Saturday, April 10, 2010

ആനയെ നടയിരുത്തുമ്പോള്‍

മാനസ സഞ്ചാരം

ക്ഷേത്രങ്ങളില്‍ ആനയെയും മറ്റു മൃഗങ്ങളേയും നടയിരുത്തുമ്പോള്‍ ഭാവിയില്‍ അതിന്റെ ആഹാരത്തിനും മറ്റു ചിലവുകള്‍ക്കായി ഒരു നിശ്ചിത തുക ദേവസ്വത്തില്‍ അടക്കണമെന്ന ചടങ്ങുണ്ട്. ഈ ആചാരം നില നിന്ന് പോകുന്നു.
+
കഴിഞ്ഞ ആഗസ്ത് മാസത്തില്‍ എന്റെ വീട്ടിലും ഒരു ആനയെ നടയിരുത്തി. പക്ഷെ ശരിക്കും ഉള്ള ഒരു ആനയായിരുന്നില്ല. ഒരു വലിയ എയര്‍ കണ്ടീഷണര്‍. മകന് വിവാഹസമ്മാനമായി അവന്റെ ചെറിയ അമ്മാന്‍ അവന്‍ വിഹരിക്കുന്ന എന്റെ വീട്ടിലാണ് നടയിരുത്തിയത്. പക്ഷെ ഇവിടെ അമ്പലത്തിലേത് പോലെ നിശ്ചിത തുക കെട്ടിവെച്ചില്ല.
+
ഇപ്പോളെന്തായി മഴയത്തും വെയിലത്തും അവനും അവന്‍ ഇല്ല്ലാത്ത സമയത്ത് ആ മുറിയില്‍ കഴിയുന്നവരെല്ലാം അത് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നു.
+
അവര്‍ക്കറിയുമോ ഇപ്പോഴത്തെ ഇലക്ട്രിസിറ്റിക്കുള്ള തീ പിടിച്ച വില. ഇവിടുത്തെ ഒരു പെമ്പിറന്നോത്തിയുണ്ട്. അവളും അനാവശ്യമായി അവിടെ സമയം ചിലവഴിക്കുന്നു. ടിവി കാണാനും അവളുടെ അമ്മയുടെ പതിനാറടിയന്തിരം ഉണ്ണാനും എല്ലാം അവിടെ.
+
ഈ വീട്ടില്‍ മെയിന്‍ ബെഡ് റൂമില്‍ കാലങ്ങളായി വേറെ ഒരു ഭീമന്‍ ഉണ്ട്. അവനെ വല്ലപ്പോഴും അതും അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാറുണ്ട്. അവനെ തീറ്റിപ്പോറ്റാന്‍ തന്നെ മെനക്കെടുന്ന ഈ സാഹചര്യത്തില്‍ - ഈ ആനയെ നടയിരുത്തിയത് വലിയ അന്യായമായി പോയി.
+
എന്നാ ഇതൊക്കെ കണ്ടറിഞ്ഞ് ഒരു ചെറിയ പെന്‍ഷന്‍ തുക മാത്രം കൊണ്ട് ജീവിക്കുന്ന തറവാട്ടിലെ കാരണവരെ എന്തെങ്കിലും തന്ന് സഹായിക്കുക എന്ന് മകനോ അവന്റെ പരിവാരങ്ങളൊ ചിന്തിക്കുന്നില്ല.
+
വയസ്സ് കാലത്ത് സ്വസ്ഥമായി ഉള്ള കഞ്ഞിയും കുടിച്ച് കഴിഞ്ഞുകൂടുവാന്‍ പിള്ളേര്‍ സമ്മതിക്കുകയില്ലാ എന്ന് വെച്ചാല്‍ വലിയ കഷ്ടം തന്നെ. എനിക്കാണെങ്കില്‍ ആരോഗ്യമുള്ള കാലത്ത് നന്നായി അദ്ധ്വാനിച്ച് രാജകീയമായ സ്റ്റൈലില്‍ ജീവിച്ച് പോന്നു. ഇപ്പോള്‍ വരുമാനം കുറഞ്ഞപ്പോള്‍ പലതും വേണ്ടെന്ന് വെച്ചു. ആഴ്ചയില്‍ ഒരു കെയ്സ് ഫോസ്റ്റര്‍ ബീയര്‍ വാങ്ങുമായിരുന്നു. ഇപ്പോള്‍ മാസത്തില്‍ 6 കുപ്പിയിലൊതുക്കി എന്ന് പറഞ്ഞാ പോരെ പൂരം.
+
