Wednesday, July 14, 2010

വേദന പുരാണം

പണ്ടൊരിക്കല്‍ എന്റെ മറ്റൊരു ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കഥയാണ്. അത് മുഴുമിപ്പിക്കാതെ കിടക്കുകയായിരുന്നു. ഇന്നതിന് പുതുജീവന്‍ കൊടുത്ത് പൂര്‍ത്തിയാക്കി.

നാം പല പല പുരാണങ്ങള്‍ ഇതിനകം വായിച്ച് കാണുമല്ലോ. ഇങ്ങിനെയുമുണ്ടോ ഒരു പുരാണം എന്ന് പലരും ചോദിച്ചേക്കാം. വളരെ വിസ്തരിച്ചെഴുതണമെന്നുണ്ട്. പക്ഷെ അനാരോഗ്യം ഒരു പ്രശ്നമാണ്. ഞാനിപ്പോള്‍ വാത രോഗത്തിന്റെ ചികിത്സയിലാണ്. കാലിന്മേലായിരുന്നു കൂടുതല്‍ അസുഖം. അലോപ്പതിയും ഹോമിയോപ്പതിയും എല്ലാം കഴിഞ്ഞ് ഇപ്പോള്‍ അവസാനക്കയ്യായി ആയുര്‍വ്വേദം പരീക്ഷിക്കുന്നു.

സംഗതി വാതമാണെങ്കിലും എന്റെ നാട് ചുറ്റലിനെ മാത്രമേ അത് സാരമായി ബാധിച്ചിരുന്നുള്ളൂ. പക്ഷെ ആയുര്‍വ്വദത്തിലെ കിഴി മുതലായ ചികിസ്ത തുടങ്ങിയപ്പോള്‍ പണ്ട് എനിക്കുണ്ടായിരുന്ന പെരടി വേദന പുറത്തേക്ക് വന്നു. അതിനാല്‍ ഡാറ്റാ പ്രോസസ്സിങ്ങിനും, എന്തിന് പറേണ് അധിക നേരം കുനിഞ്ഞിരുന്ന് എഴുതാനും വയ്യാത്ത ഒരു സ്ഥിതിവിശേഷത്തിലായിരിക്കുകയാണിപ്പോള്‍.

ഇന്നെലെ കുട്ടന്‍ മേനോനോട് എന്റ്റെ പരാധീനത അറിയിച്ചപ്പോള്‍ വീട്ടില്‍ വന്നിട്ട് ഇത് വരെ എഴുതി വെച്ച തുടര്‍ക്കഥകളുടെ തുടര്‍ച്ച പ്രോസസ്സ് ചെയ്ത് തരാമെന്ന് പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം വന്നുവെങ്കിലും പണി തുടരാന്‍ പറ്റിയില്ല.

എനിക്കപ്പോള്‍ തൈലമിട്ടുള്ള സ്നാനത്തിന്റെ സമയമായിരുന്നു. കൊട്ടന്‍ ചുക്കാദി തൈലവും, സഹചരാദി തൈലവും കൂട്ടി ദേഹമാസകലം ലേപനം ചെയ്ത് ഒരു മണിക്കൂര്‍ നില്‍ക്കണം. എന്നിട്ട് ചൂട് വെള്ളത്തില്‍ കുളിക്കണം. എല്ലാം സഹിക്കാം ഈ ചൂട് വെള്ളത്തിലുള്ള കുളിയാ സഹിക്ക വയ്യാത്തത്.

വര്‍ഷങ്ങളായി ഞാന്‍ പച്ചവെള്ളത്തിലാ കുളിക്കാറ്. വേനല്‍ കാലത്ത് ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും കുളിക്കും. ഗള്‍ഫ് ജീവിതത്തില്‍ കാലത്തെ കുളി കഴിഞ്ഞാല്‍ ബാത്ത് ടബ്ബ് നിറയെ വെള്ളം നിറച്ച് വെക്കും. ഉച്ചക്ക് വന്നാല്‍ ആ വെള്ളം കൊണ്ട് നീരാടും. എന്നിട്ട് ഭക്ഷണം, പിന്നെ മയക്കം.

