Sunday, January 11, 2009

എന്റെ പാറുകുട്ടീ....... [ഭാഗം 12]

പതിനൊന്നാം ഭാഗത്തിന്റെ തുടര്‍ച്ച.....

'നേരം വെളുത്തപ്പോള്‍ ഉണ്ണിക്ക് വളരെ ആശ്വാസം തോന്നിയിരുന്നു. കൈയിലെ നീര് നിശ്ശേഷം തോര്‍ന്നു. പനിയും വിട്ടുമാറി. തലേ രാത്രീല് പാര്‍വ്വതി കണ്ണടച്ചിട്ടില്ലാ എന്ന് ഉണ്ണിക്കറിയാം. ഉണ്ണി അവളെ എഴുന്നേല്‍പ്പിക്കാതെ പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിച്ച്, കുളിക്കാനുള്ള പരിപാടിയിലേക്ക് നീങ്ങി. സുദീര്‍ഘമായൊരു കുളിയും കഴിഞ്ഞ് തിരിച്ച് മുറിയിലെത്തി. തളര്‍ന്നുറങ്ങുന്ന പാര്‍വ്വതിയെ കണ്ട് ഉണ്ണി വേദനിച്ചു. എന്ത് കുറുമ്പു കാട്ടിയാലും അവളുടെ ഉള്ളം പരിശുദ്ധമാണ്. എന്നോട് ആര് കൂടുതല്‍ അടുക്കുന്നതും അവള്‍ക്കിഷ്ടമില്ല. അവളോടല്ലാതെ ഒരു കാര്യവും ഞാന്‍ ഈ വീട്ടില്‍ ആരോടും ചോദിക്കരുതേ എന്നാ അവളുടെ പ്രാര്‍ത്ഥന. എനിക്ക് വയറ് കാളിയിട്ട് വയ്യാ. തലേ ദിവസത്തെ മരുന്നുകളും അധികം ഭക്ഷണമില്ലാത്ത വയറും. ഉടനെ ഒരു കാപ്പി കിട്ടണം. പിന്നെ കടിക്കാന്‍ എന്തെങ്കിലും. നേരെ അടുക്കളയില്‍ ചെന്ന് അമ്മായിയോട് പറഞ്ഞാലോ? അതോ പാര്‍വ്വതിയെ തട്ടി വിളിച്ചാലോ?.... വേണ്ട തല്‍ക്കാലം കുറച്ച് വെള്ളം കുടിച്ച് സമാധാനിക്കാം."
പാര്‍വ്വതി എഴുന്നേല്‍ക്കുന്നത് വരെ ഉണ്ണി അവിടെ അവളുടെ അടുത്തിരുന്നു. അവളെ ചെറുതായി ഇക്കിളിയാക്കി ഉണര്‍ത്തിയാലോ. വയറെരിയുന്നു.
"പാര്‍വ്വതീ........" ഉണ്ണി മെല്ലെ നീട്ടി വിളിച്ചു.പാര്‍വ്വതി വിളി കേള്‍ക്കേണ്ട താമസം ഞെട്ടിയെണീറ്റു....
"എന്താ ഉണ്ണ്യേട്ടാ....."
ഉണ്ണി അവളെ കെട്ടിപ്പുണര്‍ന്നു.
"എന്റെ പാറുകുട്ടീ... ഉണ്ണ്യേട്ടന്റെ സോക്കേടെല്ലാം മാറി....."
പാര്‍വ്വതി കൈ പിടിച്ചു നോക്കി. നെറ്റിയില്‍ കൈ വെച്ചു നോക്കി. പാര്‍വ്വതിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഇത്ര വേഗം സുഖപ്പെടുവെന്ന്.പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. എല്ലാം ഞാന്‍ വരുത്തി വെച്ചതാണല്ലോ എന്ന് പറഞ്ഞു കൊച്ചുകുട്ടിയെ പോലെ തേങ്ങി.
"പാര്‍വ്വതീ......നീ കരുതിക്കൂട്ടി ചെയ്തതൊന്നുമല്ലല്ലോ..അങ്ങിനെ സംഭവിച്ചതല്ലേ?"
"അപ്പോ ഉണ്ണ്യേട്ടനെന്നോട് ദ്വേഷ്യമില്ലേ.?"
"ഏയ് ഒട്ടുമില്ല്ലാ...ഉണ്ണ്യേട്ടന് ചില സമയത്ത് നിന്നോടങ്ങിനെ ചെയ്യുന്നതല്ലേ.?"
"ഉണ്ണ്യേട്ടന്‍ വെറുതെ പറയാ....എന്നെ വെറുപ്പാ അല്ലേ ?"
"നിന്നെ ഞാന്‍ എപ്പോഴെങ്കിലും വെറുത്തിട്ടുണ്ടോ.?'
.
"ഇല്ലാ..."
"പിന്നെന്താ ഇപ്പോ അങ്ങനെ തോന്നിയത്..?"
"ഇത്രേം ഒച്ചപ്പടുണ്ടാക്കിയ ഒരു സംഭവം ഞാന്‍ കാരണം ഈ വീട്ടിലുണ്ടായിട്ടില്ലല്ലോ?.........
