Sunday, April 25, 2010

അച്ചന്‍ തേവര്‍ ക്ഷേത്രം പ്രതിഷ്ഠാദിനം 2010


ഇന്ന് [25-04-2010] ഞായറാഴ്ച്ച അച്ചന്‍ തേവര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം.
കാലത്ത് ഗണപതി പൂജയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഇന്നെലെ തൃശ്ശൂര്‍ പൂരം ആയതിനാല്‍ ഒട്ടും വിശ്രമം ഉണ്ടായിരുന്നില്ല. പൂരപ്പറമ്പില്‍ നിന്ന് നേരെ വൈകിട്ട് ഇവിടെ എത്തി. ഇവിടെ വൈകിട്ട് ഭഗവത് സേവയോടെ ചടങ്ങുകള്‍ തുടങ്ങി.
+
ഇന്ന് കാലത്തെ ഗണപതി ഹോമം കഴിഞ്ഞ് വീട്ടില്‍ പോയി പ്രാതല്‍ കഴിഞ്ഞ് തിരിച്ച് വരാമെന്ന് കരുതിയാണ്. പക്ഷെ പ്രാതല്‍ അമ്പലത്തില്‍ നിന്ന് തന്നെ കഴിച്ചു, ഉച്ചക്ക് പ്രസാദ ഊട്ട് കഴിയും വരെ അവിടെ നില്‍ക്കേണ്ടി വന്നു. അമ്മമാരെയും കുട്ടികളെയും മറ്റു സുഹൃത്തുക്കളെയും കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം വന്നു. വീട്ടില് ഇത്ര സന്തോഷം ഇല്ല.
+
കണ്ണൂരില്‍ ഡാന്‍സ് പഠിക്കുന്ന പെണ്‍കുട്ടിയുടെ പേര്‍ എത്ര പറഞ്ഞ് തന്നാലും മറക്കും. അവളും അവളുടെ അയല്‍ക്കാരിയും കാലത്ത് വന്നിരുന്നു. അവരൊത്ത് അല്പസമയം ചിലവഴിച്ച് കൊണ്ടിരുന്നപ്പോള്‍ മോഹനേട്ടനും പ്രൊഫസര്‍ സാറും വന്നു. അങ്ങിനെ ഇരിക്കുമ്പോള്‍ അമ്പലത്തിലെ സ്റ്റാഫ് ജയയും സഹായി ശോഭ ടീച്ചറും കടന്ന് വന്നു. അവിടേയും കുറച്ച് സമയം കളഞ്ഞു.
+
അങ്ങിനെ ഇരിക്കുമ്പോള്‍ അമ്പലത്തിലെ പുതിയ മേളക്കാരന്‍ ഗോപിയേട്ടനെ പരിചയപ്പെട്ടു. അദ്ദേഹം ഇടക്ക വായിക്കുന്നത് കുറച്ച് പകര്‍ത്തി. അതിന് ശേഷം അദ്ദേഹം വിശ്രമിക്കുന്നതിന്നിടയില്‍ എനിക്ക് ഒരു കീര്‍ത്തനം വായിച്ച് തരാമെന്ന് ചോദിച്ചപ്പോള്‍, പിന്നീടാകം എന്ന് പറഞ്ഞു.
+
വീണ്ടും ഞാന്‍ ഒരു പിഞ്ചുകുഞ്ഞിനെ നോട്ടം വെച്ചു. കഷ്ഠിച്ച് 6 മാസം ആയ കുഞ്ഞ്. അതിന്റെ അമ്മയെ പരിചയപ്പെട്ടപ്പോള്‍ എന്നെ അറിയുമെന്ന് പറഞ്ഞു. അവരോടെ എന്റെ പേരക്കുട്ടിയായ ആദിത്യനെ കുറിച്ച് സംസാരിച്ചു. അവിടെ നില്‍ക്കവേ ഗൌരി ടീച്ചറും മോളിക്കുട്ടി എന്ന് വിളിക്കുന്ന ബീനച്ചേച്ചിയും കടന്ന് വന്നു. അങ്ങിനെ മോളിക്കുട്ടിയുമായി ഏതാണ്ടോക്കെ പേശി നില്‍ക്കവേ ആയിഷ ചേച്ചി വന്നു.