ഗള്‍ഫില്‍ ഞാന്‍ ഒരു ദിവസം ആറേഴുപ്രാവശ്യം കുളിക്കാറുണ്ട്. കാലത്ത്, ഉച്ചക്ക്, വൈകിട്ട് ടെന്നീസ് കളി കഴിഞ്ഞ്, അത് കഴിഞ്ഞ് കടലില്‍ ഒരു നീരാട്ട്, പിന്നെ സ്വിമ്മിങ്ങ് പൂളിലെ ഒരു കുളി, പിന്ന അത് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഒരു കുളി.

അങ്ങിനെ കുളികളുടെ ഒരു കാലമുണ്ടായിരുന്നു എനിക്ക്. പച്ചവെള്ളത്തിലെ കുളി കടലിലായാലും, പുഴയിലായാലും, വീട്ടിലായാലും ഉന്മേഷം തരുന്നതായിരുന്നു. ഈ ചികിത്സാവേളയിലെ ചൂട് വെള്ളത്തിലെ കുളി എനിക്ക് സുഖം പകര്‍ന്നില്ല. പക്ഷെ കുളി കഴിഞ്ഞാല്‍ പിന്നെ കണ്ണ് താനെ അടയും. പിന്നെ ഏഴരമണിയാകുമ്പോഴെക്കും ഉറക്കം തുടങ്ങും.

എട്ടര മണി കഴിയാണ്ട് ബീനാമ്മ എനിക്ക് ആഹാരം തരില്ല. അത് വരെ ഞാന്‍ തൂങ്ങിയിരിക്കും. എന്തിന് പറയണ് എഴുത്തുകളൊക്കെ പെന്‍ഡിങ്ങിലായി. ഇന്നെലെ വൈകിട്ട് കിടക്കാന്‍ നേരത്ത് പ്രതിജ്ഞയെടുത്തു, മനസ്സില്‍ നെയ്തതൊക്കെ കാലത്ത് തന്നെ അടിച്ച് കേറ്റണം. അങ്ങിനെ എന്റെ പണി തുടങ്ങിയിരിക്കുന്നു. ഇത്ര എഴുതിയപ്പോഴെക്കും പെരടി വേദന വരുന്നു. അതിനാല്‍ ഇടയിലുള്ള കഥകളൊക്കെ ചുരുക്കി തലവേദന പുരാ‍ണത്തിലേക്ക് വരാം.

കുട്ടന്‍ മേനോനും രാഗേഷും എന്നോട് പറയാറുണ്ട് ഈ കഥകളെല്ലാം വിസ്തരിച്ച് പറഞ്ഞ് ചെറിയ ചെറിയ പോസ്റ്റുകള്‍ ആക്കി എഴുതാന്‍. പക്ഷെ ഞാന്‍ എപ്പോ എഴുതാനിരുന്നാലും അതങ്ങ്ട്ട് വര്ണില്ല. ഇവിടെയും ഇപ്പോഴും സംഭവിക്കണത് അത് തന്നെ. അവര്‍ പറയുന്നതനുസരിച്ച് എഴുതിയാലാണത്രെ വായനാസുഖം കിട്ടുക. പിന്നെ ഇവര്‍ എന്നോട് പറയാറുണ്ട് ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍. എനിക്കാണെങ്കില്‍ വായനാശീലം കുറവാണ്. ഞാന്‍ വായിക്കാറെ ഇല്ല.

എനിക്ക് വായിക്കാന്‍ തുടങ്ങിയാല്‍ ഉറക്കം വരും. അത് ചെറുപ്പത്തിലേ ഉള്ള ഒരു സ്വഭാവമാണ്. മാണിക്ക്യ ചേച്ചി എന്നോട് പറയാറുണ്ട്. ഒരു പോസ്റ്റ് ഇട്ടു കഴിഞ്ഞാല്‍ രണ്ട് പുസ്തകമെങ്കിലും വായിക്കാന്‍. പക്ഷെ അത് സാധിക്കുന്നില്ല. എന്നെ കൊണ്ട് വായിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞയെടുത്ത് കുട്ടന്‍ മേനോന്‍ കഴിഞ്ഞ മാസം എനിക്ക് രണ്ട് പ്രശസ്തരുടെ പുസ്തകങ്ങള്‍ വീട്ടില്‍ കൊണ്ട് തരികയുണ്ടായി. ഞാനത് അവിടെയും ഇവിടെയുമായി വായിച്ച് തള്ളി. അവസാനം രാഗേഷിന് കൊടുത്തു വായിക്കാന്‍.

