Saturday, October 13, 2012

അമ്പഴങ്ങയിട്ട മീങ്കറി…


ഒരു  പണിയുമില്ലാതെ  വെറുതെ  ഇരിക്കുമ്പോള്‍ മനസ്സില്‍ പഴയ  ഓര്‍മ്മകള്‍  ഓടിയെത്തുന്നത് സാധാരണ പതിവാണല്ലോ. അങ്ങിനെയാണ്‍ ഞാന്‍ ഇന്നെലെ  കുഞ്ചുവമ്മാന്റെ കോണകവാല്‍ 
എഴുതിയത്.

എഴുതാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞിരുന്നത് മണിയും കുഞ്ഞുമണിയും ലീലയും ഒക്കെയുള്ള ഒരു  ലോകവും ചാമക്കഞ്ഞിയും ആയിരുന്നു. എഴുതി എഴുതി എങ്ങോട്ടൊക്കെ പോയി അവസാനമാണ്‍ കുഞ്ചുമ്മാനെ ഓര്‍മ്മ വന്നതും കഥയുടെ ദിശ അങ്ങോട്ടേക്കാക്കിയതും.

തറവാട്ടിലെ മറ്റൊരു  പുരയിലാണ് കുഞ്ചുവമ്മാന്റെ  താമസം എന്നാണെഴുതിയിരുന്നത്. എനിക്കന്നേരം ആ പുരയുടെ  പേര്‍ മനസ്സില്‍ വന്നില്ല, കുഞ്ചുവമ്മാന്റെ വാസസ്ഥലം പത്തായപ്പുര ആയിരുന്നു.

പത്തായപ്പുരയില്‍  ഒരു ഉമ്മറം, പിന്നെ ഇടത്തേ ഭാഗത്ത് വലിയൊരു മുറി വിത്ത് വലിയ തടികൊണ്ടുള്ള വാതിലും  ചിത്രപ്പണികളുള്ള് പൂട്ടും  അതിന്നൊരു വലിയ  താക്കോലും. പിന്നെ നേരെ കാണുന്നത് ഗോവണി  മുറിയും ആ മുറിയുടെ ഇടത് വശത്ത് പടിഞ്ഞാറോട്ട് ജനലകള്‍ ഉള്ള  മറ്റൊരു മുറിയും. ഗോവണിയില്‍ കൂടി മുകളിലേക്ക് കയറിയാല്‍ വിശാലമായ രണ്ട് മുറികള്‍. ഇത്രയും ആണ്‍ പത്തായപ്പുര.

പത്തായപ്പുര  ഇത്രയും ഉണ്ടെങ്കില്‍ പിന്നെ തറവാട് എത്ര വലുതാണെന്ന്  ഊഹിക്കാമല്ലോ..? ചെറിയമ്മയും  കുടുംബവും അവിടെ. തറവാട്ടിലും തട്ടിന്‍ പുറവും ഗോവണി മുറിയും ഉണ്ട്. വിശാലമായ ഉമ്മറം കിഴക്കും തെക്കും. കിഴക്കേ ഉമ്മറത്ത് നിന്ന് വടക്കേ ഭാഗത്താണ്‍ അടുക്കള. അടുക്കളക്കും ഉമ്മറത്തിനും ഇടക്ക് ഒരു കൊച്ചു തളം ഉണ്ട്. ആ തളത്തില്‍ നിന്ന് കുണടിലേക്കിറങ്ങുന്നത് പോലെ ആണ്‍ അടുക്കള.

അടുക്കളക്ക് രണ്‍ട് ഭാഗമുണ്ട്. ആദ്യം  അടുക്കളത്തളം, അതിന്നപ്പുറത്ത്  അടുക്കള. അടുക്കളയില്‍  നിന്ന് കിഴക്കോട്ടാണ്‍ വാതില്‍. പിന്നെ വടക്കോറത്ത് വളരെ ആഴമുള്ള  ഒരു  കല്‍ക്കിണര്‍. കിണറിന്റെ  അടിയില്‍ പൂതക്കുറ്റി  ഉള്ള കാരണം ആ വെളളത്തിന്‍  അല്പം കനം അല്ലെങ്കില്‍ കട്ടി  കൂടുതലായിരുന്നു.

ആ പ്രദേശത്ത് കല്‍ക്കിണറുകള്‍ കുറവായിരുന്നു. അയലക്കാര്‍ ആ കിണറ്റില്‍ നിന്ന് തന്നെയാണ്‍ കുടിവെള്ളം എടുക്കാറ്. പണ്ട് ഈ തറവാട്ടില്‍  നിന്ന് മാക്കുണ്ണി അമ്മാന്‍ എന്ന എന്റെ അമ്മയുടെ  അച്ചന്‍  മാറിത്താമസിച്ചപ്പോള്‍  ആദ്യം പണിതത് നെല്ലിപ്പടി  വെച്ച ഒരു കല്‍ക്കിണര്‍ ആയിരുന്നു.

