും കസര്‍ത്ത് കാണിച്ചാലേ ശേഷിച്ച ദൂരം ഓടിക്കാനാകൂ.

എന്റെ ശാരീരികാവസ്ഥ ഇങ്ങിനെയൊക്കെ ആണെങ്കിലും ഞാന്‍ വിധിയെ നേരിടുക തന്നെ ചെയ്യുന്നു. എവിടെ കിടന്ന് മരിച്ചാലും വേണ്ടില്ല. ജീവിതത്തില്‍ ഒരു കടപ്പാടു ബാക്കി വെച്ചിട്ടില്ല.

രണ്ട് മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസം നല്‍കി, അവര്‍ക്ക് കുടുംബ ജീവിതം പ്രദാനം ചെയ്തു. അവര്‍ക്ക് മക്കളും ആയി. എനിക്ക് ഒരു മകനും മകളും. അവരുടെ സ്കൂള്‍ വിദ്യാഭ്യാസം ഗള്‍ഫിലായിരുന്നു. കേരള ഗവണ്മേണ്ടിന്റെയും പോണ്ടിച്ചേരി ഗവണ്മേണ്ടിന്റേയും മെറിറ്റ് ലെവലില്‍ അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചു.

+

ശിഷ്ടകാലം എനിക്ക് സഞ്ചരിച്ചുംകൊണ്ടിരിക്കണം. ഇടത്തെ കാലിന്നാണ് ഇപ്പോള് അസുഖം കൂടുതല്. ഒരു പ്രത്യേക തരം ചെരിപ്പിട്ട് നടക്കണം. 3 മാസമായി കാത്തിരിക്കുന്നു ചെരിപ്പിന്. എന്റെ കാല് വളരെ വലുതായ കാരണം പണ്ടും എനിക്ക് ഇഷ്ടപ്പെട്ട മോഡലുകളില് ചെരിപ്പ് കിട്ടാറില്ല.

ആലുവായിലുള്ള ഒരു സ്ഥാപനത്തിലാണ് ഇത്തരം പാദരക്ഷകള്‍ കേരളത്തില്‍ നിര്‍മ്മിക്കുന്നത്. അവരുടെ കൂടിയ സൈസ് 10 ആണ്. എനിക്ക് വേണ്ട് 11 ഉണ്ടാക്കി ഒരു മാസം മുന്‍പ്, അത് ശരിയായില്ല. ഇനി 11 ഉണ്ടാക്കിക്കൊണ്ട് തരാം എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഒരു മാസം ആയി. ചെരിപ്പ് കിട്ടാത്തതിനാല്‍ അധികം നടക്കാനാവുന്നില്ല.

ഒരു ഓട്ടോമേറ്റിക് ഗീയറുള്ള കാര്‍ വാങ്ങണം എന്നാണ് ഇപ്പോളൊരു മോഹം. ഇപ്പോല്‍ ഉള്ളതിന്റെ ബാങ്കിലെ അടവ് കഴിയാന്‍ ഇനിയും കുറേ കാത്തിരിക്കണം. ഓട്ടോമേറ്റിക്ക് ഗീയറാണെങ്കില്‍ ട്രാഫിക്ക് ജാമില്‍ ബേജാറാകേണ്ടതില്ലല്ലോ.

എന്റെ സഹധര്‍മ്മിണി ഞാന്‍ ഓമനപ്പേരില്‍ ബീനാമ്മയെന്ന് വിളിക്കുന്ന ബീനയും ഒരു രോഗിയാണ്. കഴിഞ്ഞ 12 മാസത്തില്‍ അവള്‍ക്ക് 5 സര്‍ജ്ജറികള്‍ ചെയ്തു. അവളെയും ഞാന്‍ അല്ലാതെ ആരാണ് നോക്കാനുള്ളത്.

കാലഘട്ടത്തില്‍ മക്കള്‍ക്ക് പണ്ട് അഛനമ്മമാരോട് ഉള്ള അത്ര അടുപ്പം കാണുന്നില്ല. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമല്ല. അത് ഒരു ജനറേഷന്‍ ഗേപ്പ് ആണ്. എന്റെ മാതാപിതാക്കന്മാരെ ഞാന്‍ നോക്കിയ പോലെ എനിക്ക് പ്രിവിലേജ് ലഭിക്കാത്തതില്‍ ആദ്യമൊക്കെ ഞാന്‍ ക്ഷുഭിതനായിരുന്നു. പിന്നെ അത് മാറി.

രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഞാനും എന്റെ സഹോദരനും കുന്നംകുളം ചെറുവത്താനിയിലുള്ള തറവാട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന വേളയില്‍ എന്തോ ഒരു സംസാരത്തില്‍ അവന്‍ പറഞ്ഞു. നമ്മള്‍ ഒരു കാര്യത്തിനും മക്കളോട് കൈ നീട്ടുന്നില്ല. നമുക്ക് വയസ്സായാല്‍, പണിയെടുക്കാന്‍ പറ്റാത്ത ഒരു അവസ്ഥ വന്നാല്‍ അല്ലെങ്കില്‍ നിത്യവൃത്തിക്ക് ഉള്ളത് കിട്ടാതെ വന്നാല്‍ നമുക്ക് ജീവിതം വേണ്ടായെന്ന് വെക്കാമല്ലോ? അവന് എന്താണ് അങ്ങിനെ തോന്നാനുള്ള കാ‍രണം അവനും എനിക്കും അവന്റെ സന്തതി പരമ്പരകള്‍ക്കും അറിയാമായിരുന്നു.

എന്റെ മനസ്സിനെ വല്ലാതെ മഥിച്ചു അവന്റെ വാക്ക് കേട്ടിട്ട്. ഏതൊരു പിതാവിനും തോന്നുന്ന വികാരങ്ങളാണ് അവനും തോന്നിയത്. അവന് അങ്ങിനെ ഒരു അവസ്ഥ വന്നാല്‍ അവനെ ഞാന്‍ നോക്കും. അത് മറ്റൊരു കാര്യം. രക്തബന്ധം എന്നുള്ളത് ഒരു പ്രത്യേകത തന്നെ.

+

ഞാനെന്റെ ചെറുവത്താനിയിലുള്ള തറവാട്ടില് മാസത്തിലൊരിക്കല് നാല് ദിവസം പോയി താമസിക്കാറുണ്ട്. കഴിഞ്ഞ രണ്ട് മാസമായി പോയിട്ടില്ല. അവിടെത്തെ വീട്ടുകാരിയുടെ ദേഹാസ്വാസ്ഥ്യം മൂലം, പിന്നെ ശുദ്ധജല ക്ഷാമവും. ഇപ്പോള് മഴക്കാലമായി. അടുത്ത് തന്നെ പോകണം.

എന്റെ മനസ്സിന് കൂടുതല്‍ കരുത്തും ഊര്‍ജ്ജവും ലഭിക്കുന്നത് അവിടെ നിന്നാണ്. എന്റെ അഛനമ്മമാര്‍ മരിച്ച് കിടന്ന സ്ഥലമാണത്. എനിക്കും അവിടെ കിടന്ന അവസാന ശ്വാസം വലിക്കണമെന്നാണ് ആഗ്രഹം.

എനിക്ക് ഓണ്‍ലൈനില്‍ കൂടി അനവധി നല്ല കൂട്ടുകാരേയും കൂട്ടുകാരികളേയും കിട്ടി കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനുള്ളില്‍. അതിലൊരാള്‍ക്ക് ഞാനിന്ന് കാലത്ത് എഴുതിയ ഒരു സ്ക്രാപ്പ് ആണ് ഇത്രയും വലുതായത്. എഴുതുമ്പോള്‍ ചിലപ്പോള്‍ നാം വികാരഭരിതരാകുന്നു.

ഒരുപാടെഴുതാനുണ്ട്. ഇത്രയും ഡാറ്റാപ്രോസസ്സ് ചെയ്തപ്പോല്‍ എന്റെ കൈകാലുകള്‍ തരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഡാറ്റാപ്രോസസ്സിങ്ങിന് പ്രതിഫലേഛയില്ലാതെ ആരെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോകയാണ്. എന്റെ മനോമണ്ഡലത്തില്‍ ആയിരക്കണക്കിന് പേജുകളെഴുതാനുള്ള അനുഭവക്കുറിപ്പുകളും എഴുതിത്തീരാത്ത ചെറുക്ഥകളും നോവലുകളും ഉണ്ട്.

നോവലുകള്‍ക്കും ചെറുകഥകളുക്കുമുള്ള വിഷയങ്ങള്‍ എന്റെ തലച്ചോറില്‍ കെട്ടിക്കിടക്കുന്നു. പരസഹായമില്ലാതെ ഒന്നും പുറം ലോകത്തിന് നല്‍കാനാവില്ല എന്ന ദു:ഖം ആരോട് പങ്കിടാന്‍.

+++++++++++++


--

14 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഒരുപാടെഴുതാനുണ്ട്. ഇത്രയും ഡാറ്റാപ്രോസസ്സ് ചെയ്തപ്പോല് എന്റെ കൈകാലുകള് തരിക്കാന് തുടങ്ങിയിരിക്കുന്നു. ഡാറ്റാപ്രോസസ്സിങ്ങിന് പ്രതിഫലേഛയില്ലാതെ ആരെങ്കിലും കിട്ടിയിരുന്നെങ്കില് എന്നാശിച്ചുപോകയാണ്. എന്റെ മനോമണ്ഡലത്തില് ആയിരക്കണക്കിന് പേജുകളെഴുതാനുള്ള അനുഭവക്കുറിപ്പുകളും എഴുതിത്തീരാത്ത ചെറുക്ഥകളും നോവലുകളും ഉണ്ട്.