കര്‍ത്താ ചേട്ടനും, മാണിക്യ ചേച്ചിയും എന്റെ മറ്റു പല വളരെ അടുത്ത ബ്ലോഗ് സുഹൃത്തുക്കളും പറഞ്ഞിരുന്നു പേഴ്സണല്‍ വിഷയങ്ങള്‍ ബ്ലോഗാന്‍ പാടില്ലാ എന്ന്.
ഞാന്‍ അതില്‍ ഒരു കഴമ്പും കാണുന്നില്ല. കഴിഞ്ഞ മാസം ഞാന്‍ ഒരു പേഴ്സണല്‍ വിഷയം ബ്ലോഗിയിരുന്നു. അതിന്റെ ഫലം രണ്ടാഴ്ചക്കുള്ളില്‍ എനിക്ക് കിട്ടിയിരുന്നു. പ്രശ്നം സോള്‍വാകുകയും എനിക്ക് സന്തോഷമാകുകയും ചെയ്ത വിവരം മേല്‍ പറഞ്ഞവര്‍ക്കും എന്റെ മറ്റു അഭ്യുദയകാംക്ഷികള്‍ക്കും ബോധ്യപ്പെട്ടതാണല്ലോ.
+
പണ്ട് ഞാന്‍ ഇത്തരം ഒരു പേഴ്സണല്‍ വിഷയം എഴുതിയതിനെതിരെ ദുബായില്‍ നിന്നോ അബുദാബിയില്‍ നിന്നോ ഒരു ബ്ലോഗര്‍ എനിക്ക് പാര വെച്ചിരുന്നു. ഞാന്‍ ആ പ്രസ്തുത വിഷയത്തില്‍ നിന്നും പിന്‍ വാങ്ങിയിരുന്നു ചില പ്രത്യേക കാരണങ്ങളാല്‍ - ആരെയും ഭയന്നിട്ടല്ല. ഇവിടെത്തെ കഥാപാത്രങ്ങള്‍ എന്റെ സ്വന്തം കുടുംബക്കരായതിനാല്‍ ഈ സന്ദേശം ഒരു മൂന്നാമനില്ലാതെ അവരിലേത്തിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ഫലപ്രാപ്തി കാണാനാകുമെന്ന് ഞാന്‍ പ്രത്യാശിക്കട്ടെ.
+
വീണ്ടുമൊരിക്കല്‍ കൂടി ഗൂഗിളിന് എന്റെ വിനീതമായ നമസ്കാരം - ഇത്തരം ഒരു സൌജന്യ പ്ലാറ്റ്ഫോം ഒരുക്കിത്തന്നതില്‍.
+
എല്ലാ കുടുംബത്തിലും കാണുന്ന സമാ‍നമായ പ്രശ്നങ്ങളിലൊന്നാണ് ഞാന്‍ അവതരിപ്പിക്കുന്നത് ഇവിടെ. നമ്മളുടെ മക്കള് ഈ ഭൂമിയില്‍ ജനിച്ചതില്‍ അവര്‍ തെറ്റുകാരല്ല. അവരെ നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കി, വേണ്ട വിദ്യാഭ്യാസം കൊടുത്ത്, പൊതുജനത്തിനും നാട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും ഉപയോഗമായ കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തരാക്കണം.
എന്ന് വെച്ച് എപ്പോഴും അവരെ വടിയെടുത്ത് കാളകളെ തെളിക്കുന്ന പോലെ പിന്തുടരാന്‍ പാടില്ല.
അവര്‍ സ്വയം കണ്ടറിഞ്ഞ് കാര്യങ്ങള്‍ ചെയ്യണം പ്രായപൂര്‍ത്തിയായാല്‍.
+
സാധാരണ കുടുംബങ്ങളില്‍, ഇവിടേയും അമ്മമാരാണ് മക്കളെ അധികവും ലാളിക്കുന്നതും, ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ട് പോകുന്നതും. എന്ന് വെച്ച് എല്ലാം അമ്മയെ പഴിക്കണമെന്നല്ല ഞാന്‍ പറയുന്നത്. അമ്മക്ക് മക്കളെ പറഞ്ഞ് മനസ്സിലാക്കാമായിരുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