അതോണ്ട് ഈ പാര്‍വ്വതിയെ ആര്‍ക്കും കണ്ടുകൂടാ..ഇനി ഉണ്ണ്യേട്ടനും കൂടി എന്നെ വെറുത്താല്‍, പിന്നെ ഞാന്‍ ഞങ്ങടെ വീട്ടിലേക്ക് പോകും.."
"നീ എവിടെക്കും പോകേണ്ട.."
"എന്നോട് തീരെ വെറുപ്പില്ലാ എന്ന് പറാ.."
"ഞാന്‍ പറഞ്ഞുവല്ലോ.."
"അത് വെറുതെ ഒരു ഒഴുക്ക് പോലെയല്ലേ ഉള്ളൂ."
"പിന്നെങ്ങനാ പറയാ.."
"നല്ലോണം ചിരിച്ച്.... സന്തോഷത്തോടെ..."
"അങ്ങിനെത്തന്നെയല്ലേ ഞാനിപ്പോ പറഞ്ഞേ.?"
പാര്‍വ്വതിക്ക് ഉണ്ണി പറഞ്ഞതൊന്നും ബോധിച്ചിട്ടില്ല. പാര്‍വ്വതിയുടെ ഉള്ളില്‍ ഭീതിയുളവാക്കിയിരുന്നു. ഉണ്ണി അവളില്‍ നിന്നകലുമോ എന്ന്. കൂടാതെ നിര്‍മ്മല എന്ന പെണ്ണ് ആരാ എന്ന ജിജ്ഞാസയും, അവള്‍ക്ക് ഉണ്ണിയോടുള്ള കാഴ്ചപ്പാട് എന്തെല്ലാം എന്നുള്ള ആശങ്കയും ആ കൊച്ചുമനസ്സിന്റെ താളം കെടുത്തിയിരുന്നു.'
"ഉണ്ണ്യേട്ടാ പറഞ്ഞില്ലല്ലോ എന്നോട്...."
"എനിക്ക് പറ്റുന്ന പോലെ ഞാന്‍ പറഞ്ഞല്ലോ എന്റെ കുട്ടീ! നീ പോയി എനിക്ക് കാപ്പി കൊണ്ടു വാ......വയറെരിയുന്നു.എന്തെങ്കിലും ചെറിയ കടിയും..."
പാര്‍വ്വതി വായും മുഖവും കഴുകി അടുക്കളയിലേക്കോടി. ഞൊടിയിടയില്‍ കാപ്പിയും ബിസ്കറ്റുമായെത്തി.
"വരട്ടെ ഉണ്ണ്യേട്ടാ... ഞാന്‍ പിടിച്ച് തരാം.. ഇന്നേക്ക് കയ്യിന് വിശ്രമം കൊടുക്കണം..."
"എല്ലാം ശരിയായി.... ഇനി കയ്യിന് വ്യായാമം വേണം.."
ഉണ്ണി കാപ്പിയും ബിസ്കറ്റും കഴിച്ചു.
"ഉണ്ണ്യേട്ടനെന്നെ വിളിക്കാണ്ട് കുളിയും മറ്റും കഴിച്ചുവല്ലേ.? ഞാന്‍ കുളിപ്പിച്ച് തരില്ലാ എന്നും,
ചോറ് വാരിത്തരില്ലാ എന്നും തമാശക്ക് പറഞ്ഞതല്ലേ. പാര്‍വ്വതി ഉള്ളം നൊന്തു.
എന്നോടിപ്പളും ഉണ്ണ്യേട്ടന് വെറുപ്പെന്ന്യാ..."
"അങ്ങിനെ ഒന്നും ഇല്ലാ എന്റെ പെണ്‍കുട്ടീ..."
"എന്നോട് ഒട്ടും ദ്വേഷ്യമില്ലെങ്കില്‍ എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ താ..."
ഉണ്ണി പാര്‍വ്വതിയുടെ ഇംഗിതം സാധിച്ചു കൊടുത്തു. പാര്‍വ്വതിക്ക് സമാധാനമായി തല്‍ക്കാലം.
"ഇനി എന്താ വേണ്ടേ പാര്‍വ്വതീ.?"
"എനിക്ക് തൃപ്തിയായി........... ഉണ്ണ്യേട്ടാ‍.."
"പാര്‍വ്വതി എനിക്ക് ഓഫീസില്‍ പോകണം.. അല്പം വൈകിയേ പോകുന്നുള്ളൂ...... ഡ്രസ്സുകളൊക്കെ എടുത്ത് വെക്ക്. ഷൂ ഇടാന്‍ പറ്റുമോ എന്ന് തോന്നുന്നില്ല... കപ്പ്ബോര്‍ഡില്‍ മുകളിലെത്തെ തട്ടില്‍ ഒരു പുതിയ ബ്രൌണ്‍ നിറത്തിലുള്ള ചെരിപ്പുണ്ട്. അതെടുത്ത് പോളീഷ് ചെയ്ത് വെക്ക്.."