+
അവിടെ നിന്ന് ഞാന്‍ ആലത്തറയിലേക്ക് നീങ്ങി. അല്പം സ്പെഷല്‍ ഓക്സിജന്‍ ശ്വസിച്ച് നില്‍ക്കുമ്പോള്‍ നേരത്തെ പറഞ്ഞ ജയയേയും അമ്പലത്തില്‍ എന്നും ദീപാ‍രാധനക്ക് വരുന്ന ശോഭയേയും കണ്ടു. അവരുമായി അമ്പലത്തിലെ വിശേഷങ്ങള്‍ പറയുന്നതിന്നിടക്ക് എന്റെ പുതിയ കൊഡാക്ക് കേമറായില്‍ അവരുടെ ഫോട്ടോ പകര്‍ത്തി.




അപ്പോഴാണ് ജയ പറഞ്ഞത് അവര്‍ "മിന്നുകെട്ട്" എന്ന സീരിയലില്‍ അഭിനയിച്ച കാര്യം. അപ്പോള്‍ അവരുമായി അല്പം സിനിമാ സീരിയല്‍ വിശേഷം പങ്കു വെച്ചു. ഞാന്‍ പുതിയതായി എടുക്കുന്ന ആല്ബത്തെ കുറിച്ചും സംസാരിക്കാനിടയായി.
+
ശേഷം വിശേഷങ്ങള്‍ പിന്നീടെഴുതാം. ആല്‍മരച്ചുവട്ടില്‍ കണ്ടുമിട്ടിയ ശ്രീമാന്‍ രാജനോട് ഒരു കവിതയോ കീര്‍ത്തനമോ ചൊല്ലിത്തരാമെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ നാല് വരി കീര്‍ത്തനം ഇവിടെ പങ്കുവെക്കാം.

+
കീര്‍ത്തനം അപ് ലോഡായില്ല. ക്ഷമിക്കണം. പിന്നീട് വീണ്ടും ശ്രമിക്കാം.
താഴെ നോക്കുക :
http://jp-athumithumkarumuru.blogspot.com/2010/04/blog-post_2702.html

എല്ലാ വര്‍ഷവും പ്രതിഷ്ടാദിനത്തിന്‍ പ്രസാദ ഊട്ടും ഉണ്ടായിരിക്കും. ഇക്കൊല്ലവും ഉണ്ടായിരുന്നു. അത് ഏതാണ്ട് 12 മണിക്ക് തുടങ്ങി. നടുവേദന ആയതിനാല്‍ ഇക്കൊല്ലം ഞാന്‍ വിളമ്പാന്‍ നിന്നില്ല. പക്ഷെ തലേന്നാള്‍ രാത്രിയും ഇന്ന് കാലത്തും ദഹണ്ഡത്തിന്‍ സഹായിച്ചു. ഇന്നെലെ പാചകപ്പുരയില്‍ നിന്ന് രാത്രി വെപ്പുകാരൊത്ത് ഭക്ഷണവും കഴിച്ചാണ്‍ വീട്ടിലെത്തിയത്.
ചുരുക്കം പറഞ്ഞാല്‍ ഇന്നെലെ രാത്രി തൊട്ട് ഇന്ന് ഉച്ചവരെ അച്ചന്‍ തേവരുടെ സന്നിധിയിലായിരുന്നു ഭക്ഷണം എന്ന് ചുരുക്കം.
+
ക്ഷേത്രപരിസരത്ത് ഇരിക്കുവാനും ആലില്‍ ചുവട്ടില്‍ വിശ്രമിക്കാനും വലിയൊരു സുഖവും അനുഭൂതിയുമാണ്‍. അത് പറഞ്ഞറിയിക്കുവാന്‍ വയ്യ.