നെല്ലിപ്പടി കൂറ്റനാട്ടിലെ ചെറിയമ്മയുടെ തറവാട്ടില്‍  നിന്ന് കാളവണ്ടിയിലാണ്‍  കൊണ്‍ടുവന്നത്. അതൊക്കെ  വലിയ കഥ. അത് പിന്നെ പറയാം.

പിന്നെ പറയാമെങ്കിലും  രണ്ട് വാക്ക് ഇങ്കെ പോടലാം. ആ നാട്ടിലെ വലിയ ജന്മിമാരില്‍ ഒരാളായിരുന്നു എന്റെ അച്ചാച്ചനെന്ന അമ്മയുടെ പിതാവ്. കല്ലായില്‍ മാക്കുണ്ണി എന്നായിരുന്നു പേരെങ്കിലും ഷാപ്പില്‍ മാക്കുണ്ണി എന്നായിരുന്നു വിളിപ്പേര്‍. ആ നാട്ടില്‍ കള്ള് ഷാപ്പ് നടത്തുന്ന ഏക വ്യക്തിയായിരുന്നത്രെ.

അനേകം പേര്‍  ചെത്തിക്കൊണ്ട് വരുന്ന കള്ള്  വിപണനം ചെയ്യുന്നതിന്‍ മുന്‍പ് ആ വീട്ടിലെ മുറ്റത്ത്  വെച്ച് അളക്കും. അങ്ങിനെ ഷാപ്പിലെ മാക്കുണ്ണി  ലോപിച്ച് ഷാപ്പിക്കാരുടെ വീട് എന്നായി  മാറി.

അങ്ങിനെ വലിയ ജന്മിയും ഷോപ്പി ഉടമയായിരുന്ന എന്റെ അച്ചാച്ചന്‍ മദ്യപാനി ആയിരുന്നില്ല. ഈശ്വര ഭക്തനായിരുന്നു. ഗുരുവായൂരപ്പദാസനായിരുന്നു.  അച്ചാച്ചന്റെ വേഷം മുട്ടുവരെയുള്ള ഒരു ഒറ്റ മുണ്‍ട്. പുറത്ത് പോകുമ്പോള്‍ മാത്രം ഒരു മേല്‍ മുണ്ട്.  ഷര്‍ട്ട് ധരിച്ചിട്ട് ഞാന്‍ കണ്ടിട്ടേ ഇല്ല.

അങ്ങിനെ കുഞ്ചുവമ്മാനേയും, ചെറിയമ്മയേയും മണി, കുഞ്ഞുമണി  മുതലായവരേയും ചാമക്കഞ്ഞിയും  എല്ലാം ഞാന്‍ ഓര്‍ത്തു. ഇതൊക്കെ  എഴുതുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നു എന്റെ പ്രിയപ്പെട്ട വലിയച്ചനും വലിയമ്മയും.

അവരുടെ വീട് കുന്നംകുളത്ത് പട്ടാമ്പി  റോഡില്‍ ചക്കുണ്ണി അയ്യപ്പന്റെ  ഇറക്കത്തിലായിരുന്നു. വലിയച്ചന്‍ കൊളംബോയില്‍ ഡോക്ടര്‍ ആയിരുന്നു. വലിയമ്മ അവിടെ തന്നെ  വലിയച്ചന്റെ അസ്സിസ്റ്റ്  ചെയ്തിരുന്ന മെഡിക്കല്‍ അസിസ്സ്റ്റന്‍ ആയിരുന്നു.

വലിയച്ചന്‍  വളരെ നെരെത്തെ  റിട്ടയര്‍  ചെയ്ത് വന്നിരുന്ന സമയത്താണ്‍ ഞാന്‍ കണ്ടിട്ടുള്ളത്. ആദ്യമൊക്കെ വലിയച്ചന്‍ എന്റെ തറവാട്ടില്‍  – അതായത് എന്റെ അച്ചന്‍  ജനിച്ചുവളര്‍ന്ന ഞമനേങ്ങാട്ട് വെട്ടിയാട്ടില്‍ കുടുംബത്തില്‍  ഇടക്കിടക്ക് വന്ന് താമസിക്കും.