പാര്‍വ്വതിക്ക് ഇന്ന് ഉണ്ണിയെ ഓഫീസില്‍ വിടാന്‍ തീരെ ഇഷ്ടമില്ല. പോണ്ട എന്ന് പറയാനുള്ള ധൈര്യം ഇല്ല. പാര്‍വ്വതി ചിന്തയിലാണ്ടു. കോലായിലിരുന്ന് പത്രം വായിച്ചു കഴിഞ്ഞു തിരികെ മുറിയില്‍ എത്തിയ ഉണ്ണി കണ്ടത്... താടിയില്‍ കൈയും കുത്തിയിരിക്കുന്ന പാര്‍വ്വതിയെയാണ്. മുറിയിലെത്തിയ ഉണ്ണിയെ പാര്‍വ്വതി കണ്ടില്ല..പറഞ്ഞ പണിയൊന്നും ചെയ്യാതിരുന്ന പാര്‍വ്വതിയോട് ഉണ്ണിക്ക് ഇന്ന് ദ്വേഷ്യമൊന്നും തൊന്നിയില്ല.. പേന്റും ഷര്‍ട്ടും എടുത്ത് വെച്ചിട്ടില്ല.. ചെരിപ്പെടുത്തിട്ടില്ല... അവള്‍ കുളിച്ചിട്ടുപോലുമില്ലാ..പാര്‍വ്വതിയോട് ഉണ്ണി ഒന്നും ഉരിയാടാതെ ഓഫീസിലേക്കുള്ള ഒരുക്കങ്ങളായി...പെട്ടെന്ന് പാര്‍വ്വതി...
"ഉണ്ണ്യേട്ടാ.......... ഞാന്‍ ചായയും പലഹാരവും എടുത്ത് വെക്കട്ടെ?"
"വെച്ചോളൂ.....നമുക്കൊന്നിച്ച് കഴിക്കാം..."
"ഉണ്ണ്യേട്ടാ ഞാനൊരു വെറുംകുളി കുളിച്ചിട്ട് വരാം..."
കുളി കഴിഞ്ഞ് പാര്‍വ്വതി ഭക്ഷണവുമായെത്തി. ഉണ്ണിക്കിഷ്ടപ്പെട്ട ദോശയും, ചാറുള്ള കടലക്കറിയും, കണ്ണിമാങ്ങയുടെ ചാറും, ഇഷ്ടവിഭവം കണ്ട് ഉണ്ണിക്ക് സന്തോഷമായി. ചൂടു ദോശയും കടലക്കറിയും സ്വാദോടെ കഴിച്ചു ഉണ്ണി. ഒരു കഷണം ദോശ കടലക്കറി ചേര്‍ത്തു പാര്‍വ്വതിയുടെ വായില്‍ വെച്ചു കൊടുത്തു ഉണ്ണി. പാര്‍വ്വതിക്ക് വളരെ സന്തോഷമായി..
"ഉണ്ണ്യേട്ടനപ്പോ എന്നോട് ദ്വേഷ്യമില്ലാ അല്ലേ ?"
"ഇല്ലാ പാര്‍വ്വതീ... ഒട്ടും ഇല്ലാ...നീ എന്താ പിന്നെയും പിന്നെയും ഇങ്ങിനെ ചോദിക്കണെ.?'
നിന്റെ മനസ്സിലെന്തെങ്കിലും ഉണ്ടെങ്കില്‍ തെളിച്ചു പറാ....."
ഉണ്ണി പിന്നേയും ഒരു കഷണം ദോശയും കൂടി പാര്‍വ്വതിയുടെ വായില്‍ വെച്ചു കൊടുത്തു. കൊച്ചു കുട്ടിയെ പോലെ പാര്‍വ്വതി കൊടുക്കുന്നതെല്ലാം കഴിച്ചു. അവസാനം ഉണ്ണിയുടെ അടുത്ത് നിന്ന് പകുതി ചായയും വാങ്ങിക്കഴിച്ചു. പാര്‍വ്വതിക്ക് ഏറെ തൃപ്തിയായി.
ഉണ്ണി ബേഗുമെടുത്ത് കാറില്‍ കയറാന്‍ പോയി. പാര്‍വ്വതി കൂടെ കാറിന്റെ അടുത്ത് വരെ ചെന്നു. ശ്രദ്ധിച്ച് വണ്ടി ഓടിക്കുവാന്‍ പറഞ്ഞു. കൈ മുഴുവനും ശരിയാകുന്നതല്ലേ ഉള്ളൂ..
പാര്‍വ്വതിക്കെന്തോ പറയാനുള്ളത് പോലെ ഉണ്ണിക്ക് തോന്നി.
“എന്താ പാര്‍വ്വതീ..? നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ?”
“ഉവ്വ്.....”
“എന്നാ പറാ..”
“എന്നെ ചീത്ത പറയോ.?”
“ചീത്ത പറഞ്ഞാലും ഞാനല്ലേ.. പുറമേ ആരുമല്ലല്ലോ!”
“എന്നാ പറയാം......ഉണ്ണ്യേട്ടനിന്ന് നേരത്തെ വരണം...5 മണിക്കെങ്കിലും വീട്ടിലെത്തണം..”
“ശരി ഏറ്റു....”
പാര്‍വ്വതി സന്തോഷത്തോടെ വീട്ടിലേക്കോടി......
ഉണ്ണ്യേട്ടന്‍ പറഞ്ഞ വാക്ക് ഒരിക്കലും തെറ്റിക്കില്ല.. കൂടെ കിടന്നിട്ടും എനിക്കാ സ്വഭാവം ഇത് വരെ കിട്ടിയില്ല. ഉണ്ണ്യേട്ടന്റെ സ്ട്രിക്നെസ്സും, പഞ്ച്വാലിറ്റിയും എല്ലാം കണ്ട് പഠിക്കണമെന്ന് ഹെഡ് മിസ്ട്രസ്സ് എന്നോട് പറയാറുണ്ട്.