അവിടെ ചിലപ്പോള്‍ ഭാസ്കരേട്ടനും ബാലകൃഷ്ണേട്ടനും സുകുമാരേട്ടനും ഒക്കെ കൂടുമ്പോള്‍ ഞാന്‍ പരദൂഷണം പറയാറുണ്ട്. എല്ലാം എന്റെ സമപ്രായക്കാരാണ്.. അതും ഒരു രസമല്ലേ.
പിന്നെ എന്റെ പ്രായക്കാരായ മീരച്ചേച്ചിയും പ്രേമച്ചേച്ചിയും മോളിക്കുട്ടിച്ചേച്ചിയും സരസ്വതിച്ചേച്ചിയും വത്സലാ‍ണ്ടിയും പിന്നെ അല്പം ഗൌരവക്കാരിയായ പത്മജ ടീച്ചറും സന്ധ്യാനേരത്ത് ദീപാരാധക്ക് കൂട്ടാകാറുണ്ട്. ഇവരില്‍ വത്സലയൊഴിച്ച് പക്ഷെ പ്രമീളചേച്ചിയെയും കൂടി ചേര്‍ത്ത് ഞാന്‍ ഒരു ഡിവോഷണല്‍ ആല്‍ബം ചെയ്തിരുന്നു. കോപ്പികള്‍ സൌജന്യമായി ആര്‍ക്ക് വേണമെങ്കിലും അമ്പലത്തില്‍ വന്നാല്‍ സൌജന്യമായി തരാവുന്നതാണ്‍. തപാലാ‍യും അയക്കാവുന്നതാണ്‍ കുറച്ച് പേര്‍ക്ക്.
+
സുകുമാരേട്ടനും ഞാനും തീറ്റപ്രിയരാണ്‍. അമ്പലത്തിലുണ്ടാക്കുന്ന പായസം, അട, വട, ഉണ്ണിയപ്പം, അവില്‍ മുതലായ നിവേദ്യങ്ങള്‍ മിക്കവാറും ഞങ്ങള്‍ തന്നെയാണ്‍ ബാക്കിയുള്ളതെല്ലാം തിന്നു തീര്‍ക്കുക. കഴകം വാരസ്യാര്‍ ചിലപ്പോള്‍ നേരത്തെ സ്ഥലം വിടും അപ്പോള്‍ പൂജാപാത്രങ്ങള്‍ കഴുകാനും ഞങ്ങള്‍ തന്നെയാവും ഉണ്ടാകുക.
ചിലപ്പോള്‍ അവിടെ കെട്ടിഞാത്തിയിട്ടുള്ള ഭഗവാന്‍ നിവേദിക്കാനുള്ള കദളിപ്പഴവും ഞാനും സുകുമാരേട്ടനും കൂറ്റി സാപ്പിടും. ഭഗവാന്‍ ഞങ്ങളോട് അതൃപ്തിയൊന്നും ഉണ്ടാകാറില്ല.
+
ഇപ്പോഴത്തെ പൂജാരിയുടെ നിവേദ്യങ്ങളുടെ നിര്‍മ്മാണം അത്ര രസം പോരാ. പണ്ടൊരു കൃഷ്ണന്‍ പൂജാരിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശര്‍ക്കരപായസം ശബരിമല അരവണപായസത്തിന്റേത് പോലെ തന്നെ. ഞാന്‍ പായസ വട്ടക തുടച്ച് തുടച്ച് സേവിക്കും. ചിലപ്പോള്‍ അധികം വരുന്നത് വീട്ടില്‍ കൊണ്ടോയി കുറേശ്ശെ കഴിക്കും. ബീനാമ്മക്ക് കൊടുക്കാറില്ല.
പിന്നെ വിശേഷദിവസങ്ങളില്‍ ഉണ്ടാക്കാറുള്ള അട, അപ്പം, അവില്‍ നിവേദ്യം മുതലായവയുടെ ടേസ്റ്റ് ഒന്ന് പ്രത്യേകം തന്നെയാണ്‍. കൃഷ്ണന്‍ തിരുമേനി ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടും:ബക്ഷേത്രത്തില്‍ ഒതുങ്ങിക്കൂടിയിരിക്കയാണ്‍.