വലിയച്ചനെ ആ നാട്ടുകാര്‍ക്കെല്ലാം വലിയ ബഹുമാനമായിരുന്നു. അന്നത്തെ കാലത്തെ  ഏക ഡോക്ടറായിരുന്നു  അദ്ദേഹം. യൌവനകാലം മുഴുവനും സിലോണിലായിരുന്നു ദൌത്യം. വയ്യാണ്ടായപ്പോളാണ്‍ നാട്ടിലെത്തിയത്.

സഫാരി സൂട്ടുപോലെ ഉള്ള ഒരു ഷര്‍ട്ടും പേന്റിനുപകരം മുണ്ടും ആയിരുന്നു വലിയച്ചന്റെ വേഷം. പിന്നെ വിലപ്പെട്ട കൊളമ്പ് കാല്‍ക്കുട. വെട്ടിയാട്ടില്‍ തറവാട്ടുകാരെല്ലാം ചുരുങ്ങിയത് ആറടി ഉയരമുള്ളവരും ആയുധാഭ്യാസികളും ആയിരുന്നു. കുടുംബ കളരിയില്‍ നിന്ന് മാര്‍ഷ്യല്‍ ആര്‍ട്ട്സ് എന്റെ തലമുറ വരെയുള്ളവര്‍ക്ക് സിദ്ധിച്ചിരുന്നു.

നാട്ടിലുള്ളവരെല്ലാം വലിയച്ചനെ ഡോക്ടര്‍ പത്മന്‍  എന്നാണ്‍ വിളിച്ചിരുന്നത്. വിദേശവാസം അവസാനിപ്പിച്ച് തറവാട്ടിലെ  സ്വത്ത്  വിഹിതം വാങ്ങി അദ്ദേഹം കുന്നംകുളത്ത്  വീട് വെച്ച്  താമസമാക്കി.

എന്നെ വലിയ ഇഷ്ടമായിരുന്നു വലിയച്ചന്‍, നന്നായി  പഠിക്കണമെന്നും ഡോക്ടറാകണമെന്നുമെല്ലാം ഉപദേശിക്കുമായിരുന്നു. പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വലിയച്ചനെ കാണാന്‍ പോകുമ്പോള്‍ എനിക്ക് വുഡന്‍ കേയ്സുള്ള സ്ലേറ്റ് പെന്‍സില്‍ തരുമായിരുന്നു. അന്നത്തെ കാലത്ത്  അപൂര്‍വ്വമേ അത്തരം പെന്‍സിലുകള്‍ കിട്ടിയിരുന്നുള്ളൂ..

വലിയച്ചനുമായുള്ള എന്റെ ഈ അടുപ്പം ഞാന്‍ കൌമാരത്തിലെത്തിയപ്പോഴും ഉണ്ടായിരുന്നു. ഞാന്‍ ഇടക്കിടക്ക് ബോര്‍ഡിങ്ങ് സ്കൂളില്‍ നിന്ന് നാട്ടിലെത്തുമ്പോള്‍ വലിയച്ചനെ കാണാന്‍ പോകുമായിരുന്നു.

ഞാന്‍ സ്കൂള്‍  ഫൈനല്‍ എത്തുമ്പോളെക്കും വലിയച്ചന്‍ ഇഹലോകവാസം വെടിഞ്ഞു. വെട്ടിയാട്ടില്‍ തറവാട്ടിലെ ആണ്‍ തരികളെല്ലാം അറുപത് വയസ്സോടെ പരലോകം പ്രാപിക്കുകയാണ്‍ പതിവ്. വലിയച്ചനും, അച്ചനും, പാപ്പനും, എന്തിനുപറേണു വലിയച്ചന്റെ മൂത്ത മകനും ഈ  പ്രായത്തില്‍ അന്ത്യശ്വാസം വെടിഞ്ഞു.

എവിടെയോ ഒരു  സ്പെല്ലിങ്ങ് മിസ്റ്റേക്കുള്ള  പോലെ ഈ ഞാന്‍ അറുപത്തഞ്ചായിട്ടും ആരും വിളിച്ചില്ല. അറുപത്  വയസ്സില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച് മരണത്തെ  പ്രതീക്ഷിച്ചെങ്കിലും എന്റെ നറുക്ക് വീണില്ല.

വലിയച്ചന്‍  മരിച്ചു, വലിയമ്മ ഒറ്റക്കായി. ഞാന്‍ വല്ലപ്പോഴും പോകുമായിരുന്നു. ഞാന്‍ പത്താം ക്ലാസ്സില്‍  കുന്നംകുളത്ത് പഠിക്കുമ്പോല്‍ ഇടക്കിടക്ക് അവിടെ പോകും. വീട്ടിലെ മെയിന്റസ് ഒക്കെ ഞാന്‍ തന്നെ ആയിരുന്നു ചെയ്യുക.