എന്റെ എഴുത്തുകള്‍ക്ക് എന്റെതായൊരു സ്റ്റൈല്‍ ഉണ്ടെന്ന് ഞാന്‍ മേനോനോട് പറഞ്ഞു. എനിക്കതാ ഇഷ്ടം. ഞാന്‍ ഇത്ര നേരമായിട്ടും പ്രാതല്‍ കഴിച്ചിട്ടില്ല. വിശപ്പില്ല ചികിത്സ തുടങ്ങിയപ്പോള്‍. ഏതായാലും എന്തെങ്കിലും കഴിച്ച് വന്ന് തുടരാം. ++

ഇത്രയെഴുതിയിട്ടും “തലവേദന പുരാണ” ത്തിലെത്തിയില്ല. ഈ ഒന്നര പേജെഴുതിയപ്പോളെക്കും എന്റെ കൈ വിരലുകള്‍ തരിച്ച് തുടങ്ങി. “എഴുതാനുള്ള വിഷയങ്ങള്‍ വോയ്സ് ടോക്കില്‍ കൂടി പറഞ്ഞ് തന്നാല്‍ ഡാറ്റ പ്രോസസ്സിങ്ങ് സൌജന്യമായി ചെയ്ത് തരാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ ദയവായി എന്നെ അറിയിക്കുക.” ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന “എന്റെ പാറുകുട്ടീ” എന്ന മലയാളം ബ്ലൊഗ് നോവലിന്റെ അദ്ധ്യായം 42 ന് രൂപം കൊടുത്ത് കഴിഞ്ഞു. ഇനി 43 മുതല്‍ 45 വരെ അത് ടൈപ്പ് ചെയ്ത് കിട്ടണം.

പിന്നെ ഞാന്‍ കേവലം 3 പൊസ്റ്റില്‍ ഒതുക്കാന്‍ തുനിഞ്ഞ “ ഇതാ വരുന്നൂ എന്റെ ചപ്പാത്തി മെയ്കര്‍“ എന്ന കഥ ‘ അങ്ങിനെ പെട്ടെന്ന് എഴുതി അവസാനിപ്പിക്കല്ലേ’ നമ്മുടെ കൈതമുള്ള് പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിച്ചും കൊണ്ട് ഞാന്‍ അതിനും രൂപ രേഖ കൊടുത്തു കഴിഞ്ഞു.അതിന്റെ പേരും മാറ്റി. പക്ഷെ ഇതൊക്കെ ടൈപ്പ് ചെയ്ത് ബ്ലോഗാക്കാന്‍ എന്നെക്കൊണ്ട് കഴിയുമോ എന്ന് തോന്നുന്നില്ല. ഞാന്‍ പൂര്‍ണ്ണ രോഗിയായി കിടക്കുന്നതിന് മുന്‍പ് “ എന്റെ പാറുകുട്ടീ “ എന്ന നോവല്‍ തല്‍ക്കാലം അവസാനിപ്പിച്ചിട്ട് പുസ്തക രൂപത്തിലാക്കിക്കിട്ടണം.

പല പ്രസാധകരേയും സമീപിച്ചിട്ടുണ്ടെങ്കിലും ഒരു അന്തിമ തീരുമാനം ആയിട്ടില്ല. കുറച്ച നാള്‍ മുന്‍പ് സുരേഷ് കുട്ടന്‍ പറഞ്ഞിരുന്നു ഒരു ടേപ്പ് റേക്കോര്‍ഡറില്‍ റെക്കോട് ചെയ്ത് ഡിടിപി സെന്ററില്‍ കൊടുത്താല്‍ വേര്‍ഡ് പ്രോസസ്സ് ചെയ്ത് കിട്ടുമെന്ന്. പക്ഷെ അതിനൊന്നും ഓടാനുള്ള കെല്‍പ്പില്ല ഇപ്പോള്‍.

ഏതായാലും ഈ പുരാണം വേഗത്തില്‍ തന്നെ എഴുതി അവസാനിപ്പിക്കാം. ചെറുപ്പത്തില്‍ തുടങ്ങിയതാ എന്റെ ഈ തലവേദന. വേദന വന്നാല്‍ അടുത്തുള്ള പീടികയില്‍ കയറി ഒരു അനാസിന്‍ വാങ്ങിക്കഴിക്കും, അസുഖം മാറുകയും ചെയ്യും. എപ്പോളൊക്കെയാ ഈ അസുഖം വാരറുള്ളത് എന്ന് ഞാന്‍ ശ്രദ്ധിച്ചുതുടങ്ങി.