+
"അച്ചന്‍ തേവര്‍ക്ക്" കഷ്ടകാലമാണ്‍. ഈശ്വരന്മര്‍ക്കുമുണ്ടല്ലോ കഷ്ടകാലം. ഇവിടെ നടവരവ് കുറവാണ്‍. കാരണം സമീപപ്രദേശങ്ങളില്‍ വടക്കുന്നാഥനുള്‍പ്പെടെ 6 മറ്റു ശിവക്ഷേത്രങ്ങളും, വെളിയന്നൂര്‍ ഭഗവതി, കുളശ്ശേരി നരസിംഹമൂര്‍ത്തി, ചെട്ടിയങ്ങാടി മാരിയമ്മന്‍, പട്ടാളം റോഡ് ഭദ്രകാളി മുതലായ മറ്റുക്ഷേത്രങ്ങളും ഉണ്ട്. അതിനാല്‍ ഓരോരുത്തര്‍ക്കും അവരുടെ തട്ടകത്തിലെ ക്ഷേത്രങ്ങളുണ്ട്.
അച്ചന്‍ തേവര്‍ ക്ഷേത്രവും, കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രവും, കീഴ്തൃക്കോവില്‍ ശിവക്ഷേത്രവും ഒരു ചതുരശ്രകിലോമീറ്ററിനുള്ളിലാണ്‍.
+
ഇതില്‍ കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീനാരായണ ഗുരുവാണ്‍. അവിടെ കല്യാണമണ്ഡപവും, സ്കൂളും, കോളേജും എല്ലാം ഉണ്ട്. അവിടേയാണ്‍ കൂടുതല്‍ ഭക്തര്‍. അവിടെ നടവരവും സാമ്പത്തിക ഭദ്രതയും കൂടുതലാണ്‍. തൊട്ട് കിടക്കുന്ന എന്റെ അച്ചന്‍ തേവര്‍ക്ക് എന്നും കഷ്ടകാലം തന്നെ. ഇവിടെ ചുറ്റമ്പലം, പ്രദിക്ഷണ വഴി, അന്ന ദാന മണ്ഡപം മുതലായവ പണി ഏതാണ്ട് കഴിഞ്ഞു. ഇനിയും ഒരു ലക്ഷം രൂപ കൂടി കിട്ടിയാല്‍ മറ്റുപണികള്‍ പൂര്‍ത്തീ‍കരിക്കുവാന്‍ സാധിക്കും. ഭക്തരില്‍ നിന്ന് തന്നെ പിരിക്കണം.
+
എല്ലാം പണിപ്പെട്ടിട്ടണെങ്കിലും ഭഗവാന്റെ കടാക്ഷം കൊണ്ട് സാധിക്കുമെന്ന വിശ്വാസമാണെനിക്കുള്ളത്. ഞാന്‍ ഒരു വര്‍ഷം സെക്രട്ടറിയും, മറ്റൊരു വര്‍ഷം പ്രസിഡണ്ടും ആയിരുന്നു. ഇപ്പോള്‍ രക്ഷാധികാരിയാണ്‍. എല്ലാ വിശേഷങ്ങള്‍ക്കും വളരെ സജീവം. കഴിയുമ്പോളോക്കെ സന്ധ്യാനേരത്ത് ഞാന്‍ അവിടെ ഉണ്ടാകും. എനിക്ക് നല്ല മൂഡാണെങ്കില്‍ ഞാന്‍ തൃപ്പുക കഴിയും വരെ അവിടെ ഉണ്ടാകും.
+
വെള്ള നിവേദ്യം കഴിക്കാനാരും ഇല്ല്ലാത്തതിനാല്‍ ശോഭ വന്ന് കൊണ്ടോകും. അതിനാല്‍ ആരും ഇല്ലെങ്കിലും എനിക്ക് കൂട്ടായി ശോഭയുണ്ടാകും അവിടെ. എന്റെ കാലിലെ വാതരോഗം കാരണം നിലത്ത് വെള്ളമുണ്ടെങ്കില്‍ ഞാന്‍ അവിടെ അധികം നില്‍ക്കാറില്ല. ഇപ്പോള്‍ രോഗത്തിന്‍ ശമനം ഉണ്ട്. എല്ലാം തേവരുടെ കടാക്ഷം എന്നേ പറയേണ്ടൂ.