ഇത്ര വലിയ സ്ഥാ‍പനവും ഈ വീടും എല്ലാം എത്ര ചിട്ടയോടെയാ കൊണ്ട് പോകുന്നത്. ഞാന്‍ ഇനി കുട്ടിക്കളി നിര്‍ത്തി, കാര്യങ്ങളൊക്കെ പഠിക്കണം. പാര്‍വ്വതി ഉള്ളില്‍ പറഞ്ഞു.
പാര്‍വ്വതി നാലര മണിക്ക് തന്നെ സ്കൂളില്‍ നിന്നെത്തി. കുളിച്ച് പുതിയ സെറ്റുമുണ്ടും ബ്ലൌസും അണിഞ്ഞു. തുളസി കതിര്‍ മുടിയില്‍ ചൂടി. ഉണ്ണ്യേട്ടന്റെ വരവും കാത്തിരുന്നു.
കൃത്യസമയത്ത് തന്നെ ഉണ്ണ്യേട്ടന്റെ കാറിന്റെ ഹോണ്‍ കേട്ടു. പാര്‍വ്വതി കാറിന്റെ അടുത്തേക്ക് ഓടിയെത്തി. കാറില്‍ നിന്ന് ബേഗുമെടുത്ത് ഉണ്ണിയുടെ കൂടെ കോലായിലേക്ക് കയറി.
“എന്താ മോനെ ഇന്ന് നേരത്തെ പോന്നുവല്ലേ ഓഫീസില്‍ നിന്ന്. അത് നന്നായി. ശരീരസുഖം വരുമ്പോള്‍ നേരത്തെ ഓഫീസില്‍ പോകാം ഇനി. ഉണ്ണിയുടെ അമ്മായി ഉണ്ണിയോടിത്രയും പറഞ്ഞു വടക്കോര്‍ത്തെക്ക് പോയി. അടുക്കളപ്പണിയില്‍ മുഴുകി.”
“പാര്‍വ്വതീ.......”
“നേരത്തെ വന്നത് നന്നായി.......അപ്പോ നന്നായി എണ്ണ തേച്ച് കുളിച്ച്, ഭക്ഷണവും കഴിച്ച് ഇന്ന് നേരത്തെ തന്നെ കിടന്നുറങ്ങാം അല്ലേ.?”
“അതൊന്നും പറ്റില്ലാ....”
“ഉണ്ണ്യേട്ടന്‍ വേഗം കുളിക്ക്.....നമുക്കൊരു സ്ഥലത്തേക്ക് പോകാനുണ്ട്.....”
“ഈ നേരത്ത് അംമ്പലത്തിലേക്കാണോ ?”
“ഹൂം........”
“ഇന്ന് തന്നെ പോണോ..?”
“ഇന്ന് തന്നെ പോണം....... അതിനല്ലേ ഞാന്‍ നേരത്തെ വരാന്‍ പറഞ്ഞേ...”
“എന്നാ ഇനി വൈകിക്കേണ്ട......... വേഗം നടക്കാം.”
“കൊറെ നടക്കേണ്ടെ ഉണ്ണ്യേട്ടാ .? മ്മ്ക്ക് കാറില് പോകാം......”
“കാറീ പോകാനുള്ള വഴിയൊന്നുമില്ലാ...”
“നമുക്ക് നടന്ന് പോകാം...... അപ്പോ വഴിയില് ആളുകളെ ഒക്കെ കണ്ടിട്ടും വര്‍ത്തമാനം പറഞ്ഞിട്ടും അങ്ങിനെ മെല്ലെ മെല്ലെ നീങ്ങാം.”
പാര്‍വ്വതിക്ക് അതൃപ്തി തോന്നിയില്ല. പാര്‍വ്വതിയുടെ ആവശ്യം അവള്‍ ഉണ്ണിയുടെ കൂടെ പോകുന്നത് മറ്റുള്ളവര്‍ കാണണം എന്നായിരുന്നു. കാറിലായാല്‍ വളരെ കേമമായി. നടന്നാലും വേണ്ടില്ലാ എന്നും തോന്നുന്നു ഇപ്പോള്‍.
“അപ്പോ നമുക്ക് പാര്‍വ്വതീ..... തെക്കെ മുക്കിലേക്ക് ഒരു എളുപ്പ വഴിയുണ്ട്. നമ്മുടെ കുഞ്ഞിപ്പായുടെ മുറ്റത്തീക്കൂടെ നടന്ന്, പള്ളീലച്ചന്റെ വീട്ടിന്റെ മുന്നീക്കൂടെ പോയി, ദിവാകരന്റെ വീട്ടിനടുത്തു കൂടി വന്ന് റോഡില്‍ കയറാം.”
“ആ വഴിയിലുള്ള വീട്ടുകാരെയെല്ലാം കാണുകയും ആകാമല്ലോ. കുഞ്ഞിപ്പായുടെ ഉമ്മ അവിടെയുണ്ടെങ്കില്‍ തിന്നാനും കുടിക്കാനും എന്തെങ്കിലും തരാതിരിക്കില്ലാ..”
“ഈ ഉണ്ണ്യേട്ടനെന്താ പോണ വഴിയിലുള്ള സ്ഥലങ്ങളീല്‍ നിന്നൊക്കെ വല്ലതും തിന്നാന്‍ കിട്ടണമെന്നു. എവിടുന്നും ഒന്നും തിന്നണ്ട. വൈകുന്നേരം ഞാന്‍ തരുന്നത് മാത്രം തിന്നാല്‍ മതി. ഇന്ന് ഞാന്‍ പ്രത്യേക ചപ്പാത്തിയും, കുറുമയും വെച്ചിട്ടുണ്ട്.”