എപ്പോള്‍  ചെന്നാലും കുടിക്കാനും  ഊണിന്റെ സമയത്ത് ഊണും തരും വലിയമ്മ. വലിയമ്മ പുരാതന വൈദ്യകുടുംബത്തിലെ അംഗമായിരുന്നു. നേത്രവൈദ്യം അറിഞ്ഞിരുന്ന  വലിയമ്മ ആ സമയത്ത് വൈദ്യം പ്രാക്ടീസ് ചെയ്തിരുന്നു. ധാരാളം പേഷ്യന്റ്സും ഉണ്ടായിരുന്നു.

ആയുര്‍വ്വേദ വൈദ്യചികിത്സ ആയിരുന്നു. കണ്ണിലെ  മാറാവ്യാധികള്‍ക്കും, കണ്ണിലെ  മുറിവുകള്‍ക്കും, കണ്ണില്‍ നെല്മണി വീണുള്ള പരുക്കിനും ഒക്കെ ഒറ്റമൂലി പ്രയോഗങ്ങളുണ്ടായിരുന്നു. തോട്ടത്തിലെ നദ്യാര്‍വട്ടം  ചെമ്പരത്തി  എന്നിവ വൈദ്യത്തിന്‍  ഉപയോഗിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു.

വലിയമ്മ എപ്പോഴും ഈശ്വരനാമം ജപിച്ചുകൊണ്ടിരിക്കും, പൂവറുക്കുമ്പോളും, മാലകെട്ടുമ്പോളും മറ്റൊന്നും ചെയ്യാനില്ലാത്തപ്പോഴും ഈശരനാമം ജപിച്ചുകൊണ്ടേയിരിക്കും. കുളി കഴിഞ്ഞുവന്നാല്‍ ഭസ്മം  തൊടും. അങ്ങിനെ വലിയ  ദിനചര്യ ഉള്ള് സ്ത്രീയായിരുന്നു.

വലിയമ്മയുടെ മൂത്ത മകനെ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍  ചേര്‍ത്തുവെങ്കിലും ഒരു  കാമ്പസ്സ് പ്രണയത്തില്‍ അകപ്പെട്ട് ഒരുത്തിയെ കെട്ടി. അങ്ങിനെ പഠിപ്പ്  മുടങ്ങി.

എന്നെ ഡോക്ടറായി  കാണാന്‍ വലിയമ്മ മോഹിച്ചു. എന്നെ ആയുര്‍വ്വേദ കോളേജില്‍ ചേര്‍ത്തിയെങ്കിലും ആദ്യവര്‍ഷം തന്നെ ഞാന്‍ അവിടെ നിന്ന് ചാടിപ്പോയി നേരെ ഗള്‍ഫിലേക്ക്  വിട്ടു. ഒരു മക്കളും  ഡോക്ടറായി  കാണാന്‍ സാധിച്ചില്ലാ എന്നും പറഞ്ഞ്  വലിയമ്മ എപ്പോഴും വിലപിക്കുമായിരുന്നു.

അങ്ങിനെ വെസ്റ്റ് ബംഗാളില്‍ സര്‍ക്കാരുദ്യോഗസ്ഥനായ വലിയമ്മയുടെ ഇളയ  മകന്‍ ഉദ്യോഗം രാജിവെച്ച് ഹോമിയോ കോളേജില്‍  ചേര്‍ന്ന് പഠിച്ച് ഇപ്പോള്‍ കല്‍ക്കട്ടയിലെ പേര്‍ കേട്ട, പ്രശസ്തിയായ ഒരു ഡോക്ടറാണ്‍.

ഞാന്‍ ചെറുപ്പത്തില്‍ അധികം എരിവ് കഴിക്കില്ലായിരുന്നു. ഞാന്‍ ഉച്ചക്ക്  ഉണ്ണാന്‍ ഉണ്ടാകുമെന്ന് വലിയമ്മ  അറിഞ്ഞാല്‍ എനിക്ക് വേണ്ടി അന്നത്തെ മീന്‍ കറി സ്പെഷലായി  ഉണ്ടാക്കും. പെപ്പര്‍ ഫിഷ് കറി വിത്ത് അമ്പഴങ്ങ. സീസണാണെങ്കില്‍ മീന്‍ കറിയില്‍ അമ്പഴങ്ങ ഇടും. വലിയമ്മ മരിച്ചതിന്‍ ശേഷം ഞാന്‍ അത്തരം മീന്‍ കറി കഴിച്ചിട്ടില്ല.