+++
ഇന്ന് പ്രസാദ ഊട്ടിന്‍ ധാരാളം ഭക്തജനങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അവസാന പന്തിയിലാണ്‍ ഉണ്ടത്.
കുന്നംകുളത്തിനടുത്ത എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുന്ന ശ്രുതിയേയും കണ്ടു. അവള്‍ കോളേജ് മാഗസിനില്‍ "ചന്ദ്രയാനെ"പറ്റി എഴുതിയ ലേഖനം ഞാന്‍ വായിച്ചുവെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് വളരെ സന്തോഷമായി. അവള്‍ എന്റെ ഒരു പഴയ സുഹൃത്താണ്‍. പണ്ടത്തെപ്പോലെ ഇപ്പോള്‍ അമ്പലത്തില്‍ വരാറില്ല.
+
തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കായതിനാല്‍ ഭക്തര്‍ കുറവായിരിക്കുമെന്നായിരുന്നു എന്റെ നിഗമനം. കാലത്ത് അല്പം കുറവായിരുന്നു.പക്ഷെ 11 മണി കഴിഞ്ഞപ്പോളേക്കും ഭക്തരുടെ പ്രവാഹമായിരുന്നു. എനിക്ക് സന്തോഷമായി. ഒരിക്കല്‍ ഊട്ടിന്‍ വെച്ച ചോറ് മുഴുവനും കഴിഞ്ഞ ചരിത്രമുണ്ടായിരുന്നു.
അതിനാല്‍ ഞങ്ങള്‍ ഇത്തവണ ഒരു ചാക്ക് പൊന്നി അരി കരുതിയിരുന്നു. പക്ഷെ അത് എടുക്കേണ്ടി വന്നില്ല.
ഇക്കൊല്ലത്തെ പാല് പായസം അതിവിശേഷമായിരുന്നു. ഞാന്‍ കഴിച്ചില്ല. എന്റെ പങ്ക് ഞാന്‍ എന്റെ അടുത്ത് ഇരുന്ന റിട്ടയേര്‍ഡ് പ്രൊഫസര്‍ മേനോന്‍ സാറിന്‍ നല്‍കി.
എനിക്ക് എന്തോ കഴിക്കാന്‍ തോന്നിയില്ല. അത് മറ്റൊരാള്‍ക്ക് ഉപകാരമായി.
++
എന്തിന്‍ പറേണൂ ഇക്കൊല്ലത്തെ അച്ചന്‍ തേവരുടെ പ്രതിഷ്ഠാദിനം കെങ്കേമമായി. ഒരു കാര്യത്തില്‍ മാത്രം ഞാന്‍ അതൃപ്തനായിരുന്നു. ക്ഷേത്രം തന്ത്രി ശ്രീ അഴകത്ത് ശാസ്ത്ര ശര്‍മന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്റെ തേവര്‍ക്ക് സാമ്പത്തിക പരാധീനത ഉള്ളതിനാലാണോ അദ്ദേഹം വരാതിരുന്നത് എന്ന് എനിക്ക് തോന്നി. പരാധീനത ഉള്ള ദേവനെയല്ലേ കൂടുതല്‍ ഇഷ്ടപ്പെടേണ്ടത് എന്ന് എനിക്ക് തോന്നിപ്പോയി.
അടുത്ത വര്‍ഷം അദ്ദേഹത്തെ കൊണ്ട് വരാന്‍ തേവരോട് തോന്നിപ്പിക്കാന്‍ പറയാം. ശാസ്ത്ര ശര്‍മ്മന്റെ പൂജ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. അദ്ദേഹത്തിന്റെ വൈകിട്ടത്തെ ഭഗവത് സേവ കാണേണ്ടത് തന്നെയാണ്‍. 1001 ശ്ലോകങ്ങള്‍ കാണാപാഠമായി അക്ഷരസ്പുടതയോടെ ചൊല്ലുന്നത് കേട്ടാല്‍ മതിവരില്ല.