“എന്നാല്‍ നടക്ക് വേഗം... ദീപാരാധനയുടെ നേരത്ത് അംമ്പലത്തില്‍ എത്തണം...”
“നിനക്ക് വഴി അറിയോ പാര്‍വ്വതീ...?”
“എനിക്ക് ഈ കുറുക്കു വഴിയൊന്നും അറിയില്ലാ....”
“എന്നാ നീ എന്റെ പിന്നാലെ നടന്നോ....”
ശങ്കരകുട്ടി ഏട്ടന്റെ മുറ്റത്തൂടെ നടന്ന് കുഞ്ഞിപ്പായുടെ വീട്ടു മുറ്റത്തെത്തി രണ്ട് പേരും. അവരുടെ വരവ് കുഞ്ഞിപ്പായുടെ ഉമ്മ നോക്കി നിന്നിരുന്നു.
“എവിടെക്കാ ഉണ്ണ്യേ രണ്ടാളും കൂടി പോണെ... ഇങ്ങ്ട്ട് കേറി ഇരിക്ക്..ബെള്ളം കുടിച്ചിട്ട് പോകാം.”
“ഇപ്പോ വേണ്ട ഉമ്മാ...... ഞങ്ങള് മടക്കം ഇവിടെ കേറാം..”
“ഇയ്യ് ഇങ്ങ്ട് കേറി ഇരിക്കടാ ഹമുക്കെ...ന്റെ മുറ്റത്ത് ബന്ന അണക്ക് ഞാന്‍ ഇത്തിരി ബെള്ളം തന്നിട്ടെ ബിടൂ...അന്റെ കൂടെ ഉള്ള ഓള്ക്ക് തെരക്കുണ്ടെങ്കീ ഓള് പോട്ടെടാ...”
ഉണ്ണി കോലായിലേക്ക് കയറി. അമാന്തിച്ചു നിന്ന പാര്‍വ്വതിയും ഉണ്ണിയെ അനുഗമിച്ചു.
“ ഈ മുറ്റത്ത് കിടന്ന് കളിച്ചുവളര്‍ന്നതാ....... ഈ മോന്‍. നിനക്കതറിയുമോ പെണ്ണേ...... ന്റെ മോന്‍ കുഞ്ഞിപ്പായും ഉണ്ണീം രണ്ട് വയസ്സിന്റെ വ്യത്യാസമെ ഉള്ളൂ...കുഞ്ഞിപ്പാക്ക് ഇവനെക്കാളും രണ്ട് വയസ്സ് മൂപ്പ്....കുഞ്ഞിപ്പ പേര്‍ഷ്യെല് പോയി.....ഉണ്ണി നാട്ടില് പണിയെടുക്കുന്നു...പടച്ചോന്‍ കാത്താല്‍ ഉണ്ണീനേം കുഞ്ഞിപ്പാ പേര്‍ഷ്യേല്‍ക്ക് കൊണ്ടോയിക്കോളും..എടീ പാറൊതീ...... ഇയ്യ് ഓന്റെ അരീത്തിരുന്നോ....ആ ബെള്ളം കുടിക്ക്...നിക്ക് നിസ്കരിക്കേണ്ട നേരായി...മക്കള് അതൊക്കെ കുടിച്ചിട്ട് പൊയ്കോ.....മടക്കം വന്നാല്‍ കഞ്ഞി കുടിച്ചിട്ട് പോകാം......”
അതും പറഞ്ഞ് കുഞ്ഞിപ്പായുടെ ഉമ്മ കുടീന്റെകത്തെക്ക് പോയി.
“ഉണ്ണ്യേട്ടാ എന്താ നോക്കി നിക്ക്ണ്.. വേഗം വാ....”
പാര്‍വ്വതിയും ഉണ്ണിയും വലിഞ്ഞു നടന്നു. സമയത്തിന് തന്നെ അംമ്പലമുറ്റത്തെത്തി. വിളക്കിലെണ്ണ ഒഴിച്ച് കത്തിച്ചു. പാര്‍വ്വതി തേവരോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. എന്റെ ഉണ്ണ്യേട്ടനെ കാക്കണെ തേവരേ. എനിക്ക് ഉണ്ണ്യേട്ടനല്ലാതെ ആരുമില്ല. ഉണ്ണി പാര്‍വ്വതിക്ക് കാശ് കൊടുത്തിട്ട് ഭണ്ഡാരത്തില്‍ ഇടാന്‍ പറഞ്ഞു. അംമ്പലത്തിന്നുള്ളില്‍ കയറി തൊഴുത് , വലം വെച്ചു, നാഗങ്ങളെയും, മറ്റു ഉപദേവതകളെയും വണങ്ങി പുറത്ത് കടന്നു. നേരം സന്ധ്യ മയങ്ങിയിരുന്നു. തണുപ്പ് കാലമായതിനാല്‍ പെട്ടെന്ന് രാത്രിയായി.
“ഉണ്ണ്യേട്ടാ..... ഇരുട്ടായല്ലോ....”
“സാരമില്ല.....നമുക്ക് മടക്കം റോട്ടില്‍ കൂടെ നടക്കാം അല്ലേ?”
“ശരി പാര്‍വ്വതി എളുപ്പ വഴിയില്‍ കൂടെ പോണ്ട....പാമ്പും ചേമ്പുമെല്ലം ഊട് വഴിയില്‍ കാണും...”