എനിക്ക് തെങ്ങിന്‍ കള്ള് ഒരു ഇഷ്ടപാനീയമായിരുന്നു. പണ്ടൊക്കെ ഞങ്ങളുടെ വീട്ടില്‍ നല്ലവണ്ണം കായ്കാത്ത തെങ്ങുകള് അച്ചമ്മ ചെത്താന്‍ കൊടുക്കാറുണ്ടായിരുന്നു. ഞാന്‍ കാലത്ത് എണീറ്റ് പല്ല് തേച്ച് കഴിഞ്ഞ് , കുളത്തില്‍ കുത്തി മറിഞ്ഞ് നില്‍ക്കുമ്പോള്‍ തെങ്ങ് ചെത്താനുള്ള ആള് വരുന്നത് കാണും. ഞാന്‍ അയാള്‍ തെങ്ങില്‍ കയറി ഇറങ്ങുന്നത് വരെ അവിടെ നില്‍ക്കും. മിക്ക ദിവസവും എനിക്ക് അയാള്‍ ഒരു ചിരട്ട നിറയെ മധുരക്കള്ള് തരുമായിരുന്നു.

അങ്ങിനെ പോയി പോയി അച്ചമ്മ ഞങ്ങളുടെ പറമ്പില്‍ ഏതാണ്ട് പത്ത് തെങ്ങ് ചെത്താന്‍ കൊടുത്തു. നല്ല കാലത്തിന് പല പല ആണുങ്ങള്‍ക്ക്. ഞാന്‍ കുളികഴിഞ്ഞ് മിക്കവരുടേയും കൈയ്യില്‍ നിന്ന് ഓരോ ചിരട്ട കള്ള് വാങ്ങിക്കുടിക്കും. ഒരു ദിവസം ഏതാണ്ട് പത്ത് ചിരട്ട കള്ള് അകത്താക്കി. ഞാന്‍ തെക്കെ പറമ്പീന്ന് ആടി ആടി വീട്ട് മുറ്റത്തുള്ള വൈക്കോല്‍ ഉണ്ടയുടെ അടുത്തെത്തിയപ്പോളെക്കും ഏതാണ്ട് വീലായിരുന്നു. വൈക്കോലുണ്ടയുടെ അടിയില്‍ ഇരുന്ന് ഞാന്‍ മയങ്ങി.

എനിക്ക് ബോധം വന്നു നോക്കിയപ്പോള്‍ ഏതാണ്ട് പതിനൊന്ന് മണി കഴിഞ്ഞ് കാണും. എന്നെ കാണാതായിട്ട് ആരും അന്വേഷിച്ചില്ല. അന്ന് കൂട്ടുകുടുംബമായതിനാല്‍ കൊറേ പിള്ളെരുണ്ടാകും വീട്ടില്‍. ഞാന്‍ സ്കൂളില്‍ പോയിട്ടുണ്ടെന്ന് വിചാരിച്ച് കാണും.

ഞാന്‍ അവിടുന്ന് എണീറ്റ് കൊച്ചു ഇളയമ്മയുടെ അടുത്ത് പോയി കാലത്തെ പലഹാരം വാങ്ങിക്കഴിച്ച് സ്കൂളില്‍ പോകാനായി ഒരുങ്ങി. പക്ഷെ എനിക്ക് സ്കൂള്‍ വരെ എത്താന്‍ പറ്റിയില്ല. ഞാന്‍ വഴിയരികില്‍ ഇരുന്ന് ഉറക്കം തൂങ്ങി. എന്തിന് പറേണ് ഞാന്‍ ചെറുപ്പത്തിലേ നല്ല ഒരു കള്ള് കുടിയനായി.

കള്ള് ചെത്തി ഒരു പാളയിലാണ് ഇറക്കി കൊണ്ട് വരിക. പിന്നീടവര്‍ കുടത്തിലേക്ക് പകരും. എന്നിട്ടവര്‍ വീണ്ടും തെങ്ങില്‍ കയറാന്‍ പോകുമ്പോള്‍ ഞാന്‍ ഒരു കുടുക്കയില്‍ കള്ള് കട്ടെടുത്ത് വൈക്കോലുണ്ടയില്‍ ഒളിപ്പിച്ച് വെക്കും. നാല് മണിക്ക് സ്കൂള്‍ വിട്ട് വന്നാല്‍ അതെടുത്ത് അടിക്കും. അപ്പോളെക്കും അത് മൂത്ത് ലഹരി വന്നിട്ടുണ്ടാകും.