ഒരിക്കലെങ്കിലും എനിക്ക് ആ റെസീപ്പിയിലുള്ള മീന്‍ കറി അമ്പഴങ്ങയിട്ട് വെച്ചുതരാന്‍ എന്റെ പെമ്പിറന്നോത്തിയോട് പറഞ്ഞെങ്കിലും ഈ  നാള്‍ വരെ അവള്‍ ഉണ്ടാക്കിത്തന്നിട്ടില്ല.

മണ്മറഞ്ഞ എന്റെ  തലമുറകളിലെ പലരേയും ഞാന്‍  ഇടക്ക്  ഓര്‍ക്കാറുണ്ട്. ഇന്നെലെ മത്തിക്കറി വെക്കുമ്പോള്‍  ഞാ‍ന്‍ ബീനാമ്മയോട് പറഞ്ഞു ഈ അമ്പഴങ്ങക്കാര്യം. അമ്പഴങ്ങ ഇപ്പോള്‍ സീസണല്ലെങ്കിലും അടുത്ത സീസണില്‍ പരിഗണിക്കാമെന്ന് പറഞ്ഞിരിക്കുന്നു അവള്‍.

തുലാവര്‍ഷത്തിലാണൊ അതോ തിരുവാതിര ഞാറ്റുവേലക്കാണൊ  അമ്പഴങ്ങ വിളയുന്നതെന്ന് എനിക്കോര്‍മ്മ വരുന്നില്ല. മഴക്കാലമാണ്‍ അമ്പഴങ്ങയുടെ സീസണ്‍.

അടുത്ത തിരുവാതിര  ഞാറ്റുവേലക്കെങ്കിലും എന്നെ അങ്ങോ‍ട്ട്  വിളിക്കേണേ കൃഷ്ണാ ഗുരുവായൂരപ്പാ.. എനിക്കെന്റെ  വലിയമ്മയേയും വലിയച്ചനേയും കാണാന് തിരക്കായി..

NB: there is dataprocessing errors, kindly excuse



7 comments:

ജെ പി വെട്ടിയാട്ടില്‍ said...

there are lotz of typing erros. readers kindly excuse.

പത്തായപ്പുരയില്‍ ഒരു ഉമ്മറം, പിന്നെ ഇടത്തേ ഭാഗത്ത് വലിയൊരു മുറി വിത്ത് വലിയ തടികൊണ്ടുള്ള വാതിലും ചിത്രപ്പണികളുള്ള് പൂട്ടും അതിന്നൊരു വലിയ താക്കോലും.

പിന്നെ നേരെ കാണുന്നത് ഗോവണി മുറിയും ആ മുറിയുടെ ഇടത് വശത്ത് പടിഞ്ഞാറോട്ട് ജനലകള്‍ ഉള്ള മറ്റൊരു മുറിയും.

ഗോവണിയില്‍ കൂടി മുകളിലേക്ക് കയറിയാല്‍ വിശാലമായ രണ്ട് മുറികള്‍. ഇത്രയും ആണ്‍ പത്തായപ്പുര.

വെള്ളിക്കുളങ്ങരക്കാരന്‍ said...

നല്ല ഓര്‍മ്മകള്‍ സന്തോഷം തന്നെയല്ലേ..?

jayanEvoor said...

അങ്ങനെ നമ്മളാഗ്രഹിക്കുമ്പഴൊന്നും അങ്ങോട്ടു വിളിക്കില്ല മാഷേ!
അതിന്റെ സമയം വരട്ടെ. അതു വരെ വെയ്റ്റ്!

അമ്പഴങ്ങയിട്ട മീൻ കറി ഞാനും കഴിച്ചിട്ടുണ്ട്.
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു യമണ്ടൻ അമ്പഴം!

പിന്നെ,
ഏത് ആയുർവേദ കോളേജിലാ ചേർന്നത്?
(അപ്പോ നമ്മൾ ബന്ധുക്കളുമായി!)

Yasmin NK said...

സുഖമല്ലെ ജെപി സാർ.

ശിഖണ്ഡി said...

ഓര്‍മ്മകള്‍...അമ്പഴങ്ങയിട്ട മീൻ കറി അത് കൊള്ളാമല്ലോ

Unknown said...

അങ്ങനെ പെട്ടന്നൊന്നും പോവില്ല ജെപിയണ്ണാ...

ഓർമ്മകൾ നന്നായി.
വിഡ്ത്ത് അൽപ്പം കൂട്ടാമോ ബ്ലോഗിന്റെ, നന്നായിരിക്കും

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ചരിത്രാഖ്യാനങ്ങൾ കൊള്ളാമല്ലോ ജയേട്ടാ