“പാമ്പിനെ ഒന്നും നീ പേടിക്കേണ്ട..അതിനെയൊക്കെ നമ്മുടെ തേവര് നോക്കിക്കൊള്ളും.
നമ്മുടെ നാട്ടില് ഇന്നെ വരെ പാമ്പ് കടിയേറ്റ് ആരും മരിച്ചിട്ടില്ലത്രെ.തേവരുടെ തുണയാ..”
പാര്‍വ്വതി അല്പം ഭയത്തോടെ ഉണ്ണിയുടെ കൈ വിടാതെ നടന്നു. നേരം വൈകിയെത്തിയതിനാല്‍ പാര്‍വ്വതിയുടെ അമ്മക്കൊട്ടും വേവലാതിയുണ്ടായിരുന്നില്ല.. ഉണ്ണിയുടെ കൂടെയാണല്ലോ പോയിരിക്കുന്നതെന്നതിനാല്‍.
“ആ മക്കള് എത്തിയോ. പാര്‍വ്വതീടമ്മ തിരക്കി... പോണ വഴീല് കുഞ്ഞിപ്പാടെ കുടീല് കേറി ഇല്ലേ. ഞാന്‍ നിരീച്ചു... അതായിരിക്കും വൈകിയെന്ന്..”
പാര്‍വ്വതിക്ക് സന്തോഷമായി അവളുടെ ഉണ്ണ്യേട്ടനെ തേവരുടെ നടക്കല്‍ കൊണ്ടോയി തൊഴീക്കാന്‍ കഴിഞ്ഞതില്‍. ഇനി കപ്ലേങ്ങാട്ടും കൊണ്ടോണം. ഭഗവതിയോടും പ്രാര്‍ഥിക്കണം.
“പാര്‍വ്വതീ......... നീ പോയി നാമം ചൊല്ലിക്കോ.. അത് മുടക്കേണ്ട..ഞാനപ്പോഴെക്കും കുളത്തില്‍ പോയി ഒന്ന് മുങ്ങീട്ട് വരാം...”
“ഈ സന്ധ്യാ നേരത്ത് കുളത്തിലൊന്നും പോണ്ട ഉണ്ണ്യേട്ടാ.....”
“എടീ പാറൂ... ഈ കുളവും, കുളക്കരയും ഞാന്‍ രണ്ട് വയസ്സുള്ളപ്പോള്‍ കണ്ട് തുടങ്ങിയതാ... എനിക്ക് ഒരു പേടിയും ഇല്ലാ..... ഞാന്‍ നീന്തല്‍ പഠിച്ചത് ഈ കുളത്തീല്ന്നാ...പണ്ടൊക്കെ ഇവിടെ പോത്തുങ്ങളെയും കുളിപ്പിക്കും.. ഞാനൊക്കെ പോത്തിന്റെ പുറത്ത് കയറി, പിന്നെ വെള്ളത്തില്‍ ഊളയിടും. ചിലപ്പോള്‍ പൊന്തി വരുന്നത് പൊത്തിന്റെ വയറുഭാഗത്തായിരിക്കും. വെള്ളത്തില്‍ വെച്ച് പോത്തിന്റെ ചവിട്ട് കൊള്ളുമ്പോള്‍ വേദന ഉണ്ടാവില്ലാ...ഒരു ദിവസം ഞാന്‍ കുളിയെല്ലാം കഴിഞ്ഞ് തോര്‍ത്തി, കുളപ്പടവില്‍ തോര്‍ത്തുമുണ്ട് കുത്തിപ്പിഴിയുകയായിരുന്നു... എന്റെ തലേലിക്ക് ഒരു എരുമ മൂത്രമൊഴിച്ചു...ഞാനത് എരുമ മൂത്രമാണെന്നറിഞ്ഞില്ല.. പിള്ളേര് പാളെല് വെള്ളം കൊണ്ട് പോയി പാടത്ത് നട്ടിട്ടുള്ള മത്ത, വെള്ളരി എന്നിവക്ക് നനക്കാറുണ്ട്. അത് തമാശക്ക് തൂറ്റിച്ചതാണെന്ന് കരുതി. പിന്നെ കുറച്ച് കഴിഞ്ഞിതാ വരുന്നു തലയിലേക്ക് ചാണകം ഇട്ടു എരുമ... ഞാനപ്പൊ കുളത്തിലേക്കെടുത്തു ചാടി. അപ്പോ പേടിച്ച് എരുമയും അവിടെ ഉള്ള പോത്തുങ്ങളെല്ലാം ചാടി കുളമെല്ലാം കലക്കി മറിച്ചു. ഒരു മുടിയന്‍ കോലെടുത്ത് എന്റെ തലേല് അഭിഷേകം ചെയ്ത എരുമയെ അടിച്ച് ഓടിച്ചു..”
“ഞാനന്ന് കുട്ടിയല്ലെ... എനിക്ക് വിവരമില്ലല്ലോ... വീട്ടില്‍ വന്നപ്പോ കുളത്തിലെ വിശേഷങ്ങളെല്ലാം ചേച്ചി അറിഞ്ഞിരുന്നു. കിട്ടി പൊതിരെ തല്ല്.. ഞാന്‍ അച്ചാച്ചന്റെ അടുത്തേക്ക് ഓടി. അവിടെക്ക് ചേച്ചി വരില്ലാ..”