സന്ധ്യക്ക് നാമം ചൊല്ലാനിരിക്കുമ്പോള്‍ എനിക്ക് ചില ദിവസങ്ങളില്‍ എനിക്ക് തല വേദന ഉണ്ടാകാറുണ്ട്. പിറ്റേ ദിവസം ആകുമ്പോളെക്കും അത് മാറും. എന്റെ കള്ള് കുടി തുടര്‍ന്ന് കൊണ്ടെയിരുന്നു. പക്ഷെ ചെത്തുകാര്‍ എനിക്ക് പണ്ടത്തെ പോലെ കള്ള് തരാറില്ല. കക്കാനും കിട്ടിയിരുന്നില്ല.

അപ്പോളെക്കും ഞാന്‍ വളര്‍ന്നിരുന്നു. അധികം ഉയരമില്ലാത്ത തെങ്ങിന്റെ മുകളില്‍ ഞാന്‍ കയറി ഞാന്‍ കള്ള് കട്ട് കുടിക്കും. ചില കുട്ടിത്തെങ്ങിന്റെ കള്ളിന് നല്ല മധുരമായിരിക്കും. ഒരു ദിവസം ഒരു കുട്ടിത്തെങ്ങിന്റെ കള്ള് കുടിക്കുന്നതിന്നിടയില്‍ ഒരു കടന്നല് കുത്തിയതും ഞാന്‍ തെങ്ങിന്‍ പട്ട പിടി വിട്ടു. കുട്ടിത്തെങ്ങില്‍ നിന്ന് താഴെ വീണു. നല്ലകാലത്തിന് വൈക്കോലുണ്ടയിന്മേലാണ് വീണത്. അതിനാല്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.

അങ്ങിനെ കുടി കൂടും തോറും എന്റെ തലവേദനയും ഇടക്കിടക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. എനിക്ക് പിന്നീട് തോന്നി ഈ കള്ള് അധികം കുടിച്ചാലാണ് ഈ തലവേദന വരുന്നതെന്ന്. പിന്നീട് ഞാന്‍ കുറെ കാലത്തെക്ക് ഇത്തരം കള്ള് കുടിയില്‍ നിന്ന് പിന്മാറി. ഞാനങ്ങിനെ പത്താം ക്ലാസ്സിലെത്തി.

അപ്പോഴും എനിക്ക് ഇടക്കിടക്ക് തലവേദന വരുമായിരുന്നു. ആ സമയത്ത് അച്ചന്‍ കൊളമ്പില്‍ നിന്ന് കൊണ്ട് വന്നിരുന്ന ഡിസ്പ്രിന്‍ വെള്ളത്തിലിട്ട് അലിയിച്ച് കുടിക്കും. ഇളം പുളിങ്കള്ളിന്റെ രുചിയാണ്.

ഞാന്‍ വളര്‍ന്ന് വലുതായി. കറങ്ങിക്കറങ്ങി ഗള്‍ഫിലെത്തി. തലവേദന എന്നെ തുടര്‍ന്ന് കൊണ്ടിരുന്നു. കള്ള് കുടിച്ചാലും ഇല്ലെങ്കിലും. മാസാമാസത്തെക്കുള്ള സാധങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയി വാങ്ങാനുള്ള ലിസ്റ്റ് ഇടുമ്പോള്‍ ബീനാമ്മ എഴുതും പനാഡോള്‍ 5 പേക്കറ്റ്.

അന്ന് തൊട്ട് കഴിഞ്ഞ 3 മാസം വരെ ഈ ഷോപ്പിങ്ങ് പ്രക്രിയ തുടര്‍ന്ന് കൊണ്ടേയിരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ പാരസെറ്റാമോള്‍ ഒരു ഭക്ഷണം പോലെ മിക്ക ദിവസവും കഴിച്ചിരുന്നു എന്നര്‍ത്ഥം. വര്‍ഷങ്ങള്‍ കടന്ന് പോയി. ഞാന്‍ ഒരു വൃദ്ധനായി.