+
ശിഷ്ടകാലം ഉള്ളത് പോലെ ജീവിക്കുക - ആരുടെയും നേരെ കൈ നീട്ടാതെ എന്നാണ് എന്റെ രീതി. പക്ഷെ നമുക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കുടുംബത്തിലെ ആളുകളെ എങ്ങിനെ നേരിടണമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
+
ആനയെ നടയിരുത്തിയ ചെറിയമ്മാനോട്, ആനയെ തിരികെ കൊണ്ട് പോകാന്‍ പറഞ്ഞാലോ, അതോ മകനോട് ആനയെ അവന്റെ പണിസ്ഥലത്തേക്ക് കൊണ്ട് പോകാന്‍ പറഞ്ഞാലോ, ഇനി അവര്‍ക്ക് അതിന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റു ആറ്ക്കെങ്കിലും ഉപയോഗിക്കാന്‍ വിലക്കോ, സൌജന്യമായോ ഈ ആനയെ കൊടുത്താലോ എന്നൊക്കെ ഈ വയസ്സന്‍ ചിന്തിക്കുന്നു.
+
രണ്ടായിരത്തില്‍ കൂടുതല്‍ ഇവിടെ ഈ വലിയ വീട്ടില്‍ എനിക്കും എന്റെ പെമ്പറന്നോത്തിക്കും ബില്ല് വരാറില്ല. കഴിഞ്ഞ മാസം 7000 രൂപ ബില്ല് വന്നപ്പോള്‍ ഞാനൊഴികെ ആരും ഞെട്ടിയില്ല.
സര്‍ച്ചാര്‍ജ്ജും വര്‍ദ്ധനയും മറ്റുമായി നമ്മുടെ ഗവണ്മേണ്ടിന് പിടിച്ച് നില്ക്കാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ നാം അഡ്ജസ്റ്റ് ചെയ്യുകയും സഹകരിക്കുകയും വേണമല്ലോ? ഞാന്‍ അതിനോട് പൂറ്ണ്ണമായും യോജിക്കുന്നു.
+
വീട്ടിലുള്ളവര്‍ എപ്പോളും FM റേഡിയോവിലും TV യിലും വരുന്ന പ്രസ്താവനകളും മുന്നറിയിപ്പുകളും കേള്‍ക്കുന്നുണ്ടല്ലോ. സന്ധ്യാനേരത്ത് ഒരു വിളക്കെങ്കിലും അണക്കൂ. അല്ലെങ്കില്‍ ഫ്രിഡ്ജ് ഒരു മണിക്കൂര്‍ ഓഫ് ചെയ്യൂ. ഞാന്‍ അങ്ങിനെ ചെയ്യാറുണ്ട്. കാരണം എന്റെ പണമാണ് എനിക്ക് സേവ് ചെയ്യേണ്ടത്.
+
ഊര്‍ജ്ജവും വെള്ളവും അമൂല്യമാണ്. അതിനെ നാം അത്യാവശ്യത്തിന്‍ മാത്രം ഉപയോഗിക്കുക. എന്റെ വീട്ടിലെ അംഗങ്ങളെല്ലാം എന്നെ എന്തിനാ ഇത്രമാത്രം ദ്രോഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
+
ചെറിയ വരുമാനത്തില്‍ വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ വീട്ടുകാര്‍ സഹകരിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചിന്തയിലാണ് ഞാന്‍. വൃദ്ധസദനത്തിലേക്ക് ചേക്കേറിയാലോ എന്നാലോചിച്ചു. പക്ഷെ എന്റെ പെമ്പറന്നോത്തി അങ്ങോട്ടില്ലത്രെ. അവളുടെ കാര്യം ഞാന്‍ തന്നെ നോക്കേണ്ടേ. അവളെ അവളുടെ മോന് ഇഷ്ടമാ. പക്ഷെ അത് എത്ര നാള്‍ എന്ന് അവള്‍ക്കറിയില്ല. മകന്‍ ഇനി മക്കളും മറ്റുമായി ജീവിക്കാന്‍ തുടങ്ങിയാല്‍ ഇനി അവളെ കാണാനൊന്നും വരാന്‍ പറ്റിയെന്ന് വരില്ല. തന്നെയുമല്ല ഈ വാത്സല്യം കൊടുക്കാന്‍ അവന്റെ എടാകൂടം സമ്മതിച്ചെന്ന് വരില്ല.