“നിക്ക് ചിരിക്കാന്‍ വയ്യാ എന്റെ അമ്മേ.. ഈ ഉണ്ണ്യേട്ടന്‍ ചെറുപ്പത്തിലും വലിയ കുറുമ്പനായിരുന്നല്ലേ. പാര്‍വ്വതി ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി.”
“ആ കുളത്തിലേക്കാടീ ഞാന്‍ മുങ്ങിക്കുളിക്കാന്‍ പോണെ.. ഇപ്പോ വരാം..”
“ശരി ശരി........ പോയിട്ട് വാ.......ഞാന്‍ ഉമ്മറത്ത് തന്നെ നിക്കാം..”
കൈയോണ്ട് വയ്യാത്ത ആളാ നീന്തിക്കുളിക്കാന്‍ പോണത്.. ഞാനും കൂടി പോയാലോ കുളക്കരേലിക്ക്. വേണ്ട ഞാന്‍ തപ്പി തടഞ്ഞു വീഴും. ഉണ്ണിയേട്ടന് ഈ നാടാകെ പരിചയമാ...
ഏത് കൂരിരുട്ടത്തും വെളിച്ചമില്ലാതെ നടക്കാനറിയാം.ഈ ഉണ്ണ്യേട്ടനു കുറച്ചഹമ്മതി കൂടുതലാ... ഇപ്പോ.....ആരാ ധൈര്യപ്പെട്ട് പറയാ........
തുപ്രമ്മാന്‍ ഇപ്പോ നാ‍മം ചൊല്ലാനിരുന്നിട്ടുണ്ടാകും. അല്ലെങ്കില്‍ പോയി വിളിക്കാമായിരുന്നു. എന്റെ വിഷമം എന്താ മനസ്സിലാക്കാത്തെ ഈ ഉണ്ണ്യേട്ടന്‍. അഞ്ചു മിനിട്ട് കഴിഞ്ഞ് വന്നില്ലെങ്കില് ഇവിടെ നിന്ന് കൂക്കാം.....പെണ്ണുങ്ങളുടെ കൂകല്‍ കേട്ടാല്‍ അയലത്തെ രാഘവേട്ടന്‍ കളിയാക്കും നാളെ...
സാരമില്ലാ...ഇവിടെ നിന്ന് കൂകിയാല്‍ കേള്‍ക്കില്ല...പടിഞ്ഞാറെ തൈവെപ്പീലിന്ന് കൂകാം..
നിക്ക് പേട്യാ അവിടെക്ക് ഒറ്റക്ക് പോകാന്‍.....ജാനുവിനെ വിളിച്ചാലൊ.....
ഹാവൂ........... ഉണ്ണ്യേട്ടനെത്തി....
“പാര്‍വ്വതീ കുറെ നാളായി നീന്തി കുളിച്ചിട്ട്...എന്തൊരു സുഖമാണ് നീന്തിക്കുളിക്കാന്‍...”
“പണ്ടൊക്കെ ഞങ്ങള്‍ കുളിക്കാന്‍ പോകുമ്പോള്‍ കുളപ്പടവില് കള്ളിമുണ്ടും ബീഡിയും വെച്ച് കുളത്തിലിറങ്ങുന്ന വാല്യക്കാരുടെ ബീഡി കട്ടു വലിക്കും. ചിലപ്പോള്‍ അവരുടെ കള്ളിമുണ്ട് വെള്ളത്തിലെറിഞ്ഞിട്ട് ഓടും.അങ്ങിനെ എന്തെല്ല്ല്ലാം കുസൃത്തിത്തരങ്ങള്‍ കാണിക്കുമയിരുന്നു. വീട്ടിലറിഞ്ഞാല്‍ പിന്നെ അടി പൂരം തന്നെ. അതൊന്നും ഞങ്ങള്‍ക്ക് പ്രശ്നമല്ലാ...”
ഞങ്ങളുടെ നാട്ടില് പണ്ടൊക്കെ പുര മേയാനുള്ള ഓല പെണ്ണുങ്ങള്‍ ചുമന്നാണ് അങ്ങാടീലിക്ക് കൊണ്ടോകാ....ഇടക്കവര്‍ ഓലക്കെട്ട് അത്താണിയിന്മേല്‍ ഇറക്കി വെച്ച് വിശ്രമിക്കും. ഞങ്ങളെ കണ്ടാല്‍ പറയും.. പിള്ളേരെ ഈ ഓലക്കെട്ടൊന്ന് താങ്ങിത്തരാന്‍... ആരെങ്കിലും പിടിച്ച് കൊടുക്കണം തലയിലേക്ക്, അല്ലെങ്കില്‍ അനായാസം എടുക്കാന്‍ പറ്റില്ല..ഞങ്ങള്‍ കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കും... അത് കഴിഞ്ഞവര്‍ ഞങ്ങളെ തെറി വിളിക്കുകയും ചെയ്യും...”
“ഉപകാരം ചെയ്യുന്നവരെ തെറി വിളിക്കുകയോ....അത് തെറ്റല്ലേ ഉണ്ണ്യേട്ടാ..?”
“സംഗതി തെറ്റു തന്നെ...പക്ഷെ തെറ്റ് ചെയ്യുന്നത്............”
“പറേയ് ഉണ്ണ്യേട്ടാ........ എന്താ നിര്‍ത്ത്യേ..?”
കെട്ക്കുമ്പോ പറഞ്ഞ് തരാം..............
[തുടരും]