ഒരു ദിവസം ഞാന്‍ എന്റെ നാട്ടിന്‍ പുറത്തേക്ക് പോകുകയായിരുന്നു. അമല ആശുപത്രിയുടെ അടുത്തെത്തിയപ്പോള്‍ ചെറുതായ തലവേദന ഉണ്ടായിരുന്നു. കാറിലും, ഓഫീസ് ബേഗിലും, ഞാന്‍ വിഹരിക്കുന്ന എല്ലാ മേഖലകളിലും പാരസെറ്റാമോള്‍ ഗുളികകള്‍ വെക്കുമായിരുന്നു. വേദന കണ്ടയുടന്‍ കഴിക്കാന്‍. പക്ഷെ ഞാന്‍ ഗുളിക കഴിച്ചില്ല. കാറ് കേച്ചേരിയിലെത്തിയപ്പോള്‍ ഞാന്‍ ഓരൊന്ന് ആലൊചിച്ചാലോചിച്ച് എന്റെ തലവേദന കൂടി.

കേച്ചേരിയില്‍ വണ്ടി നിര്‍ത്തി പാരസെറ്റാമോള്‍ കഴിക്കാമെന്ന് കരുതി. എന്തോ എനിക്ക് കഴിക്കാനായില്ല. ഞാന്‍ നേരെ എന്റെ നാട്ടിലുള്ള തറവാട്ടിലെത്തി. ഉമ്മറത്ത് കയറി ഇരുന്നു. അവിടെ കിടന്നിരുന്ന പത്രമാസികകളിലൂടെ കണ്ണോടിച്ചു. അപ്പോളെക്കും വീട്ടുകാര്‍ പുറത്തേക്ക് വന്നു. കൂടെ അനിയത്തി ഗീതയും.

“എന്താ ഏട്ടാ മുഖത്തൊരു വല്ലായ്മ........? എനിക്ക് നല്ല സുഖം തോന്നുന്നില്ല.. വല്ലാത്ത തലവേദന. “ഞാന്‍ കാല്പോള്‍ എടുത്ത് വരാം. ഏട്ടന്‍ ഇവിടെ കിടന്നോളൂ..........”

ഗീത ഗുളികയൂം കുടിക്കാനുള്ള വെള്ളവും തന്നുവെങ്കിലും ഞാന്‍ അത് കഴിച്ചില്ല. ഞാന്‍ വീട്ടില്‍ നിന്നിറങ്ങി പറമ്പില്‍ കൂടി ലക്ഷ്യമില്ലാതെ നടന്നു. അങ്ങിനെ നടക്കുമ്പോള്‍ എന്റെ ചെറിയ പാറുകുട്ടിയെ കണ്ടു.

“എന്താ ഉണ്ണ്യേട്ടാ ഇങ്ങിനെ വിഷമിച്ചോണ്ട് നടക്കണേ..?
ഒന്നും പറയേണ്ട എന്റെ പാറു. ഒരേ തലവേദന. മരുന്നുണ്ട് കയ്യില്‍ പക്ഷെ കഴിച്ചില്ല.

“അങ്ങിനെ തോന്നുമ്പോള്‍ തോന്നുമ്പോള്‍ ഈ ഗുളിക മിഴുങ്ങിയിട്ട് കാര്യമില്ല. ഞങ്ങളൊക്കെ ഇങ്ങിനെ വരുമ്പോള്‍ പല നാട്ട് വൈദ്യങ്ങളും ചെയ്യും. ഒരു നിവൃത്തിയും ഇല്ലെങ്കിലേ ഈ ഗുളിക കഴിക്കൂ. ഇവിടെ വീടുകളില്‍ ഗുളിക വെക്കുന്ന പതിവേഇല്ല..”

“എന്നോട് ദ്വേഷ്യപ്പെടുകയില്ലെങ്കില്‍ ഞാനൊരു മരുന്ന് പറഞ്ഞ് തരാം. മച്ചിങ്ങ അരച്ച് നെറ്റിയില്‍ ഇടുക, അല്ലെങ്കില്‍ മുഖം നന്നായി കഴുകി ഒരു കട്ടന്‍ ചായ കുടിക്കുക, പിന്നേയും ഉണ്ട് മരുന്നുകള്‍. ഇത്രയും ചെയ്യുക, തലവേദന നന്നായി മാറും. പിന്നെ ധാരാളം ശുദ്ധവായു ഉള്ള സ്ഥലത്ത് ഇരിക്കുക.”