+
പിന്നെ പൂജകളുടെ ക്വാളിറ്റിയും സൂപ്പര്‍ ആണ്‍. അതിനെ മറികടക്കാന്‍ കഴിയുന്ന ആരേയും ഈ ജെപി കണ്ടിട്ടില്ല. ഞാന്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രകാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടിരുന്നു. പട്ടാമ്പിക്കടുത്താണ്‍ അദ്ദേഹത്തിന്റെ ഇല്ലം. നല്ല ഹോസ്പിറ്റാലിറ്റിയാണ്‍ അദ്ദേഹത്തിന്റെത്. പിന്നേയും പിന്നേയും അദ്ദേഹത്തെ പോയി കാണാന്‍ തോന്നും. ചെന്നാല്‍ ചായയും കാപ്പിയും ആഹാരവും വിശ്രമിക്കാനുള്ള സ്ഥലവും എല്ലാം ലഭിക്കും. എന്നെപ്പോലെത്തന്നെ ഒരു രോഗിയാണദ്ദേഹം.
+
എന്റെ അമ്മ പറയാറുണ്ട്....
"ഉണ്ണ്യേ നിനക്ക് പ്രഷറും പ്രമേഹവും ഒന്നും ഇല്ലല്ലോ മോനേ..."
പിന്നെ നിനക്ക് ആരോഗ്യപരമായി ഒരു കഷ്ടപ്പടും ഇല്ലല്ലോ...
"എന്റെ വേദന എനിക്കല്ലേ അറിയൂ ചേച്ചീ.........."
അതെന്താട മോനേ..... ഞാന്‍ നിന്നെ പെറ്റതല്ലേ..........
"ഞാന്‍ അതൊന്നും ഇപ്പോ പറേണില്ലാ ചേച്ചീ........."
പെറ്റ തള്ളമാര്‍ക്കൊന്നും അത് കേട്ടാല്‍ സഹിക്കില്ലാ..........
എന്നൊക്കെ പറഞ്ഞ് ഞാന്‍ ചേച്ചിയുടെ മുന്നില്‍ നിന്ന് തടി തപ്പും.
++
നാം അനുഭവിക്കുന്നത് കര്‍മ്മഫലമാണ്‍. അതെനിക്കറിയാം.
കഷ്ടതയുടെ ഭാരം അല്പം കുറക്കാന്‍ ഈശ്വരസാന്നിധ്യം വളരെ ഏറെയാണ്‍ എന്നാണ്‍ എന്റെ വിശ്വാസം.
നമ്മെ കൂടുതല്‍ പാപം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കാനും ഈശ്വരസാന്നിധ്യം ഉപകരിക്കും.
+
എല്ലാ ബ്ലോഗ് വായനക്കാരെയും അച്ചന്‍ തേവര്‍ അനുഗ്രഹിക്കട്ടെ !!!!!!

















1 comment:

ജെ പി വെട്ടിയാട്ടില്‍ said...

കണ്ണൂരില്‍ ഡാന്‍സ് പഠിക്കുന്ന പെണ്‍കുട്ടിയുടെ പേര്‍ എത്ര പറഞ്ഞ് തന്നാലും മറക്കും. അവളും അവളുടെ അയല്‍ക്കാരിയും കാലത്ത് വന്നിരുന്നു. അവരൊത്ത് അല്പസമയം ചിലവഴിച്ച് കൊണ്ടിരുന്നപ്പോള്‍ മോഹനേട്ടനും പ്രൊഫസര്‍ സാറും വന്നു. അങ്ങിനെ ഇരിക്കുമ്പോള്‍ അമ്പലത്തിലെ സ്റ്റാഫ് ജയയും സഹായി ശോഭ ടീച്ചറും കടന്ന് വന്നു. അവിടേയും കുറച്ച് സമയം കളഞ്ഞു.