+
വീട്ടില്‍ ഇന്നത്തെ കാലത്ത് മുഴുവന്‍ സമയം ഒരു മെയ്ഡിനെ വെക്കണമെങ്കില്‍ തന്നെ നമ്മുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് വേണം. പിന്നെ മറ്റു ചിലവുകള്‍. ഇതൊക്കെ സേവ് ചെയ്യാനും സ്വസ്ഥതയും സന്തോഷവും പ്രധാനം ചെയ്യുന്ന നല്ല രീതിയില്‍ നടത്തുന്ന ഓള്‍ഡ് ഏയ്ജ് ഹോം തൃശ്ശൂരിലും ഗുരുവായൂരിലും എല്ലാം ഉണ്ട്. അങ്ങോട്ട് പൊയ്കൂടെ നമുക്ക് ബീനാമ്മെ??. എന്തിനാ ഈ ഊരാക്കുടുക്കില്‍ നാം കിടന്ന് വലയുന്നത്.
+
മോന്റെ വീട്ടില്‍ അവനോട് കൂടി ശിഷ്ടകാലം കഴിയാമെന്ന് വെച്ചാല്‍ അത് അവനും അവള്‍ക്കും ഇഷ്ടപ്പെട്ടുവെന്ന് വരില്ല. ഇനി നമുക്ക് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കിടപ്പിലായാല്‍ അവനും ഇതൊക്കെ തന്നെ ചെയ്തേക്കാം. ഏതെങ്കിലും വൃദ്ധസദനത്തില്‍ നമ്മെ കൊണ്ട് തള്ളും. ഇപ്പോളാണെങ്കില്‍ നമ്മുടെ സൌകര്യാര്‍ത്ഥം നമുക്ക് നല്ലൊരിടം തിരഞ്ഞെടുക്കാം.
+
എനിക്കിഷ്ടം വെങ്ങിണിശ്ശേരിയിലെ നാരാണതപോവനം പോലെത്തെ ആശ്രമം ആണ് ശിഷ്ടകാലം ചിലവിഴിക്കാന്‍ . അല്ലെങ്കില്‍ ഞാന്‍ പഠിച്ച ശ്രീരാമകൃഷ്ണാശ്രമം. നമ്മുടെ സ്വത്തുക്കള്‍ വിറ്റ് ഒരു ഭാഗം ഇത്തരം സ്ഥാപനങ്ങള്‍ക്ക് കൊടുത്താല്‍ അവര്‍ നമ്മളെ ആയുഷ്കാലം പരിചരിക്കുമല്ലോ? നിയമ വശങ്ങളൊന്നും എനിക്കറിയില്ല.
+
കുടുംബ പാരമ്പര്യമനുസരിച്ച് ഞാന്‍ അറുപതാമത്തെ വയസ്സില്‍ പരലോകം പ്രാപിക്കേണ്ടവനായിരുന്നു. അഛനും, വല്യയഛനും, പാപ്പനും, വലിയഛന്റെ മകനും എല്ലാം അറുപതില്‍ പോയി. എന്നെ മാത്രം ഈ ഭൂമിയില്‍ വിട്ടിട്ട്. എല്ലാം അനുഭവിക്കുക തന്നെ അല്ലേ.
എന്റെ അച്ചന്‍ തേവരേ, കൃഷ്ണാ ഗുരുവായൂരപ്പാ !!!
+
അടിക്കുറിപ്പ്:-
[അക്ഷരപ്പിശാചുകളുണ്ട്. വായനക്കാര്‍ സദയം ക്ഷമിക്കുക. word pad ല്‍ പ്രോസസ്സ് ചെയ്ത് ബ്ലോഗില്‍ പേസ്റ്റ് ചെയ്യുമ്പോള്‍ വരുന്ന പ്രശ്നങ്ങളാണ്‍. ഇതിനെ എങ്ങിനെ മറികടക്കാമെന്ന് ആരെങ്കിലും ഉപദേശിച്ച് തന്നാല്‍ ഉപകാരമായിരിക്കും]