“പിന്നെ പരമാവധി ഗുളിക തിന്നാതിരിക്കുക. ഇനി അഥവാ ഗുളിക തിന്നാല്‍ തന്നെ വേദന മാറാന്‍ ചുരുങ്ങിയത് ഒരു ദിവസം മുഴുവന്‍ വേണം. ഞാന്‍ പറഞ്ഞ പോലെ ചെയ്താലും ഈ സമയം തന്നേയേ വേണ്ടൂ..”

“ഇനി തലവേദന വന്നാല്‍ ഒരു മരുന്ന് കഴിച്ചില്ലെങ്കിലും കൂടിയാല്‍ രണ്ട് ദിവസം കൊണ്ട് ശമിക്കും. ഈ തല വേദനക്കുള്ള മരുന്ന് ഇങ്ങനെ ജീവിതകാലം മുഴുവന്‍ കഴിക്കാന്‍ തുടങ്ങിയാല്‍ അത് മറ്റു രോഗങ്ങള്‍ വരുത്തിവെക്കും..”

ഞാന്‍ പാറു പറഞ്ഞ പോലെയെല്ലാം ചെയ്തു. വേദന ശമിക്കുകയും ചെയ്തു.
അങ്ങിനെ അതിന് ശേഷം എനിക്ക് തലവേദന പലപ്രാ‍വശ്യം വന്നുവെങ്കിലും ഒരിക്കലും മരുന്ന് കഴിക്കേണ്ടി വന്നില്ല.

പിന്നീട് എനിക്ക് തലവേദന വരുമ്പോള്‍ ഞാന്‍ എപ്പോഴും എന്റെ പാറുവിനെ ഓര്‍ക്കും.
എന്റെ വീട്ടില്‍ മാസത്തിനുള്ള വീട്ട് സാമാനങ്ങളുടെ ലിസ്റ്റ് എഴുതുമ്പോള്‍ പണ്ടോക്കെ ബീനാമ്മ ചുരുങ്ങിയത് പത്ത് സ്ട്രിപ്പെങ്കിലും പാരസെറ്റാമോള്‍ എഴുതുക പതിവായിരുന്നു.

ഇപ്പോള്‍ അതില്ല. തല വേദനയെ എങ്ങിനെ നേരിടാം എന്ന് ഞാന്‍ പഠിച്ചു.

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

വര്‍ഷങ്ങളായുള്ള തലവേദന മറ്റൊരാളുടെ ഉപദേശത്തിലൂടെ, തലവേദനക്കുള്ള മരുന്ന് കഴിക്കാതെ രക്ഷപ്പെട്ട ഒരു കഥയാണ്.
എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമാണിത്.
എന്റെ ചെറിയ പാറുകുട്ടിയോട് ഞാന്‍ ഇതിന്റെ പേരില്‍ കടപ്പെട്ടിരിക്കുന്നു.

SREEJIGAWEN said...

നല്ല കഥ ...ഇനിയും ഇതുപോലുള്ള നല്ല നല്ല വരികള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ജഗതീശ്വരനോടു പ്രാര്‍ത്ഥിക്കുന്നു ....

ഒഴാക്കന്‍. said...

ജെ പി സര്‍, തലവേദനക്ക് രണ്ടെണ്ണം അടിച്ചാലും പോരെ :)

Sukanya said...

വേദനക്ക് ശമനം ഉണ്ടാകട്ടെ. പ്രാര്‍ത്ഥിക്കുന്നു. എഴുത്തില്‍ അങ്കിളിനെ സഹായിക്കാന്‍ കഴിയാത്ത സാഹചര്യം ആണ്.

Jazmikkutty said...

എന്‍റെ ഭര്‍ത്താവും ഇത് പോലെ ഗുളിക കഴിച്ചു കൊണ്ടേ ഇരിക്കും..ഞാന്‍ അതിനെ എതിര്‍ക്കും..ഇപ്പോള്‍ എനിക്ക് ഇടയ്ക്കിടെ തലവേദന വരുമ്പോള്‍ ഞാന്‍ ഗുളിക കഴിക്കുന്ന സ്ഥിതിയിലായി കാര്യങ്ങള്‍:)