Copyright © 2009 All Rights Reserved

7 comments:

Unknown said...

പാറുകുട്ടി കലക്കണുണ്ട് മാഷെ.
പാറുകുട്ടി സിനിമയാക്കനുള്ള പദ്ധതിയുണ്ടെന്ന് കേട്ടു. ആരായിരിക്കും പാറുകുട്ടിയുടെയും ഉണ്ണ്യേട്ടന്റ്യും റോളുകളില്‍ അഭിനയിക്കുന്നത്.
പുതുമുഖങ്ങളെ പരിഗണിക്കുന്നുണ്ടെങ്കില്‍ പറയണം.
തിരക്കഥയുടെ അസ്സിസ്റ്റന്റ് ഡയറക്ടറായിരുന്നല്ലോ മാഷിന്റെ അനുജന്‍ ശ്രീരാമന്‍ സാറിന്റെ മകള്‍. ആ മോളെക്കൊണ്ട് സംവിധാനം ചെയ്യിപ്പിച്ചാല്‍ നന്നാകുമെന്നാണ് ഇവിടുത്തെ കുട്ടികളുടെ മുത്തച്ചന്‍ പറയുന്നത്..
കുട്ടികള്‍ പറേണ് കേമ്പസ്സില്‍ ഒക്കെ ചര്‍ച്ചാ വിഷയമാനത്രെ ആദ്യത്തെ ബ്ലൊഗ് നോവല്‍ സിനിമ.

ജാനകിയും മക്കളും

ജെ പി വെട്ടിയാട്ടില്‍ said...

ആരാ ഇതൊക്കെ പറഞ്ഞേ ജാനകി......
എനിക്കറിയില്ലാ സിനിമയുടെ കാര്യം..സംഗതി എന്റെ കുടുംബക്കാര് സിനിമാലോകത്തുള്ളവരാ......
ഈ നോവല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരു ബ്ലോഗര്‍ സഹായിക്കാം എന്ന് പറഞ്ഞിരുന്നു. അതല്ലാതെ മറ്റ് വിവരങ്ങളൊന്നും എനിക്കറിയില്ല.
ഇനി അഥവാ അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ഉണ്ണ്യേട്ടന്റെ റോള്‍ ആര്‍ക്ക് ചേരും എന്ന് എനിക്കറിയില്ലാ.. ഈ വയസ്സനായ ഞാന്‍ ഒരു ചെറുപ്പക്കാരനായി അഭിനയിച്ചാല്‍ ശരിയാകുമോ?
പിന്നെ വേറെ ഒരു കാര്യം ഈ നോവല്‍ പൂര്‍ത്തിയാകാന്‍ തന്നെ കുറച്ചധികം സമയമെടുക്കും.

achanthevar said...
This comment has been removed by a blog administrator.
നുറുങ്ങുകള്‍ ഇവിടെ said...

മാഷെ വേഗം എഴുതിത്തീര്‍ക്കൂ......... വായിക്കാന്‍ തിരക്കായി.
ഒന്നരാടമെങ്കിലും പോരട്ടെ.

വിജയലക്ഷ്മി said...

ഈ നോവലിന്റെ ഓരോഭാഗവും ഒത്തിരി ഒത്തിരി ഉന്നതിയിലേക്കുയരുകയാണ്! ഇതിലെ പ്രധാന കഥാപാത്രമായ"പാറുകുട്ടി "ഗ്രാമീണതയുടെ നിഷ്കളങ്കഭാവം മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു .ഉണ്ണിയുടെയും പാറകുട്ടിയുടെയും സംസാരശൈലിയൊക്കെ വളരെ ഇഷ്ട്ടപ്പെട്ടു .നന്മകള്‍ നേരുന്നു ..

സുനിതാ കല്യാണി said...

hi parukutti jaithrayathra thudarukayanalloo..JP
poratte angane manassilullathu muzhuvan namukkithu valiya oru novel ayi publish cheyyamm!!!

Sureshkumar Punjhayil said...

“സംഗതി തെറ്റു തന്നെ...പക്ഷെ തെറ്റ് ചെയ്യുന്നത്............”

Prakashetta.. Ithukelkkan kaathirikkunnu...!!!