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

കഴിഞ്ഞ ആഗസ്ത് മാസത്തില്‍ എന്റെ വീട്ടിലും ഒരു ആനയെ നടയിരുത്തി. പക്ഷെ ശരിക്കും ഉള്ള ഒരു ആനയായിരുന്നില്ല.

Anonymous said...

എല്ലാ പോസ്റ്റും വായിക്കാറുണ്ട്, പലപ്പോഴും കമന്റിടാന്‍ കഴിയാറില്ല. കറന്റ് പ്രശ്നം എന്റെ വീട്ടിലും ഉള്ളതാണു, ബില്ലു കാണുമ്പോ ഞെട്ടണതും ഞാന്‍ തന്നെ, എന്റെ ആറു വയസ്സുള്ള മോനു എങ്ങോട്ടു തിരിയാനും ലൈറ്റ് വേണം, പറഞ്ഞു പറഞ്ഞ് ഇപ്പൊ എല്ലാം ഓഫ് ചെയ്തു തുടങ്ങീട്ടുണ്ട്. പിന്നെ വലുതാവുമ്പോ മക്കളു നമ്മളെ ഇങ്ങനെയൊക്കെ ചെയ്യോ, എന്റെ മോനും ഇങ്ങനെതന്നെയായേക്കും, അല്ലെ, വലുതാവുമ്പൊ എന്തിനാ അമ്മ,

ഷൈജൻ കാക്കര said...

ചുരുക്കം പറഞ്ഞാൽ ആന ഒരു പാരയായി...

കുഞ്ഞൂസ് (Kunjuss) said...

പരമമായ ഒരു സത്യം വളരെ സരസമായി എഴുതിയിരിക്കുന്നല്ലോ പ്രകാശേട്ടന്‍....

സ്വന്തം കാലില്‍ നില്‍ക്കാനായാല്‍പ്പിന്നെ അച്ഛന്റെയും അമ്മയുടെയും ആവശ്യമില്ല എന്നു ചിന്തിക്കുന്ന മക്കളുടെ എണ്ണം കൂടി വരുന്ന ഒരു കാലഘട്ടം അല്ലേയിത്‌? അതിനു അവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. അവരെ അങ്ങിനെയാക്കി തീര്‍ക്കുന്നതും ഈ മാതാപിതാക്കള്‍ തന്നെയല്ലേ?

പിന്നെ, കറന്റ്‌,വെള്ളം എന്നിവയുടെ ദുരുപയോഗം തന്നെയല്ലേ ബില്‍ കൂടാനുള്ള പ്രധാന കാരണം?സ്വയം നിയന്ത്രിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നമാണത്.... എന്നാല്‍, വീട്ടിലുള്ള എല്ലാവരും സഹകരിക്കേണ്ടിയിരിക്കുന്നു. ആവശ്യം കഴിഞ്ഞാല്‍ ലൈറ്റ്, ഫാന്‍ എന്നിവ ഓഫ്‌ ചെയ്യുക, ആവശ്യത്തിനു ഓരോന്നായി ഇസ്തിരിയിടുന്നതിനു പകരം കുറെ വസ്ത്രങ്ങള്‍ ഒരുമിച്ചു തേച്ചു വെക്കുക.... അങ്ങിനെ ഒരുപാട് കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ കറന്റ്‌ ബില്‍ കുറക്കാന്‍ സാധിക്കും.

Muralee Mukundan , ബിലാത്തിപട്ടണം said...

സത്യം പറഞ്ഞാൽ കഞ്ഞിയില്ല.. കേട്ടൊ

Unknown said...

Well said JP uncle. by the way I am also a class mate of your son