നോവലുകള്കുംന ചെറുകഥകളുക്കുമുള്ള വിഷയങ്ങള് എന്റെ തലച്ചോറില് കെട്ടിക്കിടക്കുന്നു. പരസഹായമില്ലാതെ ഒന്നും പുറം ലോകത്തിന് നല്കാ്നാവില്ല എന്ന ദു:ഖം ആരോട് പങ്കിടാന്.

കുസുമം ആര്‍ പുന്നപ്ര said...

മാഷേ.. ഇതു വായിച്ചപ്പോള്‍ നല്ല വിഷമം വന്നു. എന്തുചെയ്യാം എല്ലാം ഈശ്വരനു വിടുക. ഞങ്ങളും ഒക്കെ ആ ഗണത്തില്‍ പെടുന്നതാണ് മാഷുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഈശ്വരനോടു പ്രാര്‍ത്ഥിക്കാം.

ponmalakkaran | പൊന്മളക്കാരന്‍ said...

ചേട്ടനും ചേട്ടത്തിക്കും ആയുരാരോഗ്യസൗക്യം നേരുന്നു..

Lipi Ranju said...

ആയുരാരോഗ്യത്തിനു വേണ്ടി പ്രാര്‍ഥനയോടെ....

Visala Manaskan said...

പ്രിയ ജെപി.

വേഗം അസുഖം ഭേദമാവട്ടെ. സന്തോങ്ങള്‍ ദു:ഖത്തെ മറിച്ചിടട്ടേ.

അടുത്ത മാസം ലാസ്റ്റില്‍ നാട്ടില്‍ വരുന്നുണ്ട്. മാഷെ ഒന്ന് കാണണം എന്നുമുണ്ട്.

arif khan said...

ആയുരാരോഗ്യസൗക്യം നേരുന്നു

കുട്ടന്‍ ചേട്ടായി said...

ജീവിതാവസാനം വരെ കര്‍മം ചെയ്യുക, അതല്ലാതെ വരന്‍ പോകുന്നതിനെ കുറിച്ച് ചിന്തിച്ചു വിഷമിക്കുന്നത്ല്‍ അര്‍ത്ഥമില്ല (മറ്റുള്ളവരോട് പറയാന്‍ പറ്റിയ നല്ല വാക് എന്തെന്നാല്‍ അത് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല അത് തന്നെ കാര്യം) പിന്നെ ആരെയും (അവനവനെയും) അധികം ബുധിമുട്ടികാതെ ജീവിതം അവസാനിച്ചു കിട്ടിയാല്‍ നല്ലത്. എന്തായാലും രണ്ടു പേര്‍ക്കും ജീവിതാവസാനം വരെ നല്ല ആരോഗ്യം തരാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുണ്ട്

ചന്തു നായർ said...

എല്ലാ മംഗളങ്ങളും

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ വിശാലന്‍

എന്റെ വീട്ടിലേക്ക് സ്വാഗതം. ഫോണ്‍ നമ്പര്‍ ഞാന്‍ അയക്കാം. മെട്രോ ആശുപത്രിക്കടുത്താണ് താമസം.

കുറുമാന്‍ നാട്ടില്‍ വരുമ്പോള്‍ ഇവിടെ വരാറുണ്ട്.

രാജഗോപാൽ said...

i wish i could help you to bring out atleast a small amount of what you have in mind. please let me know what i can do.

ജെ പി വെട്ടിയാട്ടില്‍ said...

dear rajagopal

please send me your email ID

regards
jp

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിതാനുഭവങ്ങളൂടെ നല്ലൊരു നേർക്കാഴ്ച്ചയാണിത്
എന്തായാലും തളർച്ച ഭാഗിക്കുന്ന ശരീരത്തിനെ താങ്ങുവാൻ ജയേട്ടന് ഒരിക്കലും തളരാത്തൊരു മനസ്സുണ്ടല്ലോ...
അത് മാത്രം മതി എല്ലാം നേരെയാവാൻ കേട്ടൊ

K.P.Sukumaran said...

പ്രകാശേട്ടാ, പോസ്റ്റ് നേരത്തെ വായിച്ചിരുന്നു. ഇപ്പോള്‍ ഫെയിസ് ബുക്കില്‍ കണ്ടപ്പോള്‍ വീണ്ടും ഒന്ന് വന്നതാണ്.

സസ്നേഹം,

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഹ്ര്‌ദയത്തിന്റെ കയ്യൊപ്പുള്ള വാക്കുകൾ.